ഇസ്രായേൽ ഇനിയൊരു തെറ്റ് ചെയ്യുകയും ഇറാന്റെ പരമാധികാരം ലംഘിക്കുകയും ചെയ്താൽ... സ്ഥിതി വ്യത്യസ്തമാകുമെന്നും അധിനിവേശ രാഷ്ട്രത്തിൽ ഒന്നും ബാക്കിയുണ്ടാകില്ലെന്നും ഇറാൻ പ്രസിഡന്റ് ഇബ്രാഹിം റെയ്സി...ഏറ്റവും വലിയ മനുഷ്യാവകാശ ലംഘകരായി, ഈ രാജ്യങ്ങൾ മാറി...

ഏപ്രില്‍ ഒന്നിനാണ് സിറിയയിലെ ഇറാന്‍ നയതന്ത്രകാര്യാലയം ഇസ്രയേല്‍ ബോംബിട്ട് തകര്‍ത്തത്. സൈനിക ജനറല്‍മാരടക്കം 13 പേര്‍ കൊല്ലപ്പെട്ട ക്രൂരതയ്ക്ക് പകരം ചോദിക്കുമെന്ന ഇറാന്‍ പരമോന്നത നേതാവ് ആയത്തുള്ള അലി ഖൊമേനിയോടുള്ള മറുപടി കൂടിയായിരുന്നു നെതന്യാഹുവിന്റെ വാക്കുകള്‍. കോണ്‍സുലേറ്റ് ആക്രമിച്ചതിന് പ്രതികാരമായി ഇസ്രയേല്‍ കപ്പല്‍ ഇറാന്‍ പിടിച്ചെടുത്തു, ഇറാന്‍ മണ്ണില്‍നിന്ന് ആയിരം കിലോമീറ്ററിലധികം വരുന്ന ഇസ്രയേലിനെ ലക്ഷ്യമാക്കി പാഞ്ഞത് മുന്നൂറിലധികം ഡ്രോണുകളും മിസൈലുകളും. പക്ഷേ, ലക്ഷ്യസ്ഥാനം കാണും മുന്‍പേ ഇസ്രേയേല്‍ ഡ്രോണ്‍ നീക്കം പരാജയപ്പെടുത്തി. തങ്ങളുടെ വ്യോമപരിധിയില്‍ വന്നവ ജോര്‍ദാനും ഇറാഖ്, സിറിയ, യമന്‍ വ്യോമ പരിധികളില്‍ കടന്ന ഡ്രോണുകളും മിസൈലുകളും തകര്‍ത്ത് യു.എസും ഇസ്രയേലിനൊപ്പം നിന്നു. പകരത്തിന് പകരമായി ഇസ്രയേല്‍ തിരിച്ചും മിസൈല്‍ ആക്രമണം നടത്തിയെന്നാണ് ഏറ്റവും പുതിയ റിപ്പോര്‍ട്ട്.
ഇപ്പോൾ ഇസ്രായേൽ ഇനിയൊരു തെറ്റ് ചെയ്യുകയും ഇറാന്റെ പരമാധികാരം ലംഘിക്കുകയും ചെയ്താൽ സ്ഥിതി വ്യത്യസ്തമാകുമെന്നും അധിനിവേശ രാഷ്ട്രത്തിൽ ഒന്നും ബാക്കിയുണ്ടാകില്ലെന്നും ഇറാൻ പ്രസിഡന്റ് ഇബ്രാഹിം റെയ്സി. ഗസ്സയിൽ പതിനായിരങ്ങളുടെ രക്തസാക്ഷിത്വത്തിനും ലക്ഷക്കണക്കിന് പേർക്ക് പരിക്കേൽക്കുകയും ചെയ്ത സയണിസ്റ്റ് കുറ്റകൃത്യങ്ങൾക്ക് അമേരിക്കയും പാശ്ചാത്യ രാജ്യങ്ങളും പിന്തുണക്കുകയാണ്.ഇന്നത്തെ ഏറ്റവും വലിയ മനുഷ്യാവകാശ ലംഘകരായ അമേരിക്കയും പടിഞ്ഞാറൻ രാജ്യങ്ങളും തങ്ങൾ മനുഷ്യാവകാശങ്ങൾ സംരക്ഷിക്കുമെന്ന് അവകാശവാദം ഉന്നയിക്കുന്നത് തീർത്തും പരിഹാസ്യമാണ്.ജെറൂസലേമിനെ മോചിപ്പിക്കുക എന്നത് ഇസ്‍ലാമിക ലോകത്തിന് മാത്രമല്ല, മാനവികതയുടെ ലോകത്തിനും പ്രധാന പ്രശ്നമാണ്. ഫലസ്തീൻ ജനതയുടെ ചെറുത്തുനിൽപ്പിലൂടെ അൽ ഖുദുസിനെയും ഫലസ്തീൻ രാഷ്ട്രത്തെയും മോചിപ്പിക്കും.
