ഹമാസ് തലവന്റെ വീട് ചുട്ട് ചാമ്പലാക്കി IDF! ഭീകരർ വെറും ചാരം... തലവനെ കാലപുരിക്കയച്ചു? വെന്നിക്കൊടി പാറിച്ച് ഇസ്രയേൽ സൈന്യം

ഗാസ മുനമ്പിൽ ഇസ്രയേൽ കനത്ത ആക്രമണം തുടരുന്നതിനിടെ, ഹമാസ് തലവന്‍ ഇസ്മായില്‍ ഹനിയ്യയുടെ വീടും ആക്രമിച്ചുവെന്ന് ഇസ്രയേല്‍. ഹനിയ്യയുടെ വീടിനുനേരെ ബോംബാക്രമണം നടത്തിയെന്ന് അവകാശപ്പെട്ട് ഇസ്രയേല്‍ പ്രതിരോധസേന ഒരു വീഡിയോ പങ്കുവയ്ക്കുകയും ചെയ്തു. ഗാസയുടെ നിയന്ത്രണമുള്ള ഹമാസിന്റെ ഉന്നത നേതാവായ ഹനിയ്യ ഹമാസിന്റെ പൊളിറ്റിക്കല്‍ ബ്യൂറോ തലവനാണ്.
ഹമാസ് നേതാക്കള്‍ യോഗം ചേരുന്നതും ഇസ്രയേലിനെതിരെയുള്ള ആക്രമണം ആസൂത്രണം ചെയ്യുന്നതും ഹനിയ്യയുടെ വീട്ടിലാണെന്നാണ് ഇസ്രയേലിന്റെ വാദം. നേരത്തെ രണ്ടു തവണ ഗാസയിലെ ഹനിയയുടെ രണ്ടു വീടുകള്‍ക്കുനേരെ ഇസ്രയേല്‍ വ്യോമാക്രമണം നടത്തിയതായി ഹമാസ് ആരോപിച്ചിരുന്നു.
എന്നാല്‍ ഇതാദ്യമായാണ് ഹനിയ്യയുടെ വീടിനുനേരെ വ്യോമാക്രമണം നടത്തിയെന്ന് സ്ഥിരീകരിച്ച് ഇസ്രയേല്‍ തന്നെ രംഗത്തെത്തിയത്. ഹമാസ് നാവിക സേനയുടെ ആയുധ ശേഖരവും നശിപ്പിച്ചതായി ഇസ്രയേല്‍ പ്രതിരോധ സേന അവകാശപ്പെടുന്നു. ഗാസയുടെ ഭരണച്ചുമതലയുള്ള ഹമാസിന്റെ പാര്‍ലമെന്റ് കെട്ടിടവും പോലീസ് ആസ്ഥാനവും കഴിഞ്ഞ ദിവസം ഇസ്രയേല്‍ സൈന്യം നിയന്ത്രണത്തിലാക്കിയിരുന്നു.
അതേസമയം, മാനുഷിക പരിഗണന മുൻനിർത്തി അടിയന്തര വെടിനിർത്തൽ ആവശ്യപ്പെട്ട് യുഎൻ രക്ഷാസമിതി പ്രമേയം പാസാക്കി. ഗാസയിലുള്ള ജനങ്ങൾക്ക് അടിയന്തര സഹായം എത്തിക്കുന്നതിനായി വെടിനിർത്തൽ വേണമെന്നാണ് ആവശ്യം. 15 അംഗ കൗൺസിലിൽ 12–0ത്തിനാണ് പ്രമേയം പാസായത്. യുഎസ്, യുകെ, റഷ്യ എന്നീ രാജ്യങ്ങൾ വോട്ടെടുപ്പിൽനിന്ന് വിട്ടുനിന്നു. പങ്കെടുത്ത എല്ലാ അംഗങ്ങളും പ്രമേയത്തെ അനുകൂലിച്ചു.
