അമേരിക്ക അഫ്ഘാൻ വിട്ടത് എന്തിന് ? ചൈനക്കുള്ള പണിയോ ? വെളിപ്പെടുത്തി ബ്രിട്ടീഷ് മാധ്യമം

എന്ത് കൊണ്ടാണ് അമേരിക്ക ഇത്ര പെട്ടെന്ന് അഫ്ഘാനിസ്ഥാൻ വിട്ടത്. ചൈനക്ക് പണി കൊടുക്കാനുള്ള അതീവ സാഹസികമായ ഒരു തന്ത്രം ആണോ അതോ അറിയാതെ സംഭവിച്ച ഒരു ആന മണ്ടത്തരമോ ?എന്നാൽ ഇതൊന്നുമല്ല പ്രധാന കാരണം എന്ന് വ്യക്തമാക്കുകയാണ് ഇൻഡിപെൻഡന്റ് ഡോട്ട് യു കെ എന്ന ബ്രിട്ടീഷ് മാധ്യമം. അതി ഭീമമായ സാമ്പത്തിക ബാധ്യതയാണ് അമേരിക്ക അഫ്ഘാൻ വിടാനുള്ള പ്രധാന കാരണം എന്നാണ് മാധ്യമം വ്യക്തമാക്കുന്നത്. പ്രത്യേകിച്ചും കോവിഡ് മഹാമാരിയുടെ പശ്ചാത്തലത്തിൽ അമേരിക്കൻ സാമ്പത്തിക രംഗം ഏതാണ്ട് തളർന്നിരിക്കുന്ന സാഹചര്യത്തിൽ. എന്നാൽ പ്രധാന കാരണം ഇതാണെങ്കിലും മറ്റു കാരണങ്ങളും ഒഴിവാക്കാൻ പറ്റുന്നതല്ല എന്ന് തന്നെ പറയേണ്ടി വരും.
അഫ്‌ഗാനിസ്ഥാൻ വിടാൻ അമേരിക്കയ്ക്ക് മതിയായ കാരണങ്ങൾ ദശകങ്ങൾ ആയി തന്നെ ഉണ്ട്. അതിൽ ഏറ്റവും വലുത്, അവർ എന്തിനാണോ അഫ്‌ഗാനിസ്ഥാനിൽ വന്നത് അത് പണ്ടേ നടപ്പിലാക്കി കഴിഞ്ഞു എന്നാണ്. വേൾഡ് ട്രേഡ് സെന്റർ ആക്രമണത്തിന് കാരണക്കാരൻ ആയ ഒസാമ ബിൻ ലാദനെയും അൽ ക്വയ്‌ദ എന്ന ഭീകര സംഘടനയെയും നശിപ്പിക്കുക എന്നതായിരുന്നു അത്. അതിൽ ബിൻ ലാദനെ അമേരിക്ക പാകിസ്ഥാനിൽ നിന്നും പിടികൂടിയിരുന്നു അൽ ഖൈദ നശിച്ചോ എന്നത് ഇന്നും ചോദ്യ ചിഹ്നമാണ്. ഒരു പക്ഷെ ശക്തി ക്ഷയിച്ചു എന്ന് പറയേണ്ടി വരും.
മാത്രമല്ല കനത്ത സാമ്പത്തിക ബാധ്യതയാണ് അഫ്‌ഗാനിൽ തങ്ങളുടെ സൈന്യത്തെ നില നിർത്താൻ അമേരിക്ക വഹിക്കേണ്ടി വരുന്നത്. കൂടാതെ അമേരിക്കൻ പൗരന്മാരുടെ ഭാഗത്തു നിന്നും കാലങ്ങളായി ഉയർന്നു വന്ന എതിർപ്പും, അഫ്ഘാനിസ്ഥാനിലെ മോശം സാഹചര്യം ചൈനയിലെ ഉയിഗർ വിഘടന വാദികളെ ശക്തരാക്കും എന്ന കണക്കു കൂട്ടലുകളും ഈ തീരുമാനത്തിന് പിന്നിൽ ഉണ്ട് എന്ന് പറഞ്ഞാൽ തെറ്റാവുകയില്ല.
