ഗാസയിൽ ഇസ്രയേൽ ബോംബിങ് അവസാനമില്ലാതെ തുടരുന്നു...ഇന്നലെ മാത്രം 450 ഇടങ്ങളിൽ ഇസ്രയേൽ ആക്രമണം...വിശപ്പും കുട്ടികളുടെ കരച്ചിലും നിറഞ്ഞ ടെന്റുകളാണ് പലായനവഴിയിലെങ്ങും...സന്ധ്യ മയങ്ങുമ്പോൾ തെരുവുകളിൽ കൊള്ളയും അക്രമവും...അതിനായി ഒരു കൂട്ടർ ഇറങ്ങുന്നു...

ഗാസയിൽ ഇസ്രയേൽ ബോംബിങ് അവസാനമില്ലാതെ തുടരുന്നു. തെക്ക് ഖാൻ യൂനിസിലെ ആശുപത്രിക്കടുത്തുള്ള വീടിനുനേരെ ഇസ്രയേൽ നടത്തിയ ആക്രമണത്തിൽ ഒട്ടേറെപ്പേർ കൊല്ലപ്പെട്ടു. ഇന്നലെ മാത്രം 450 ഇടങ്ങളിൽ ഇസ്രയേൽ ആക്രമണം നടത്തി. കഴിഞ്ഞ 24 മണിക്കൂറിൽ 350 പേർ കൊല്ലപ്പെട്ടു. മെഡിറ്ററേനിയൻ തീരത്തെ മുവാസിയെ സുരക്ഷിത ഇടമായി പ്രഖ്യാപിച്ച ഇസ്രയേൽ ജനങ്ങളോട് അങ്ങോട്ടു നീങ്ങാനാണ് ആവശ്യപ്പെട്ടിരിക്കുന്നത്. ജനദുരിതത്തിന് ഇതു പരിഹാരമല്ലെന്ന് യുഎൻ ചൂണ്ടിക്കാട്ടി. വിശപ്പും കുട്ടികളുടെ കരച്ചിലും നിറഞ്ഞ ടെന്റുകളാണ് പലായനവഴിയിലെങ്ങും. ആഹാരത്തിനായി യുഎൻ സഹായ ട്രക്കുകൾ കൊള്ളയടിക്കുന്ന സംഭവങ്ങൾ ഏറിയതായി റിപ്പോർട്ടുകളുണ്ട്. സന്ധ്യ മയങ്ങുമ്പോൾ തെരുവുകളിൽ കൊള്ളയും അക്രമവും നടക്കുന്നതായി യുഎൻ ഉദ്യോഗസ്ഥർ പറയുന്നു. ബന്ദികളെ മോചിപ്പിക്കാൻ ഇസ്രയേൽ സേന നടത്തിയ ശ്രമം തകർത്തതായി ഹമാസ് പറഞ്ഞു.
ഇസ്രയേൽ പ്രത്യേക സേനയാണ് ഗാസയിൽ ബന്ദികളെ പാർപ്പിച്ചിടത്ത് ആക്രമണം നടത്തിയത്. ആക്രമണത്തിൽ ബന്ദികളിലൊരാൾ കൊല്ലപ്പെട്ടു. ഒട്ടേറെ സൈനികർക്കു പരുക്കേറ്റു. വെസ്റ്റ് ബാങ്കിൽ ഇസ്രയേൽ സേനയുടെ നടപടികളിൽ 6 പലസ്തീൻകാർ കൊല്ലപ്പെട്ടു. യുദ്ധത്തിൽ ഇതുവരെ കൊല്ലപ്പെട്ട പലസ്തീൻകാരുടെ എണ്ണം 17,487 ആയതായി ഗാസയിലെ ആരോഗ്യമന്ത്രാലയം അറിയിച്ചു. 46,480 പേർക്കു പരുക്കേറ്റു.ഗാസയിലെ ഇസ്രയേൽ വ്യോമാക്രമണത്തിൽ കൊല്ലപ്പെട്ടവരിൽ പ്രശസ്ത പലസ്തീൻ കവി റിഫാത്ത് അൽറീറും (44) കുടുംബവും ഉൾപ്പെടുന്നു. ‘ഗാസയുടെ ശബ്ദം’ എന്നറിയപ്പെട്ടിരുന്ന അൽറീർ ഗാസയിലെ ഇസ്‌ലാമിക് യൂണിവേഴ്സിറ്റിയിൽ പ്രഫസറായിരുന്നു. ഗാസയിലെ ചരിത്രപ്രസിദ്ധമായ ഒമരി പള്ളി ഇസ്രയേൽ ആക്രമണത്തിൽ തകർന്നതായി ഹമാസ് അറിയിച്ചു.
