ജമ്മു കശ്മീരില്‍ ജോലിക്കിടെ അപകടത്തിൽ വീരമൃത്യു വരിച്ച സൈനികന്റെ മൃതദേഹം സംസ്കരിച്ചു

ജമ്മു കശ്മീരില്‍ ജോലിക്കിടെയുണ്ടായ അപകടത്തിൽ വീരമൃത്യു വരിച്ച സൈനികൻ സുബേധാർ കെ. സജീഷിന്‍റെ മൃതദേഹം മലപ്പുറം ഒതുക്കുങ്ങലില്‍ സംസ്കരിച്ചു. രാവിലെ പത്തു മണിക്ക് കുടുംബ ശ്മശാനത്തിൽ പൂർണ ബഹുമതികളോടെയായിരുന്നു സംസ്കാരം.
വെള്ളിയാഴ്ചയാണ് പൂഞ്ചിലെ പട്രോളിംഗിനിടെ കാൽ വഴുതി കൊക്കയിലേക്ക് വീണ് സജീഷ് വിരമൃത്യു വരിച്ചത്. 48 വയസായിരുന്നു.
പ്രത്യേക വിമാനത്തിൽ ഇന്നലെ രാത്രി കരിപ്പൂര്‍ വിമാനത്താവളത്തിൽ എത്തിച്ച മൃതദേഹം സൈനിക ഉദ്യോഗസ്ഥർ ഏറ്റുവാങ്ങി രാത്രി ഒതുക്കുങ്ങൽ ചെറുകുന്നിലെ വീട്ടിൽ എത്തിക്കുകയായിരുന്നു.
രാവിലെ വീട്ടിലും സമീപത്തെ സ്കൂളിലും പൊതുദർശനത്തില്‍ നിരവധി പേര്‍ അന്തിമോപചാരം അർപ്പിക്കുകയും ചെയ്തു. വീടിനോട് ചേർന്ന കുടുംബ ശ്മശാനത്തിൽ മക്കളായ കെ സിദ്ധാർത്ഥ്, കെ ആര്യൻ എന്നിവർ ചേർന്ന് ചിതക്ക് തീ കൊളുത്തി. 27 വർഷമായി സൈനികനായിരുന്നു കെ സജീഷ്. അവധിക്ക് ശേഷം സജീഷ് തിരികെ ജോലി സ്ഥലത്തേക്ക് പോയത് കഴിഞ്ഞ മാസമാണ്.
https://www.facebook.com/Malayalivartha