ഗസ്സയിലെ അടിച്ചമർത്തപ്പെട്ട ജനങ്ങളെ പിന്തുണച്ചതിൻ്റെ പേരിൽ പാശ്ചാത്യ സർവകലാശാലകളിൽ നിന്ന് ധാരാളം വിദ്യാർഥികളെ പുറത്താക്കുന്നത് നാം കണ്ടു. ഇതിന് പിന്നിലെ യുക്തി എന്താണ്? ആവിഷ്കാര സ്വാതന്ത്ര്യത്തിന്റെ തെളിവാണോ ഇതെന്നും റൈസി ചോദിച്ചു.എല്ലാവിധ അന്താരാഷ്ട്ര നിയമങ്ങളും യു.എൻ ചാർട്ടറും ലംഘിച്ചാണ് ഡമാസ്കസിലെ ഇറാൻ കോൺസുലേറ്റിന് നേരെ ഇസ്രായേൽ കുറ്റകൃത്യം നടത്തിയത്. ഇതിന് ഇറാനിയൻ ജനത തക്കതായ ശിക്ഷ നൽകിക്കഴിഞ്ഞു. ഇറാനിന് നേരെ ഇനിയും ഇസ്രായേൽ ആക്രമണം നടത്തിയാൽ കാര്യങ്ങളെ മൊത്തം മാറിമറയും. സയണിസ്റ്റ് രാജ്യത്തിൽ പിന്നെ ഒന്നും അവശേഷിക്കില്ലെന്നും റെയ്സി ബുധനാഴ്ച പറഞ്ഞു.ദീർഘകാലമായി തുടരുന്ന ഫലസ്തീൻ പ്രശ്നത്തിന്റെ പരിഹാരം ആഗോള സമാധാനത്തിന് അത്യാവശ്യമാണെന്നും ഫലസ്തീനികളുടെ സ്വാതന്ത്ര്യമാണ് ഇറാന്റെ മുൻഗണനയെന്നും ഇബ്രാഹിം റെയ്സി കഴിഞ്ഞദിവസം പറഞ്ഞിരുന്നു.