ഇതേസമയം, ഇറാഖിലെ ബഗ്ദാദിലുള്ള യുഎസ് എംബസിയുടെ നേർക്ക് റോക്കറ്റാക്രമണം നടന്നു. ഇറാൻ അനുകൂല സായുധസംഘങ്ങളാണ് ആക്രമണം നടത്തിയതെന്ന് എംബസി വക്താവ് പറഞ്ഞു. എംബസി ലക്ഷ്യമിട്ടുള്ള ആക്രമണം ഇതാദ്യമാണ്. ഖത്തർ പ്രധാനമന്ത്രിയും വിദേശകാര്യ മന്ത്രിയുമായ ഷെയ്ഖ് മുഹമ്മദ് ബിൻ അബ്ദുൽറഹ്മാൻ അൽതാനി വാഷിങ്ടനിലെത്തി യുഎസ് സ്റ്റേറ്റ് സെക്രട്ടറി ആന്റണി ബ്ലിങ്കനുമായി ഗാസ യുദ്ധദുരിതവും പരിഹാരമാർഗങ്ങളും ചർച്ച ചെയ്തു.ഈ വർഷം കൊല്ലപ്പെട്ട 94 മാധ്യമപ്രവർത്തകരിൽ 68 പേരുടെയും ജീവനെടുത്തത് ഗാസയിലെ യുദ്ധം. ആഗോള സംഘടനായ ഇന്റർനാഷനൽ ഫെഡറേഷൻ ഓഫ് ജേണലിസ്റ്റ്സ് (ഐഎഫ്ജെ) ആണു കണക്കുകൾ പുറത്തു വിട്ടത്. 400 മാധ്യമപ്രവർത്തകർ തടവിലായി.
ഇസ്രയേൽ – ഹമാസ് യുദ്ധം റിപ്പോർട്ട് ചെയ്യുന്നതിനിടെ 68 മാധ്യമപ്രവർത്തകർ കൊല്ലപ്പെട്ടത് ആഗോള മരണത്തിന്റെ 72% ആണെന്നും ഐഎഫ്ജെ പറഞ്ഞു. ഏറെയും പലസ്തീൻ മാധ്യമപ്രവർത്തകരാണ്. കഴിഞ്ഞ 30 വർഷത്തിനിടെ ഇതാദ്യമാണ് ഇത്രയേറെ മാധ്യമപ്രവർത്തകർ ഒരു യുദ്ധമേഖലയിൽ കൊല്ലപ്പെടുന്നത്.ഒക്ടോബർ ഏഴിന് ഇസ്രയേലിൽ കടന്നുകയറിയ ഹമാസ് 240-ഓളം പേരെ ബന്ദികളാക്കി ഗാസയിലേക്ക് കൊണ്ടുപോയി. ഒരാഴ്ചത്തെ വെടിനിർത്തലിനുപകരമായി ഏതാനും പേരെ മോചിപ്പിച്ചെങ്കിലും 138 ബന്ദികൾ ഇപ്പോഴും ഹമാസിന്റെ കസ്റ്റഡിയിലാണ്.രണ്ടുമാസം തികയുന്ന യുദ്ധത്തിൽ 16,248 ഗാസക്കാർ മരിച്ചു. ഇതിൽ 70 ശതമാനവും സ്ത്രീകളും കുട്ടികളുമാണ്. ഹമാസിന്റെ കേന്ദ്രമായ വടക്കൻ ഗാസയിൽ ആക്രമണം തുടങ്ങിയ ഇസ്രയേൽ ഇപ്പോൾ അത് എല്ലായിടത്തേക്കും വ്യാപിപ്പിച്ചിരിക്കയാണ്.
ഗാസയിൽ വെടിനിർത്തൽ ആഹ്വാനം ചെയ്ത യുഎൻ പ്രഖ്യാപിക്കാനത്തെ വീറ്റോ ചെയ്ത് അമേരിക്ക. യുഎൻ സെക്രട്ടറി ജനറൽ അന്റോണിയോ ഗുട്ടെറസ് അടിയന്തര സുരക്ഷാ കൗൺസിൽ വിളിച്ചുചേർത്താണ് വെടിനിർത്തലിന് ആഹ്വാനം ചെയ്തത്. എന്നാൽ ഈ നീക്കത്തെ എതിർത്ത് അമേരിക്ക വീറ്റോ ഉപയോഗിക്കുകയായിരുന്നു.ഗാസ തരിശുഭൂമിയായി മാറിയെന്നും ജനസംഖ്യയുടെ 80 ശതമാനവും പ്രദേശത്ത് നിന്നും കുടിയൊഴിപ്പിക്കപ്പെട്ടുവെന്നും യുഎൻ സെക്രട്ടറി ജനറൽ അഭിപ്രായപ്പെട്ടു. ഭക്ഷണം, ഇന്ധനം, വെള്ളം, മരുന്ന് എന്നിവയുടെ കടുത്ത ക്ഷാമവും വർദ്ധിച്ചുവരുന്ന രോഗഭീഷണിയും ഗാസ നേരിടുന്നു എന്ന് ചൂണ്ടിക്കാട്ടിയാണ് അടിയന്തിര കൗൺസിൽ വെടിനിർത്തൽ ആഹ്വാനം ചെയ്തത്.ഒക്‌ടോബർ 7 ന് ഇസ്രായേലിനെതിരെ ഹമാസ് ഏകപക്ഷീയമായി നടത്തിയ ആക്രമണത്തെ തുടർന്നാണ് യുദ്ധം ആരംഭിക്കുന്നത്.
