നടി ആക്രമിക്കപ്പെട്ട കേസ് സുപ്രിം കോടതി ഇന്ന് പരിഗണിയ്ക്കും: ദിലീപിന് വേണ്ടി ഇന്ന് കോടതിയില്‍ ഹാജരാകുന്നത് മുതിര്‍ന്ന അഭിഭാഷകരായ മുകുള്‍ റോത്തഗി, സിദ്ധാര്‍ഖ് ദേവ്, ഫിലിപ്പ് ടി വര്‍ഗീസ്, എം ഒ ആര്‍ രഞ്ജീത റോത്തഗി എന്നിവർ...

കൊച്ചിയില്‍ നടി ആക്രമിക്കപ്പെട്ട കേസ് സുപ്രിം കോടതി ഇന്ന് പരിഗണിയ്ക്കും. ജസ്റ്റിസ് ദിനേശ് മഹേശ്വരി അദ്ധ്യക്ഷനായ ബെഞ്ച് 12ാം ഇനമായാണ് കേസ് കേള്‍ക്കുക. സമയബന്ധിതമായി വിചാരണ പൂര്‍ത്തിയാക്കണമെന്ന ദിലീപിന്റെ അപേക്ഷ ഇന്ന് കോടതിക്ക് മുന്നിലെത്തും. നടി മഞ്ജുവാര്യരെയും കാവ്യാമാധവന്റെ മാതാപിതാക്കളെയും വിസ്തരിയ്ക്കാനുള്ള പ്രോസിക്യൂഷന്‍ നീക്കം തടയണമെന്ന് സത്യവാങ്ങ്മൂലത്തില്‍ ദിലീപ് ആവശ്യപ്പെട്ടു. കേസില്‍ തെളിവുകളുടെ വിടവ് നികത്താനാണ് പ്രോസിക്യൂഷന്‍ ശ്രമമെന്നാണ് ദിലീപ് ചൂണ്ടിക്കാട്ടുന്നത്. ദിലീപിന്റെ വാദങ്ങളെ ശക്തമായ് എതിര്‍ക്കുകയാണ് സംസ്ഥാന സര്‍ക്കാര്‍.
തെളിവുകളുടെ വിടവ് നികത്താനല്ല ഇരയ്ക്ക് നീതി ഉറപ്പിയ്ക്കാനാണ് ശ്രമമെന്ന് സര്‍ക്കാര്‍ വ്യക്തമാക്കുന്നു. മഞ്ജുവാര്യരെ വിസ്തരിയ്‌ക്കേണ്ടത് അനിവാര്യമാണെന്നും സംസ്ഥാന സര്‍ക്കാര്‍ വാദിക്കുന്നു. വിചാരണ നീട്ടികൊണ്ടു പോകുന്നത് തടയണമെന്ന് ആവശ്യപ്പെട്ടാണ് ദിലീപ് നേരത്തെ സുപ്രീംകോടതിയെ സമീപിച്ചത്. ഇത് സംബന്ധിച്ച വിവരങ്ങൾ വിചാരണ കോടതിയിൽ നിന്ന് സുപ്രീം കോടതി തേടുകയും ചെയ്തു. ദിലീപിന്റെയും സംസ്ഥാന സർക്കാരിന്റെയും വാദങ്ങൾ എഴുതി നല്കാൻ സുപ്രീം കോടതി ആവശ്യപ്പെട്ടിരുന്നു.
ഇത് സംബന്ധിച്ചുള്ള വാദങ്ങൾ സുപ്രീംകോടതിയിൽ സമർപ്പിക്കുകയും ചെയ്തു. സംസ്ഥാന സർക്കാർ ദിലീപിന് ഇത് സംബന്ധിച്ച് നൽകിയ മറുപടിയിൽ പ്രധാനമായും പറയുന്നത് ഈ തെളിവുകളുടെയും മറ്റും അഭാവത്തിൽ വ്യക്തത വരുത്തണമെന്നാണ്. ഇത് നടപടി കുറ്റമറ്റ രീതിയിൽ ആക്കാനാണ് സംസ്ഥാന സർക്കാരിന്റെ ഭാഗത്ത് നിന്നുള്ള നീക്കം. മാത്രമല്ല പ്രതിയായ ദിലീപ് വലിയൊരു തരത്തിൽ ആസൂത്രണം ചെയ്ത ആക്രമണം കൂടെയാണ് ഇത്.
