നിന്നനില്‍പില്‍ മനുഷ്യര്‍ പൊട്ടിത്തെറിച്ചു ചിതറുന്നത് ബോംബ് സ്‌ഫോടനം ഉണ്ടാകുമ്പോള്‍ മാത്രമല്ല, അഗ്‌നിപര്‍വതസ്‌ഫോടനം കഴിഞ്ഞ പ്രദേശത്ത് ചില നിമിഷങ്ങള്‍ ചെലവിട്ടാലും അതു തന്നെയാവും ഫലം!
അഗ്‌നിപര്‍വത സ്‌ഫോടനത്തെത്തുടര്‍ന്ന് മരണം സംഭവിക്കുന്നത് എങ്ങനെയാണെന്നാണ് വിചാരിക്കുന്നത്? ഉരുകിയൊലിക്കുന്ന ലാവയില്‍പ്പെട്ട് മരണപ്പെടുന്നു എന്നാണ് മിക്കവരുടേയും ധാരണ. എന്നാല്‍ അഗ്‌നിപര്‍വതവുമായി ബന്ധപ്പെട്ട് ഇങ്ങനെ മാത്രമല്ല മരണത്തിന്റെ ദുരന്തചിത്രമുള്ളതെന്ന് പറയുന്നു ഗവേഷകര്‍. എ ഡി 79-ല്‍ പൊട്ടിത്തെറിച്ച ഇറ്റാലിയന്‍ അഗ്‌നിപര്‍വതം വെസൂവിയസിനെക്കുറിച്ചുള്ള ഒരു പഠനമാണ് അത്തരമൊരു ദുരിതം നിറഞ്ഞ മരണത്തെപ്പറ്റിയുള്ള വിവരം പുറത്തുവിട്ടിരിക്കുന്നത്.
അന്നത്തെ പൊട്ടിത്തെറിയെത്തുടര്‍ന്ന് ഏകദേശം 20 കിലോമീറ്റര്‍ ചുറ്റളവിലാണ് 'വോള്‍ക്കാനിക് ആഷ് ക്ലൗഡ്‌സ്' രൂപപ്പെട്ടത്. ഭൂമിയിലേക്കു സൂര്യപ്രകാശം പോലും വന്നുവീഴാത്ത വിധം തടസ്സപ്പെടുത്തുന്ന ഈ മേഘങ്ങള്‍ അഗ്‌നിപര്‍വതത്തില്‍ നിന്നുള്ള ചാരം കൊണ്ട് രുപപ്പെടുന്നതാണ്. എന്നാല്‍ ഇതൊന്നുമല്ല ദുരന്തകാരണമായത്. അഗ്‌നിപര്‍വത സ്‌ഫോടനത്തെത്തുടര്‍ന്നു കൊല്ലപ്പെട്ടവരുടെ ഫോസിലുകള്‍ പരിശോധിച്ചപ്പോഴാണ് അവര്‍ക്കു നേരിടേണ്ടി വന്ന അതിദാരുണ അന്ത്യത്തെക്കുറിച്ചു ഗവേഷകര്‍ മനസ്സിലാക്കിയത്. ശരീരത്തിലെ ജലാംശം പൂര്‍ണമായും ബാഷ്പീകരിച്ചു പോയിട്ടായിരുന്നു ചിലരുടെ അന്ത്യം. മറ്റു ചിലരുടെയാകട്ടെ തലയോട്ടി തന്നെ പൊട്ടിത്തെറിച്ചു പോയി!
