സംവിധായകന്‍ രഞ്ജിത്ത് അറസ്റ്റിലായ സംഭവത്തില്‍ നിലപാട് വ്യക്തമാക്കി നടിയും ഡബ്ബിങ് ആര്‍ടിസ്റ്റുമായ ഭാഗ്യലക്ഷ്മി

ലൈംഗികാതിക്രമക്കേസില്‍ സംവിധായകന്‍ രഞ്ജിത്ത് അറസ്റ്റിലായ സംഭവത്തില്‍ നിലപാട് വ്യക്തമാക്കി നടിയും ഡബ്ബിങ് ആര്‍ടിസ്റ്റുമായ ഭാഗ്യലക്ഷ്മി. ഏതു കാലത്താണെങ്കിലും താന്‍ അതിജീവിതമാരോടൊപ്പം തന്നെ ആയിരിക്കുമെന്നും കുറ്റാരോപിതന്‍ ഏത് ഉന്നതനും സുഹൃത്തുമാണെങ്കിലും തന്റെ നിലപാട് ഇങ്ങനെ തന്നെയായിരിക്കുമെന്നും ഭാഗ്യലക്ഷ്മി വ്യക്തമാക്കി. തന്റെ പുതിയ യൂട്യൂബ് ചാനലിലൂടെ ആയിരുന്നു താരത്തിന്റെ പ്രതികരണം.
''വളരെ അപ്രതീക്ഷിതമായാണ് ഇങ്ങനെ ഒരു ചാനല്‍ തുടങ്ങാനും ഇന്ന് ഞാന്‍ സംസാരിക്കാന്‍ പോകുന്ന വിഷയത്തെക്കുറിച്ച് സംസാരിക്കേണ്ടി വന്നതും. യഥാര്‍ഥത്തില്‍ ചാനല്‍ തുടങ്ങാന്‍ കുറച്ചു ദിവസമായിട്ട് പ്ലാന്‍ ചെയ്യുന്നുണ്ടായിരുന്നു. ഒരുപാട് പേര് എന്നോട് ആവശ്യപ്പെടുന്നുമുണ്ടായിരുന്നു. ടെക്‌നോളജി അത്ര വലിയ പിടിയൊന്നും ഇല്ലാത്ത ഒരാളാണ്. ഇത് എങ്ങനെ ചെയ്യണം, എങ്ങനെ ഷൂട്ട് ചെയ്യണം എന്നൊക്കെ ആലോചിച്ചുളള മടി ഉണ്ടായിരുന്നു. ഒടുവില്‍ ഞാന്‍ കുറച്ച് ഷൂട്ട് ചെയ്തു. അത് സ്വരവേദങ്ങള്‍ എന്ന് പറയുന്ന എന്റെ പുസ്തകത്തെ അടിസ്ഥാനമാക്കിയുള്ള വ്‌ലോഗ് ആയിരുന്നു..
അടുത്ത ആഴ്ച ഇത് റിലീസ് ചെയ്തു തുടങ്ങാം എന്നൊക്കെ വിചാരിച്ചപ്പോഴാണ്, രാവിലെ ഒട്ടും പ്രതീക്ഷിക്കാതെ, ഗൂഗിളില്‍ വെറുതെ സെര്‍ച്ച് ചെയ്തപ്പോള്‍ എന്നെക്കുറിച്ചൊരു വാര്‍ത്ത കാണുന്നത്. സംവിധായകന്‍ രഞ്ജിത്തിനെ അറസ്റ്റ് ചെയ്യുന്നതുമായി ബന്ധപ്പെട്ട് ഞാന്‍ എന്തുകൊണ്ട് പ്രതികരിക്കുന്നില്ല? ഭാഗ്യലക്ഷ്മി സെലക്ടീവ് ആണോ? എന്നതാണ് വാര്‍ത്ത.