അതുകൊണ്ടു തന്നെ വിചാരണ നീട്ടാൻ പ്രോസിക്യൂഷൻ ശ്രമിക്കുന്നുവെന്ന ദിലീപിന്റെ ആരോപണം വ്യാജമെന്നാണ് ഈ കേസുമായി ബന്ധപ്പെട്ട് സർക്കാർ നൽകിയ വാദങ്ങളിൽ പറയുന്നത്. വീണ്ടും വിസ്താരത്തിനു വിളിച്ചത് ഏഴുപേരെ മാത്രമാണ്. ഇതിൽ മൂന്ന് സാക്ഷികളുടെ വിസ്താരം പൂർത്തിയാക്കി. ഇനി മഞ്ജുവാര്യർ ഉൾപ്പടെ നാലുപേരുടെ വിസ്താരം മാത്രമാണ് ഉള്ളത്. പ്രതികൾ തെളിവുകൾ നശിപ്പിച്ചത് തെളിയിക്കാനുള്ള അവകാശം പ്രോസിക്യൂഷന് ഉണ്ടെന്നും, ഇത് സംബന്ധിച്ച് നൽകിയ മറുപടിയിൽ പറയുന്നു. ബാലചന്ദ്രകുമാർ അടക്കമുള്ളവരുടെ വാദം നീട്ടികൊണ്ടു പോയത് ദിലീപിന്റെ അഭിഭാഷകരാണ്. അനാവശ്യമായ ക്രോസ്സ് വിസ്താരം നടത്തി വിചാരണ നീട്ടികൊണ്ടുപോയതിൽ ദിലീപിന്റെ അഭിഭാഷകരുടെ പങ്കും ഇതിൽ ഉണ്ടെന്ന് ചൂണ്ടികാണിക്കുന്നു.
നടിയെ ആക്രമിച്ച കേസിൽ സാക്ഷിയായ മഞ്ജു വാരിയരെ വീണ്ടും വിസ്തരിക്കുന്നതിന് പ്രോസിക്യൂഷൻ ഉന്നയിക്കുന്ന കാരണം കഴമ്പില്ലാത്തതാണെന്ന് നടൻ ദിലീപ് സുപ്രീം കോടതിയിൽ നൽകിയ സത്യവാങ്മൂലത്തിൽ പറയുന്നു. ബാലചന്ദ്രകുമാർ ഹാജരാക്കിയ ഓഡിയോ ക്ലിപ്പുകൾ തിരിച്ചറിയാനാണ് മഞ്ജുവിനെ വീണ്ടും വിസ്തരിക്കുന്നത്. മുൻ ഭാര്യയായ മഞ്ജുവിന് തന്നോടു വിരോധമുണ്ട്. ഓഡിയോ ക്ലിപ്പുകൾ സംബന്ധിച്ച ഫൊറൻസിക് റിപ്പോർട്ട് വിചാരണക്കോടതിയുടെ പരിഗണനയിലുണ്ട്. കേസിലെ തന്നെ സാക്ഷികളായ ഫൊറൻസിക് ഉദ്യോഗസ്ഥർ ഓഡിയോ ക്ലിപ്പുകളുടെ നിജസ്ഥിതി പരിശോധിക്കാൻ വൈദഗ്ധ്യമുള്ളവരാണെന്ന് ദിലീപ് പറഞ്ഞിരുന്നു.
വിചാരണ നിശ്ചിത സമയത്തിനകം പൂർത്തിയാക്കണമെന്ന സുപ്രീം കോടതിയുടെ ഉത്തരവിനെ മറികടക്കാനായി അന്വേഷണ ഏജൻസി, പ്രോസിക്യൂഷൻ, പരാതിക്കാരി എന്നിവർ യോജിച്ചു പ്രവർത്തിക്കുകയാണ്. കാലതാമസം വരുത്തുകയെന്ന തന്ത്രമാണ് പ്രോസിക്യൂഷൻ പ്രയോഗിച്ചത്. തനിക്കെതിരെയുള്ള ആരോപണവും അഞ്ചര വർഷമായുള്ള വിചാരണയും വ്യക്തിപരവും പ്രഫഷനലുമായ ജീവിതം തകർത്തുവെന്നും, കരിയറിലെ 6 വർഷം നഷ്ടമായെന്നും ദിലീപ് പറയുന്നു.
മുതിര്‍ന്ന അഭിഭാഷകരായ മുകുള്‍ റോത്തഗി, സിദ്ധാര്‍ഖ് ദേവ്, ഫിലിപ്പ് ടി വര്‍ഗീസ്, എം ഒ ആര്‍ രഞ്ജീത റോത്തഗി എന്നിവരാണ് ദിലീപിന് വേണ്ടി ഇന്ന് കോടതിയില്‍ ഹാജരാകുക. സംസ്ഥാനസര്‍ക്കാരിനായി മുതിര്‍ന്ന അഭിഭാഷകന്‍ രണ്‍ജിത് കുമാറും സ്റ്റാന്റിംഗ് കൗണ്‍സില്‍ നിഷേ രാജന്‍ ഷോന്‍കറും ഹാജരാകും.
https://www.facebook.com/Malayalivartha