ഈ ദാരുണമരണത്തിന്റെ കാരണക്കാര്‍ അഗ്‌നിപര്‍വതത്തില്‍ നിന്നു പുറന്തള്ളപ്പെട്ട പൈറോക്ലാസ്റ്റിക് തരംഗങ്ങളായിരുന്നു. അഗ്‌നിപര്‍വതത്തില്‍ നിന്നുള്ള ചൂടുവായുവും 'ടെഫ്‌റ' എന്നു വിളിക്കപ്പെടുന്ന മറ്റ് വോള്‍ക്കാനിക് വസ്തുക്കളും മണിക്കൂറില്‍ 100 കി.മീ. വേഗത്തില്‍ സഞ്ചരിക്കാന്‍ ശേഷിയുള്ളതാണ്. ഈ തരംഗത്തിന് മണിക്കൂറില്‍ 700 കിലോമീറ്റര്‍ വേഗം വരെ കൈവരിക്കാനും എളുപ്പം സാധിക്കും. ഇവയേറ്റാണു മനുഷ്യശരീരത്തിലെ ജലാംശമെല്ലാം ബാഷ്പീകരിച്ചു പോയത്. അതുവഴി ശരീരത്തിനകത്ത് നീരാവിയേറി, സമ്മര്‍ദം കൂടിയാണു തലയോട്ടി പൊട്ടിത്തെറിച്ചതും. ഹെര്‍ക്കുലേനിയം എന്ന റോമന്‍ ടൗണില്‍ നിന്നു ലഭിച്ച തലയോട്ടികള്‍ പരിശോധിച്ചതില്‍ നിന്നായിരുന്നു ഈ വിവരങ്ങള്‍.
അഗ്‌നിപര്‍വത സ്‌ഫോടനത്തിനിടെ പുറത്തെത്തിയ പൈറോക്ലാസ്റ്റിക് തരംഗങ്ങള്‍ കാരണം ഏകദേശം മുന്നൂറു പേരാണ് ഒറ്റയടിക്കു മരിച്ചത്. കണ്ടെത്തിയ തലയോട്ടികളിലെല്ലാം ചില പ്രത്യേകതരം ധാതുക്കളുടെ സാന്നിധ്യമുണ്ടായിരുന്നതായി ഗവേഷകര്‍ കണ്ടെത്തിയിരുന്നു. ചൂടുകാറ്റും അഗ്‌നിപര്‍വതത്തില്‍ നിന്നുള്ള പാറക്കഷണങ്ങളുമായിരുന്നു ഈ ടൗണിലേക്ക് ആഞ്ഞടിച്ച തരംഗങ്ങള്‍ക്കൊപ്പമുണ്ടായിരുന്നത്. രാമന്‍ മൈക്രോസ്‌പെക്ട്രോസ്‌കോപ്പി സാങ്കേതികത ഉപയോഗിച്ച് അസ്ഥികൂടങ്ങളിലെ വിവിധ രാസവസ്തുക്കളുടെ സാന്നിധ്യവും പരിശോധിച്ചു. അയണിന്റെയും അയണ്‍ ഓക്‌സൈഡിന്റെയും സാന്നിധ്യമാണു തിരിച്ചറിഞ്ഞത്. അതിശക്തമായ ചൂടൂകാറ്റ് രക്തവുമായി കൂടിച്ചേര്‍ന്നതാണ് ഇവ രൂപപ്പെടാനുള്ള കാരണമെന്നും ഗവേഷകര്‍ പറയുന്നു.
ഓരോരുത്തരും ധരിച്ചിരുന്ന ആഭരണങ്ങളും കയ്യിലുണ്ടായിരുന്ന നാണയങ്ങളും മറ്റു വസ്തുക്കളും വരെ ഉരുകി ശരീരത്തോടു ചേര്‍ന്നതിന്റെ ലക്ഷണങ്ങളും അസ്ഥികൂടങ്ങളിലുണ്ടായിരുന്നു. അസ്ഥികളും തലയോട്ടിയുമെല്ലാം പൊട്ടിത്തെറിച്ച നിലയില്‍ കണ്ടെത്തിയതും തെളിവുകള്‍ക്കു ശക്തികൂട്ടി. പതിയെപ്പതിയെയല്ല, ഒറ്റയടിക്കായിരുന്നു മുന്നൂറോളം പേരും മരിച്ചതെന്നും പഠനത്തില്‍ പറയുന്നു. നേപ്പിള്‍സിലെ ഫെഡെറിക്കോ കക സര്‍വകലാശാലയിലെ ആര്‍ക്കിയോളജിസ്റ്റുകളുടെ നേതൃത്വത്തില്‍ നടത്തിയ പഠനത്തിന്റെ റിപ്പോര്‍ട്ട് പ്ലോസ് വണ്‍ ജേണലില്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്.
https://www.facebook.com/Malayalivartha