അഫ്ഗാനിലെ സ്ത്രീകള്‍ വെറും ലൈംഗിക അടിമകള്‍ മാത്രമാണ്:എല്ലാം തുറന്നു പറഞ്ഞ് വനിതാവകാശ പ്രവര്‍ത്തക

ബുര്‍ഖ മാത്രം ധരിക്കണം. പുരുഷന്മാരുടെ അകമ്പടിയോടെ മാത്രം പുറത്തിറങ്ങണം. സ്ത്രീകള്‍ വെറും ലൈംഗിക അടിമകള്‍ മാത്രമാണ്...
താലിബാന്റെ സ്ത്രീ വിരുദ്ധ സമീപനങ്ങളെ കുറിച്ച് അഫ്ഗാന്‍ സ്വദേശിയായ വനിതാവകാശ പ്രവര്‍ത്തകയായ ഫാത്തിമ ജഫാരിയുടെ വാക്കുകളാണ് ഇത്.അഫ്ഗാനിലെ താലിബാന്‍ തങ്ങളെ ഓരോ നിമിഷവും ഭയപ്പെടുത്തുന്നതായി അവര്‍ പറയുന്നു.
താലിബാന്‍ അഫ്ഗാനിസ്താന്റെ നിയന്ത്രണമേറ്റെടുത്തതോടെ ഭീതിയിലാണ് രാജ്യത്തെ സ്ത്രീകള്‍.ആരോടും പ്രതികാരം ചെയ്യില്ലെന്നും സ്ത്രീകളോട് വിവേചനം ഉണ്ടാകില്ലെന്നും താലിബാന്‍ വ്യക്തമാക്കിയെങ്കിലും തൊണ്ണൂറുകളില്‍ താലിബാന്‍ അഫ്ഗാന്‍ കീഴടക്കിയപ്പോള്‍ നേരിട്ട ദുരനുഭവങ്ങളേല്‍പ്പിച്ച മുറിവുകള്‍ പലരുടെയും മനസ്സിലുണ്ട്.
ബുര്‍ഖ മാത്രം ധരിക്കണം, പുരുഷന്മാരുടെ അകമ്പടിയോടെ മാത്രമേ പുറത്തിറങ്ങാവൂ തുടങ്ങി വിദ്യാഭ്യാസമുള്‍പ്പടെയുളള അടിസ്ഥാന ആവശ്യങ്ങള്‍ സ്ത്രീകള്‍ക്ക് നിഷേധിച്ചവരാണ് താലിബാന്‍. തങ്ങളുടെ കല്പനകളെ എതിര്‍ക്കുന്നവരെ, ലംഘിക്കുന്നവരെ പൊതുസ്ഥലത്ത് പരസ്യമായി ശിക്ഷിക്കും. പലപ്പോഴും ചാട്ടവാറടിയായിരിക്കും ശിക്ഷയെന്ന് ഫാത്തിമ പറയുന്നു.
സ്ത്രീകളെ വെറും ലൈംഗിക അടിമകളായി മാത്രം കാണുന്നവരാണ് താലിബാനെന്നാണ് ഫാത്തിമ ജഫാരി പറയുന്നത്. സ്ത്രീകളുടെ സ്വാതന്ത്ര്യത്തിന് വീണ്ടും കൂച്ചുവിലങ്ങിടുമെന്ന് അവര്‍ പറയുന്നു. ആ ഇരുണ്ടകാലത്തേക്ക് മടങ്ങിപ്പോകാന്‍ ഒരു അഫ്ഗാന്‍ സ്ത്രീയും ആഗ്രഹിക്കുന്നില്ല. അഫ്ഗാന്‍ സ്ത്രീകളുടെ ശബ്ദമാകാന്‍ ലോകം തയ്യാറാകണമെന്നും ഭീതിതമായ ഇക്കാലത്ത് തങ്ങളെ ഒറ്റപ്പെടുത്തരുതെന്നും അവര്‍ അഭ്യര്‍ഥിക്കുന്നു. യഥാര്‍ത്ഥത്തില്‍ ആരുടെയും കണ്ണ് നനയിക്കുന്നതാണ് ഇവരുടെ കുറിപ്പ്.
അഫ്ഗാനിസ്താനില്‍ ഒരു ഇസ്ലാമിക് സ്‌റ്റേറ്റ് കെട്ടിപ്പടുക്കുകയെന്നുളളതാണ് താലിബാന്റെ അജണ്ടയെന്നാണ് ഫാത്തിമ പറയുന്നത്.. നേരത്തേ അഫ്ഗാനിസ്താന്‍ പിടിച്ചടക്കിയപ്പോഴുണ്ടായ താലിബാന്റെ ക്രൂരതകളില്‍നിന്ന് ഇപ്പോഴും അഫ്ഗാന്‍ ജനത മോചിതരായിട്ടില്ല കിരാതമായ വധശിക്ഷകള്‍, സ്ത്രീകളുടെ അവകാശലംഘനങ്ങള്‍, മനുഷ്യാവകാശലംഘനങ്ങള്‍ എല്ലാം ഇസ്ലാമിന്റെ പേരിലായിരുന്നു.