ചൈന ആഭ്യന്തരമായി ഇന്ന് നേരിട്ട് കൊണ്ടിരിക്കുന്ന ഏറ്റവും വലിയ പ്രശ്നമാണ് സിൻജിയാങ് പ്രവിശ്യയിലെ ഉയിഗർ വിഘടന വാദ ശ്രമങ്ങൾ. സിൻജിയാങ് പ്രവിശ്യ അഫ്ഘാൻ അതിർത്തിയിലാണ് വരുന്നത് എന്നത് കൊണ്ട് അഫ്‌ഗാനിസ്ഥാൻ താലിബാൻ പിടിച്ചെടുക്കുമ്പോൾ സ്വാഭാവികമായും സിൻജിയാങ് പ്രവിശ്യയിലെ തീവ്ര വാദ പ്രശ്നങ്ങൾക്കും ശക്തി കൂടും എന്നാണ് അവർ പ്രതീക്ഷിക്കുന്നത്. താലിബാനെതിരെ 20 വർഷമായി നിരന്തരം യുദ്ധം ചെയ്തു കൊണ്ട് അമേരിക്ക അവരുടെ മേൽ വരുത്തി വച്ച കനത്ത സാമ്പത്തിക ബാധ്യത ഇനി ചൈനയടക്കമുള്ള മറ്റു രാജ്യങ്ങൾ സഹിക്കട്ടെ എന്നും അവർ ഉദ്ദേശം വച്ചിരുന്നു.
ഇതിന്റെ ഒരു ഏകദേശ രൂപം കിട്ടണമെങ്കിൽ എത്ര മാത്രം പണമാണ് അമേരിക്ക അഫ്‌ഗാനിസ്ഥാനിൽ ചിലവഴിച്ചിരിക്കുന്നത് എന്നതിന്റെ കണക്ക് കിട്ടണം. അഫ്ഗാനിസ്ഥാനിലേക്കുള്ള സംരംഭത്തിനായി ഇതുവരെ ആയി അമേരിക്ക 2.26 ട്രില്യൺ ഡോളർ ആണ് ചെലവഴിച്ചത്. ഫോബ്സിന്റെ വിശകലനം അനുസരിച്ച്, അഫ്ഘാൻ യുദ്ധത്തിന് അമേരിക്കക്കാർക്ക് പ്രതിദിനം 300 മില്യൺ ഡോളർ ആണ് ചിലവ് വരുന്നത്. നേരിട്ടുള്ള യുദ്ധ പോരാട്ട ചെലവുകളിൽ 800 ബില്യൺ ഡോളറും അഫ്ഗാൻ സൈന്യത്തെ പരിശീലിപ്പിക്കാൻ 85 ബില്യൺ ഡോളറും ഇതിൽ ഉൾപ്പെടുന്നു.
യുദ്ധത്തിന്റെ ഭൂരിഭാഗവും കടം വാങ്ങിയ പണം കൊണ്ടാണ്. ബ്രൗൺ സർവകലാശാലയിലെ ഗവേഷകർ കണക്കാക്കുന്നത് 500 ബില്യൺ ഡോളറിലധികം പലിശ ഇതിനകം അടച്ചിട്ടുണ്ടെന്നും 2050 ഓടെ യുദ്ധത്തിനുള്ള യുഎസിന്റെ കടങ്ങളുടെ പലിശ ചെലവ് 6.5 ട്രില്യൺ അഥവാ ഒരു അമേരിക്കൻ പൗരന് 20,000 ഡോളർ വരെ എത്തുമെന്നും ആണ്. ഇത് കൂടാതെയാണ് യുദ്ധത്തിൽ കൊല്ലപ്പെടുന്ന ആൾക്കാരുടെ എണ്ണം. 2001 മുതൽ അഫ്ഗാനിസ്ഥാനിലെ യുദ്ധത്തിൽ 2,443 അമേരിക്കൻ സൈനികർ കൊല്ലപ്പെട്ടു. 457 ബ്രിട്ടീഷ് സേനാംഗങ്ങളോ പ്രതിരോധ മന്ത്രാലയത്തിലെ സാധാരണക്കാരോ ഉൾപ്പെടെ 1,144 അനുബന്ധ സൈനികരും മരിച്ചു. കോസ്റ്റ് ഓഫ് വാർ പദ്ധതി പ്രകാരം 71,000 -ൽ അധികം സാധാരണക്കാർ യുദ്ധത്തിന്റെ നേരിട്ടുള്ള ഫലമായി മരിച്ചുവെന്ന് വിശ്വസിക്കപ്പെടുന്നു.
