ഇത് ജാസ്മിന്റെ പുതിയ മുഖം; കോഴിക്കോടിനപ്പുറം പോയിട്ടില്ലാത്ത, പേടിച്ചു പരുങ്ങിക്കൂടിയ 'അയ്യോ പാവ-ത്തിന്റെ രൂപാന്തരം!
ജാസ്മിന്‍ എം.മൂസ(24) കോഴിക്കോട് കടന്നു പോയിട്ടില്ലാത്ത ഒരു തനി നാട്ടുപെണ്ണ്, പ്ലസ്ടുവിനപ്പുറം പഠിക്കാനാകാത്ത ആവറേജുകാരി, പേടിച്ചു പേടിച്ചു പേടിച്ച് ഒന്നും ചെയ്യാതെ പരുങ്ങിക്കൂടിയ ഒരു 'അയ്യോ പാവം'. അത് 3 കൊല്ലം മുന്‍പത്തെ ജാസ്മിന്‍. ഇന്നത്തെ ജാസ്മിന്‍ അങ്ങനെയല്ല. ഇന്ന് മിടുമിടുക്കിയായ ഒരു ഫിറ്റ്‌നസ് ട്രെയിനറാണ് ജാസ്മിന്‍. അവിടെ വരെ എത്തിയ ആ കഥയിങ്ങനെ:
'' സ്‌കൂളിലെ ഹോംവര്‍ക്കിനെക്കുറിച്ചോര്‍ത്ത് ആവലാതിപ്പെട്ട്, സിപ് അപും കഴിച്ച് വീട്ടില്‍ കയറിവന്നപ്പോള്‍ അവിടെ 2 പേര്‍. പെണ്ണുകാണാന്‍ വന്നതാണെന്ന്. 17 കഴിഞ്ഞിട്ടേ ഉള്ളൂ അന്ന്. പ്ലസ്ടു പരീക്ഷ കഴിഞ്ഞതും കെട്ടിച്ചു. ചെക്കനെ കണ്ടതു തന്നെ ആദ്യരാത്രിക്ക്. ഇതെന്താണപ്പാ സംഭവംന്ന് പേടിച്ചിരിക്കുമ്പോള്‍ ആള് വന്ന് വല്ലാത്ത രീതിയില്‍ കേറിപ്പിടിച്ചു. കാറിക്കൂവി അമ്മായിഅമ്മേടെ മുറിയില്‍ കിടന്ന് നേരം വെളുപ്പിച്ചു. അതിനിടയില്‍ വീട്ടില്‍ അറിഞ്ഞു, ചെക്കന് ഓട്ടിസമാണെന്ന്. ബാപ്പ രാവിലെ വന്ന് വീട്ടിലേക്കു കൂട്ടി. എങ്ങനെയെങ്കിലും ഒത്തുപോണമെന്ന മട്ടിലായിരുന്നു നാട്ടുകാര്‍.
ഒരു കൊല്ലം കഴിഞ്ഞ് ധൈര്യം സംഭരിച്ചു ഞാന്‍ പറഞ്ഞു വിവാഹമോചനം വേണംന്ന്. പിന്നെ 'കെട്ടിചൊല്ലിയവള്‍' എന്നു പേരായി. നിന്നെ ഒഴിവാക്കി ല്ലേ, എന്നു കേട്ടുമടുത്തു. അടുത്ത കല്യാണത്തിനായി വീട്ടുകാര്‍ക്ക് തിടുക്കം. വന്നയാളോട് എല്ലാം തുറന്നു പറഞ്ഞു, നന്നായി ജീവിക്കാന്‍ ആഗ്രഹമുണ്ടെന്നും. അതിനെന്താ, കഴിഞ്ഞതൊക്കെ കഴിഞ്ഞില്ലേ, നമുക്കു ജീവിക്കാം എന്നു മറുപടി കേട്ടപ്പോള്‍ സ്വര്‍ഗം കിട്ടിയപോലെ. പിന്നെയും ആദ്യരാത്രി. മുറിയിലേക്കു കയറിവന്ന അയാള്‍ എന്റെ കരണത്ത് ഒറ്റയടി. രണ്ടാം ചരക്കല്ലേ എന്നു പറഞ്ഞു കയ്യും കാലും കെട്ടിയിട്ടു ബലാല്‍സംഗം ചെയ്തു. ദിവസവും ഇതു തന്നെ.
