യൂറോപ്പിൽ ജൂത സ്ഥാപനങ്ങൾക്ക് നേരെ ആക്രമണം... ലക്ഷ്യമിട്ട ഹമാസ് ഭീകരർ ഉൾപ്പെടെ ഏഴ് പേർ പിടിയിൽ....ഡെൻമാർക്ക്, ജർമ്മനി, നെതർലൻഡ്‌സ് എന്നിവിടങ്ങളിൽ നിന്നാണ് ഇവർ അറസ്റ്റിലായത്....ഏറ്റുമുട്ടൽ തുടരുന്നതിനിടെയാണ് സംഭവം...

യൂറോപ്പിൽ ജൂത സ്ഥാപനങ്ങൾക്ക് നേരെ ആക്രമണം നടത്താൻ ലക്ഷ്യമിട്ട ഹമാസ് ഭീകരർ ഉൾപ്പെടെ ഏഴ് പേർ പിടിയിൽ. ഡെൻമാർക്ക്, ജർമ്മനി, നെതർലൻഡ്‌സ് എന്നിവിടങ്ങളിൽ നിന്നാണ് ഇവർ അറസ്റ്റിലായത്. ഏഴിൽ നാല് പേർ ഹമാസ് ഭീകര സംഘടനയിൽ ഉൾപ്പെട്ടവരാണ്. ഗാസയിൽ ഇസ്രായേലും ഹമാസും തമ്മിലുള്ള ഏറ്റുമുട്ടൽ തുടരുന്നതിനിടെയാണ് സംഭവം.ഹമാസുമായി ബന്ധമുള്ള മൂന്ന് പേരെ ബെർലിനിൽ നിന്നും ഒരാളെ നെതർലൻഡ്‌സിൽ നിന്നുമാണ് കസ്റ്റഡിയിലെടുത്തത്. അബ്ദുൽ ഹമീദ്, ഇബ്രാഹിം, മുഹമ്മദ് എന്നിവരാണ് ബെർലിനിൽ നിന്ന് പിടിയിലായത്. ഹമാസിന്റെ ഉന്നത നേതാക്കളുമായി അടുത്ത ബന്ധമുള്ളവരാണ് അറസ്റ്റിലായിരിക്കുന്നതെന്ന് ജർമ്മൻ പ്രോസിക്യൂട്ടർമാർ പുറത്ത് വിട്ട പ്രസ്താവനയിൽ പറയുന്നു. നാസിഹ് എന്നയാളാണ് നെതർലൻഡ്‌സിൽ നിന്ന് പിടിയിലായത്.ഇവരുടെ കൈവശം ആയുധങ്ങളും ഉണ്ടായിരുന്നതായാണ് വിവരം.
ജൂതസ്ഥാപനങ്ങളുടേയും പൗരന്മാരുടേയും സുരക്ഷ ഉറപ്പാക്കുമെന്ന് ജർമ്മൻ മന്ത്രിസഭാംഗമായ മാർക്കോ ബുഷ്മാൻ പറഞ്ഞു. ജൂതസ്ഥാപനങ്ങളിൽ പോലീസ് നിരീക്ഷണം വർദ്ധിപ്പിക്കുമെന്നും അധികൃതർ അറിയിച്ചിട്ടുണ്ട്. എന്നാൽ അറസ്റ്റിലായവർക്ക് തങ്ങളുമായി ബന്ധമുണ്ടെന്ന വിവരം ഹമാസ് നിഷേധിച്ചിട്ടുണ്ട്.ഡെൻമാർക്കിൽ അറസ്റ്റിലായ മൂന്ന് പേർക്കെതിരെയും തീവ്രവാദ വിരുദ്ധ നിയമപ്രകാരം കേസ് എടുത്തുവെന്നും, പ്രതികളെ കോടതിക്ക് മുൻപാകെ ഹാജരാക്കുമെന്നും പോലീസ് അറിയിച്ചു.ഡെൻമാർക്കിൽ അറസ്റ്റിലായവരും ഹമാസ് അംഗങ്ങളും തമ്മിൽ ബന്ധമുണ്ടോ എന്ന കാര്യത്തിൽ വ്യക്തത വന്നിട്ടില്ല.ബൈഡന്റെ വെടിനിർത്തൽ അഭ്യർത്ഥനയും തള്ളി ഇസ്രയേൽ ഗസ്സയിൽ തീമഴ പെയ്യിക്കുന്നത് തുടരുകയാണ്. ഹമാസിനെ തകർക്കും വരെ ഗസ്സയിലെ ആക്രമണം തുടരുമെന്നാണ് ഇസ്രയേൽ പ്രധാനമന്ത്രി ബെന്യാമിൻ നെതന്യാഹു ആവർത്തിക്കുന്നത്.