ഏകദേശം 66,000 വരുന്ന കൊല്ലപ്പെട്ട അഫ്ഗാൻ തീവ്രവാദികളേക്കാൾ സത്യത്തിൽ സാധാരണക്കാരുടെ എണ്ണം കൂടുതലാണ് എന്നാണ് ഇത് വ്യക്തമാക്കുന്നത്. കൊറോണ വൈറസ് മൂലമുണ്ടായ സാമ്പത്തിക സ്തംഭനത്തെ അതിജീവിക്കാൻ തങ്ങളുടെ പൗരന്മാരെ സഹായിക്കുന്നതിന് ഉത്തേജക പാക്കേജുകൾക്ക് വേണ്ടി ചിലവഴിച്ചതിനേക്കാൾ കൂടുതൽ പണം അഫ്ഗാനിസ്ഥാനിലെ യുദ്ധത്തിനായി യുഎസ് ആത്യന്തികമായി ചെലവഴിച്ചു. ഓരോ വർഷവും ഫെഡറൽ സർക്കാർ വിദ്യാഭ്യാസ പരിപാടികൾക്കായി ഏകദേശം 79 ബില്യൺ ഡോളർ ചെലവഴിക്കുന്നു, അതായത് 20 വർഷത്തിനിടെ അഫ്ഗാനിസ്ഥാനിലെ പരാജയപ്പെട്ട യുദ്ധത്തിനായി യുഎസ് ഏകദേശം 1 ട്രില്യൺ ഡോളർ ചെലവഴിച്ചു.
എന്നാൽ ഇത്രയൊക്കെ ചെയ്തിട്ടും ജൂലൈയിൽ ബാഗ്രാം എയർഫോഴ്സ് ബേസിൽ നിന്ന് അമേരിക്ക പിന്മാറിയതിന് ശേഷം ആഴ്ചകൾക്കുള്ളിൽ ചീട്ടു കൊട്ടാരം പോലെ അഫ്ഘാൻ സൈന്യം തകരുന്ന കാഴ്ചയാണ് നമ്മൾ കണ്ടത്. ഈ കണ്ട പണം മുഴുവൻ ചിലവാക്കിയിട്ടും ഇതാണ് അതിന്റെ റിസൾട്ട് എങ്കിൽ ഇനിയും കൂടുതൽ പണം ചിലവഴിച്ചു കൊണ്ട് ഒരു ദിവസം പോലും അഫ്‌ഗാനിസ്ഥാനിൽ നിൽക്കുന്നതിൽ അർത്ഥമില്ല എന്ന് അമേരിക്ക കണക്കാക്കിയാൽ അതിൽ തെറ്റ് പറയാനാകില്ല. എന്നാൽ അത് മാത്രമല്ല കാരണം. പെട്രോൾ കേന്ദ്രീകൃതമായ സാമ്പത്തിക വ്യവസ്ഥ തകർച്ചയിലാണ്. അത് കൊണ്ട് തന്നെ ഇനി ഗൾഫ് രാജ്യങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നതിൽ ഒരു കാര്യവും ഇല്ല എന്ന ഘടകവും അവരുടെ പിന്മാറ്റത്തെ സ്വാധീനിച്ചിട്ടുണ്ട്
എന്നാൽ നടന്നു കൊണ്ടിരിക്കുന്ന കാര്യങ്ങൾ കാണുമ്പോൾ അമേരിക്ക വിചാരിച്ചത് പോലെയല്ല കാര്യങ്ങളുടെ പോക്ക് എന്ന് തീർച്ചയായും പറയേണ്ടി വരും. ഏറ്റവും കുറഞ്ഞത് താൽക്കാലികം ആയെങ്കിലും. ദൂര വ്യാപകമായി ആർക്ക് അനുകൂലമായിരിക്കും ഫലങ്ങൾ എന്ന് നമുക്ക് ഇപ്പോൾ പറയാൻ കഴിയില്ല, കാരണം അമേരിക്ക പോലെ വ്യക്തി സ്വാതന്ത്രത്തിനും ജനാധിപത്യത്തിനും മൂല്യം കല്പിക്കുന്നവരല്ല അഫ്ഘാനിസ്താന്റെ ഇപ്പോഴുള്ള അയൽക്കാർ ആയ ചൈനയും പാകിസ്ഥാനും. അവർക്ക് തീവ്ര വാദികളായ താലിബാനുമായി കൂട്ട് കൂടുന്നതിൽ ഒരു മടിയും ഇല്ല എന്ന് ഏതാനും ദിവസങ്ങൾ കൊണ്ട് തന്നെ വ്യക്തമായിട്ടുണ്ട്. അതായത് താലിബാനെതിരെ ഒരു യുദ്ധം നടത്തേണ്ട ധാർമ്മികമായ ബാധ്യത അമേരിക്കയെ പോലെ ചൈനക്ക് ഇല്ല എന്ന് ചുരുക്കം. അവർ ജനാധിപത്യത്തിന് വേണ്ടി വാദിക്കുന്ന ആൾക്കാർ അല്ല എന്നത് കൊണ്ട് തന്നെ.
