വാട്സ്ആപ്പിൽ അഴിഞ്ഞാടുന്ന ഞരമ്പ് രോഗികൾക്ക് വാട്സാപ്പിലൂടെ തന്നെ പണി: കളി ഇൻഡ്യയോട് നടക്കില്ല....
വാട്‌സാപ്പിലെ വിരുതന്മാരും ഞരമ്പ് രോഗികളും ജാഗ്രതെ. സമൂഹമാധ്യമമായ വാട്‌സാപ്പിലൂടെ വിദ്വേഷം, വെറുപ്പ്, അശ്ലീലം, അനാവശ്യം എന്നിവ പ്രചരിപ്പിക്കുകയും മറ്റുള്ളവരെ അപമാനിക്കുന്നവരുടെയും എണ്ണം വര്‍ദ്ധിക്കുന്നതായി ഏറ്റവും പുതിയ കണക്കുകള്‍. ഇതുസംബന്ധിച്ച പരാതികളുടെ എണ്ണം 70 ശതമാനായി വര്‍ദ്ധിച്ചു. ഇതേ തുടര്‍ന്ന് 2022 ഡിസംബര്‍ 1 നും 31 നും ഇടയില്‍ 36,77,000 അക്കൗണ്ടുകള്‍ പൂട്ടിച്ചതായി വാട്‌സാപ്പ് അറിയിച്ചു.
ഉപയോക്താക്കളില്‍ നിന്ന് പരാതി ലഭിക്കും മുമ്പ് 13,89,000 അക്കൗണ്ടുകള്‍ കമ്പനി നിരോധിച്ചിരുന്നു. ഡിസംബറില്‍ 1,607 പരാതികള്‍ ലഭിച്ചു. ഇതില്‍ 1,459 പേരും ഉപദ്രവകരമായ അക്കൗണ്ട് ബ്ലോക്ക് ചെയ്യണമെന്ന് ആവശ്യപ്പെട്ടിരുന്നു. നവംബറില്‍ 946 പരാതികളാണ് ലഭിച്ചത്. ആ മാസം സ്ഥിരമായി നിരോധിച്ച അക്കൗണ്ടുകളുടെ എണ്ണം 90,000 ആയി ഉയര്‍ന്നിരുന്നു. ഇന്ത്യയിലെ ഇന്‍ഫര്‍മേഷന്‍ ടെക്നോളജി നിയമം 2021 പ്രകാരം, ഡിജിറ്റല്‍ പ്ലാറ്റ്ഫോമുകള്‍ പ്രതിമാസ പരാതി റിപ്പോര്‍ട്ടുകള്‍ പ്രസിദ്ധീകരിക്കണം. ലഭിച്ച പരാതികളുടെ വിശദാംശങ്ങളും സ്വീകരിച്ച നടപടികളും അതോടൊപ്പം ഉണ്ടാവണം.വാട്ട്സ്ആപ്പിന് ലോകമെമ്പാടും 200 കോടിയിലധികം ഉപയോക്താക്കളുണ്ട്.
ഇന്ത്യ അതിന്റെ ഏറ്റവും വലിയ ബിസിനസ്സ് അടിത്തറയാണ്. രാജ്യത്ത് 53 കോടിയിലധികം ഇന്ത്യക്കാര്‍ വാട്ട്സ്ആപ്പ് ഉപയോഗിക്കുന്നുണ്ടെന്ന് കേന്ദ്രം വ്യക്തമാക്കിയിരുന്നു. അതേസമയം കമ്പനിയുടെ പുതിയ സ്വകാര്യതാ നയം അംഗീകരിക്കാന്‍ ഇന്ത്യന്‍ ഉപയോക്താക്കള്‍ ബാധ്യസ്ഥരല്ലെന്ന് സുപ്രീംകോടതി ബുധനാഴ്ച വ്യക്തമാക്കി. ഈ നയം ഏറെ വിവാദമായതിനെ തുടര്‍ന്നാണ് കോടതി ഇടപെടല്‍. ഇത് സംബന്ധിച്ച പ്രചരണത്തിനായി വാട്സ്ആപ്പ്, മാധ്യമങ്ങളില്‍ അറിയിപ്പ് കൊടുക്കണമെന്നും കോടതി നിര്‍ദ്ദേശിച്ചു. വാട്ട്സ്ആപ്പും അതിന്റെ മാതൃ കമ്പനിയായ മെറ്റയും പത്രങ്ങളില്‍ പരസ്യം നല്‍കാന്‍ സമ്മതിച്ചിരുന്നുവെങ്കിലും പിന്നീട് നിലപാട് മാറ്റി.