ഹമാസ് തടവിലാക്കിയ ബന്ദികളെ ഉപാധികളില്ലാതെ മോചിപ്പിക്കണമെന്നും പ്രമേയത്തിൽ ആവശ്യപ്പെട്ടു. ഹമാസും മറ്റു സംഘടനകളും തടവിലാക്കിയ എല്ലാ ബന്ദികളെയും മാനുഷിക പരിഗണന മുൻനിർത്തി വിട്ടയക്കണമെന്നാണ് പ്രമേയത്തിൽ ആവശ്യപ്പെട്ടിരിക്കുന്നത്. അതേസമയം, ഐക്യരാഷ്ട്ര സംഘടനയുടെ പ്രമേയം ഇസ്രയേൽ എതിർത്തെന്നാണ് റിപ്പോർട്ട്.
മാനുഷിക ഇടവേള അല്ലെങ്കിൽ വെടിനിർത്തൽ എന്നാണ് പ്രമേയത്തിൽ പറഞ്ഞിരിക്കുന്നത്. യുദ്ധത്തിനു താൽക്കാലിക വിരാമം എന്ന ആവശ്യം വെടിനിർത്തൽ ആവശ്യത്തേക്കാൾ ലഘുവായതിനാൽ, യുദ്ധം ചെയ്യുന്ന രാജ്യങ്ങൾ അംഗീകരിക്കാറാണ് പതിവ്. യുഎസ് തൽക്കാലിക വിരാമമെന്ന ആവശ്യത്തെ പിന്തുണച്ചപ്പോൾ, റഷ്യ വെടിനിർത്തലിനു വേണ്ടി വാദിച്ചതായാണ് വിവരം. അടിയന്തര വെടിനിർത്തലിന് ആഹ്വാനം ചെയ്യാത്തതിനാലാണ് റഷ്യ പ്രമേയത്തിൽ നിന്ന് വിട്ടുനിന്നതെന്ന് റഷ്യൻ അംബാസിഡർ വാസിലി നെബൻസിയ രക്ഷാസമിതിയെ അറിയിച്ചു.
ഷാതി അഭയാര്‍ഥിക്യാമ്പിന്റെ നിയന്ത്രണം പൂര്‍ണമായും ഏറ്റെടുത്തതായി ഇസ്രയേല്‍ സൈനിക വക്താവ് ഡാനിയേല്‍ ഹഗാരി പറഞ്ഞു. പിടിച്ചെടുത്ത പല കെട്ടിടങ്ങളിലും ഇസ്രയേല്‍ പതാക നാട്ടി. ഗാസയുടെ നിയന്ത്രണം ഹമാസിന് നഷ്ടപ്പെട്ടെന്ന് ഇസ്രയേല്‍ പ്രതിരോധമന്ത്രി യോവ് ഗാലന്റ് നേരത്തേ തന്നെ അറിയിച്ചിരുന്നു.
ഒക്ടോബർ ഏഴിന് ഹമാസ് ഇസ്രയേലിലേക്ക് ഇരച്ചുകയറി 1200 പേരെ കൊലപ്പെടുത്തിയതു മുതൽ ഇസ്രയേൽ–ഹമാസം പോരാട്ടത്തിൽ യുഎൻ രക്ഷാസമിതി നടത്തുന്ന അഞ്ചാമത്തെ ഇടപെടലാണ് ഈ പ്രമേയം. അഞ്ചു ദിവസമെങ്കിലും വെടിനിർത്തൽ ഉണ്ടായെങ്കിൽ മാത്രമേ ഗാസയിലെ ഇരുപതു ലക്ഷത്തോളം വരുന്ന ജനങ്ങൾക്ക് അടിയന്തര സഹായം എത്തിക്കാനാകൂ എന്നാണ് ഇന്റർനാഷനൽ റെസ്ക്യു കമ്മറ്റി അറിയിച്ചത്.
