ആരോടും അധികം അടുത്തിടപഴകാത്ത പ്രകൃതക്കാരൻ; അര്‍ജന്റീനയുടെയും മെസിയുടെയും കടുത്ത ആരാധകനായ ഡിനുവിന് ആ പരാജയം താങ്ങാനാകുന്നതിനും അപ്പുറമായിരുന്നു: തോല്‍വി ഉറപ്പായപ്പോള്‍ ലാറ്റിനമേരിക്കന്‍ ടീമിന്റെ ജഴ്‌സി ഊരിവച്ച് ആത്മഹത്യാ കുറിപ്പും എഴുതി അപ്രത്യക്ഷനായി- ഡിനുവിന് എന്ത് സംഭവിച്ചെന്ന് അറിയാതെ നെഞ്ച് പൊട്ടി മാതാപിതാക്കൾ, ആശങ്കയോടെ നാട്ടുകാരും
റഷ്യന്‍ ലോകകപ്പില്‍ അര്‍ജന്റീന കനത്ത തോല്‍വി ഏറ്റുവാങ്ങിയതിന് പിന്നാലെ ഏറ്റുമാനൂരിലെ കടുത്ത ആരാധകൻ ആറ്റിൽ ചാടിയെന്ന വാർത്ത മലയാളികളെ സംബന്ധിച്ചിടത്തോളം ഞെട്ടലുളവാക്കുന്ന വാർത്തയായിരുന്നു. 'എനിക്കിനി ആരേയും കാണണ്ട, ഞാന്‍ ആഴങ്ങളിലേക്ക് പോകുന്നു. എന്റെ മരണത്തിന് ആരും ഉത്തരവാദിയല്ലെന്ന്' എഴുതിവച്ചശേഷമാണ് ഡിനു വീടുവിട്ടിറങ്ങിയത്. ലോക ഫുട്‌ബോള്‍ മത്സരത്തില്‍ അര്‍ജന്റീന പരാജയപ്പെട്ട് മനംനൊന്ത് കുറിപ്പും എഴുതിവെച്ച് കാണാതായ ഡിനു മടങ്ങിവരുമെന്ന് വിശ്വാസത്തിലാണ് കൊറ്റത്തില്‍ കുടുംബം. ടി.വിയില്‍ മത്സരം കാണുമ്പോൾ അര്‍ജന്റീനയുടെ നീല ജേഴ്‌സിയിട്ടുകൊണ്ടാണ് കളി കണ്ടത്.
ക്രൊയേഷ്യയോട് അര്‍ജന്റീന പരാജയപ്പെട്ടു എന്ന കാര്യം കണ്ടപ്പോള്‍ ജേഴ്‌സിയും ഊരി മുറിയില്‍ത്തന്നെ ഇട്ട് മൊബൈല്‍ ഫോണിന്റെ കവറും ഊരിവച്ചശേഷമാണ് ഡിനു ഇവിടം വിട്ടത്. രാവിലെതന്നെ ഡിനുവിനെ കാണാതായപ്പോള്‍മുതല്‍ മൊബൈല്‍ ഫോണില്‍ വിളിച്ചെങ്കിലും സ്വിച്ച് ഓഫ് ചെയ്ത നിലയിലായിരുന്നു. അര്‍ജന്റീന തോറ്റതിനു പിന്നാലെ സുഹൃത്തുക്കള്‍ ഡിനുവിനെ വിളിച്ചിരുന്നെങ്കിലും ഫോണ്‍ സ്വിച്ച് ഓഫ് ചെയ്ത നിലയിലായിരുന്നു. പരിഹാസം ഭയന്ന് ഫോണ്‍ സ്വിച്ച് ഓഫ് ചെയ്‌തെന്നാണു സുഹൃത്തുക്കള്‍ കരുതിയത്.
അര്‍ജന്റീനയുടെയും ലയണല്‍ മെസിയുടെയും കടുത്ത ആരാധകനാണ് ഡിനു. മെസി ഗോളടിക്കുമെന്നും അര്‍ജന്റീന ജയിക്കുമെന്നും സുഹൃത്തുക്കളോടു പറഞ്ഞ ശേഷമാണു ഡിനു െവെകിട്ട് കോട്ടയത്തെ ജോലി സ്ഥലത്തുനിന്നു മടങ്ങിയത്. വീട്ടിലേക്കു പോകുന്ന വഴി അര്‍ജന്റീനയുടെ ജഴ്‌സിയും വാങ്ങിയിരുന്നു. പോലീസ് നടത്തിയ പരിശോധനയില്‍ മെസിയുടെ ചിത്രമുള്ള മൊെബെല്‍ ഫോണ്‍ കവറും ജഴ്‌സിയും ഡിനുവിന്റെ മുറിയില്‍നിന്നു കണ്ടെത്തുകയുംചെയ്തു. അര്‍ജന്റീന തോറ്റാല്‍ പിന്നെ പുറത്തിറങ്ങേണ്ടിവരില്ലെന്നു ഡിനു വീട്ടുകാരോടു പറഞ്ഞിരുന്നത്രേ.
