അബുദാബിയിൽ മരിച്ച പത്തനംതിട്ട കോഴഞ്ചരി പേൾ റീന വില്ലയിൽ പ്രിൻസി റോയ് മാത്യുവിന്റെ മരണത്തിൽ തേങ്ങലടക്കാനാകാതെ നാട്ടുകാരും ബന്ധുക്കളും! നൊന്തുപെറ്റ അമ്മയ്ക്ക് അന്ത്യ ചുംബനം നൽകാനാകാതെ പിഞ്ചുമക്കൾ.. പ്രിയതമയുടെ മുഖം അവസാനമായി ഒരു നോക്കു കാണാനാകാതെ ഭർത്താവ്! കാണാമറയത്തുനിന്ന് ഉറ്റവർ നൽകിയ അന്ത്യയാത്ര കരളലിയിക്കും
ഗൾഫ് നാടുകളിൽ കോവിഡ്-19 രോഗബാധകാരണമുള്ള മരണസംഖ്യ വർധിക്കുന്നു. 31 മലയാളികളാണ് ഇതുവരെ കോവിഡ് ബാധിച്ച് ഗൾഫ് രാജ്യങ്ങളിൽ മരണത്തിന് കീഴടങ്ങിയത്. 24 മണിക്കൂറിനിടെ എട്ടുപേർ മരിച്ചു.
വ്യാഴാഴ്ചമാത്രം അഞ്ചുമലയാളികളാണ് മരിച്ചത്. യു.എ.ഇ.യിൽ മൂന്നുപേരും കുവൈത്തിൽ രണ്ടുപേരും മരിച്ചു. യു.എ.ഇ.യിൽ ഇതോടെ ആകെ മരണസംഖ്യ 105 ആയി. പുതിയതായി 552 കോവിഡ് കേസുകൾകൂടി സ്ഥിരീകരിച്ചു.
ഇതോടെ ആകെ കോവിഡ് ബാധിതരുടെ എണ്ണം 12,481 ആയി. 100 പേർകൂടി സുഖംപ്രാപിച്ചതോടെ രോഗമുക്തി നേടിയവർ 2429 ആയി. എങ്കിലും ഭയപ്പെടുത്തുന്ന രീതിയിലാണ് രോഗബാധിതരുടെ എണ്ണം രാജ്യത്ത് ഉയരുന്നത്.
അതേസമയം കഴിഞ്ഞ ദിവസം അബുദാബിയിൽ മരിച്ച പത്തനംതിട്ട കോഴഞ്ചരി പേൾ റീന വില്ലയിൽ പ്രിൻസി റോയ് മാത്യു(46)വിന്റെ മരണത്തിൽ തേങ്ങലടക്കാനാകാതെ നാട്ടുകാരും ബന്ധുക്കളും.
അബുദാബി ഇന്ത്യൻ സ്കൂളിലെ ഇംഗ്ലീഷ് അധ്യാപികയായ പ്രിൻസി ബുധനാഴ്ചയാണ് കോവിഡ് ബാധിച്ച് മരിച്ചത്. ഇന്നലെ ഉച്ചയ്ക്ക് തന്നെ അവരെ അബുദാബിയിൽ സംസ്കരിച്ചു. യുഎഇ കോവിഡ് 19 പ്രോട്ടോകോൾ അനുസരിച്ച് കൊറോണ വൈറസ് ബാധിച്ച് മരിച്ചവരുടെ മൃതശരീരം എത്ര അടുത്ത ബന്ധുക്കളെയും കാണിക്കാൻ പാടില്ല.
അതുകൊണ്ട് തന്നെ പ്രിൻസിയുടെ ഭർത്താവ് റോയ് മാത്യു, സ്കൂൾ വിദ്യാർഥികളായ മക്കൾ സെറിൾ സാറ മാത്യു, റയാൻ സാമുവൽ മാത്യു, സിയാൻ ജേക്കബ് മാത്യു എന്നിവർക്കും അവസാനമായി കാണാൻ ഭാഗ്യമുണ്ടായില്ല.
പ്രിയതമയെ സംസ്കരിക്കാനായി മോർച്ചറിയിൽ നിന്ന് ആംബുലൻസിൽ കയറ്റി കൊണ്ടു പോകുന്നത് അകലെ നിന്ന് കാണാൻ മാത്രമായിരുന്നു റോയ് മാത്യുവിന്റെയും ബന്ധുക്കളുടെയും മറ്റും വിധി. മക്കൾ മൂന്നു പേരെയും മോർച്ചറിയുടെ അടുത്തേയ്ക്ക് കൊണ്ടുവന്നിരുന്നില്ല.
അവർ വീട്ടിൽ ബന്ധുക്കളുടെ കൂടെയായിരുന്നു. അബുദാബി മാർ തോമാ പള്ളി മുസഫ–1 പ്രയർ ഗ്രൂപ്പ് അംഗമായ പ്രിൻസി റോയ് മാത്യുവിന്റെ വിയോഗം ഏവരെയും ഏറെ ദുഃഖത്തിലാഴ്ത്തിയിരുന്നു.
https://www.facebook.com/Malayalivartha