നോക്കൂ എനിക്ക് ഇതില്‍ നിലപാട് ഇല്ലാത്തതുകൊണ്ടല്ല, മാധ്യമത്തില്‍ വരുന്നില്ല, വാര്‍ത്താ ചാനലുകളില്‍ വന്ന് സംസാരിക്കുന്നില്ല എന്നാല്‍ അതിനര്‍ഥം, എനിക്ക് അതില്‍ അഭിപ്രായമില്ല എന്നല്ല. എനിക്ക് വ്യക്തമായ അഭിപ്രായമുണ്ട്, അഭിപ്രായം എപ്പോഴും സമൂഹത്തിനു മുമ്പിലും ചാനലിനു മുമ്പിലും വന്നിരുന്നു പറഞ്ഞുകൊള്ളണം എന്ന് അത്യാവശ്യമൊന്നുമില്ലല്ലോ. എന്റെ ഇഷ്ടമല്ലേ സംസാരിക്കണോ വേണ്ടയോ എന്നുള്ളത്.
ഇങ്ങനെ ഒരു വാര്‍ത്ത കേട്ടപ്പോള്‍ തന്നെ ആ പെണ്‍കുട്ടിയെ വിളിച്ചു. വിളിച്ചപ്പോള്‍ ആ കുട്ടി ഫോണ്‍ എടുത്തില്ല, നമുക്ക് മനസ്സിലാകും, കാരണം എല്ലാ ചാനലുകളും ബ്രേക്കിങ് ന്യൂസ് ആയി ഇത് വളരെ ആവേശത്തോടുകൂടി കാണിച്ചുകൊണ്ടിരിക്കുകയാണ്. ഇതിനു പിന്നില്‍ വേദനിക്കുന്ന ഒരു പെണ്‍കുട്ടി ഉണ്ട് എന്നുള്ളത് എല്ലാവരും മറന്നു പോകുന്നു. അവര്‍ക്ക് അതൊരു ബ്രേക്കിങ് ന്യൂസ് മാത്രമാണ്. ആ കുട്ടിയുടെ ആ വേദന മനസ്സിലാകുന്നത് കൊണ്ട് ഞാന്‍ പിന്നെ കൂടുതല്‍ നിര്‍ബന്ധിക്കാന്‍ പോയില്ല. ഉടനെ തന്നെ ഒരു മെസ്സേജ് അയച്ചു, 'മോളെ വാര്‍ത്ത കണ്ടു, ധൈര്യമായിരിക്കൂ എന്നും ഒപ്പം ഉണ്ടാകും' എന്ന്. അത്രയും മതി യഥാര്‍ഥത്തില്‍.
ഒപ്പമുണ്ട് എന്ന് പറഞ്ഞാല്‍, അവളോടൊപ്പം എന്ന് പറയുന്നുണ്ടെങ്കില്‍ അതൊരു വെറും വാക്കല്ല. അത് എല്ലാവര്‍ക്കും അറിയാവുന്ന ഒരു കാര്യമാണ്. കാരണം അങ്ങനെ നിലപാട് എടുത്തിട്ടുള്ളവരോടൊപ്പം ഞാന്‍ നിന്നിട്ടുള്ള ഒരാളാണ്. കന്യാസ്ത്രീയുടെ വിഷയം വന്ന സമയത്ത് അവര്‍ക്ക് വേണ്ടി എറണാകുളത്ത് സമരപ്പന്തലില്‍ ചെന്ന ഒരാളാണ്. കേരളത്തിലെ ഇങ്ങനെയുള്ള വിഷയങ്ങളില്‍ ഞാന്‍ ചാനലുകളില്‍ ഇരുന്ന് സംസാരിച്ചിട്ടുള്ള ഒരാളാണ്. അതുകൊണ്ടുതന്നെ അതിനി ആര്‍ക്ക് വേണ്ടിയാണെങ്കിലും എനിക്ക് പറയാനുള്ള അഭിപ്രായങ്ങള്‍ ഞാന്‍ പറഞ്ഞുകൊണ്ടേയിരിക്കും.
പക്ഷേ ഇവിടെ ഇപ്പോള്‍ നിങ്ങളോട് പറയാന്‍ വന്നിരിക്കുന്ന ഒരു പ്രധാനപ്പെട്ട കാര്യം, ഞാന്‍ എടുത്തിരിക്കുന്ന ഒരു തീരുമാനമാണ്. ആ തീരുമാനം എടുക്കാനുണ്ടായ സാഹചര്യം പറയാം. നടി ആക്രമിക്കപ്പെട്ട കേസുമായി ബന്ധപ്പെട്ട് കോടതി വിധി വരുന്ന ദിവസം. എന്തായിരിക്കും കോടതി വിധി വരാന്‍ പോകുന്നതെന്ന് നമുക്ക് ഏകദേശം ഒരു ഊഹം ഒക്കെ ഉണ്ടല്ലോ.
