വിചാരണ കോടതിയ്‌ക്കെതിരെ തുറന്നടിച്ച് സർക്കാർ... ആക്രമിക്കപ്പെട്ട നടിയുടേയും മഞ്ജു വാര്യരുടേയും മൊഴി രേഖപ്പെടുത്തുന്നതില്‍ വീഴ്‌ച; തന്നെ വകവരുത്തുമെന്ന് ദിലീപ് ഭാമയോട് പറഞ്ഞെന്നു കോടതിയ്ക്ക് മുൻപിൽ തുറന്ന് പറഞ്ഞിട്ടും സംഭവിച്ചത് മറ്റൊന്ന്.... ഹൈക്കോടതിയില്‍ സമര്‍പ്പിച്ച സത്യവാങ്‌മൂലത്തിൽ സര്‍ക്കാരിന്റെ വിമര്‍ശനം
നടിയെ ആക്രമിച്ച കേസില്‍ വിചാരണ കോടതിയുടെ നടപടിക്കെതിരെ ഗുരുതര ആരോപണവുമായി സംസ്ഥാന സര്‍ക്കാര്‍. ഹൈക്കോടതിയില്‍ സമര്‍പ്പിച്ച സത്യവാങ്‌മൂലത്തിലാണ് സര്‍ക്കാരിന്റെ വിമര്‍ശനം. മഞ്ജു വാര്യരുടെ മൊഴി രേഖപ്പെടുത്തുന്നതില്‍ കോടതിക്ക് വീഴ്‌ച പറ്റിയെന്നാണ് സത്യവാങ്മൂലത്തിൽ വ്യക്തമാക്കുന്നത്.
മകളെ ഉപയോഗിച്ച് എട്ടാം പ്രതി ദിലീപ് തന്നെ സ്വാധീനിക്കാൻ ശ്രമിച്ചെന്ന് മഞ്ജു മൊഴി നൽകിയിരുന്നു. മൊഴി കൊടുക്കുന്നതിന് 3 ദിവസം മുമ്പ് മകൾ ഫോണിൽ വിളിച്ച് ദിലീപിനെതിരെ മൊഴി കൊടുക്കരുതെന്ന് ആവശ്യപ്പെട്ടുവെന്നാണ് മഞ്ജു നൽകിയ മൊഴി. എന്നാൽ ഈ സുപ്രധാന മൊഴി രേഖപ്പെടുത്താൻ വിചാരണക്കോടതി തയാറായില്ല. കേസിനെ സ്വാധീനിക്കാനുളള പ്രതിയുടെ ശ്രമമെന്നറിഞ്ഞിട്ടും ഇടപെട്ടില്ലെന്നും സർക്കാർ ഹൈക്കോടതിയെ അറിയിച്ചു. ആക്രമിക്കപ്പെട്ട നടിയുടെ മൊഴി രേഖപ്പെടുത്തുന്നതിലും കോടതിക്ക് പിഴവുപറ്റി. തന്നെ വകവരുത്തുമെന്ന് ദീലിപ് നടി ഭാമയോട് പറഞ്ഞതായി ആക്രമിക്കപ്പെട്ട നടി മൊഴി നൽകിയിരുന്നു.
എന്നാൽ ഇക്കാര്യവും രേഖപ്പെടുത്താൻ കോടതി തയാറായില്ല. കേട്ടറിവ് മാത്രമെന്നായിരുന്നു വിചാരണക്കാടതിയുടെ ന്യായമെന്നും സർക്കാർ ഹൈക്കോടതിയിൽ സമർപ്പിച്ച സത്യവാങ്മൂലത്തിൽ വ്യക്തമാക്കുന്നു. വിചാരണക്കോടതി മാറ്റണമെന്ന് സർക്കാരും ആക്രമിക്കപ്പെട്ട നടിയും കോടതിയിൽ സത്യവാങ്മൂലം ഹൈക്കോടതി പരിഗണിക്കുകയാണ്.