പാക്കിസ്ഥാൻ സന്ദർശനത്തിൻ്റെ രണ്ടാം ദിവസം വടക്കുകിഴക്കൻ നഗരമായ ലാഹോറിലെ ഗവ. കോളജ് സർവകലാശാലയിലെ വിദ്യാർത്ഥികളെയും അധ്യാപകരെയും അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഫലസ്തീൻ പ്രശ്നപരിഹാരം മുസ്‍ലിം ജനതയുടെ മാത്രമല്ല, ലോകത്തിന്റെ മുഴുവൻ താൽപ്പര്യത്തിനും വേണ്ടിയാണെന്ന് അദ്ദേഹം പറഞ്ഞു. കഴിഞ്ഞ ഏഴ് മാസത്തിനിടെ ഇസ്രായേൽ സൈന്യം 34,000 ഫലസ്തീനികളെയാണ് കൊലപ്പെടുത്തിയത്. എന്നാൽ, ഇസ്രായേലിന്റെ ഈ ക്രൂരത തടയുന്നതിൽ അന്താരാഷ്ട്ര സമൂഹം പരാജയപ്പെട്ടിരിക്കുന്നുവെന്നും അദ്ദേഹം കുറ്റപ്പെടുത്തി.അതേസമയം, ഇസ്രായേലിന് നേരെയുള്ള ഇറാന്റെ ആക്രമണത്തെ ഒരിക്കൽ കൂടി ഹമാസ് പുകഴ്ത്തി. ഗസ്സയിലെ ആക്രമണം 200 ദിവസം പിന്നിട്ട സാഹചര്യത്തിൽ എല്ലാ ഭാഗത്തുനിന്നും പ്രതിരോധം കനപ്പിക്കാനും അൽ ഖസ്സാം ബ്രിഗേഡിന്റെ വക്താവ് അബൂ ഉബൈദ ആഹ്വാനം ചെയ്തു.ഡ്രോണുകളും മിസൈലുകളും ഉപയോഗിച്ചുള്ള ഇറാന്റെ ആക്രമണം പുതിയ സമവാക്യങ്ങൾ സൃഷ്ടിച്ചതായും ശത്രുക്കളെയും അവരുടെ പിന്നിലുള്ളവരെയും ആശയക്കുഴപ്പത്തിലാക്കുകയും ചെയ്തതായും അബൂ ഉബൈദ പറഞ്ഞു.
വെടിനിർത്തൽ ചർച്ചകളിൽ ഹമാസിന്റെ ആവശ്യങ്ങളിൽ ഉറച്ചുനിൽക്കുകയാണ്.ഇസ്രായേൽ സൈനിക ആക്രമണം അവസാനിപ്പിക്കുക, ഗസ്സയിൽനിന്ന് സൈന്യത്തെ പൂർണമായും പിൻവലിക്കുക,കുടിയിറക്കപ്പെട്ടവരെ വടക്കൻ ഗസ്സയിലേക്ക് മടങ്ങിവരാൻ അനുവദിക്കുക, ഉപരോധം പിൻവലിക്കുക എന്നിവയാണ് പ്രധാന ആവശ്യങ്ങൾ. ബന്ദികളെ കൈമാറുന്ന കാര്യത്തിൽ ഇസ്രായേൽ സർക്കാർ തടസ്സം നിൽക്കുകയാണ്. വെടിനിർത്തൽ കരാറിലെത്താനുള്ള മധ്യസ്ഥരുടെ ശ്രമങ്ങൾ അവർ തടസ്സപ്പെടുത്തുകയാണെന്നും അബൂ ഉബൈദ കൂട്ടിച്ചേർത്തു.അതേസമയം, ഗസ്സയിലെ യുദ്ധം 200 ദിവസം പിന്നിട്ട സാഹചര്യത്തിൽ ഇസ്രായേൽ നേതൃത്വത്തെ രൂക്ഷമായി വിമർശിച്ച് പ്രതിപക്ഷ പാർട്ടിയായ ഇസ്രായേൽ ബെയ്‌റ്റീനിന്റെ തലവൻ അവിഗ്‌ദോർ ലിബർമാൻ രംഗത്തുവന്നു. ഇസ്രായേലിലേക്ക് ഇപ്പോഴും റോക്കറ്റുകളും ഡ്രോണും ഉപയോഗിച്ച് ആക്രമണം തുടരുകയാണ്. 133 പേർ ഇപ്പോഴും ഹമാസിന്റെ കൈവശം ബന്ദികളായിട്ടുണ്ട്.