ഇന്ന്, അഫ്ഗാന്‍ ഭീതിയുടെ ചുഴിയിലാണെന്ന് അവര്‍ പറയുന്നു. തീവ്രനിരാശയിലാണ് രാജ്യം. വലിയ മനഃക്ലേശത്തിലാണ്. താലിബാന്‍ കാബൂള്‍ പിടിച്ചടക്കിയ ദിവസം താലിബാന്‍ ഭരണത്തെ കുറിച്ചുളള ഭയത്തില്‍ ഒരു പെണ്‍കുട്ടി ആത്മഹത്യ ചെയ്തു. അവളുടെ വീട് കഴിഞ്ഞിരുന്നത് അവളുടെ വരുമാനത്തിലായിരുന്നു. ആത്മഹത്യക്ക് കാരണം ഭയമായിരുന്നു.
കഴിഞ്ഞ ഇരുപത് വര്‍ഷങ്ങളായി അന്താരാഷ്ട്ര സമൂഹം നമ്മുടെ രാജ്യത്തിനായി നിരവധി കാര്യങ്ങള്‍ ചെയ്തതായി അഫ്ഗാനിസ്താനിലെ സ്ത്രീകള്‍ സമ്മതിക്കുന്നതായി ഫാത്തിമ പറഞ്ഞു. സര്‍ക്കാര്‍ കെട്ടിപ്പടുക്കുന്നതിനും അഫ്ഗാനിസ്താനിലെ തീവ്രവാദ സംഘങ്ങള്‍ക്കെതിരേ പൊരുതുന്നതിന് വേണ്ടി അഫ്ഗാന്‍ ദേശീയസേനയെ സജ്ജമാക്കുന്നതിന് വേണ്ടിയും കോടിക്കണക്കിന് രൂപയാണ് ചെലവ് ചെയ്തത്.
ഞങ്ങള്‍ക്ക് വേണ്ടി അവര്‍ പോരാടി. അവരുടെ ത്യാഗങ്ങളെ ഞങ്ങള്‍ അംഗീകരിക്കുന്നു. ഞങ്ങള്‍ക്കതെല്ലാം അറിയാം, അതിലെല്ലാം വളരെധികം നന്ദിയുളളവരുമാണ്. എന്നാല്‍ ഞങ്ങളുടെ സര്‍ക്കാര്‍ അഴിമതിക്കെതിരേ പോരാടുന്നതിലും ലോകത്തിന്റെ വിശ്വാസം നേടുന്നതിലും പരാജയപ്പെട്ടതായി അവര്‍ സമ്മതിക്കുന്നു.
അഫ്ഗാന്‍ സര്‍ക്കാര്‍ സത്യസന്ധരായിരുന്നില്ലെന്നും ഞങ്ങളെ താലിബാന് വിട്ടുകൊടുത്ത് പോയെന്നും തങ്ങള്‍ വിശ്വസിക്കുന്നതായി അവര്‍ പറഞ്ഞു. എന്നാല്‍ ഏറ്റവും മോശമായ ഈ സമയത്ത് ലോകം ഞങ്ങളെ ഒറ്റയ്ക്കാക്കരുത്, ഇപ്പോഴാണ് ഞങ്ങള്‍ക്ക് ഏറ്റവുമധികം സഹായം വേണ്ടത്.
അഫ്ഗാന്‍ സ്ത്രീകള്‍ അന്ധകാരത്തിനെതിരായ ഞങ്ങളുടെ പോരാട്ടം ലളിതമായി അവസാനിപ്പിക്കില്ലെന്നാണ് ഫാത്തിമയുടെ വാക്ക്. ആ കറുത്ത ദിനങ്ങളിലേക്കുളള തിരിച്ചുപോക്ക് സാധ്യമല്ല. പക്ഷേ അത് നേടണമെങ്കില്‍ ലോകത്തിന്റെ പിന്തുണ ആവശ്യമുണ്ട്.
ഈ സമയത്ത് നിങ്ങളോട് ഞങ്ങള്‍ പണമല്ല ആവശ്യപ്പെടുന്നത്, ഞങ്ങള്‍ക്ക് വേണ്ടി പൊരുതണമെന്നല്ല ആവശ്യപ്പെടുന്നത്, ഞങ്ങളാഗ്രഹിക്കുന്നത് ഞങ്ങളെ നിങ്ങള്‍ വിശ്വസിക്കണമെന്നുമാത്രമാണ്. നിങ്ങള്‍ ഞങ്ങളുടെ ശബ്ദമാകണമെന്ന് ആഗ്രഹിക്കുന്നു. സ്ത്രീകളുടെ അവകാശങ്ങള്‍ അംഗീകരിക്കുന്നതിന് താലിബാനെ സമ്മര്‍ദ്ദത്തിലാക്കണമെന്നാണ് അവരുടെ ആവശ്യം.