അതേസമയം കേസിൽ വിചാരണ കോടതി മാറ്റം ആവശ്യപ്പെട്ട് ആക്രമിക്കപ്പെട്ട നടി നൽകിയ ഹർജി ഹൈക്കോടതി ഇന്ന് പരിഗണിക്കും. കോടതി പക്ഷപാത പരമായി പെരുമാറുന്നുവെന്നാണാണ് പ്രധാന ആരോപണം. നടിയുടെ പരാതിയെ സർക്കാരും പിന്തുണച്ചിട്ടുണ്ട്. പ്രതിഭാഗത്തെ ഇരുപതോളം അഭിഭാഷകർ കോടതി മുറിയിലെത്തി തന്നെ മാനസികമായി തേജോവധം ചെയ്തെന്നും ഹർജിയിൽ നടി വ്യക്തമാക്കിയിട്ടുണ്ട്. പരാതിക്കാരിയുടെ പല സുപ്രധാന മൊഴിളും കോടതി രേഖപ്പെടുത്തിയില്ല എന്ന ഗുരുതര ആക്ഷേപവും ഹർജിയിലുണ്ട്. ഇക്കാര്യം എന്തുകൊണ്ട് അപ്പോൾ തന്നെ വിചാരണക്കോടതിയുടെ ശ്രദ്ധയിൽപ്പെടുത്തിയില്ലെന്നായിരുന്നു ഹൈക്കോടതിയുടെ ചോദ്യം.കേസിൽ രഹസ്യ വിചാരണയെന്ന നിർദേശം കോടതിയിൽ അട്ടിമറിക്കപ്പെട്ടെന്നും സർക്കാർ വ്യക്തമാക്കിയിട്ടുണ്ട്.
പ്രതികൾക്ക് നൽകുന്ന പല രേഖകളുടെയും പകർപ്പുകൾ പ്രോസിക്യൂഷന് നൽകുന്നില്ല. കോടതിയിൽ സംഭവിച്ച കാര്യങ്ങൾ സീൽഡ് കവറിൽ നൽകാൻ തയ്യാറാണെന്നും സർക്കാർ ഹൈക്കോടതിയെ അറിയിച്ചു. പ്രോസിക്യൂഷൻ തന്നെ നീതി കിട്ടില്ല എന്ന് പറയുമ്പോൾ തന്റെ അവസ്ഥ മനസ്സിലാക്കണമെന്ന് നടിയും കോടതിയെ അറിയിച്ചു. കേസിൽ വിചാരണ കോടതി മാറ്റണമെന്നാവശ്യപ്പെട്ട് ആക്രമിക്കപ്പെട്ട നടിയാണ് ഹൈക്കോടതിയെ സമീപിച്ചത്. വിചാരണക്കോടതിയുടെ നടപടി പക്ഷപാതപരമാണെന്നാണ് ഹർജിയിലെ ആരോപണം. വിസ്താരത്തിൻറെ പേരിൽ കോടതി മുറിയിൽ പ്രധാന പ്രതിയുടെ അഭിഭാഷകൻ തന്നെ മാനസികമായി പീഡിപ്പിച്ചപ്പോൾ കോടതി നിശബ്ദമായി നിന്നെന്ന് ഹർജിയിൽ പറയുന്നു. പരാതിക്കാരിയുടെ പല സുപ്രധാന മൊഴിളും കോടതി രേഖപ്പെടുത്തിയില്ല എന്ന ഗുരുതര ആക്ഷേപവും ഹർജിയിലുണ്ട്.
നേരത്തെ നടിയെ ആക്രമിച്ച കേസ് പരിഗണിക്കുന്ന പ്രത്യേക കോടതിയിലെ ജഡ്ജിയെ മാറ്റണമെന്നാവശ്യപ്പെട്ട് പ്രോസിക്യൂഷന്‍ രംഗത്തെത്തിയിരുന്നു. പ്രത്യേക കോടതി ജഡ്ജ് ഹണി എം വര്‍ഗീസിനെതിരെയാണ് സ്പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ രംഗത്ത് എത്തിയത്. നടിയെ ആക്രമിച്ച കേസ് ഈ കോടതി മുമ്പാകെ തുടര്‍ന്നാല്‍ ഇരയ്ക്ക് നീതി കിട്ടില്ലെന്നാണ് പബ്ലിക് പ്രോസിക്യൂട്ടര്‍ വിചാരണ കോടതിയില്‍ സമര്‍പ്പിച്ച ഹരജിയില്‍ പറയുന്നത്. കോടതിയുടെ പെരുമാറ്റം അങ്ങേയറ്റം പക്ഷപാതിത്വം നിറഞ്ഞതാണെന്നും നീതിന്യായവ്യവസ്ഥയ്ക്കാകെയും പ്രോസിക്യൂഷനും കോട്ടം വരുത്തുന്നതാണ് ഇത്തരം സമീപനമെന്നും സര്‍ക്കാര്‍ അഭിഭാഷകന്‍ എ.സുരേശന്‍ ഹരജിയില്‍ പറഞ്ഞിരുന്നു. സ്പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ക്കെതിരെ അനാവശ്യവും അടിസ്ഥാനരഹിതവും നിന്ദ്യവുമായ പരാമര്‍ശങ്ങള്‍ നടത്തുകയാണെന്നും എ.സുരേശന്‍ നല്‍കിയ അപേക്ഷയില്‍ പറയുന്നുണ്ട്.
https://www.facebook.com/Malayalivartha