അനാഥാലയത്തില്‍ നിന്ന് അമേരിക്കൻ മലയാളികൾ ദത്തെടുത്ത മൂന്നുവയസുകാരി ഷെറിൻ മാത്യൂസിന്റെ കൊലപാതകത്തിൽ വിചാരണ നേരിടുന്ന ദമ്പതികളുടെയും,ബന്ധുക്കളുടെയും വിസ റദ്ദാക്കാന്‍ കേന്ദ്രസര്‍ക്കാര്‍ തീരുമാനം
മൂന്ന് വയസ്സുകാരിയെ യു.എസില്‍ കൊലപ്പെടുത്തിയ കേസില്‍ വിചാരണ നേരിടുന്ന മലയാളി ദമ്പതികളുടെയും ബന്ധുക്കളുടെയും വിസ റദ്ദാക്കാന്‍ കേന്ദ്രസര്‍ക്കാര്‍ തീരുമാനം. ഷെറിന്‍ മാത്യുസ് എന്ന മൂന്നു വയസ്സുകാരിയെയാണ് ഇവര്‍ കൊലപ്പെടുത്തിയത്.
ഒക്ടോബര്‍ ഏഴിനാണ് വടക്കന്‍ ടെക്‌സാസിലെ റിച്ചാര്‍ഡ്‌സണിലെ വീട്ടില്‍ നിന്നും ഷെറിനെ കാണാതായത്. ഷെറിനെ കാണുന്നില്ലെന്ന് പറഞ്ഞ് വളര്‍ത്തച്ഛനായ വെസ്ലി മാത്യൂസ് 2017 ഒക്ടോബര്‍ 7നാണ് പോലീസില്‍ പരാതി നല്‍കിയത്. ഒക്ടോബര്‍ 22ന് വീടിന് സമീപത്തെ കലുങ്കിനടിയില്‍ നിന്ന് ഷെറിന്റെ മൃതദേഹം കണ്ടെത്തി. നിര്‍ബന്ധിച്ച് പാല് കുടിപ്പിച്ചപ്പോള്‍ ഷെറിന്‍ മരിച്ചെന്നാണ് വെസ്ലി മൊഴിനല്‍കിയത്. പാല്‍ കുടിക്കുന്നതിനിടെ ചുമയും ശ്വാസതടസവുമുണ്ടായ കുട്ടി അബോധാവസ്ഥയിലായപ്പോള്‍ മരിച്ചെന്ന് കരുതി ഉപേക്ഷിക്കുകയായിരുന്നു. ശ്വാസംമുട്ടിയാണ് കുട്ടി മരിച്ചതെന്ന് പോലീസ് കണ്ടെത്തിയിരുന്നു.
എന്നാല്‍ പാല് കുടിക്കാത്തതിന് പുറത്തു നിര്‍ത്തിയപ്പോള്‍ കുട്ടിയെ കാണാതായെന്നാണ് വെസ്ലി ആദ്യം മൊഴിനല്‍കിയത്. പിന്നീട് കുട്ടിയുടെ മൃതദേഹം ലഭിച്ചതോടെയാണ് ഇയാള്‍ മൊഴി മാറ്റിയത്. വീട്ടില്‍ വച്ച് തന്നെ കൊലപാതകം നടന്നെന്നാണ് പോലീസ് സംശയിക്കുന്നത്. അന്ന് അറസ്റ്റ് ചെയ്ത വെസ്ലിയെ പിന്നീട് ജാമ്യത്തില്‍ വിട്ടിരുന്നു. എന്നാല്‍ ഇയാളുടെ കാറിനുള്ളില്‍ നിന്നും ലഭിച്ച ഡിഎന്‍എ സാമ്പിളുകള്‍ പരിശോധിച്ചതോടെ ഷെറിന്‍ കൊല്ലപ്പെട്ടതാണെന്ന സംശയം പോലീസിന് ശകതമായി.
മലയാളി ദമ്പതികളായ വെസ്ലിയും സിനിയും ബിഹാറിലെ നളന്ദയിലെ ബാലസംരക്ഷണ കേന്ദ്രത്തില്‍ നിന്നാണ് ഷെറിനെ ദത്തെടുത്തത്. കുട്ടിയ്ക്ക് കാഴ്ചക്കുറവും സംസാര വൈകല്യവുമുണ്ടായിരുന്നു.
https://www.facebook.com/Malayalivartha