താലിബാനോട് മനുഷ്യാവകാശങ്ങളെയും ന്യൂനപക്ഷങ്ങളുടെ അവകാശങ്ങളെയും ബഹുമാനിക്കണമെന്നാവശ്യപ്പെടണം. അന്താരാഷ്ട്ര അംഗീകാരമില്ലാതെ താലിബാന് അതിജീവിക്കാനാവില്ല. അഫ്ഗാനിസ്താനെ ഭരിക്കണമെങ്കില്‍ അന്താരാഷ്ട്ര പിന്തുണ അവര്‍ക്കാവശ്യമാണ്. അഫ്ഗാനിസ്താനിലെ നിഷ്‌കളങ്കരായ ജനങ്ങളെ, പ്രത്യേകിച്ച് സ്ത്രീകളെയും കുട്ടികളെയും ന്യൂനപക്ഷങ്ങളെയും സംരക്ഷിക്കുന്നതിനുളള അവസരമായി ലോകം ഈ അവസരത്തെ ഉപയോഗിക്കണം.
ഹൃദയം കൊണ്ട് തങ്ങള്‍ പോരാടുമെന്നാണ് ഫാത്തിമയുടെ വാക്ക്. മാധ്യമങ്ങളില്‍ ഞങ്ങളുടെ സാന്നിധ്യമറിയിച്ചു . കാബൂളിലെയും ഹെരാത്തിലെയും തെരുവുകളില്‍ പ്രകടനം നടത്തിക്കൊണ്ട് തീവ്രവാദത്തിനെതിരായ ഞങ്ങളുടെ പോരാട്ടം ഞങ്ങള്‍ ഇതിനകം ആരംഭിച്ചുകഴിഞ്ഞു. പക്ഷേ ഞങ്ങള്‍ക്ക് ലോകത്തിന്റെ മറ്റുഭാഗങ്ങളില്‍ നിന്ന് എല്ലാ പിന്തുണയും ആവശ്യമുണ്ട്.
നീതി നടപ്പാക്കണം. ജനങ്ങളെ കണ്ണടച്ച് കശാപ്പ് ചെയ്യുന്നത് അവസാനിപ്പിക്കണം. വിദ്യാഭ്യാസം ലഭ്യമാക്കണം. ആരോഗ്യവും അഫ്ഗാനിസ്താനിലെ ജനങ്ങളുടെ അടിസ്ഥാന അവകാശങ്ങള്‍ ഉറപ്പാക്കുന്നതിനും വേണ്ടി തീര്‍ച്ചയായും സമാധാനം വേണ്ടതുണ്ട്. അന്താരാഷ്ട്ര സമൂഹത്തിന്റെ പിന്തുണയില്ലാതെ, മനുഷ്യാവകാശങ്ങളുടെ തത്വങ്ങളും, സമാധാനത്തിനുളള വ്യവസ്ഥകളും ലംഘിക്കുന്ന സംഘങ്ങളുടെ ശിക്ഷയും നടപടികളും ഗൗരവത്തോടെ നിരീക്ഷിക്കാതെ ഉചിതമായ സുസ്ഥിരമായ സമാധാനം അഫ്ഗാനിസ്താന് നേടാനാകില്ല.
അഫ്ഗാന്‍ സ്ത്രീകളെന്ന നിലയില്‍, ഞങ്ങളുടെ അടുത്ത ഭരണഘടനാപരമായ നിയമത്തിന് രാഷ്ട്രീയപരമായും നിയമപരമായുമുളള പിന്തുണ വേണെമെന്ന ഫാത്തിമ പറയുന്നു.
ഞങ്ങളുടെ രാജ്യത്തെ തീവ്രവാദത്തിനെതിരേ, പുരുഷകേന്ദ്രീകൃതമായ വ്യവസ്ഥിതികള്‍ക്കെതിരേ, നിതീകേടിനെതിരേ, അഴിമതിക്കെതിരേ, പോരാടുന്നതിന് ഞങ്ങള്‍ക്ക് നിയമപരമായ ഇടം വേണമെന്നാണ് അഫ്ഗാനിലെ സ്ത്രീകളുടെ ആവശ്യം.
അതിനിടെ പെണ്‍കുട്ടികളെ താലിബാന്‍ ഭീകരന്‍മാരില്‍ നിന്നും രക്ഷിക്കുന്നതിനായി അവരുടെ സ്‌കൂള്‍ രേഖകള്‍ തീയിട്ട് നശിപ്പിച്ച സംഭവവുമുണ്ടായി. സ്‌കൂള്‍ ഓഫ് ലീഡര്‍ഷിപ്പ് അഫ്ഗാനിസ്ഥാന്‍ സ്ഥാപക ഷബാന ഖസിജ് റാസിഖാണ് ഇങ്ങനെ ചെയ്തത്. മുമ്പ് താലിബാന്‍ ഭരണം പിടിച്ചപ്പോള്‍ പെണ്‍കുട്ടികളെ സ്‌കൂളില്‍ പോകുന്നതില്‍ നിന്നും വിലക്കിയിരുന്നു. പെണ്‍കുട്ടികളുടെ സ്‌കൂള്‍ രേഖകള്‍ ഭീകരന്‍മാര്‍ക്ക് ലഭിക്കാതിരിക്കാനാണ് രേഖകള്‍ തീയിട്ട് നശിപ്പിച്ചത്.
"
https://www.facebook.com/Malayalivartha