പരാജയത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്ത് ഇസ്രായേൽ നേതൃത്വം വീട്ടിൽ പോയിയിരിക്കണമെന്നും ലിബർമാൻ പറഞ്ഞു.കൂടാതെ ഇറാനുമായി ഒപ്പുവച്ച വ്യാപാര കരാറുകളുമായി ബന്ധപ്പെട്ട് പാകിസ്താന് മുന്നറിയിപ്പ് നൽകി അമേരിക്ക.ഇറാൻ പ്രസിഡന്റ് ഇബ്രാഹിം റെയ്‌സിയുടെ സന്ദർശനത്തിന് പിന്നാലെയാണ് ഉപരോധ സാധ്യതകളെ കുറിച്ചുള്ള മുന്നറിയിപ്പ് യുഎസ് സ്റ്റേറ്റ് ഡിപ്പാർട്ട്മെന്റ് പ്രിൻസിപ്പൽ ഡെപ്യൂട്ടി വക്താവ് വേദാന്ത് പട്ടേൽ നൽകിയത്. റെയ്സിയുടെ പാക് സന്ദർശനത്തിനിടെ രാഷ്‌ട്രീയ, സാമ്പത്തിക, വ്യാപാര, സാംസ്‌കാരിക ബന്ധം മെച്ചപ്പെടുത്തുക എന്ന ലക്ഷ്യത്തിൽ എട്ട് ഉഭയകക്ഷി കരാറുകളിലാണ് ഇരുരാജ്യങ്ങളും ഒപ്പുവച്ചത്.എട്ട് വർഷത്തിനിടെ ഇതാദ്യമായാണ് ഒരു ഇറാൻ പ്രസിഡന്റ് പാകിസ്താനിലെത്തുന്നത്.പല തീവ്രവാദ സംഘടനകൾക്കും നേരിട്ട് സാമ്പത്തിക സഹായം ഉൾപ്പെടെ നൽകുന്നതുമായി ബന്ധപ്പെട്ട് ഇറാന് മേൽ അമേരിക്ക പല ഉപരോധങ്ങളും ഏർപ്പെടുത്തിയിരുന്നു. ഇതുമായി ബന്ധപ്പെട്ടാണ് ഇപ്പോൾ പാകിസ്താനും അമേരിക്ക മുന്നറിയിപ്പ് നൽകിയിരിക്കുന്നത്. പാകിസ്താന്റെ ബാലിസ്റ്റിക് മിസൈൽ പദ്ധതിയിലേക്ക് സാധനങ്ങൾ വിതരണം ചെയ്തതിന് പിന്നാലെ ചൈനയിൽ നിന്നും ബെലാറസിൽ നിന്നുമുള്ള ചില സ്ഥാപനങ്ങൾക്ക് യുഎസ് ഉപരോധം ഏർപ്പെടുത്തിയതായും പട്ടേൽ വെളിപ്പെടുത്തി.
”പാകിസ്താൻ വിദേശനയം അവരുടെ സ്വന്തം കാര്യമാണ്. എന്നാൽ ഇറാനുമായി വ്യാപാര ഇടപാടുകൾ നടത്താൻ ആഗ്രഹിക്കുന്ന ഏതൊരു രാജ്യത്തേയും ഇക്കാര്യങ്ങൾ ബോധ്യപ്പെടുത്താൻ ആഗ്രഹിക്കുകയാണ്. ആയുധങ്ങൾ സംഭരിക്കുന്ന പ്രവർത്തനങ്ങൾക്കെതിരെ നടപടി എടുക്കുന്നത് തുടരുമെന്നും” പട്ടേൽ വ്യക്തമാക്കി.ഇറാനിൽ നിന്നുള്ള ഗ്യാസ് പൈപ്പ് ലൈൻ പദ്ധതി പുനരാരംഭിക്കാനും പാകിസ്താൻ ശ്രമം ആരംഭിച്ചിട്ടുണ്ട്. ഇറാന്റെ സൗത്ത് ഫാർസ് ഗ്യാസ് ഫീൽഡിൽ നിന്ന് പാകിസ്താന്റെ തെക്കൻ പ്രവിശ്യകളായ ബലൂചിസ്ഥാനിലേക്കും സിന്ധിലേക്കും പൈപ്പ് ലൈൻ നിർമ്മിക്കുന്നതിന് 2010ൽ ഒപ്പുവച്ച വാതക കരാറാണിത്. യുഎസ് ഉപരോധത്തിന്റെ പേരിലാണ് പദ്ധതിയുടെ തുടർ നീക്കങ്ങൾ നിലച്ചത്.
https://www.facebook.com/Malayalivartha


























