'ഒരു പോള കണ്ണടയുന്നില്ല, മണ്ണാർക്കാട്ടെ ഏതോ സർക്കാർ മോർച്ചറിയുടെ തണുപ്പിൽ അവനിപ്പോൾ അവസാനമായി ഉറങ്ങുന്നുണ്ടാവും'...
അട്ടപ്പാടിയിൽ ആദിവാസി യുവാവിനെ തല്ലിക്കൊന്ന സംഭവത്തിൽ ഹബീബ് എന്ന യുവാവ് എഴുതിയ ഹൃദയസ്പർശിയായ ഫേസ്ബുക്ക് കുറിപ്പ് വൈറലാകുന്നു...
ഹബീബിന്റെ ഫേസ്ബുക്ക് കുറിപ്പ്;
വെറും ഇരുപത്തേഴ് വയസ്സേ ആയിട്ടുണ്ടായിരുന്നുള്ളു മധുവിന്, ജീവിതത്തിലെ ഏറ്റവും മനോഹരമായ കാലം ആഘോഷിച്ചു കടന്നുപോകേണ്ട സമയം. പക്ഷേ അവൻ ഉടുത്തിരുന്ന തുണി മുഷിഞ്ഞ് കീറിയതായിപ്പോയി. അവന്റെ നിറം ഇരുണ്ടതായിപ്പോയി. ചുറ്റുമുള്ളവർ പുലമ്പുന്നതെന്തെന്ന് മനസ്സിലാക്കി തിരിച്ച് നാലു വർത്തമാനം പറയാനറിയതെ പോയി അവന്. കെട്ടിയിട്ട കയ്യുമായി നെഞ്ചുന്തി നിസ്സഹായനായി നിന്ന് ഒരാൾക്കൂട്ടത്തിന്റെ മർദ്ദനമേറ്റു വാങ്ങുമ്പൊ അരുതെന്ന് പറയാനവിടെ ആരുമുണ്ടായിരുന്നില്ല, അവനെ തല്ലല്ലേ അവന്റെ കയിലെ ഒരുപിടി അരിയുടെ കാശ് അങ്ങ് തന്നേക്കാമെന്നാരും പറഞ്ഞില്ല. എല്ലാരും സെൽഫിയെടുത്ത് വീഡിയോയെടുത്ത് വാട്സപ് ഗ്രൂപ്പുകളിലയക്കുന്ന തിരക്കിലായിരുന്നല്ലോ.
സ്റ്റിക്കറൊട്ടിച്ച് കുട്ടികളെ തട്ടിക്കൊണ്ട് പോയവനും, കത്തി ചൂണ്ടി മോഷ്ടിച്ച അന്യസംസ്ഥാനതൊഴിലാളിയിലും ഓടി രസം തീർന്നപ്പൊ പകരം വായിക്കാനൊരു ചൂടുള്ള വാർത്തയായിരുന്നു അവന്റെ ദൈന്യത. സമൂഹത്തിൽ വെറുപ്പും വിഭാഗീയതയും സൃഷ്ടിക്കാനും, ചിലരെ സ്വാഭാവിക കുറ്റവാളിസ്ഥാനത്തേക്ക് എത്തിക്കുന്നിടത്ത് സമൂഹത്തിന്റെ മനോനില കൊണ്ടുവരാനുമായി പടക്കപ്പെട്ട പരത്തപ്പെട്ട പരശതം നുണക്കഥകൾ കണ്ടും ആഘോഷിച്ചും ഫോർവേർഡ് ചെയ്തും തള്ളിയല്ലോ ഇത്രനാളും... അതൊക്കെ ഇന്നീ സമ്പൂർണ്ണ സാക്ഷരസംസ്ഥാനത്തിലും തെരുവിലിറങ്ങി ആളെക്കൊന്നു തുടങ്ങിയിരിക്കുന്നു.
എണീറ്റു നിൽക്കാനുള്ള പാങ്ങുണ്ടായിരുന്നില്ലവന്. എന്നിട്ടും തിരിച്ച് തല്ലില്ലെന്നുറപ്പുവരുത്താൻ കൈ കെട്ടിയിട്ടാണവനെ മർദ്ദിച്ച് കൊന്നത്. അവന്റെ സഞ്ചിയിൽ നിന്നും അരിയും ബീഡിയും മല്ലിയും പെറുക്കിയെടുത്ത് വിചാരണ ചെയ്ത ശവം തീനികളെ നോക്കി അവൻ അവസാനമായി ചിരിച്ച ആ ചിരിയുണ്ടല്ലോ, നട്ടെല്ലു തല്ലിയൊടിച്ചിട്ടാണെങ്കിലും ഒടുവിൽ എല്ലാരും കൂടി അവന്റെ പട്ടിണി എന്നെന്നേക്കുമായി മാറ്റിത്തരുകയാണല്ലോ എന്ന ചിരി. മുന്നിൽ നിന്ന് പോവുന്നില്ല ആ ചിത്രം. ഒരു പോള കണ്ണടയുന്നില്ല. മണ്ണാർക്കാട്ടെ ഏതോ സർക്കാർ മോർച്ചറിയുടെ തണുപ്പിൽ അവനിപ്പോൾ അവസാനമായി ഉറങ്ങുന്നുണ്ടാവും. ജീവനുള്ളപ്പൊ കൂടെ നിൽക്കാൻ പറ്റാതിരുന്നവന് ഇനി അവനെ ഓർത്ത് ഉറക്കം വരാതെയിരുന്നിട്ടെന്തിനാണെന്ന് സ്വയം പുച്ഛം തോന്നുന്നുണ്ട്. എന്തിനൊക്കെയോ ശപിക്കുന്നുണ്ട്. ഇനിയെന്തിനെന്നറിഞ്ഞിട്ടും മാപ്പു യാചിക്കുന്നുണ്ട്. നിസ്സഹായതയുടെ അങ്ങേയറ്റം...
https://www.facebook.com/Malayalivartha