'ഞാന്‍ ഒരു ലൈംഗിക അടിമയാകും, നിങ്ങള്‍ എന്നോട് ആവശ്യപ്പെടുന്നതെന്തും ചെയ്യാം, പക്ഷേ ദയവായി എന്നെ ഇവിടെ നിന്ന് പുറത്തെത്തിക്കുക...!! അഫ്ഗാനില്‍ നിന്ന് രക്ഷപ്പെടാന്‍ സഹായിച്ചാല്‍ വൃക്കയോ കരളോ നല്‍കാം': ഇന്ത്യയിലെത്താന്‍ സഹായം തേടി 25കാരി

'അഫ്ഗാനിസ്ഥാനില്‍ നിന്ന് എന്നെ രക്ഷിക്കുന്ന ആര്‍ക്കും പണം നല്‍കാന്‍ എന്റെ കരള്‍, വൃക്ക അല്ലെങ്കില്‍ മറ്റേതെങ്കിലും ശരീരഭാഗം വില്‍ക്കാന്‍ തയ്യാറാണ്', കാബൂള്‍ നഗരത്തിന്റെ പ്രാന്ത പ്രദേശത്തുള്ള തന്റെ സുഹൃത്തിന്റെ ബന്ധു വീട്ടില്‍ ഒളിച്ചിരിക്കുന്ന 25-കാരിയായ ഒരു വനിതാ സാമൂഹിക പ്രവര്‍ത്തകയുടെ വാക്കുകളാണിത്.
ഔട്ട്ലുക്കിന് നല്‍കിയ അഭിമുഖത്തിലാണ് അവര്‍ ഇക്കാര്യം പറഞ്ഞത്. ഫോണിലൂടെ അവര്‍ കരയുകയായിരുന്നു, 'സര്‍, ഞാന്‍ ഒരു ലൈംഗിക അടിമയാകും, നിങ്ങള്‍ എന്നോട് ആവശ്യപ്പെടുന്നതെന്തും ചെയ്യാം, പക്ഷേ ദയവായി എന്നെ ഇവിടെ നിന്ന് പുറത്തെത്തിക്കുക. ഏത് അടിമത്തവും താലിബാനി തീവ്രവാദികളുടെ കൈകളിലെത്തുന്നതിനേക്കാള്‍ മികച്ചതായിരിക്കും'- അവര്‍ പറഞ്ഞു.
'എനിക്ക് ഇന്ത്യയില്‍ ഒരു സുഹൃത്ത് ഉള്ളതിനാല്‍ അവിടേക്ക് ഒരു വിസ ലഭിക്കാന്‍ എന്നെ സഹായിക്കാമോ? എനിക്ക് സാധുവായ വിസ ഉണ്ടെങ്കില്‍ ഇറാന്‍ വഴിയോ പാകിസ്താന്‍ വഴിയോ ഇന്ത്യയിലേക്ക് വരാം. എനിക്ക് ലോകത്തെവിടെയും മറ്റൊരു സുഹൃത്തും ഇല്ല. '- അവര്‍ പറഞ്ഞു. ടെലിവിഷന്‍ ചാനലുകളിലും പത്രങ്ങളിലും താലിബാനും
അവരുടെ സ്ത്രീ വിരുദ്ധ അജണ്ടയ്ക്കുമെതിരെ ശക്തമായി പ്രതികരിച്ചിട്ടുള്ള സാമൂഹിക പ്രവര്‍ത്തകയാണ് ഇപ്പോള്‍ ഇന്ത്യയിലേക്ക് വരാന്‍ സഹായം തേടിയിരിക്കുന്നത്. ഓഗസ്റ്റ് 15 ന് മുമ്പ്, താലിബാന്‍ തീവ്രവാദികള്‍ കാബൂള്‍ നഗരത്തിന്റെ പുറം ഭാഗത്തേക്ക് പ്രവേശിച്ച ദിവസം, അവര്‍ മുഴുവന്‍ നഗരവും ഇത്ര പെട്ടെന്ന് പിടിച്ചെടുക്കുമെന്ന് താന്‍ പ്രതീക്ഷിച്ചില്ലെന്നും അവര്‍ പറഞ്ഞു.
താലിബാന്‍ ആധിപത്യം പൂര്‍ണമാകുന്നതിന് മുമ്പ് രാജ്യം വിടാന്‍ ശ്രമിച്ചെങ്കിലും നടന്നില്ലെന്ന് യുവതി പറയുന്നു. വിമാനത്താവളത്തിലേക്ക് പോയെങ്കിലും വിമാനം ലഭിക്കാതിരുന്നത് തിരിച്ചടിയായി. ഇതേത്തുടര്‍ന്ന് വീട്ടിലേക്ക് മടങ്ങേണ്ടി വന്നു. സുഹൃത്തുക്കളുടെ സഹായത്തോടെ ഒരു ഒളിത്താവളം കണ്ടെത്തി, പക്ഷേ അഫ്ഗാനിസ്ഥാനോടും യുഎസ് സര്‍ക്കാരിനോടും അനുഭാവം പുലര്‍ത്തുന്ന ആളുകള്‍ക്കായി താലിബാന്‍ വീടുകള്‍ കയറിയുള്ള പരിശോധന ആരംഭിച്ചതിനാല്‍ യുവതി പരിഭ്രാന്തിയിലാണ്.
