മാധ്യമങ്ങൾ വ്യാജ വാർത്തകളാണ് പുറത്തുവിടുന്നതെന്ന് ട്രംപ്; അമേരിക്കൻ പ്രസിഡെൻറിനെതിരെ മാധ്യമങ്ങൾ ഒറ്റക്കെട്ടായി
മാധ്യമങ്ങളെ ശത്രുക്കളെപ്പോലെ കണക്കാക്കുന്ന അമേരിക്കൻ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിനെതിരേ യുഎസ് മാധ്യമസ്ഥാപനങ്ങളുടെ ഐക്യദാര്‍ഢ്യം. മാധ്യമങ്ങൾ വ്യാജ വാർത്തകളാണ് പുറത്തുവിടുന്നതെന്നും മാധ്യമപ്രവര്‍ത്തകര്‍ ജന്മശത്രുക്കളാണെന്നും പരസ്യമായി ആവര്‍ത്തിക്കുന്നത് ട്രംപ് അവസാനിപ്പിക്കണമെന്നാണ് മാധ്യമങ്ങളുടെ ആവശ്യം.
പ്രമുഖ പത്രങ്ങളിലും ഓണ്‍ലൈന്‍ എഡിഷനുകളിലും മുഖപ്രസംഗങ്ങളും ലേഖനങ്ങളും പ്രത്യക്ഷപ്പെട്ടു തുടങ്ങിയിട്ടുണ്ട്. മാധ്യമ സ്വാതന്ത്ര്യത്തിനെതിരായ ആക്രമണങ്ങളെ ഒറ്റക്കെട്ടായി ചെറുക്കണമെന്ന് പ്രമുഖ പത്രം ബോസ്റ്റണ്‍ ഗ്ലോബ് മുഖപ്രസംഗത്തില്‍ ആവശ്യപ്പെട്ടു.
നിലവിൽ 350 മാധ്യമ സ്ഥാപനങ്ങള്‍ തങ്ങള്‍ക്കൊപ്പമുണ്ടെന്ന് ബോസ്റ്റണ്‍ ഗ്ലോബ് അധികൃതര്‍ പറഞ്ഞു. മാധ്യമപ്രവര്‍ത്തകരാണ് യഥാര്‍ഥ രാജ്യസ്നേഹികളെന്ന് സെന്റ് ലൂയിസില്‍നിന്ന് ഇറങ്ങുന്ന പോസ്റ്റ് ഡെസ്പാച്ച് എഴുതി. ട്രംപ് വിവരക്കേടാണു പറയുന്നതെന്ന് ഷിക്കാഗോ സണ്‍ ടൈംസ് പറഞ്ഞു. വിഷയത്തില്‍ മാധ്യമസ്ഥാപനങ്ങളെല്ലാം ഒറ്റക്കെട്ടാണെന്ന് ന്യൂയോര്‍ക്ക് ടൈംസ് എഴുതി.
അതേസമയം, പ്രമുഖ പത്രം വാള്‍സ്ട്രീറ്റ് ജേണല്‍ പ്രതിഷേധത്തില്‍ പങ്കുചേരില്ലെന്നു വ്യക്തമാക്കി. മാധ്യമപ്രവര്‍ത്തകരെ ജനശത്രുവായി ചിത്രീകരിക്കുന്നത് അംഗീകരിക്കാനാവില്ലെന്ന് ജയിംസ് ഫ്രീമാന്‍ പത്രത്തില്‍ എഴുതിയ ലേഖനത്തില്‍ പറഞ്ഞു. എന്നാല്‍, ട്രംപിനും അദ്ദേഹത്തിന്റെ അഭിപ്രായങ്ങള്‍ പറയാനുള്ള സ്വാതന്ത്ര്യമുണ്ടെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. റേഡിയോ- ടെലിവിഷന്‍ ഡിജിറ്റല്‍ അസോസിയേഷനും തങ്ങളുടെ 1200 അംഗങ്ങളോട് ട്രംപിനെതിരേ രംഗത്തുവരാന്‍ ആവശ്യപ്പെട്ടു.
https://www.facebook.com/Malayalivartha