വാട്ട്സ്ആപ്പും ഫേസ്ബുക്കും ഉപയോഗിക്കാന്‍ ആഗ്രഹിക്കുന്നവര്‍ പരസ്യം കണ്ട് ഉപേക്ഷിക്കില്ലെന്ന് കമ്പനി വ്യക്തമാക്കി. സോഷ്യൽ പ്ലാറ്റ്‌ഫോമിലെ പരസ്യങ്ങള്‍ ആവശ്യമില്ലാത്ത ഉപയോക്താക്കള്‍ ഫേസ്ബുക്ക് ഉപയോഗിക്കുന്നത് നിര്‍ത്തണം എന്നാണ് കമ്പനിയുടെ വാദം. ഫേസ്ബുക്കിനും വാട്‌സാപ്പിനും ഇടയില്‍ വളരെ പരിമിതമായ വിവരങ്ങളാണ് പങ്കിടുന്നതെന്നും ചൂണ്ടിക്കാട്ടി. 2021 മെയ് മാസത്തില്‍ വാട്ട്സ്ആപ്പ് കേന്ദ്ര സര്‍ക്കാരിന് അയച്ച കത്ത് രാജ്യത്തെ പല ഉപയോക്താക്കള്‍ക്കും അറിയില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് ജസ്റ്റിസ് കെ എം ജോസഫിന്റെ നേതൃത്വത്തിലുള്ള ഭരണഘടനാ ബെഞ്ച് ഇടക്കാല നിര്‍ദ്ദേശം പുറപ്പെടുവിച്ചത്.
2021-ലെ സ്വകാര്യതാ നയം അനുസരിച്ച് വാട്ട്സ്ആപ്പ് ഉപയോക്തൃ ഡാറ്റ ഫേസ്ബുക്കുമായി പങ്കിടുന്നു. ഇത് സ്വകാര്യതയുടെ ലംഘനമാണെന്ന് ചൂണ്ടിക്കാട്ടിയാണ് നിയമനടപടി ആരംഭിച്ചത്. ജസ്റ്റിസുമാരായ അജയ് റസ്‌തോഗി, അനിരുദ്ധ ബോസ്, ഹൃഷികേശ് റോയ്, സി ടി രവികുമാര്‍ എന്നിവരടങ്ങിയ ബെഞ്ച്, 2021 മെയ് മാസം കത്ത് വഴി വാട്ട്സ്ആപ്പ് നല്‍കിയ മൊഴി രേഖപ്പെടുത്തി. കോടതി അടുത്ത ഏപ്രിലില്‍ വാദം കേള്‍ക്കുന്നതുവരെ കമ്പനി കത്തിലെ വ്യവസ്ഥകള്‍ പാലിക്കണമെന്ന് പറഞ്ഞു. ''സ്വകാര്യതാ നയം സംബന്ധിച്ച് അടുത്ത ഒരു മാസത്തിനുള്ളില്‍ രാജ്യത്തെ അഞ്ച് പ്രമുഖ പത്രങ്ങളില്‍ രണ്ട് തവണ വാട്‌സാപ് പരസ്യം നല്‍കണം.
