1984-ലെ ഭോപ്പാല്‍ ദുരന്തത്തിന്റെ ഞെട്ടിക്കുന്ന ഓര്‍മകളുമായി സൂസമ്മ
കോട്ടയം അരീപ്പറമ്പ് പാച്ചേരില്‍ സൂസമ്മയ്ക്കും മകള്‍ അന്‍സുവിനും വിശാഖപട്ടണത്തെ വിഷവാതക ദുരന്തവാര്‍ത്ത 1984 ഡിസംബര്‍ 2-ലെ പഴയ വേദനകളുടെ ഓര്‍മ്മ ഉണര്‍ത്തി. 1984-ല്‍ ഭര്‍ത്താവിനും ഒന്നേമുക്കാല്‍ വയസ്സുകാരി മകള്‍ അന്‍സുവിനുമൊപ്പം ഭോപാലിലായിരുന്നു സൂസമ്മ താമസിച്ചിരുന്നത്. ഭോപാല്‍ സിറ്റിയിലെ ജെകെ കമ്പനിയില്‍ ഉദ്യോഗസ്ഥനായിരുന്നു ചാക്കോ കരിപ്പാല്‍.
വലിയ ബഹളം കേട്ടാണ് അന്ന് രാത്രി ഉറക്കത്തിനിടെ ഉണര്‍ന്നത്. കതകു തുറന്നു സൂസമ്മ പുറത്തിറങ്ങി. കറുത്ത പുക. കണ്ണുകള്‍ നീറിത്തുടങ്ങി. കതകു തുറന്നതോടെ വീടിനുള്ളിലേക്കും പുക കയറി. ഉടന്‍ തന്നെ കുഞ്ഞിനെയും എടുത്തു പുറത്തേക്ക് ഓടി. ഭയാനകമായ അവസ്ഥ ആയിരുന്നു പുറത്ത്.
(അമേരിക്കന്‍ രാസവ്യവസായഭീമനായ യൂണിയന്‍ കാര്‍ബൈഡ് കമ്പനിയുടെ ഇന്ത്യയിലെ ഭോപ്പാലിലുണ്ടായിരുന്ന കീടനാശിനി നിര്‍മ്മാണശാലയിലുണ്ടായ വ്യാവസായിക ദുരന്തമാണ് ഭോപ്പാല്‍ ദുരന്തം എന്ന് അറിയപ്പെടുന്നത്.
പ്രവര്‍ത്തനം ആരംഭിച്ച് എട്ടാമത്തെ വര്‍ഷം 1984 ഡിസംബര്‍ 2 ന് 42 ടണ്‍ മീഥൈല്‍ ഐസോസയനേറ്റ് ശേഖരിച്ച ടാങ്കില്‍ വെള്ളം കയറുകയും പിന്നീട് നടന്ന രാസപ്രവര്‍ത്തനങ്ങളുടെ ഫലമായി ടാങ്കിനുള്ളിലെ താപനില 200 ഡിഗ്രി സെല്‍ഷ്യസിന് മുകളിലെത്തുകയും ചെയ്തു.
ഫോസ്ജീന്‍, ഹൈഡ്രജന്‍ സയനൈഡ്, കാര്‍ബണ്‍ മോണോക്‌സൈഡ്, നൈട്രജന്‍ ഓക്‌സൈഡുകള്‍ എന്നീ വിഷവാതകമിശ്രിതങ്ങളും മീഥൈല്‍ ഐസോസയനേറ്റും അന്തരീക്ഷത്തിലേയ്ക്ക് വ്യാപിച്ചു.
കാറ്റിന്റ ദിശയ്ക്കനുസരിച്ച് വാതകം ഭോപ്പാല്‍ നഗരത്തിലുടനീളം അലയടിക്കുകയും 16000 നും 30000 നും ഇടയില്‍ ആള്‍ക്കാര്‍ കൊല്ലപ്പെടുകയും ചെയ്തു. 2 ലക്ഷത്തില്‍പ്പരം ആള്‍ക്കാരെ നിത്യരോഗികളാക്കിയ ഈ ദുരന്തം വിട്ടുമാറാത്ത ചുമ, കാഴ്ചതടസ്സം, കുട്ടികളിലെ തിമിരം, കാന്‍സര്‍, ക്ഷയം, തളര്‍ച്ച, വിഷാദം, പനി എന്നിവ ജീവിച്ചിരിക്കുന്നവര്‍ക്ക് നല്‍കി.)
എന്തു ചെയ്യണം എന്നറിയാതെ പരക്കം പായുന്ന ആളുകള്‍ക്കിടയിലൂടെ സമീപത്തു കണ്ട ഉദ്യോഗസ്ഥന്റെ വീട്ടിലേക്കു കയറി. കതകു തുറന്നതാണ് പ്രശ്‌നമായതെന്ന് അവര്‍ പറഞ്ഞു. കുഞ്ഞുമായി ആശുപത്രിയിലേക്കു പോകാന്‍ വാഹനം കിട്ടി. 80 കിലോമീറ്റര്‍ ദൂരത്തുള്ള സൈനിക ആശുപത്രിയില്‍ എത്തണമായിരുന്നു. പുക കാരണം വഴി പോലും കാണാന്‍ സാധിക്കാത്ത സാഹചര്യം.
ആശുപത്രിയില്‍ എത്തി അധികം വൈകാതെ തന്നെ ഭര്‍ത്താവ് മരിച്ചു. സൂസമ്മയുടെ കണ്ണ് മൂടിക്കെട്ടിയ നിലയിലായിരുന്നു. മൂടിക്കെട്ടിയ കണ്ണ് തുറന്നാല്‍ ഒന്നും കാണാന്‍ സാധിക്കാത്ത സാഹചര്യമായിരുന്നു. ഭര്‍ത്താവിന്റെ മൃതദേഹം പോലും കാണാന്‍ സാധിക്കാതെ വന്ന സംഭവം വിവരിക്കുമ്പോള്‍ സൂസമ്മയുടെ വാക്കുകള്‍ മുറിഞ്ഞു.
കുഞ്ഞിനു മികച്ച പരിചരണം ലഭിച്ചതിനാല്‍ ആരോഗ്യപ്രശ്‌നം ഉണ്ടായില്ല. ഒരു മാസം ആശുപത്രിയില്‍ ഉള്‍പ്പെടെ കഴിച്ചുകൂട്ടി. പിന്നീട് നാട്ടില്‍ തിരിച്ചെത്തി. മലയാള മനോരമ ആലപ്പുഴ യൂണിറ്റ് ഉദ്യോഗസ്ഥന്‍ രാജേഷ് കുര്യാക്കോസിന്റെ ഭാര്യയാണ് അന്‍സു.
https://www.facebook.com/Malayalivartha