എ എൻ രാധാകൃഷ്ണനിൽ തുടങ്ങി സി കെ പത്മനാഭനിൽ അതിലും അവസാനിക്കില്ല; സി കെ പത്മനാഭന്‍റെ ആരോഗ്യനില മോശമായാൽ സംസ്ഥാന ജനറൽ സെക്രട്ടറി ശോഭ സുരേന്ദ്രൻ സമരം ഏറ്റെടുത്തേക്കുമെന്ന് സൂചനകൾ
ശബരിമല വിഷയത്തിൽ ബിജെപി നേതാവ് സികെ പത്മനാഭൻ നടത്തുന്ന നിരാഹാരസമരം തുടരുന്നു. ബിജെപി ജനറൽ സെക്രട്ടറി എ.എൻ രാധാകൃഷ്ണന്‍റെ ആരോഗ്യനില വഷളായതിനെത്തുടർന്നാണ് പകരം സികെ പത്മനാഭൻ നിരാഹാരം ആരംഭിച്ചത്. നിയോജകമണ്ഡലാടിസ്ഥാനത്തിൽ പ്രവർത്തകരെ എത്തിച്ച് സമരം കൂടുതൽ ശക്തിപ്പെടുത്താണ് തീരുമാനം. ശബരിമലയിലെ നിരോധനാജ്ഞ പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ട് ബിജെപി സെക്രട്ടേറിയറ്റ് പടിക്കൽ നടത്തുന്ന നിരാഹാര സമരം 13-ാം ദിവസത്തിലേക്കാണ് കടക്കുന്നത്. സമരം തുടരുന്ന സി കെ പത്മനാഭന് പിന്തുണ അർപ്പിച്ച് എറണാകുളം ജില്ലയിലെ പ്രവർത്തകർ ഇന്ന് സമരപ്പന്തലിൽ എത്തും.
സി കെ പത്മനാഭന്‍റെ ആരോഗ്യനില മോശമായാൽ സംസ്ഥാന ജനറൽ സെക്രട്ടറി ശോഭ സുരേന്ദ്രൻ സമരം ഏറ്റെടുത്തേക്കും. കഴിഞ്ഞ മൂന്നിന് എ എൻ രാധാകൃഷ്ണനാണ് സമരം തുടങ്ങിയത്. അദ്ദേഹത്തിന്‍റെ ആരോഗ്യനില മോശമായി ആശുപത്രിയിലേക്ക് മാറ്റിയതോടെയാണ് സി കെ പത്മനാഭന് സമരം ഏറ്റെടുത്തത്.
അതേസമയം, സെക്രട്ടേറിയറ്റിന് മുന്നിലെ ബിജെപിയുടെ സമരപ്പന്തലിന് സമീപം ആത്മഹത്യ ചെയ്ത വേണുഗാപാലൻ നായരുടെ മരണമൊഴിയുടെ പകര്‍പ്പ് പുറത്ത് വന്നു. മജിസ്ട്രേറ്റിന് നൽകിയ മൊഴിയുടെ പകർപ്പ് ഏഷ്യാനെറ്റ് ന്യൂസിന് ലഭിച്ചു. തനിക്ക് സമൂഹത്തോട് വെറുപ്പാണെന്നാണ് വേണുഗാപാലൻ നായരുടെ മരണമൊഴിയില്‍ പറയുന്നത്. മരണം സ്വയം തീരുമാനിച്ചതാണെന്നും വേണുഗോപാൽ പറയുന്നുണ്ട്. ആരും പ്രേരിപ്പിച്ചിട്ടില്ല ആത്മഹത്യയെന്നും മൊഴിയിലുണ്ട്. തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിലെ ഡോക്ടറുടെ സാന്നിധ്യത്തിലായിരുന്നു മൊഴിയെടുപ്പ്. ശബരിമല വിഷയമോ ബിജെപി സമരമോ പരാമര്‍ശിക്കുന്നില്ല. വേണുഗോപാലന്‍ നായരുടെ മരണത്തില്‍ പ്രതിഷേധിച്ച് ബിജെപി ഇന്നലെ സംസ്ഥാന വ്യാപകമായി ഹര്‍ത്താല്‍ നടത്തിയിരുന്നു.
ശബരിമല യുവതീപ്രവേശത്തിന് എതിരായാണ് ബിജെപിയുടെ നിരാഹാരസമരംസെക്രട്ടേറിയറ്റിനു മുന്നില്‍ ആരംഭിച്ചത്. ദേശീയ ജനറല്‍ സെക്രട്ടറി സരോജ് പാണ്ഡെ എംപിയാണ് നിരാഹാര സമരത്തിന് ഉദ്ഘാടനം ചെയ്യതത്. ശബരിമലയിലെ നിയന്ത്രണങ്ങള്‍ പൂര്‍ണമായി നീക്കുക, കെ സുരേന്ദ്രനെതിരായ കള്ളക്കേസുകള്‍ പിന്‍വലിക്കുക, ഭക്തര്‍ക്കു സൗകര്യങ്ങളൊരുക്കുക, സമരം ചെയ്തവര്‍ക്കെതിരെ കള്ളക്കേസുകള്‍ ചുമത്തിയ ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി സ്വീകരിക്കുക തുടങ്ങിയവയാണ് നിരാഹാര സമരത്തിലൂടെ അവർ ലക്ഷ്യം വയ്ക്കുന്നത് .
15 ദിവസത്തിനകം ഇവ അംഗീകരിച്ചില്ലെങ്കില്‍ സമരം ശക്തമാക്കാനും കോര്‍ കമ്മിറ്റിയോഗം തീരുമാനിച്ചിരിക്കുകയാണ്. ശബരിമലയില്‍ അപ്രഖ്യാപിത അടിയന്തരാവസ്ഥയാണെന്ന് കഴിഞ്ഞ ദിവസം ഇവിടെ സന്ദര്‍ശനം നടത്തിയ കേന്ദ്രസംഘം ആരോപിച്ചിരുന്നു. ഗവര്‍ണര്‍ പി സദാശിവത്തെ സംഘം ഇക്കാര്യം അറിയിക്കുകയും ചെയ്തിരുന്നു. ബിജെപി ദേശീയ ജനറല്‍ സെക്രട്ടറി സരോജ് പാണ്ഡേ, പ്രഹ്ലാദ് ജോഷി എംപി, പട്ടികജാതി മോര്‍ട്ട് ദേശീയ പ്രസിഡന്‍റ് വിനോദ് ശങ്കര്‍ എംപി, നളിന്‍കുമാര്‍ കാട്ടീല്‍ എംപി എന്നിവരാണു സംഘത്തിലുണ്ടായിരുന്നത്.
https://www.facebook.com/Malayalivartha