അതിനിടെ, ആയിരക്കണക്കിനു പലസ്തീൻകാർ അഭയം പ്രാപിച്ച ഗാസയിലെ ഏറ്റവും വലിയ ആശുപത്രി അൽ ഷിഫ ഇസ്രയേൽ സൈന്യം പിടിച്ചെടുത്തു. വൈദ്യുതിയില്ലാത്തതിനാൽ അടിസ്ഥാന ഉപകരണങ്ങളുടെ വരെ പ്രവർത്തനം നിലച്ച ആശുപത്രിയിൽ കുടുങ്ങിയ നൂറുകണക്കിനു രോഗികളുടെയും ആരോഗ്യപ്രവർത്തകരുടെയും സുരക്ഷ സംബന്ധിച്ചും ആശങ്ക ഉയർന്നു.
ഗാസയിലെ ഏറ്റവും വലിയ ആശുപത്രിയായ അല്‍ ശിഫയില്‍ ഇസ്രയേല്‍ സൈന്യം ആരംഭിച്ച സൈനിക നടപടിയില്‍ വൈറ്റ്ഹൗസ് ആശങ്ക അറിയിച്ചിരുന്നു. സൈന്യം നടത്തുന്ന റെയ്ഡ് ആശുപത്രിയില്‍ കഴിയുന്ന നിരപരാധികളായ രോഗികളുടെയും അഭയാര്‍ഥികളുടെയും സുരക്ഷയെ ബാധിക്കുമെന്ന് വൈറ്റ്ഹൗസ് സുരക്ഷാസമിതി വക്താവ് ജോണ്‍ കിര്‍ബി പറഞ്ഞു.
ആശുപത്രികള്‍ക്കുനേരെ വ്യോമാക്രമണം നടത്തുന്നതിനെയും അവിടം ചോരക്കളമാക്കുന്നതിനെയും യു.എസ്. പിന്തുണയ്ക്കുന്നില്ലെന്നും പറഞ്ഞു. ചികിത്സ ആവശ്യമുള്ളവരെ പോര്‍ക്കളത്തിലേക്ക് തള്ളിവിടരുതെന്നും അന്താരാഷ്ട്ര മാനുഷിക നിയമങ്ങള്‍ പാലിക്കപ്പെടണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
അല്‍ ശിഫയുടെ താഴെയുള്ള ഭൂഗര്‍ഭ തുരങ്കങ്ങളില്‍ നിന്നാണ് പലസ്തീന്‍ സായുധ സംഘടനകളായ ഹമാസും ഇസ്‌ലാമിക് ജിഹാദും യുദ്ധ തന്ത്രങ്ങള്‍ ആസൂത്രണം ചെയ്യുന്നതെന്ന വിവരം യു.എസ്. രഹസ്യാന്വേഷണ ഏജന്‍സികള്‍ക്ക് ലഭിച്ചിട്ടുണ്ടെന്ന് വൈറ്റ്ഹൗസ് നേരത്തേ തന്നെ അറിയിച്ചിരുന്നു. എന്നാല്‍, തെളിവ് നല്‍കാന്‍ തയ്യാറായില്ല. ഇതിനുപിന്നാലെയാണ് അല്‍ ശിഫയ്ക്ക് അകത്തേക്ക് ഇസ്രയേല്‍ സൈന്യം കടന്നത്.
ആശുപത്രിയിൽ നിന്ന് ആയുധങ്ങൾ പിടിച്ചെന്ന് ഇസ്രയേൽ സൈന്യം അവകാശപ്പെട്ടെങ്കിലും തെളിവുദൃശ്യമൊന്നും നൽകിയില്ല. ചൊവ്വാഴ്ച വൈകിട്ടോടെ ആശുപത്രി വളപ്പിൽ ഇസ്രയേൽ–ഹമാസ് വെടിവയ്പു നടന്നെന്നും ഇന്നലെ പുലർച്ചെ മൂന്നോടെ സൈന്യം അകത്തുകടന്നെന്നുമാണു റിപ്പോർട്ടുകൾ.
https://www.facebook.com/Malayalivartha























