വിലക്കുകൾ മറികടന്ന് ഇറാനിയൻ സ്പോർട്സ് ഫോട്ടോഗ്രാഫറുടെ സാഹസം; അവൾ ചരിത്രം സൃഷ്ടിച്ചതിങ്ങനെ
ഇറാനിൽ ദേശീയ ഫുട്ബാൾ ലീഗ് നടക്കുകയാണെങ്കിലും കളി കാണാൻ സ്ത്രീകൾക്ക് ഇപ്പോഴും സ്റ്റേഡിയത്തിനകത്തേക്ക് പ്രവേശനമില്ല. എന്നാൽ ഭരണകൂടത്തിന്റെ വിലക്കുകൾ മറികടന്ന് ചരിത്രം സൃഷ്ടിച്ചിരിക്കുകയാണ് സ്പോർട്സ് ഫോട്ടോഗ്രാഫറായ പാരിസ പോര്‍ത്തഹെറിയാനെ.
ഏതൊരു സ്പോര്‍ട്സ് ഫോട്ടോഗ്രാഫറുടെയും സ്വപ്നമാണ് ഇത്തരം കായികമാമാങ്കങ്ങള്‍ തന്റെ ക്യാമറയില്‍ പകര്‍ത്തുക എന്നത്. സ്റ്റേഡിയത്തിലെത്തിയ പാരിസയെ കളി കാണുന്നതിൽ നിന്നും അധികൃതർ വിലക്കി. എന്നാൽ തനിക്ക് നേരിടേണ്ടി വന്ന പ്രതിസന്ധി വളരെ ബുദ്ധിപൂർവ്വമാണ് പാരിസ നേരിട്ടത്. സ്റ്റേഡിയത്തിന്റെ അടുത്തുള്ള ഒരു കെട്ടിടത്തിനു മുകളില്‍ കയറി ക്യാമറയും മറ്റു ഉപകരണങ്ങളും സ്ഥാപിച്ച് പാരിസ തന്റെ ആഗ്രഹം പൂവണിയിച്ചു.
കളി ഉടനീളം തന്റെ ക്യാമറയില്‍ പകര്‍ത്തി പാരിസ പുറത്തിറങ്ങിയപ്പോള്‍ സൃഷ്ടിക്കപ്പെട്ടത് ചരിത്രമാണ്. രാജ്യത്ത് ഒരു ഫുട്ബോള്‍ മാച്ച് കവര്‍ ചെയ്യുന്ന ആദ്യത്തെ വനിതാ ഫോട്ടോ ജേണലിസ്റ്റ് എന്ന ബഹുമതി പാരിസ് സ്വന്തമാക്കി. കൂടെ, ഇറാനിയന്‍ മതഭരണകൂടത്തിന്റെ സ്ത്രീവിരോധത്തോടുള്ള തന്റെ കലഹം ഏറ്റവും ശക്തമായി മുന്നോട്ടു വെക്കുകയും ചെയ്തു അവര്‍.
കളി തുടങ്ങുന്നതിന് മൂന്നു മണിക്കൂര്‍ മുൻപ് തന്നെ സ്റ്റേഡിയത്തിനടുത്തെത്തി പാരിസ തയ്യാറെടുപ്പുകള്‍ തുടങ്ങിയിരുന്നു. കളി നന്നായി കാണാന്‍ കഴിയുന്ന ഒരു കെട്ടിടം കണ്ടെത്താനാണ് ഇത്രയും നേരത്തെ എത്തിയത്. പല വീട്ടുകാരും തങ്ങളുടെ കെട്ടിടത്തില്‍ കയറാന്‍ പാരിസയെ അനുവദിച്ചില്ല. ഇങ്ങനെ കളിയുടെ പകുതിയും പാരിസയ്ക്ക് നഷ്ടമായി. ഒടുവില്‍ ഒരു വീട്ടുടമ സമ്മതമറിയിച്ചു.
കഴിഞ്ഞ സീസണില്‍ ആളുകള്‍ വീടുകള്‍ക്കു മുകളില്‍ നിന്ന് മാച്ച് കാണുന്നതിന്റെ ചിത്രങ്ങള്‍ മാധ്യമങ്ങള്‍ പുറത്തു വിട്ടിരുന്നു. ഇത് കണ്ടപ്പോഴാണ് അടുത്ത സീസണില്‍ താനും ഇങ്ങനെ പോയി കളി കാണുമെന്ന് പാരിസ തീരുമാനിച്ചത്. ഭാവിയില്‍ ഒരുനാള്‍ തന്റെ സഹപ്രവര്‍ത്തകര്‍ക്കൊപ്പം സ്റ്റേഡിയത്തിലിരുന്ന് കളി കാണാന്‍ തനിക്കാകുമെന്ന് ശുഭപ്രതീക്ഷയുണ്ട് പാരിസയ്ക്ക്.
https://www.facebook.com/Malayalivartha