"കണ്ണന്താനം പുതിയ കുരുക്കിൽ" മേഘാലയ മുഖ്യമന്ത്രി കള്ളനെന്ന അല്‍ഫോന്‍സ് കണ്ണന്താനത്തിന്റെ പ്രസ്താവന വിവാദം ; കണ്ണന്താനത്തിനെതിരേ കേസ്കൊടുക്കാനൊരുങ്ങി മേഘാലയമുഖ്യമന്ത്രി

മേഘാലയയില്‍ തെരഞ്ഞെടുപ്പു റാലിയില്‍ പ്രസംഗിച്ച കേന്ദ്രമന്ത്രി അല്‍ഫോന്‍സ് കണ്ണന്താനം പുതിയ വിവാദത്തില്‍. പ്രസംഗത്തനിടെ മേഘാലയ മുഖ്യമന്ത്രി മുകുല്‍ സാങ്മ ജനങ്ങളുടെ പണം മോഷ്ടിക്കുന്നവനാണെന്ന പരാമര്‍ശമാണ് പുലിവാലു പിടിച്ചിരിക്കുന്നത്.കേന്ദ്ര മന്ത്രിയുടെ ആരോപണം അന്വേഷിക്കണമെന്ന് മേഘാലയ മുഖ്യമന്ത്രി ആവശ്യപ്പെട്ടു. കണ്ണന്താനത്തിന്റെ പ്രസ്താവന അസംബന്ധമാണ്. എങ്കിലും അത് നിയമപരമായി അന്വേഷിക്കുമെന്ന് സാങ്മ ദേശീയമാധ്യമങ്ങളോട് പറഞ്ഞു.
നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി ബിജെപി സോഹ്റയില്‍ നടത്തിയ റാലിയിലാണ് കണ്ണന്താനത്തിന്റെ ആരോപണം. മേഘാലയിലെ ജനങ്ങള്‍ക്കുവേണ്ടി ഒരു പാട് കാര്യങ്ങള്‍ ചെയ്യുമെന്ന് സാങ്മ വാഗ്ദാനം നല്‍കിയിട്ടുണ്ട്. ഇതെല്ലാം ജനങ്ങളുടെ പണം മോഷ്ടിക്കാന്‍ വേണ്ടിയാണ്. ഇത് തുടരാന്‍ അനുവദിക്കില്ലെന്നുമാണ് കണ്ണന്താനം പറഞ്ഞത്.കള്ളനാണെന്ന് കേന്ദ്രമന്ത്രി തന്നെ വിളിച്ചത് എന്തു തെളിവന്റെ അടിസ്ഥാനത്തിലാണെന്നാണ് മുഖ്യമന്ത്രി മുകുള്‍ സാങ്മയുടെ ചോദ്യം. അത് വ്യക്തമാക്കണം. ഈ പരാമര്‍ശം നിയമപരമായിനേരിടാനാണ് നീക്കമെന്നും അദ്ദേഹം വ്യക്തമാക്കി.
പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തിലുള്ള ബിജെപി സര്‍ക്കാര്‍ ജനങ്ങളോട് നടത്തിയ എല്ലാ വാഗ്ദാനങ്ങളും പാലിക്കും. ഇത് പാവങ്ങള്‍ക്കു പ്രാധാന്യം നല്‍കുന്ന സര്‍ക്കാരാണെന്നും അദ്ദേഹം പറഞ്ഞു. മേഘാലയിലെ ജനങ്ങള്‍ക്ക് വിദ്യാഭ്യാസവും യുവാക്കള്‍ക്ക് തൊഴിലുമാണ് ആവശ്യം. ഇത് യാഥാര്‍ഥ്യമാകണമെങ്കില്‍ ബിജെപി സര്‍ക്കാര്‍ അധികാരത്തില്‍ വരണം. അഴിമതി രഹിതമായ ഭരണത്തില്‍ മാത്രമേ അവസരങ്ങള്‍ ഉണ്ടാവൂ എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ബിജെപിയില്‍ ചേര്‍ന്നതില്‍ പല ക്രൈസ്തവര്‍ക്കും തന്നോട് വിരോധമാണ്. മോദി അധികാരത്തില്‍ വന്നാല്‍ പള്ളികള്‍ക്ക് തീവെക്കുമെന്നും വിശ്വാസികളെ മര്‍ദിക്കുമെന്നുമായിരുന്നു പ്രചരണം. എന്നാല്‍, മോദി അധികാരത്തിലെത്തി മൂന്നര വര്‍ഷം പിന്നിട്ടിട്ടും ഒരു പള്ളി പോലും കത്തിച്ചിട്ടില്ലെന്നും അദ്ദേഹം അവകാശപ്പെട്ടു.
https://www.facebook.com/Malayalivartha


