'അവര്‍ ഏതു നിമിഷവും ഇവിടെ വരാം. കുറച്ച് ദിവസങ്ങള്‍ക്ക് മുമ്പ്, അവര്‍ എന്റെ വീട്ടിന് അടുത്തുള്ള രണ്ട് തെരുവുകളില്‍ വ്യാപക പരിശോധന നടത്തിയിരുന്നു. ചില സൈനിക ഉദ്യോഗസ്ഥര്‍ അവിടെ ഒളിച്ചിരിക്കുകയാണെന്ന് അവര്‍ സംശയിച്ചു. പക്ഷേ അവര്‍ക്ക് ഒന്നും കിട്ടിയില്ല. അന്ന് ഞാന്‍ ശരിക്കും പേടിച്ചുപോയി',- അവര്‍ പറഞ്ഞു.
താലിബാനെതിരെയും അവര്‍ സ്ത്രീകളോട് പെരുമാറുന്നതിനെക്കുറിച്ചും ഞാന്‍ എപ്പോഴും രൂക്ഷമായി സംസാരിച്ചിട്ടുണ്ട്. എന്റെ കാഴ്ചപ്പാടുകള്‍ പത്രങ്ങളില്‍ പ്രസിദ്ധീകരിച്ചു. അവര്‍ എന്നെ അറസ്റ്റ് ചെയ്യുകയാണെങ്കില്‍, അവരില്‍ ചിലര്‍ക്ക് എന്നെ എളുപ്പത്തില്‍ തിരിച്ചറിയാന്‍ കഴിയുമെന്ന് ഉറപ്പുണ്ട്, 'അവര്‍ പറഞ്ഞു.
'അവര്‍ എന്നെ വെടിവെച്ചാല്‍ ഒരു പ്രശ്നവുമില്ല. മരിക്കാന്‍ തയ്യാറാണ്, പക്ഷേ അവര്‍ അത് ചെയ്യില്ല. അവരുടെ കൈകളില്‍ കിട്ടിയാല്‍ എന്നെ ലൈംഗികമായി പീഡിപ്പിക്കുകയും ഉപദ്രവിക്കുകയും ചെയ്യുമെന്ന് ഉറപ്പാണ്'- യുവതി പറഞ്ഞു.
ജനിച്ച് ആറു വര്‍ഷം കഴിഞ്ഞപ്പോള്‍ മാതാപിതാക്കള്‍ നഷ്ടമായ ഇവരെയും സഹോദരിയെയും ബന്ധുക്കളാണ് വളര്‍ത്തിയത്. ഏതാനും വര്‍ഷങ്ങള്‍ക്കു മുമ്പ്, യുവതിയുടെ സഹോദരി കാബൂള്‍ നഗരത്തില്‍ നിന്ന് അപ്രത്യക്ഷയായി, പിന്നീട് അവള്‍ക്ക് ഇന്നുവരെ സഹോദരിയെ കണ്ടെത്താന്‍ കഴിഞ്ഞില്ല. 'അവള്‍ ജീവിച്ചിരിപ്പുണ്ടോ മരിച്ചോ എന്ന് എനിക്കറിയില്ല,' യുവതി പറഞ്ഞു.
പഠനം പൂര്‍ത്തിയാക്കിയ ശേഷം, ഒരു സാമൂഹിക പ്രവര്‍ത്തകയാകാനും സ്ത്രീകളുടെ പ്രശ്നങ്ങള്‍ക്കായി പ്രവര്‍ത്തിക്കാനും അവര്‍ തീരുമാനിച്ചു. സ്ത്രീ അവകാശങ്ങളുടെ വക്താവായ അവര്‍ കാബൂളിലെ ടെലിവിഷന്‍ ഷോകളില്‍ അതിഥിയായി പലപ്പോഴും എത്തിയിരുന്നു.
'ഞാന്‍ താലിബാനെതിരെ സംസാരിക്കരുതെന്ന് എന്റെ സുഹൃത്തുക്കള്‍ എപ്പോഴും മുന്നറിയിപ്പ് നല്‍കിയിരുന്നു, പക്ഷേ ഞാന്‍ സത്യസന്ധത പുലര്‍ത്തി, സ്ത്രീകള്‍ക്കെതിരായ തീവ്രവാദികളുടെ പ്രാകൃത നടപടിക്കെതിരെ സ്ത്രീകളുടെ ശബ്ദം ഉയര്‍ത്താന്‍ ഞാന്‍ ആഗ്രഹിച്ചു. ഒരു ദിവസം അവര്‍ അഫ്ഗാനിസ്ഥാന്‍ ഭരിക്കുമെന്ന് എനിക്ക് അറിയില്ലായിരുന്നു, 'അവര്‍ പറഞ്ഞു.
https://www.facebook.com/Malayalivartha
























