100 മീറ്റർ അകലെ വാഹനങ്ങൾക്കു സഞ്ചരിക്കാനാവുന്ന 4 കിലോമീറ്റർ നീളമുള്ള വലിയ തുരങ്കം.....ഭൂനിരപ്പിൽ നിന്ന് 50 മീറ്റർ താഴെ 3 മീറ്റർ വീതിയുള്ള ഈ കോൺക്രീറ്റ് തുരങ്കത്തിൽ വൈദ്യുതി ബന്ധവുമുണ്ട്... ഗാസയിൽ ഇതുവരെ കണ്ടെത്തിയതിൽ ഏറ്റവും വലിയ തുരങ്കം

ഹമാസ് ബന്ദികളാക്കിയവരുടെ മോചനത്തിനു ഖത്തർ പുതിയ സമാധാനശ്രമം നടത്തുന്നതിനിടെ ഇസ്രയേൽ ഗാസയിലെങ്ങും ആക്രമണം ശക്തമാക്കി. 40 പേർ കൊല്ലപ്പെട്ടതായി പലസ്തീൻ ആരോഗ്യ മന്ത്രാലയം അറിയിച്ചു. ഒട്ടേറെ പേർക്കു പരുക്കേറ്റു. വാർത്താ വിനിമയ ബന്ധം പൂർണമായും തകർന്നതിനാലും മിസൈൽ ആക്രമണം തുടരുന്നതിനാലും പരുക്കേറ്റവരെ ആശുപത്രിയിലെത്തിക്കാൻ പോലും കഴിയുന്നില്ലെന്ന് റെഡ് ക്രെസന്റ് അധികൃതർ പറഞ്ഞു. ഖാൻയൂനുസ് പട്ടണം നിയന്ത്രണത്തിലായതായി ഇസ്രയേൽ സേന അറിയിച്ചു.
ഇതേസമയം, ഗാസ അതിർത്തി ചെക്ക് പോയിന്റിൽ നിന്ന് 100 മീറ്റർ അകലെ വാഹനങ്ങൾക്കു സഞ്ചരിക്കാനാവുന്ന 4 കിലോമീറ്റർ നീളമുള്ള വലിയ തുരങ്കം കണ്ടെത്തിയതായി ഇസ്രയേൽ സേന അവകാശപ്പെട്ടു. ഭൂനിരപ്പിൽ നിന്ന് 50 മീറ്റർ താഴെ 3 മീറ്റർ വീതിയുള്ള ഈ കോൺക്രീറ്റ് തുരങ്കത്തിൽ വൈദ്യുതി ബന്ധവുമുണ്ട്. ഗാസയിൽ ഇതുവരെ കണ്ടെത്തിയതിൽ ഏറ്റവും വലിയ തുരങ്കമാണിതെന്ന് ഇസ്രയേൽ സേനയുടെ മുഖ്യ വക്താവ് അഡ്മിറൽ ഡാനിയൽ ഹാഗറി പറഞ്ഞു.
ബന്ദികളുടെ മോചനത്തിനു കടുത്ത ആക്രമണം മാത്രമാണു പോംവഴി എന്നു പ്രധാനമന്ത്രി ബന്യാമിൻ നെതന്യാഹു പറഞ്ഞിരുന്നു. ഹമാസിനെ തകർക്കാതെ പിൻമാറില്ലെന്നും അദ്ദേഹം പറഞ്ഞു. നോർവേയിലെ ഓസ്‌ലോയിൽ ശനിയാഴ്ച ഖത്തർ പ്രധാനമന്ത്രി മുഹമ്മദ് ബിൻ അബ്ദുൽറഹ്മാൻ അൽത്താനിയും മൊസാദ് തലവൻ ഡേവിഡ് ബാർനിയയും ചർച്ച നടത്തിയിരുന്നു.
ഗാസയിൽ ഇസ്രയേലിന്റെ 2 സൈനികർ കൂടി ഇന്നലെ കൊല്ലപ്പെട്ടു. ഇതോടെ ഇപ്പോഴത്തെ സൈനിക നടപടിയിൽ കൊല്ലപ്പെട്ട സൈനികരുടെ എണ്ണം 121 ആയെന്ന് ഇസ്രയേൽ സൈന്യം അറിയിച്ചു. കരയുദ്ധത്തിനിറങ്ങിയ ഇസ്രയേൽ സൈന്യം ഗാസയിലെങ്ങും കടുത്ത വെല്ലുവിളി നേരിടുന്നുണ്ട്. തുരങ്കങ്ങളുടെ വലക്കൂട്ടിൽ അത്യാധുനിക ആയുധങ്ങളുടെ സഹായത്തോടെ ഗറില യുദ്ധമുറ ഹമാസ് ഫലപ്രദമായി നടപ്പാക്കുന്നുണ്ട്. യുദ്ധം പത്താഴ്ച പിന്നിട്ടിട്ടും ഹമാസിന്റെ ആയുധശേഖരത്തിൽ കുറവില്ലെന്നു ചെറുത്തുനിൽപ് വ്യക്തമാക്കുന്നു. 4 ദിവസമായി ഗാസയിലെങ്ങും വാർത്താവിനിമയ സംവിധാനം പൂർണമായും നിശ്ചലമാണ്. വടക്കൻ ഗാസയിലെ കമാൽ അഡ്വാൻ ആശുപത്രിയിൽ ഇസ്രയേൽ സേന പരിശോധന നടത്തി. ആയുധങ്ങളും സ്ഫോടകവസ്തുക്കളും പിടിച്ചെടുത്തതായി അവകാശപ്പെട്ടു
https://www.facebook.com/Malayalivartha