അടികൊണ്ട് കയ്യെല്ലാം കല്ലിച്ചു നീലിച്ചതു മറയ്ക്കാന്‍ നീളന്‍കുപ്പായമിട്ടു. ആരോടും ഒന്നും പറഞ്ഞില്ല. പേടിച്ചിട്ടാണേ. അങ്ങനെ പേടിപ്പിച്ചാണല്ലോ വളര്‍ത്തീത്. അയാള് കൊക്കെയ്ന്‍ ഉപയോഗിക്കുമെന്നു പിന്നീടറിഞ്ഞു. അതിനിടയില്‍ ഗര്‍ഭിണിയായപ്പോള്‍ സന്തോഷം തോന്നി. എന്തെങ്കിലും പ്രതീക്ഷയുണ്ടല്ലോ. പക്ഷേ, വിവരം പറഞ്ഞയുടന്‍ അയാള്‍ എന്റെ വയറ്റില്‍ ആഞ്ഞുതൊഴിച്ചു. കരഞ്ഞുകൊണ്ടു വീണുപോയി. എല്ലൊക്കെ നുറുങ്ങും പോലെ. ബ്ലീഡിങ്ങും. ഒരുതരത്തില്‍ വീട്ടില്‍ അറിയിച്ചു. ഉമ്മ വന്ന് ആശുപത്രിയില്‍ കൊണ്ടുപോയപ്പോള്‍ ഗര്‍ഭപാത്രത്തിലേക്കുള്ള ട്യൂബ് മുറിഞ്ഞുപോയെന്നും ഉടന്‍ സര്‍ജറി നടത്തിയില്ലെങ്കില്‍ മരിച്ചുപോകുമെന്നും പറഞ്ഞു. അയാള്‍ സര്‍ജറിക്കും സമ്മതിച്ചില്ല. പിന്നെ വീട്ടുകാര്‍ നിര്‍ബന്ധിച്ചു നടത്തി. അതു കഴിഞ്ഞപ്പോ എന്നെ വേണ്ട എന്നായി. സര്‍ട്ടിഫിക്കറ്റൊക്കെ എടുക്കാന്‍ ഞങ്ങള്‍ അയാള്‍ടെ വീട്ടില്‍ ചെന്നപ്പോള്‍ മുറിയില്‍ കയറിയ ഉടന്‍ പിന്നെയും ആഞ്ഞുതൊഴിച്ചു. സ്റ്റിച്ചെല്ലാം പൊട്ടി മെഡിക്കല്‍ കോളജില്‍ മരണത്തെ മുന്നില്‍ കണ്ടു കിടന്നു കുറെ നാള്‍.'
അയാളുടെ ക്രൂരതയില്‍ എന്റെ കുഞ്ഞിനെ നഷ്ടമായി. മരിക്കണമെന്ന ഒറ്റ സ്വപ്നമേ അന്നുണ്ടായിരുന്നുള്ളൂ. പെട്ടെന്നു തലയില്‍ കത്തി, ഒന്നും ചെയ്യാത്ത ഞാന്‍ എന്തിനു മരിക്കണം. അയാളെ സുഖിക്കാന്‍ വിട്ടിട്ട്. അങ്ങനെ കേസ് കൊടുത്തു. പൊലീസ് പോലും പറഞ്ഞത് ഒത്തു പോകാനാണ്. പോരാടിപ്പോരാടി അയാളെ ജയിലില്‍ ആക്കിയെങ്കിലും ജാമ്യം കിട്ടി. പിന്നെ വിവാഹമോചനത്തിനുള്ള ഓട്ടമായി. കോടതിയില്‍ പല പെണ്‍കുട്ടികളും കൊല്ലങ്ങളായി കേസിനു പിന്നാലെയാണെന്നറിഞ്ഞപ്പോള്‍ ചിന്തിച്ചു, എന്തിന് എന്റെ ജീവിതവും സമയവും ഊര്‍ജവും അയാളോടു പോരാടി കളയണം. നന്നായി ജീവിച്ചു കാണിക്കുകയല്ലേ വേണ്ടത്. അങ്ങനെ ഒത്തു തീര്‍പ്പിലൂടെ ഡിവോഴ്‌സ് വാങ്ങി.
ജീവിക്കണം, അതും നന്നായിത്തന്നെ എന്നു വാശിയായി. വാശിമൂത്ത് ഞാന്‍ രാജ്യം വിടുമോ എന്നോര്‍ത്ത് വീട്ടുകാര്‍ പാസ്‌പോര്‍ട്ടെല്ലാം കത്തിച്ചു കളഞ്ഞു. എങ്കിലും തളര്‍ന്നില്ല, കയ്യിലുള്ള ഇച്ചിരി വിദ്യാഭ്യാസത്തിന്റെയും കൊച്ചിയിലുള്ള ഒരേയൊരു സുഹൃത്തിന്റെയും പിന്‍ബലത്തില്‍ അവിടെ ഫിറ്റ്‌നസ് സെന്ററിലെ റിസപ്ഷനിസ്റ്റ് ജോലിക്ക് അപേക്ഷിച്ചു.