2021 മെയ് മാസത്തില്‍ സര്‍ക്കാരിന് അയച്ച കത്തില്‍ എടുത്ത നിലപാട് പരസ്യങ്ങളില്‍ ഉള്‍പ്പെടുത്തണം,'' എന്നും കോടതി ഉത്തരവില്‍ പറയുന്നു. അതേസമയം ഇന്ത്യന്‍ ഉപയോക്താക്കളെ യൂറോപ്യന്‍ ഉപഭോക്താക്കള്‍ക്ക് തുല്യമായി പരിഗണിക്കാന്‍ വാട്ട്സ്ആപ്പിന് നിര്‍ദ്ദേശം നല്‍കണമെന്ന ഹര്‍ജിയില്‍ ഉത്തരവ് പുറപ്പെടുവിക്കാനാവില്ലെന്നും കോടതി ചൂണ്ടിക്കാട്ടി. യൂറോപ്പിലെ ഉപയോക്താക്കള്‍ക്ക് ആപ്ലിക്കേഷന്‍ നല്‍കുന്ന അതേ നയം ഇന്ത്യന്‍ ഉപയോക്താക്കള്‍ക്കും നല്‍കാന്‍ കമ്പനി തയ്യാറാണോ എന്ന് വാട്സ്ആപ്പിന് വേണ്ടി ഹാജരായ മുതിര്‍ന്ന അഭിഭാഷകന്‍ കപില്‍ സിബലിനോട് ബെഞ്ച് ചോദിച്ചു.
''അത് സര്‍ക്കാരാണ് തീരുമാനിക്കേണ്ടത്. സര്‍ക്കാര്‍ നിര്‍ദ്ദേശിച്ച ബില്ലില്‍ പോലും അതിനെക്കുറിച്ച് പറയുന്നില്ല. യൂറോപ്യന്‍ ഉപയോക്താക്കളെ കൂടാതെ 139 രാജ്യങ്ങളുണ്ട്. എന്തുകൊണ്ടാണ് ഇന്ത്യന്‍ ഉപയോക്താക്കളെ യൂറോപ്യന്‍ രാജ്യങ്ങള്‍ക്ക് തുല്യമായി പരിഗണിക്കേണ്ടത്? ഒരു രാജ്യത്തിന് വേണ്ടി വാട്‌സാപ്പിന് പ്രത്യേക നയമില്ല. ഡാറ്റ ദുരുപയോഗം ചെയ്യുന്നതിനെക്കുറിച്ച് 600 ദശലക്ഷം ഉപയോക്താക്കളില്‍ നിന്ന് ഒരു പരാതിയുമില്ല, '' എന്നായിരുന്നു കബിൽ സിബലിന്റെ മറുപടി. മുതിര്‍ന്ന അഭിഭാഷകരായ മുകുള്‍ റോത്തഗി, സിദ്ധാര്‍ത്ഥ് ലുത്ര എന്നിവരും വാട്സ്ആപ്പിനായി ഹാജരായി. ഡാറ്റ സ്വകാര്യത ലംഘിക്കുന്നെന്നും ഇന്ത്യന്‍ ഉപയോക്താക്കളോട് വിവേചനം കാണിക്കുന്നെന്നും ആരോപിച്ച് വാട്ട്സ്ആപ്പിന്റെ 2016-ലെയും 2021-ലെ പുതിയ സ്വകാര്യതാ നയം ചോദ്യം ചെയ്ത് പലരും ഹര്‍ജികള്‍ കൊടുത്തിരുന്നു. ഇതാണ് ബെഞ്ച് പരിഗണിച്ചത്. പരസ്യങ്ങളുടെ കുത്തൊഴുക്കിനെക്കുറിച്ച് കോടതി ആശങ്ക ഉയര്‍ത്തി. അത് ഉപയോക്താക്കളെയും ഡാറ്റ പങ്കിടലിനെയും ബാധിക്കുന്നെന്നും ചൂണ്ടിക്കാട്ടി.