അതുകൊണ്ടുതന്നെ ഞാന്‍ അങ്ങോട്ട് വരുകയാണ് എന്ന് പറഞ്ഞിട്ടാണ് അവളോടൊപ്പം അവിടെ പോയി ഇരുന്നത്. വരാന്‍ പോകുന്ന സത്യം ഫേസ് ചെയ്യാനായി കുറെ ദിവസങ്ങളോളം അവളെ ഇങ്ങനെ പറഞ്ഞു, പറഞ്ഞു, പറഞ്ഞു ധൈര്യം കൊടുക്കുന്നുണ്ടായിരുന്നു. എന്നിട്ട് പോലും അവള്‍ക്ക് അത് താങ്ങാന്‍ പറ്റിയില്ല. താങ്ങാന്‍ പറ്റിയില്ല എന്ന് പറയുമ്പോള്‍ ഈ കേസിനോടൊപ്പം 2017 മുതല്‍ സഞ്ചരിച്ച ഒരു വ്യക്തിയാണ് ഞാന്‍. എന്റെ സുഹൃത്ത് ഒന്നുമല്ല ആ കുട്ടി. ആ കുട്ടിയും ഞാനുമായി അടുത്തിരുന്ന് സംസാരിക്കുന്നത് തന്നെ ഈ കേസ് വന്നതിനു ശേഷമാണ്. അതിനുമുമ്പ് ഞങ്ങള്‍ തമ്മില്‍ കാണുകയും സംസാരിക്കുകയും ഒന്നും ഉണ്ടായിട്ടില്ല. അവര്‍ ഒരു നടി ഞാന്‍ ഒരു ഡബ്ബിങ് ആര്‍ട്ടിസ്റ്റ് അത്രയേ ഉള്ളൂ.
പക്ഷേ ഇങ്ങനെ ഒരു സംഭവം നടന്നപ്പോള്‍ ഓടി അവരുടെ വീട്ടിലേക്ക് ചെന്ന്, അവരോടൊപ്പം ഇരുന്ന്, അവരെ ആശ്വസിപ്പിച്ച് ഒന്ന് ചേര്‍ത്തുപിടിച്ച്, 'ഞാന്‍ കൂടെയുണ്ട്, ഞാന്‍ കൂടെയുണ്ട് കേട്ടോ എപ്പോഴും' എന്നു പറയുന്നത് അവരെ സംബന്ധിച്ചടത്തോളം ആശ്വാസം തരുന്ന കാര്യമാണ്. ചാനലില്‍ വന്നിരിക്കുമ്പോള്‍ സമൂഹത്തിനു മുന്‍പില്‍ എന്റെ നിലപാട് പറയുക എന്നുള്ളതല്ല. ഇത് അനുഭവിക്കുന്ന പെണ്‍കുട്ടികള്‍ക്ക്, എന്നോടൊപ്പം ഇവരൊക്കെ ഉണ്ടല്ലോ എന്ന ധൈര്യം വരും. എനിക്ക് വേണ്ടി അവര്‍ സംസാരിക്കും, എനിക്ക് പറയാനുള്ളതാണ് അവര്‍ പറയുന്നത് എന്ന് ഓരോ സര്‍വൈവറും ഓര്‍ക്കും. അപ്പോള്‍ കിട്ടുന്ന ഒരു ധൈര്യം ഉണ്ടല്ലോ അതിനുവേണ്ടിയാണ് നമ്മള്‍ ഈ ചാനലില്‍ പോയിരുന്നു സംസാരിക്കുന്നത്.