രാജ്യന്തര തലത്തിൽ വെടിനിർത്തണമെന്ന ആവശ്യം ശക്തമായിരിക്കവേയാണ് ഇസ്രയേൽ പിന്നോട്ടില്ലെന്ന നിലപാട് കൈക്കൊള്ളുന്നത്.ഗസ്സയിയിൽ ഇപ്പോഴും തലങ്ങും വിലങ്ങും ബോംബുകൾ വർഷിക്കുന്ന അവസ്ഥയാണുള്ളത്. അഭയാർഥികൾ തിങ്ങിനിറഞ്ഞ റഫയിൽ ഇസ്രയേൽ നടത്തിയ ബോംബാക്രമണത്തിൽ 2 വീടുകൾ തകർന്നു. 20 പേർ കൊല്ലപ്പെട്ടു. അധിനിവേശ വെസ്റ്റ്ബാങ്കിലെ ജെനിൻ നഗരത്തിൽ ഇസ്രയേൽ സേനയുടെ വെടിവയ്പിൽ 11 പേരും കൊല്ലപ്പെട്ടു. അതേസമയം യുദ്ധം നരകമാക്കിയ നഗരത്തിൽ പട്ടിണിയും പിടിമുറിക്കി.ഗസ്സയിൽ ദുരിതാശ്വാസവിതരണം അസാധ്യമായതായി യുഎൻ ഫലസ്തീൻ അഭയാർഥി ഏജൻസി (യുഎൻആർഡബ്ല്യൂഎ) അറിയിച്ചു. രണ്ടും മൂന്നും ദിവസമായി ഒന്നും കഴിക്കാത്തവരാണേറെയും.
ക്യാംപുകളിലേക്കു ഭക്ഷ്യവസ്തുക്കളുമായെത്തുന്ന ട്രക്കുകൾ തെരുവിൽ തടയുന്ന ജനക്കൂട്ടം അവിടെവച്ചു തന്നെ ഭക്ഷണം തിന്നുതീർക്കുന്ന സ്ഥിതിയാണെന്ന് യുഎൻആർഡബ്ല്യൂഎ തലവൻ ഫിലീപ് ലാസറിനി പറഞ്ഞു.ഖാൻ യൂനിസിലെ നാസർ ആശുപത്രിയിൽ രോഗികളായ ഒന്നിലധികം കുഞ്ഞുങ്ങളെയാണ് ഒരു കട്ടിലിൽ കിടത്തി ചികിത്സിക്കുന്നത്.ഇസ്രയേൽ ആക്രമണത്തിൽ ഇതുവരെ ഗസ്സയിൽ കൊല്ലപ്പെട്ട ഫലസ്തീൻകാർ 18,787 ആയി ഉയർന്നിട്ടുണ്ട്. ഇതുവരെ 113 ഇസ്രയേൽ സൈനികരാണു കൊല്ലപ്പെട്ടത്. അതിനിടെ, യുഎസ് ദേശീയ സുരക്ഷാ ഉപദേഷ്ടാവ് ജെയ്ക് സള്ളിവൻ ഇന്നലെ ടെൽ അവീവിലെത്തി. അതേസമയം യുദ്ധം നീളുന്തോറും ഫലസ്തീൻകാർക്കിടയിൽ ഹമാസിനു പിന്തുണ വർധിക്കുന്നു എന്നാണ് പുറത്തുവരുന്ന വിവരങ്ങൾ. അധിനിവേശ വെസ്റ്റ് ബാങ്കിൽ ഫലസ്തീൻ സെന്റർ ഫോർ പോളിസി ആൻഡ് സർവേ റിസർച് നടത്തിയ വോട്ടെടുപ്പിൽ 44% പേരും ഹമാസിനെ പിന്തുണച്ചു.
കഴിഞ്ഞ സെപ്റ്റംബറിൽ ഇതു 12% മാത്രമായിരുന്നു.ഒക്ടോബർ ഏഴിന് ഇസ്രയേലിൽ ഹമാസ് നടത്തിയ മിന്നൽ ആക്രമണത്തെ നാലിൽ മൂന്നു ഫലസ്തീനികളും ശരിവെക്കുന്നതായി സർവേ റിപ്പോർട്ട്. ഗസ്സയിലും വെസ്റ്റ് ബാങ്കിലും ഹമാസിനുള്ള പിന്തുണ ഗണ്യമായി വർധിച്ചതായും ഫലസ്തീനിയൻ സെന്റർ ഫോർ പോളിസി സർവേ ആൻഡ് റിസർച്ച് (പി.സിപിഎസ്.ആർ) നടത്തിയ സർവേയിൽ പറയുന്നതായി വാർത്ത ഏജൻസിയായ റോയിട്ടേഴ്‌സ് റിപ്പോർട്ട് ചെയ്തു.
https://www.facebook.com/Malayalivartha






