എന്നാല്‍ വാട്സ്ആപ്പിന് വ്യക്തമായ നിലപാട് ഉണ്ടായിരുന്നു. ''ഈ ലോകത്ത് ആഹാരം പോലും സൗജന്യമായി കിട്ടില്ല. ഉപയോക്താക്കള്‍ക്ക് വാട്ട്സ്ആപ്പും ഫേസ്ബുക്കും ഉപയോഗിക്കണമെങ്കില്‍ പരസ്യങ്ങള്‍ക്കെതിരെ പരാതിപ്പെടാനാവില്ല. ഉപയോക്താക്കള്‍ക്ക് പരസ്യങ്ങളൊന്നും ആവശ്യമില്ലെങ്കില്‍, അവര്‍ വാട്ട്സ്ആപ്പ് മാത്രമേ ഉപയോഗിക്കാവൂ'' എന്ന് മുകുള്‍ റോത്തഗി കോടതിയോട് പറഞ്ഞു. പരസ്യം ഇഷ്ടമില്ലാത്ത ഉപയോക്താക്കള്‍ക്ക് ടെലിഗ്രാം, സിഗ്‌നല്‍, വൈബര്‍ എന്നിവയിലേക്ക് മാറാം. മറ്റ് പല സമൂഹമാധ്യമങ്ങളുമുണ്ട്. പക്ഷെ, നിങ്ങള്‍ക്ക് വാട്ട്സ്ആപ്പ് ഉപയോഗിക്കണമെങ്കില്‍, കമ്പനി നയം അംഗീകരിക്കണമെന്നുമായിരുന്നു മറുപടി.
പാര്‍ലമെന്റെിന്റെ മണ്‍സൂണ്‍ സെഷന്റെ രണ്ടാം പകുതിയില്‍ അവതരിപ്പിക്കാനിരിക്കുന്ന പുതിയ ഡാറ്റാ പ്രൊട്ടക്ഷന്‍ നിയമത്തിനായി കാത്തിരിക്കണമെന്ന് വാട്സ്ആപ്പും മെറ്റയും കോടതിയെ അറിയിച്ചു. ഡേറ്റ സംരക്ഷണം, സ്വകാര്യത, അഭിപ്രായസ്വാതന്ത്ര്യം, ഉത്തരവാദിത്തങ്ങള്‍, ബിസിനസ് വശങ്ങള്‍ തുടങ്ങിയ സങ്കീര്‍ണ്ണമായ പ്രശ്‌നങ്ങളാണ് വിഷയത്തില്‍ ഉള്‍പ്പെട്ടിരിക്കുന്നതെന്നും അതിനാല്‍ കേന്ദ്രത്തിന്റെ നിയമത്തിനായി കോടതി കാത്തിരിക്കണമെന്നും അഭിഭാഷകര്‍ വാദിച്ചു. രാജ്യത്തെ ജനങ്ങളുടെ സ്വകാര്യതയും സുരക്ഷയും അടക്കമുള്ള ആശങ്കകൾ പരിഹരിക്കുന്നതിനാണ് കേന്ദ്രം ഡിജിറ്റൽ ഡാറ്റാ സംരക്ഷണ നിയമം കൊണ്ടു വരുന്നത്.
രാജ്യത്തെ പൗരൻമാരുടെ ഡാറ്റ പങ്കു വയ്ക്കുന്നതിനായി ഫേസ് ബുക്കും വാട്സാപ്പും അടക്കമുള്ള സമൂഹമാ ധ്യമങ്ങൾ നടത്തുന്ന നീക്കത്തിന് പുതിയ നിയമം തടയിടും എന്നാണ് അറിയാൻ കഴിയുന്നത്. വ്യക്തികളുടെ വിവരങ്ങൾക്ക് സംരക്ഷണം നൽകും. നിയമ പരമായ കാര്യങൾക്ക് മാത്രമേ അത് ഉപയോഗിക്കാനാകൂ. തുടങ്ങിയ വ്യവസ്ഥകളും പാർലമെന്റിൽ അവതരിപ്പിക്കുന്ന ബില്ലിൽ ഉണ്ടാകുമെന്നാണ് കരടിൽ നിന്ന് മനസിലാകുന്നത്. വ്യക്തി വിവരം ചോർന്നാൽ 250 കോടി രൂപ പിഴ അടയ്ക്കേണ്ടി വരുമെന്നും കരടിൽ പറയുന്നു. അതുകൊണ്ട് സമൂഹമാധ്യമങ്ങളുടെ തിട്ടുരം ഇനി ഇൻഡ്യയിൽ ചെലവാകില്ലെന്ന്
https://www.facebook.com/Malayalivartha