ഇതിനോടകം രണ്ട് ഭാഗത്തുമായി നിരവധി മരണങ്ങൾ നടന്നുകഴിഞ്ഞു. ഭീകരവാദത്തെ പൂർണ്ണമായും ഇല്ലാതാക്കുമെന്നാണ് ഇസ്രായേലിന്റെ പ്രഖ്യാപിത നയം. എന്നിരുന്നലും ഇക്കഴിഞ്ഞ ദിവസം താത്കാലികമായി വെടിനിർത്തൽ പ്രഖ്യാപിക്കുകയും യുദ്ധ തടവുകരെ പരസ്പരം കൈമാറുകയും ചെയ്തിരുന്നു. എന്നാൽ, വെടിനിർത്തൽ ലംഘിച്ച് ഹമാസ് അക്രമം അഴിച്ചുവിട്ടത് പ്രദേശത്ത് വീണ്ടും പ്രതിസന്ധി സൃഷ്ടിച്ചിരുന്നു.
ഹമാസിന്റെ പകുതിയോളം ബറ്റാലിയന്‍ കമാന്‍ഡര്‍മാരെ സൈന്യം വധിച്ചുവെന്ന് ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു. ഹമാസ് ബന്ദികളാക്കിയ ഇസ്രയേലികളുടെ കുടുംബാംഗങ്ങളുമായുള്ള കൂടിക്കാഴ്ചയ്ക്ക് ശേഷം വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു നെതന്യാഹു. എന്നാല്‍ കൊല്ലപ്പെട്ട ഹമാസ് കമാന്‍ഡര്‍മാരുടെ പേരുകള്‍ അദ്ദേഹം വെളിപ്പെടുത്തിയില്ല.
'ഇസ്രയേലിനെ നശിപ്പിക്കുകയായിരുന്നു ഹമാസിന്റെ ലക്ഷ്യം. എന്നാല്‍, ഇപ്പോള്‍ ഹമാസിനെ ഞങ്ങള്‍ നശിപ്പിക്കുകയാണ്. ഇനിയൊരിക്കലും ഗാസ ഇസ്രയേലിന് ഒരു ഭീഷണിയാകില്ല. ഭീകരതയെ പിന്തുണയ്ക്കാനോ സാമ്പത്തികമായി സഹായിക്കാനോ ഭീകരത പഠിപ്പിക്കാനോ ഒരാളും ഉണ്ടാകില്ല', നെതന്യാഹു പറഞ്ഞു.'ഞങ്ങള്‍ ശരിയായ പാതയിലാണ്. 110 ബന്ദികളെ തിരികെയെത്തിക്കാന്‍ ഞങ്ങള്‍ക്ക് കഴിഞ്ഞു. ഞങ്ങളുടെ പൗരന്മാരെ കൊല്ലുകയും തട്ടിക്കൊണ്ടുപോകുകയും ബലാത്സംഗം ചെയ്യുകയും കത്തിക്കുകയുമെല്ലാം ചെയ്തവരോടുള്ള കണക്ക് ഞങ്ങള്‍ തീര്‍ക്കുകയാണ്.
ബന്ദികളെ സുരക്ഷിതമായി തിരികെയെത്തിക്കാന്‍ സഹായിക്കുന്ന വിവരങ്ങള്‍ ലഭ്യമാക്കാനായി വലിയൊരു 'ഇന്റലിജന്‍സ് ഫാക്ടറി' 24 മണിക്കൂറും പ്രവര്‍ത്തിക്കുന്നുണ്ട്', നെതന്യാഹു പറഞ്ഞു.ഹമാസിന്റെ മുതിര്‍ന്ന 11 സൈനിക മേധാവികളുടെ ചിത്രം ചൊവ്വാഴ്ച ഇസ്രയേല്‍ സൈന്യം പുറത്തുവിട്ടിരുന്നു. ഇവര്‍ ഗാസയ്ക്കടിയിലുള്ള തുരങ്കത്തില്‍ ഉണ്ടെന്നും ഇവരില്‍ അഞ്ചുപേര വധിച്ചുവെന്നുമാണ് സൈന്യം പറഞ്ഞത്.
ഏതായാലും ഈ ദുരിത പെയ്ത്ത് എന്നവസാനിക്കുമെന്നുള്ളത് വലിയൊരു ചോദ്യമായി തുടരുകയാണ്.
https://www.facebook.com/Malayalivartha






