അഫ്‌ഗാനിസ്ഥാനിൽ നിന്നുമുള്ള അമേരിക്കൻ പിന്മാറ്റം വര്ഷങ്ങളായി അവർ പ്ലാൻ ചെയ്തു വരുന്നതാണ്. അതിൽ പുതുമയൊന്നും ഇല്ല. ബരാക്ക് ഒബാമ ഭരണകൂടം തുടങ്ങി വച്ച ഈ നടപടി അദ്ദേഹത്തിന്റെ എതിരാളി ആയ ട്രംപ് മുന്നോട്ട് കൊണ്ട് പോവുകയും ട്രംപിനെ പല കാര്യങ്ങളിലും വ്യാപകമായി വിമർശിച്ചു കൊണ്ട് രംഗത്ത് വന്ന ബൈഡനും സമാന നിലപാട് സ്വീകരിക്കുകയും കാര്യങ്ങൾ ദ്രുത ഗതിയിൽ ആക്കുകയും ചെയ്തു. ഇത് കാണിക്കുന്നത് അല്ലെങ്കിൽ വിരൽ ചൂണ്ടുന്നത് അമേരിക്കൻ പ്രസിഡന്റിന് അവരുടെ നയങ്ങളിൽ പ്രേത്യേകിച് ഒരു റോളും ഇല്ല എന്ന വസ്തുതയിലേക്കാണ്.
എന്നാൽ അഫ്ഘാൻ പിന്മാറ്റത്തെ തുടർന്ന് പല കോണുകളിൽ നിന്നും വ്യാപകമായ വിമർശനം ഏറ്റു വാങ്ങി കൊണ്ടിരിക്കുകയാണ് അമേരിക്ക. തിരക്ക് പിടിച്ച അഫ്ഘാൻ പിന്മാറ്റത്തെ തുടർന്ന് അമേരിക്ക പ്രതീക്ഷിച്ചതിനേക്കാൾ വേഗത്തിലാണ് താലിബാൻ അഫ്ഘാനിസ്ഥാൻ പിടിച്ചെടുത്തത്. താലിബാന്റെ മുന്നേറ്റത്തോടെ അഫ്ഘാനിസ്ഥാനിലെ ജനങ്ങൾ ജീവൻ രക്ഷാർത്ഥം പലായനം ചെയ്യുന്നതും പലരും മരണ പെടുന്നതും ചെയ്യുന്ന അതി ദയനീയമായ ദൃശ്യങ്ങൾ നമ്മളെല്ലാവരും മാധ്യമങ്ങളിൽ കൂടി കണ്ടു വരുന്നതാണ്.
രണ്ട് പ്രധാനപ്പെട്ട പ്രശ്നങ്ങൾ ആണ് അമേരിക്കൻ പിന്മാറ്റം കൊണ്ട് രൂപപ്പെട്ടു വന്നത്. ഒന്ന് ഇത്രയും കാലം ആയി പരിമിതം ആയെങ്കിലും സ്വാതന്ത്രവും ജനാധിപത്യവും അനുഭവിച്ചു വന്ന അഫ്ഘാനിലെ ജനങ്ങൾ വെറും ദിവസങ്ങൾ കൊണ്ട് ശിലായുഗ കാലഘട്ടത്തിലെ കാടൻ നിയമങ്ങളിലേക്ക് വലിച്ചെറിയപ്പെട്ടു. രണ്ട് അതി വിനാശകരമായ പാകിസ്ഥാൻ, താലിബാൻ, ചൈന അച്ചു തണ്ട് രൂപപ്പെട്ടു, അല്ലെങ്കിൽ രൂപപ്പെട്ടു വരുന്നു. ഇത് പ്രാദേശികമായി ഏറ്റവും കൂടുതൽ ഭീഷണി ആകുന്നത് ഇന്ത്യക്ക് ആണ് എന്ന് പ്രേത്യേകം പറയേണ്ട കാര്യമില്ലല്ലോ. ഇതിൽ ഭാഗികമായ പരോക്ഷ സാനിധ്യം ആയി റഷ്യയും ഉൾപ്പെടുന്നു എന്നത് സ്ഥിതി ഗതികൾ അതീവ ദുർഘടം ആക്കുന്നു.
