വലിയ ലോകത്തെ ജയിച്ച ചെറിയ മനുഷ്യന്‍; മോഹനന്‍
പാലക്കാട് മയിലുംപുറം നമ്പിയത്തു പറമ്പില്‍ മോഹനന്റെ ജീവിതത്തിനു ലോക്ഡൗണിന്റെ കാലത്തും പതിവു താളം. ബാലകൃഷ്ണന്‍ എന്നാണു രേഖകളിലെ പേര്. വിളിപ്പേരാണ് പക്ഷേ നാടിനു പരിചയം. വയസ്സ് 57.
ഇതൊരു പാവം നാട്ടിന്‍പുറത്തുകാരന്റെ ജീവിതവിജയത്തിന്റെ കഥയാണ്. അതിരാവിലെ, പത്രവിതരണത്തിനു പുറപ്പെടുന്നതോടെ മോഹനന്റെ ദിവസം ആരംഭിക്കും. കൗമാരത്തില്‍ തുടങ്ങിയതാണ് പത്രവിതരണം. ഇപ്പോള്‍ ഒറ്റപ്പാലം ടൗണിലും പരിസരങ്ങളിലുമായി ഇരുന്നൂറോളം പത്രങ്ങളും അനുബന്ധ പ്രസിദ്ധീകരണങ്ങളും വിതരണം ചെയ്യുന്നു.
തിരിച്ചെത്തുന്നതോടെ സ്വന്തം പുരയിടത്തില്‍ ആട്, കോഴി, മീന്‍ വളര്‍ത്തലുകളുടെ ഊഴമായി. വെയിലു ചായുമ്പോള്‍ തോട്ടിന്‍കരയില്‍ ആടുമേയ്ക്കാനിറങ്ങും. വാരികയോ മാസികയോ കയ്യില്‍ കരുതും. ആടുകള്‍ മേയും. മോഹനന്‍ വായനയില്‍ മുഴുകും.
മലബാറി ആടുകള്‍ക്കു പുറമേ ജമ്‌നാപ്യാരി, പര്‍പ്പസാരി ഇനങ്ങളുമുണ്ട്. നാലാം ക്ലാസ് വിദ്യാര്‍ഥിയായിരുന്ന പ്രായത്തില്‍ ലംപ്‌സം ഗ്രാന്‍ഡായി കിട്ടിയ 40 രൂപയില്‍ നിന്നു 10 രൂപ ചെലവഴിച്ചു വാങ്ങിയ ആട്ടിന്‍കുട്ടിയുടെ പിന്‍ഗാമികളാണ് പില്‍ക്കാലത്തു പുരയിടം നിറഞ്ഞത്.
മോഹനന്‍-ചന്ദ്രിക ദമ്പതികള്‍ക്കു രണ്ടു പെണ്‍മക്കളാണ്. അവരെ നന്നായി പഠിപ്പിച്ചു. മൂത്തമകള്‍ സന്ധ്യ, ബിരുദാനന്തര ബിരുദവും ബിഎഡും എംഎഡും എംഫിലുമൊക്കെ നേടി. ഇളയ മകള്‍ ദീപയും ബിരുദധാരി. മക്കളുടെ വിവാഹം കഴിഞ്ഞതടക്കമുള്ള ജീവിതം പറഞ്ഞു നിര്‍ത്തുമ്പോള്‍ മോഹനന്റെ മുഖത്തു വലിയ ലോകത്തെ ജയിച്ച ചെറിയ മനുഷ്യന്റെ ചിരി.
https://www.facebook.com/Malayalivartha