എല്ലാ കാലവും പലര്‍ക്കു വേണ്ടിയും ഞാന്‍ സംസാരിക്കാറുണ്ട്. പിന്നെ നടി ആക്രമിക്കപ്പെട്ട വിഷയത്തില്‍ ഒരല്‍പം അധികം സംസാരിക്കാന്‍ കാരണം, എതിര്‍ നില്‍ക്കുന്നത് ഏറ്റവും ഉന്നതനും സ്വാധീനമുള്ള വ്യക്തിയായതു കൊണ്ടാണ്. അപ്പോള്‍ നമുക്ക് സംസാരിക്കാന്‍ കുറെ കൂടി കാര്യങ്ങള്‍ ഉണ്ടാകും. ഈ കേസിന്റെ ട്രയല്‍ സമയത്ത് അവള്‍ നേരിട്ട് വല്ലാത്ത ദുരനുഭവം, എല്ലാം നമുക്ക് അറിയാവുന്ന കാര്യങ്ങളാണ്. നിങ്ങളില്‍ പലരും വാര്‍ത്തകളില്‍ കൂടെ കാര്യങ്ങള്‍ അറിയുന്നെങ്കില്‍ നമ്മള്‍ നേരിട്ട് ഇവരില്‍ നിന്നാണ് ഈ കാര്യങ്ങളൊക്കെ അറിയുന്നത്. അപ്പോള്‍ ഇതില്‍ ഉണ്ടായിട്ടുള്ള എല്ലാ കാര്യങ്ങളും എനിക്ക് വ്യക്തമായി അറിയാവുന്നതുകൊണ്ട് തന്നെ നമ്മുടെ ഇടപെടലുകള്‍ കുറച്ചു കൂടുതല്‍ കാണിച്ചു എന്നുള്ളത് സത്യമാണ്. അത് എന്റെ ആവശ്യമാണ്, അത് ആരെയും ബോധ്യപ്പെടുത്താന്‍ അല്ല. എല്ലാവരും അയാളോടൊപ്പം എന്ന് പറയുമ്പോള്‍ അവളോടൊപ്പം വളരെ വിരളമായ ആളുകളെ ഉണ്ടായിരുന്നുള്ളൂ.
ഞാന്‍ ഈ കേസിനൊപ്പം ഇത്രയും കാലം സഞ്ചരിച്ച ഒരാളായതുകൊണ്ട് തന്നെ കുറച്ച് ഇമോഷനല്‍ ആകുന്നുണ്ടായിരുന്നു. എനിക്ക് എന്നെ കണ്‍ട്രോള്‍ ചെയ്യാന്‍ പറ്റുന്നുണ്ടായിരുന്നില്ല. ഈ വിധി വന്ന ദിവസം അവളുടെ നിരാശയും അവളുടെ ദുഃഖവും ഇതെല്ലാം കൂടി കണ്ടപ്പോള്‍ അവള്‍ എത്രമാത്രം അപ്‌സെറ്റ് ആയോ അത്രത്തോളം ഞാനും അപ്‌സെറ്റ് ആയി. അന്ന് പത്രസമ്മേളനം നടത്തിയപ്പോള്‍ പോലും എനിക്ക് എന്നെ കണ്‍ട്രോള്‍ ചെയ്യാന്‍ പറ്റുന്നില്ലായിരുന്നു. അതെല്ലാം കഴിഞ്ഞ് വീട്ടില്‍ വന്നിട്ടും എനിക്ക് എന്റെ ദേഷ്യവും സങ്കടവും കണ്‍ട്രോള്‍ ചെയ്യാന്‍ പറ്റുന്നില്ല. അതാണ് എല്ലാ ദേഷ്യവും വച്ച് സംഘടനകളില്‍ നിന്ന് ഇറങ്ങി പോകുന്നു എന്ന് പറയാന്‍ കാരണം
അത് കഴിഞ്ഞിട്ടും എനിക്ക് അതില്‍ നിന്ന് ഒരു മോചനം ഉണ്ടായിരുന്നില്ല. വീട്ടില്‍ വന്നിട്ടും ഞാന്‍ ഇങ്ങനെ ടെന്‍ഷന്‍ അടിച്ചുകൊണ്ട് വല്ലാത്ത ഒരു ഡിപ്രഷന്‍ മൂഡിലേക്ക് പോയി. എന്താണ് എനിക്ക് എന്താണ് സംഭവിക്കുന്നതെന്നോര്‍ത്ത് എനിക്ക് തന്നെ അത്ഭുതം തോന്നി. വല്ലവരും കണ്ടാല്‍ വിചാരിക്കും, ഇവര്‍ ഇത്തിരി ഓവര്‍ അല്ലേ എന്ന്. പക്ഷേ അത് എന്റെ ഒരു ബേസിക് നേച്ചര്‍ ആണ്. എനിക്ക് സങ്കടം വന്നാലും സന്തോഷം വന്നാലും ദേഷ്യം വന്നാലും വളരെ അമിതമായി പ്രകടിപ്പിക്കുന്ന ഒരാളാണ്. അത് എന്നെ തന്നെ എന്റെ മനസ്സിനെ സന്തോഷത്തെ സമാധാനത്തെ എല്ലാം ഇല്ലാതെയാക്കുന്നത് പോലെ എനിക്ക് തോന്നുന്നുണ്ട്. പക്ഷേ എനിക്ക് ഇതില്‍ നിന്ന് എന്താണ് ഞാന്‍ ചെയ്യുന്നതെന്ന് അറിയുന്നില്ലായിരുന്നു.