അമേരിക്കയും സഖ്യ കക്ഷികളും ചേർന്ന് നിയന്ത്രിച്ചിരുന്ന ലോക ഘടനയ്ക്ക് തന്നെ ഈ സംഭവം കനത്ത ആഘാതം ഏൽപ്പിക്കും എന്ന് വിശ്വസിക്കുന്നവർ ഉണ്ട്, കാരണം റഷ്യ, ചൈന, പാകിസ്ഥാൻ ഇറാൻ തുടങ്ങിയ അമേരിക്ക വിരുദ്ധ രാജ്യങ്ങൾക്ക് ഒത്തു ചേരുവാനും സംഘടിക്കുവാനും ഒരു കാരണമാണ് ഇത് നൽകിയത് മാത്രമല്ല അമേരിക്കയെ വിശ്വസിക്കാൻ കഴിയില്ല എന്ന ഒരു കാഴ്ചപ്പാടും ഈ രാജ്യങ്ങൾ പ്രചരിപ്പിക്കുവാനും ഇത് കാരണമാകും. തായ്‌വാൻ വിഷയത്തിൽ നിലവിൽ തന്നെ ചൈന ഇതിനു തുടക്കം കുറിച്ചിട്ടുണ്ട്. എന്നാൽ സാഹചര്യങ്ങൾ ഏറ്റവും മോശമായത് ഇന്ത്യയെ സംബന്ധിച്ചാണ് എന്ന് പറയേണ്ടി വരും.
അഫ്‌ഗാനിസ്ഥാനിൽ താലിബാന്റെ സ്വാധീനം കശ്മീരിലെ വിഘടന വാദ പ്രവർത്തനങ്ങൾക്ക് സഹായകം ആകുമോ എന്ന് ഇന്ത്യ ഭയക്കുന്നു. എന്നാൽ ഏതു തരത്തിലുള്ള ആക്രമണത്തെയും നേരിടാൻ ഇന്ത്യൻ സൈന്യം അതീവ ശക്തമാണ് എന്നത് തർക്കമില്ലാത്ത വസ്തുതയാണ്. കാര്യങ്ങൾ അമേരിക്ക ഉദ്ദേശിച്ച വഴിയേ അല്ല പോകുന്നത് എന്ന പ്രതീതി ഉള്ളപ്പോഴും, ആറു മാസത്തിനുള്ളിൽ അഫ്ഘാൻ സർക്കാർ വീഴും എന്ന കൃത്യമായ ധാരണയിൽ തന്നെയാണ് അമേരിക്ക അവിടം വിട്ടത് എന്ന് എല്ലാവർക്കും അറിവുള്ളതാണ്. അത് അല്പം നേരത്തെ ആയി എന്ന് മാത്രമേ ഉള്ളൂ. പ്രാദേശികമായി ഇന്ത്യ ഒറ്റപെട്ടു നിൽക്കുന്ന സാഹചര്യത്തിൽ കൂടുതൽ കൂടുതൽ ഇന്ത്യ പാശ്ചാത്യ ചേരിയിലേക്ക് വരണം എന്ന തന്ത്രവും ഒരു പക്ഷെ ഇതിനു പിന്നിൽ ഉണ്ടാകാം പ്രേത്യേകിച്ചും റഷ്യ അടക്കം അഫ്‌ഗാനിസ്ഥാനിൽ പങ്കാളി ആയ സാഹചര്യത്തിൽ.
സാഹസികവും അതീവ ബുദ്ധിപരവും ചിന്തിച്ചു തീരുമാനിച്ചതും ദൂര വ്യാപകമായ ഫലങ്ങൾ മുൻകൂട്ടി കണ്ടും അമേരിക്ക എടുത്ത ഒരു തീരുമാനം ആണോ അതോ വേറെ ഒരു വഴിയുമില്ലാതെ പിൻ വാങ്ങിയതോ അതോ അവരുടെ ഭാഗത്തു നിന്നും ഉണ്ടായ ആന മണ്ടത്തരമാണോ ഈ അഫ്ഘാൻ പിന്മാറ്റം എന്നൊക്കെയുള്ള ചോദ്യങ്ങൾ ഉണ്ട്, അവയൊക്കെ പ്രസക്തവും ആണ്. എന്തായാലും കാത്തിരുന്ന് കാണാം എന്ന ഒരു നയം ആണ് ഇന്ത്യ ഇക്കാര്യത്തിൽ സ്വീകരിക്കുന്നത്. അതല്ലാതെ നമ്മുടെ മുന്നിൽ വേറെ വഴികൾ ഒന്നും തന്നെ ഇല്ല എന്നതാണ് വസ്തുത.
https://www.facebook.com/Malayalivartha
























