കമാല്‍ അദ്‌വാന്‍ ആശുപത്രി വളപ്പില്‍ 20 ഫലസ്തീനികളെ ബുള്‍ഡോസര്‍ കയറ്റി കൊലപ്പെടുത്തി ഇസ്രായേൽ സേന...

ഗാസയുടെ വിവിധ ഭാഗങ്ങളില്‍ കനത്ത പോരാട്ടം. കമാല്‍ അദ്‌വാന്‍ ആശുപത്രി വളപ്പില്‍ 20 ഫലസ്തീനികളെ ബുള്‍ഡോസര്‍ കയറ്റി ഇസ്രായേല്‍ സേന കൊലപ്പെടുത്തി. ലബനാനു നേരെ തുറന്ന യുദ്ധത്തിന് മടിക്കില്ലെന്ന് ഇസ്രായേല്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. ഹൂത്തികളുടെ ആക്രമണ ഭീഷണി മുന്‍നിര്‍ത്തി കൂടുതല്‍ ഷിപ്പിങ് കമ്പനികള്‍ ചെങ്കടല്‍ മുഖേനയുള്ള ചരക്കുനീക്കത്തില്‍ നിന്ന് പിന്‍മാറി. അന്തര്‍ദേശീയ സമൂഹം ഇടപെട്ടില്ലെങ്കില്‍ സ്വന്തം നിലക്ക് സൈനികനീക്കത്തിന് മടിക്കില്ലെന്ന് ഇസ്രായേല്‍ അറിയിച്ചു.
എന്നാല്‍ ഇസ്രായേലോ അമേരിക്കയോ മറ്റേതെങ്കിലും പാശ്ചാത്യ ശക്തികളോ യമനെ ആക്രമിച്ചാല്‍ ഗുരുതര പ്രത്യാഘാതമുണ്ടാകുമെന്ന് ഇറാന്റെ പിന്തുണയുള്ള ഹൂത്തികളും തിരിച്ചടിച്ചു. മൂന്ന് ബന്ദികളെ സൈന്യം അബദ്ധത്തില്‍ കൊലപ്പെടുത്തിയതും കരയുദ്ധത്തില്‍ കനത്ത തിരിച്ചടി നേരിടുന്നതുമായ സാഹചര്യത്തില്‍ എങ്ങനെയും ബാക്കി ബന്ദികളെ മോചിപ്പിക്കാനുള്ള ഇസ്രയേലിന്റെ നീക്കവും ശക്തമാകുന്നു. എന്നാല്‍ അധിനിവേശം അവസാനിപ്പിച്ചും ഉപാധികള്‍ അംഗീകരിച്ചും വേണം ബന്ദിമോചന ചര്‍ച്ചയെന്ന നിലപാട് ഹമാസ് ആവര്‍ത്തിച്ചു.
ഇത് സ്വീകാര്യമല്ലെന്ന് നെതന്യാഹു. ഇതോടെ മധ്യസ്ഥ ചര്‍ച്ച വഴിമുട്ടാനാണ് സാധ്യത. ഹമാസിനെ തുരത്താതെ യുദ്ധം അവസാനിപ്പിക്കുന്നത് ഇസ്രായേല്‍ എന്ന രാജ്യത്തിന്റെ നിലനില്‍പ്പിന് തന്നെ ഭീഷണിയാകുമെന്നാണ് നെതന്യാഹു പറഞ്ഞത്. വെളുപ്പിന് ചേര്‍ന്ന യുദ്ധകാര്യ മന്ത്രിസഭാ യോഗത്തിലും അഭിപ്രായ ഐക്യം ഉണ്ടായില്ലെന്നാണ് റിപ്പോര്‍ട്ട്. മന്ത്രിസഭാ യോഗത്തിനു തൊട്ടുമുമ്പാണ് യുദ്ധം തുടരുമെന്ന് നെതന്യാഹുവും പ്രതിരോധ മന്ത്രി ഗാന്റ്‌സും അറിയിച്ചത്.
https://www.facebook.com/Malayalivartha