അപ്പോഴാണ് എന്റെ മൂത്ത മകന്‍ എന്നോട് പറഞ്ഞത്, അമ്മ ഈ ചാനലുകളില്‍ ചെന്നിരുന്ന് സംസാരിക്കുമ്പോള്‍ അമ്മ അമ്മയുടെ നിലപാടുകള്‍,അഭിപ്രായങ്ങള്‍ പറയാന്‍ വേണ്ടിയാണ് അവിടെ പോയി ഇരിക്കുന്നത്. പക്ഷേ അതിനെ അമ്മയുടെ നിലപാട് ആയോ അമ്മയുടെ അഭിപ്രായമായോ കാണുന്നതിനേക്കാളും, അവര്‍ക്ക് നന്നായിട്ട് അറിയാം അമ്മയെ എങ്ങനെ പ്രകോപിപ്പിക്കണം എന്ന്. അങ്ങനെ പ്രകോപിപ്പിക്കുമ്പോള്‍ അമ്മ വളരെ വയലന്റ് ആകുന്നതുപോലെ ദേഷ്യത്തില്‍ ഉറക്കെ ഒച്ച വച്ച് സംസാരിക്കും. അവര്‍ക്ക് ആവശ്യം അതാണ്. ആ ഒച്ചയും ബഹളവും എല്ലാം കൂടെയാണ് അവര്‍ക്ക് ആവശ്യം. അല്ലാതെ നിങ്ങള്‍ വളരെ സാത്വികതയോടുകൂടി സംസാരിച്ച് ചര്‍ച്ചയ്ക്ക് വന്നിരിക്കാന്‍ അവരാരും വിളിക്കില്ല അപ്പോള്‍ നിങ്ങളെ പ്രൊവോക്ക് ചെയ്യുക, നിങ്ങള്‍ പ്രൊവോക്ക്ഡ് ആവുക ഇതാണ് അവരുടെ ആവശ്യം
ഇതുകൊണ്ട് ആര്‍ക്കാണ് നഷ്ടം സംഭവിക്കുന്നത് അമ്മയ്ക്ക്. ആര്‍ക്കാണ് ഗുണം ഉണ്ടാകുന്നത് അവര്‍ക്ക്. ആലോചിച്ചു നോക്കിയപ്പോള്‍ എനിക്ക് തോന്നി ശരിയാണ്. അപ്പോള്‍ ഞാന്‍ ആലോചിച്ചു എനിക്ക് ഒരാളെ ചേര്‍ത്തു പിടിക്കണമെങ്കില്‍, നേരിട്ട് അവരുടെ അടുത്തേക്ക് എത്തിയാല്‍ പോരെ, അവരോട് സംസാരിച്ചാല്‍ പോരെ. അത് സമൂഹത്തെയും മാധ്യമങ്ങളെയും ബോധ്യപ്പെടുത്തേണ്ട ആവശ്യം എന്താണ്. ഇന്നല്ല നാളെയല്ല ഇനി ഏതു കാലത്താണെങ്കിലും ഞാന്‍ അതിജീവിതമാരോടൊപ്പം തന്നെ ആയിരിക്കും. അതിന് ഏത് ഉന്നതനാണെങ്കിലും ഏത് സുഹൃത്താണെങ്കിലും ഇനി ആരൊക്കെ തന്നെയാണെങ്കിലും എന്റെ നിലപാട് ഇങ്ങനെ തന്നെയായിരിക്കും.
https://www.facebook.com/Malayalivartha



