വ്യാഴാഴ്ച രാത്രി വീട്ടിലെത്തിയശേഷം പിതാവ് അലക്‌സാണ്ടറിനും മാതാവ് ചിന്നമ്മയ്ക്കുമൊപ്പം ഡിനു ടിവി കണ്ടു. അര്‍ജന്റീന-ക്രൊയേഷ്യ ലോകകപ്പ് മത്സരം ആരംഭിക്കുമ്ബോഴേക്കും മാതാപിതാക്കള്‍ ഉറങ്ങാന്‍ കിടന്നു. പിന്നീട്, ശബ്ദം കേട്ടപ്പോള്‍ ടിവി നിര്‍ത്തിയിട്ട് ഉറങ്ങാന്‍ ഡിനുവിനോടു പിതാവ് ആവശ്യപ്പെട്ടിരുന്നു. പുലര്‍ച്ചെ നാലരയ്ക്ക് എഴുന്നേറ്റ ചിന്നമ്മ മുറിയില്‍ വെളിച്ചം കണ്ടു നോക്കിയപ്പോള്‍ ഡിനുവിന്റെ കണ്ടില്ല. അടുക്കള വാതില്‍ തുറന്നു കിടക്കുന്നതു കണ്ട ചിന്നമ്മ അലക്‌സാണ്ടറെ വിളിച്ചുണര്‍ത്തി. കള്ളന്‍ കയറിയെന്നായിരുന്നു ആദ്യം സംശയം. പിന്നീട് ഡിനുവിന്റെ മുറിയിലെത്തിയപ്പോഴാണ് ആത്മഹത്യാക്കുറിപ്പ് കണ്ടത്. തുടര്‍ന്ന് അയര്‍ക്കുന്നം പോലീസിനെ വിവരമറിയിക്കുകയായിരുന്നു.
വീടിനു സമീപത്തുനിന്ന് മണം പിടിച്ച പോലീസ് നായ മീനച്ചിലാറ്റിലെ കടവിലെത്തിയതാണു ഡിനു പുഴയില്‍ച്ചാടിയെന്നു സംശയമുണ്ടാകാന്‍ കാരണം. എന്നാല്‍, പ്രതികൂല കാലാവസ്ഥയും ശക്തമായ ഒഴുക്കും തെരച്ചില്‍ ദുഷ്‌കരമാക്കി. ഒടുവില്‍ ഉച്ചവരെ തെരച്ചില്‍നടത്തിയ അഗ്നിരക്ഷാസേന ശ്രമം താല്‍ക്കാലികമായി അവസാനിപ്പിക്കുകയായിരുന്നു. ഡിനുവിന്റെ തിരോധാനത്തില്‍ മറ്റു സാധ്യതകളും അന്വേഷിക്കുമെന്നു അയര്‍ക്കുന്നം പോലീസ് പറഞ്ഞു. നീന്തല്‍ അറിയാവുന്ന തന്റെ മകന്‍ എന്തു സംഭവിച്ചുവെന്ന് തിരിച്ചറിയാനാകാതെ ഡിനുവിന്റെ മാതാവ് ചിന്നമ്മ കിടന്ന കിടപ്പില്‍തന്നെയാണ്. അയല്‍വാസികളും ബന്ധുക്കളും ആശ്വസിപ്പിക്കാനെത്തുന്നുണ്ട്.
ആരോടും കൂടുതല്‍ അടുത്തിടപഴകുന്ന പ്രകൃതക്കാരനായിരുന്നില്ല ഡിനു. കേരള പബ്ലിക് സര്‍വീസ് കമ്മീഷന്റെ എല്‍.ഡി.ക്ലാർക്ക് പരീക്ഷയില്‍ റാങ്ക് ലിസ്റ്റില്‍ പേരുണ്ടെന്നറിഞ്ഞപ്പോള്‍ സര്‍ക്കാര്‍ ജോലി എന്ന സ്വപ്നം ഉടന്‍ സാക്ഷാത്ക്കരിക്കുമെന്ന് ബന്ധുക്കളോട് പറഞ്ഞതായി ഇവര്‍ ഓര്‍ക്കുന്നു. പി.എസ്.സി. റാങ്ക് ലിസ്റ്റിനെക്കുറിച്ചും ചര്‍ച്ച ചെയ്തിരുന്നു. പൊതുപ്രവര്‍ത്തനരംഗത്ത് കൊറ്റത്തില്‍ കുടുംബം ഏറെ മുന്നിട്ടു നില്‍ക്കുന്നത് ഡിനുവിന് എന്നും അഭിമാനമായിരുന്നു. പിതൃസഹോദരന്‍ ജോയി കൊറ്റം മുന്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റായി സേവനം ചെയ്തിട്ടുണ്ട്.
ഇപ്പോള്‍ കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്റായി പ്രവര്‍ത്തിക്കുന്നു. പള്ളം ബ്ലോക്ക് പഞ്ചായത്ത് സ്റ്റാന്‍ന്‍ഡിങ് കമ്മറ്റി ചെയര്‍മാന്‍ ജോയിസ് കൊറ്റം ഡിനുവിന്റെ പിതൃസഹോദരപുത്രനാണ്. നാട്ടില്‍ വലിയ കൂട്ടുകെട്ടുകളോ ഇടപെടലുകളോ ഡിനു നടത്തിയിരുന്നില്ലെന്ന് ഇവര്‍ പറഞ്ഞു. ബി.എസ്‌സി. കെമിസ്ട്രി ബിരുദധാരിയായിരുന്നു ഡിനു. സഹോദരി ദിവ്യ ഖത്തറില്‍ നഴ്‌സാണ്.
https://www.facebook.com/Malayalivartha