വഴക്കിട്ട് ഒരുതരത്തില്‍ വീട്ടില്‍ നിന്നിറങ്ങി. എന്റേതായ എല്ലാറ്റിനെയും വിട്ടുപോരാന്‍ ഒറ്റ ന്യായമേ മനസ്സില്‍ വന്നുള്ളൂ, ഞാന്‍ ഇവരുടെ മകളാണെങ്കില്‍ സഹോദരിയാണെങ്കില്‍ എന്റെ സന്തോഷം അവര്‍ ആഗ്രഹിക്കില്ലേ. എന്റെ സന്തോഷം ആഗ്രഹിക്കാത്ത അവരൊക്കെ എന്റെ ആരെങ്കിലുമാണോ? ഇന്റര്‍വ്യുവില്‍ എന്റെ എല്ലാ കാര്യവും തുറന്നു പറഞ്ഞു. അതുകേട്ട് എനിക്ക് ആ ജോലി തന്നത് ജിം സെന്റര്‍ ഉടമയുടെ അമ്മയാണ്. അന്നുമുതല്‍ എന്നെ സ്വന്തം പോലെ കരുതുന്ന തണല്‍.
എന്റെ ശരീരത്തിന്റെ ദുര്‍ബലതയില്‍ നിന്ന് പുറത്തുവരണമെന്ന ആഗ്രഹം അതിനിടയില്‍ എപ്പോഴോ തോന്നി. പിന്നെ ഫിറ്റ്‌നസ് പരിശീലനമായി. അതോടെ ട്രെയിനര്‍ ആകണമെന്നായി. ബെംഗളൂരുവില്‍ പാര്‍ട് ടൈം ജോലി ചെയ്ത് ഫിറ്റ്‌നസ് ട്രെയിനിങ് സര്‍ട്ടിഫിക്കേഷന്‍ കോഴ്‌സ് ചെയ്തു. ട്രെയിനറായി. ലൈഫില്‍ പതിയെ പിടിച്ചു കയറി. ഈ രംഗത്തെ ഓരോരോ പടവുകളായി മുന്നേറണമെന്നാണു സ്വപ്നം. സ്ത്രീശരീരത്തിനും പരിമിതികളില്ലെന്നു തെളിയിക്കണം. ഇപ്പോഴും ഞാന്‍ കഷ്ടപ്പെട്ടാണു ജീവിക്കുന്നത്. പക്ഷേ, അതിലൊരു സന്തോഷമുണ്ട്. സ്വന്തമായി മേല്‍വിലാസമുണ്ട്. അതിനിടയില്‍ ഞാന്‍ എന്റെ കൂട്ടുകാരിയെ കണ്ടെത്തി. ഞങ്ങള്‍ ഒരുമിച്ചാണു താമസിക്കുന്നതെന്നു കേള്‍ക്കുമ്പോള്‍ നെറ്റി ചുളിക്കുന്നവരോട് ഒന്നേ പറയാനുള്ളൂ, തല്‍ക്കാലം നാട്ടുകാര്‍ എന്റെ ജീവിതത്തിനു മാര്‍ക്ക് ഇടേണ്ട. അന്തസ്സുള്ള ജീവിതം തന്നെയാണ് എന്റേത്''.
വനിതാദിനത്തില്‍ എന്തു പറയാനുണ്ടെന്ന ചോദ്യത്തിനുമെത്തി തീപ്പൊരി ഉത്തരം '' നമ്മളെ രക്ഷിക്കാന്‍ വേറെ ആരും വരില്ല. സ്വയം പ്രചോദിപ്പിക്കണം. കല്യാണമല്ല ജീവിതത്തിലെ ഏറ്റവും വലിയ കാര്യം. നമ്മുടെ സന്തോഷമാണ്. ചില പെണ്‍കുട്ടികള്‍ അവരുടെ സങ്കടം പറഞ്ഞ് മെസെജ് അയയ്ക്കും. എന്താ ചെയ്യേണ്ടതെന്ന് അറിയില്ല, സഹായിക്കാമോ എന്നു ചോദിച്ച്. അതിനു മറുപടി പോലും കൊടുക്കാറില്ല. കാരണം, പുറമെ നിന്നു സഹായം ചോദിക്കുന്ന അവസ്ഥയില്‍ നിന്നു മാറാത്ത പെണ്‍കുട്ടിക്ക് രക്ഷപ്പെടാനാകില്ല. അവള്‍, എപ്പോഴും സഹായത്തിനു കേണുകൊണ്ടിരിക്കും, ആരുടെയെങ്കിലും വലയില്‍ വീണുപോകും. ഇതു എന്റെ ജീവിതമാണ്, നിങ്ങളുടെ ഓരോരുത്തരുടെയും ജീവിതമാണ്. അതു സ്വയം തന്നെ തിരിച്ചറിയണം, അതിനു സ്വയം തന്നെ പരിശ്രമിക്കണം. ജയിക്കും. ജയിച്ചിരിക്കും. ഞാനാണ് ഉറപ്പ്.'
'എന്ന് ഞാന്‍ എനിക്കു വേണ്ടി ജീവിക്കാന്‍ തീരുമാനിച്ചോ, ആ നിമിഷത്തില്‍, ആ ഒറ്റ ഞൊടിയില്‍ എനിക്കു ലൈഫ് തിരിച്ചുകിട്ടി'!
https://www.facebook.com/Malayalivartha