മുൻ മന്ത്രി കെ.എം.മാണിക്കെതിരായ ബാർ കോഴ കേസിൽ തെളിവില്ലെന്ന് വിജിലൻസ് കണ്ടെത്തിയതോടെ യുഡിഎഫും എൽ ഡി എഫും ചരടുവലികൾ ആരംഭിച്ചു
മുൻ മന്ത്രി കെ.എം.മാണിക്കെതിരായ ബാർ കോഴ കേസിൽ തെളിവില്ലെന്ന് വിജിലൻസ് കണ്ടെത്തിയതോടെ യുഡിഎഫും എൽ ഡി എഫും ചരടുവലികൾ ആരംഭിച്ചു. മണ്ണും ചാരി നിൽക്കുന്ന ആര് പെണ്ണിനെ കൊണ്ടു പോകും എന്ന രാഷ്ട്രീയ ചോദ്യത്തിന്റെ മറുപടി മാത്രമാണ് ഇനിയറിയാനുള്ളത്.
കെ.എം.മാണിയുടെ മനസ്സിൽ ഇടതിനോടാണ് ആഭിമുഖ്യം. അദ്ദേഹത്തിന്റെ നിലപാട് എന്താണെന്നതാണ് പ്രധാനം. അദ്ദേഹം എന്ത് തീരുമാനം എടുക്കും എന്നാണ് കേരളം ഉറ്റുനോക്കുന്നത്. അത് എന്ത് തന്നെയായാലും കത്തി പടരും.
അതിനിടെ ഉമ്മൻ ചാണ്ടിയുടെയും മനോരമയുടെയും നേതൃത്വത്തിൽ മാണിയുടെ ഇടതു പ്രവേശനം തടയിടാൻ ശ്രമങ്ങൾ തുടങ്ങി. കാരണം വിജിലൻസ് റിപ്പോർട്ട് എന്ന പേരിൽ ഒരു രേഖ ആദ്യം പുറത്തുവിട്ടത് മനോരമ ചാനലാണ്. മുൻ യുഡിഎഫ് മന്ത്രിയുടെ സ്റ്റാഫിലുണ്ടായിരുന്നയാളാണ് റിപ്പോർട്ട് പുറത്തുവിട്ടത്. കോടതിക്ക് നൽകേണ്ട റിപ്പോർട്ട് എങ്ങനെയാണ് മനോരമക്ക് ലഭ്യമായതെന്ന് അറിയില്ല. ചിലപ്പോൾ മാണിയുടെ ഇടത് പ്രവേശനം തടയാനുള്ള ബുദ്ധിപരമായ നീക്കമായിരിക്കും ഇത്. മനോരമ വാർത്തക്ക് പിന്നാലെ ഉമ്മൻ ചാണ്ടിയുടെ പ്രതികരണം വന്നത് കൂടുതൽ സംശയങ്ങൾക്ക് ഇടയാക്കി. അതേ സമയം ഇക്കാര്യത്തിൽ ചെന്നിത്തല ഒന്നും മിണ്ടിയിട്ടില്ല.
വീരൻ പോയ ക്ഷീണത്തിൽ നിന്നും യുഡിഎഫ് കരകയറിയിട്ടില്ല. അതിനു പിന്നാലെയാണ് മാണി ഇടത്തേക്ക് ചരിയുമെന്ന സൂചനകൾ പുറത്തു വരുന്നത്. മാണിയെ യുഡിഎഫിൽ നിലനിർത്താൻ ഒരു ശ്രമവും നടക്കുന്നില്ല. എന്നാൽ ഉമ്മൻ ചാണ്ടിക്ക് ഇക്കാര്യത്തിൽ താത്പര്യമുണ്ട്. അതേ സമയം സി പി എം മാണിയെ കൈവിടാൻ ഉദ്ദേശിക്കുന്നില്ല. സി പി ഐ യെ ഒതുക്കാനാണ് സി പി എം മണിയെ കൂട്ടുപിടിക്കുന്നത്. അദ്ദേഹത്തെ കിട്ടിയാൽ സി പി ഐ യുടെ അഹങ്കാരം അവസാനിപ്പിക്കാം എന്നാണ് സി പി എം ലക്ഷ്യം.
ഏതായാലും രണ്ട് മാസത്തിനകം ഇലയും മുള്ളും തിരിയും.കേസ് അവസാനിപ്പിക്കാനുള്ള രാഷ്ട്രീയ തീരുമാനം സി പി എമ്മിന് കരുത്ത് പകരും. തന്നെ നിർണായക സന്ധിയിൽ രക്ഷിച്ചത് ഇടത് മുന്നണിയാണെന്ന കാര്യം മറക്കാതിരിക്കാൻ മാണിക്ക് കഴിയുകയുമില്ല. ചുരുക്കത്തിൽ ഇടതു മുന്നണിയിൽ അംഗസംഖ്യ വർധിക്കാനാണ് സാധ്യത. കോടതിയിൽ നിന്നും അന്തിമ തീരുമാനം വരുന്നതുവരെ നിശബ്ദനായിരിക്കാനാണ് മാണിയുടെ തീരുമാനം. മാണിയുടെ കേസ് രാഷ്ട്രീയ കേരളത്തിന്റെ ചരിത്രമാണ്. കാരണം ഒരു കേസിൽ തൂങ്ങിയാണ് കേരളത്തിൽ രാഷ്ട്രീയ കക്ഷികൾ തമ്മിലടിച്ചത്.
https://www.facebook.com/Malayalivartha