'ആരുമില്ലാത്ത നേരത്ത് മാത്രം സഞ്ചാര സ്വാതന്ത്ര്യം ആസ്വദിക്കാൻ വിധിക്കപ്പെട്ടവൾ, അവളെ പ്രണയം അത്രത്തോളം അന്ധയാക്കിയിരുന്നോ! ആടുജീവിതം പോലെയല്ലെങ്കിലും പുറം ലോകവുമായി യാതൊരു ബന്ധവുമില്ലാതെ ജീവിക്കുക എന്നാൽ വല്ലാത്ത വീർപ്പുമുട്ടലാണ്..' ശ്രുതി കിഷന്‍ കുറിക്കുന്നു
കാമുകിയെ സ്വന്തം വീട്ടിൽ പത്തു കൊല്ലം ഒളിപ്പിച്ചു പാർപ്പിച്ച പാലക്കാട് സ്വദേശി റഹ്‌മാന്റെ കഥകള്‍ കേട്ട് ഞെട്ടിത്തരിച്ചിരിക്കുകയാണ് ഏവരും. ജീവിച്ചിരിപ്പുണ്ടെന്നോ മരിച്ചെന്നോ പോലുമറിയിക്കാതെ സാജിതയെന്ന പെണ്‍കുട്ടിയെ മുറിയില്‍ ഒളിപ്പിച്ച റഹ്‌മാന്റെ അതിസാഹസം എന്തിനെന്ന ചോദ്യം മാത്രം ബാക്കിയായിരുന്നു. ഒന്ന് തുറന്നു പറഞ്ഞാല്‍ നടപടിയാകുന്ന കേസിന് എന്തിനിങ്ങനെയൊക്കെ കാട്ടിക്കൂട്ടിയെന്ന് നാട്ടുകാരും ചോദിക്കുന്നു.
ദിവ്യമെന്നും ഉദാത്തമെന്നും ഈ പ്രണയത്തെ ഒരു വിഭാഗം വാഴ്ത്തുമ്പോള്‍ സാജിത നേരിട്ടത് കടുത്ത മനുഷ്യാവകാശ ലംഘനമെന്ന് സമൂഹമാധ്യമങ്ങളിലടക്കം പലരും അഭിപ്രായപ്പെടുന്നു. ഈ പ്രണയത്തെ വാഴ്ത്തുന്നത് എന്തിന്റെ അടിസ്ഥാനത്തിലെന്ന് ചോദിക്കുകയാണ് ശ്രുതി കിഷന്‍ എന്ന യുവതി. ഭീഷണിപ്പെടുത്തിയോ ചതിവിലൂടെയോ തടങ്കലിലാക്കി പീഡിപ്പിക്കുന്നവര്‍ക്കുള്ള പ്രോത്സാഹനമായി മാത്രമേ ഇതിനെ കാണാനാവുന്നുള്ളുവെന്നും ശ്രുതി പറയുന്നു.
ഫെയ്‌സ്ബുക്ക് കുറിപ്പ് വായിക്കാം:
പത്തു മാസമല്ല. പത്തു വർഷം. ഒന്നുറക്കെ കരയാനോ തുമ്മാനോ ഭയമില്ലാതെയാണ് ആ പ്രണയിനി സ്വന്തം കാമുകനൊപ്പം ആയിരുന്നത് എന്ന സംശയം പോലുമില്ല ഈ അപൂർവ പ്രണയത്തെ വാഴ്ത്തിയവർക്ക്??
20 ദിവസത്തെ ക്വാറന്റീന്‍ പോലും മാനസിക ബുദ്ധിമുട്ട് ഉളവാക്കുമ്പോൾ പത്തു വർഷം ചില്ലറ കാലയളവല്ല. അവിശ്വസനീയവും കടുത്ത മനുഷ്യാവകാശ ലംഘനവുമാണ് അതെന്ന് ചിന്തിക്കാതെ പോകുന്നതെന്തുകൊണ്ടാണ്!
ആരുമില്ലാത്ത നേരത്ത് മാത്രം സഞ്ചാര സ്വാതന്ത്ര്യം ആസ്വദിക്കാൻ വിധിക്കപ്പെട്ടവൾ, അവളെ പ്രണയം അത്രത്തോളം അന്ധയാക്കിയിരുന്നോ! ആടുജീവിതം പോലെയല്ലെങ്കിലും പുറം ലോകവുമായി യാതൊരു ബന്ധവുമില്ലാതെ ജീവിക്കുക എന്നാൽ വല്ലാത്ത വീർപ്പുമുട്ടലാണ്. ആ സ്ഥാനത്തു നമ്മളെ ചിന്തിച്ചാൽ ഈ ദിവ്യ പ്രണയം ഒക്കെ കോപ്പാണ് എന്നുപറഞ്ഞു പുറത്തോട്ട് ഇറങ്ങി ജീവവായു ശ്വസിച്ചേനെ.
ആരോഗ്യ പ്രശ്നങ്ങൾ ഇല്ലാതിരുന്നു എന്നാണോ അതോ ദിവ്യ പ്രണയത്തിന്റെ കരുതൽകാട്ടി ഹോസ്പിറ്റൽ ഫെസിലിറ്റീസ് നിഷേധിച്ചിരുന്നു എന്നതാണോ സത്യം?
ഒരു തളത്തിൽ ദിനേശൻ line ആയിപോയല്ലോ കേരളം വാഴ്ത്തിയ റഹ്മാന്റെ ഈ ദിവ്യ പ്രണയവും. സത്യത്തിൽ ഒരു പെണ്ണിന്റെ മാനസിക സംഘർഷങ്ങൾളെ പോലും കണ്ടില്ലെന്ന് നടിക്കാൻ നമുക്കായിരിക്കുന്നു. ഭീഷണിപെടുത്തിയൊ ചതിവിലൂടെയോ തടങ്കലിലാക്കി പീഡിപ്പിക്കുന്നവർക്കുള്ള പ്രോത്സാഹനമായി മാത്രമേ ഇതിനെ കാണാനാവുന്നുള്ളു. ഇതിനെയൊക്കെ മഹത്വവത്കരിക്കുന്ന മാധ്യമങ്ങളോട് പുച്ഛം മാത്രം.
https://www.facebook.com/Malayalivartha