കുടകിൽ ട്രക്കിംഗിനിടെ കാണാതായ ശരണ്യയ്‌ക്ക് വേണ്ടിയുള്ള തെരച്ചിൽ ഇന്നും തുടരും...കൊടുമുടിയായ തടിയൻഡമോൾ കയറാനെത്തിയതായിരുന്നു..

കർണാടകയിലെ കുടകിൽ ട്രക്കിംഗിനിടെ കാണാതായ കോഴിക്കോട് നാദാപുരം സ്വദേശിനി ശരണ്യയ്‌ക്ക് വേണ്ടിയുള്ള തെരച്ചിൽ ഇന്നും തുടരും. കർണാടക വനംവകുപ്പ് ഉദ്യോഗസ്ഥരും പൊലീസും ചേർന്നാണ് തെരച്ചിൽ തുടരുന്നത്. എറണാകുളത്ത് സോഫ്റ്റ്‌വെയർ എഞ്ചിനീയറായ ശരണ്യ ജി എസ് (36) ഒറ്റയ്‌ക്കാണ് കുടകിലെത്തിയത്. ഏപ്രിൽ രണ്ട് വ്യാഴാഴ്ച മുതലാണ് യുവതിയെ കാണാതായത്. കുടകിലെ ഏറ്റവും ഉയർന്ന കൊടുമുടിയായ തടിയൻഡമോൾ കയറാനെത്തിയതായിരുന്നു. ശരണ്യ ഉള്‍ക്കാട്ടിലേക്ക് വഴിതെറ്റി പോയതാകാമെന്ന നിഗമനത്തില്‍ പോലീസ്, വനംവകുപ്പ്,
നക്‌സല്‍ വിരുദ്ധ സേന എന്നിവരടങ്ങിയ അറുപതംഗ സംഘം മൂന്ന് ദിവസമായി തിരച്ചില്‍ തുടരുകയാണ്. ഏപ്രിൽ രണ്ടിനാണ് കൊച്ചിയിൽ നിന്ന് ശരണ്യ കുടകിലെത്തിയത്. ഓണ്‍ലൈനായി ബുക്ക് ചെയ്താണ് ശരണ്യ ട്രക്കിങ്ങിനായി കുടകിലെത്തിയത്.നാപ്പോക്ലുവിനടുത്തുള്ള യാവകപാടി ഗ്രാമത്തിലെ ഹോംസ്റ്റേയിൽ താമസിച്ച യുവതി രാവിലെ 8.15ഓടെ വനംവകുപ്പിന്റെ അനുമതി വാങ്ങിയാണ് തടിയൻഡമോൾ ട്രക്കിംഗ് തുടങ്ങിയത്.കാട്ടാന ശല്യമുള്ളതിനാൽ മറ്റൊരു പത്തംഗ സംഘത്തിനൊപ്പം ചേർന്ന് പോകാൻ ശരണ്യയോട് നിർദേശിച്ചിരുന്നു. ആ സംഘത്തോടൊപ്പം യാത്ര ആരംഭിച്ച യുവതി ട്രക്കിംഗിനിടെ ഒറ്റയ്ക്ക് മുന്നോട്ടു നടന്നതായാണ് സൂചന.
വൈകിട്ട് നാലിന് സംഘം ചെക്ക്‌പോസ്റ്റിലേക്ക് തിരിച്ചെത്തിയപ്പോൾ ശരണ്യ കൂടെയുണ്ടായിരുന്നില്ല.വഴിതെറ്റിപ്പോയെന്ന് ശരണ്യ ഹോംസ്റ്റേ ജീവനക്കാരെ ഫോണിൽ വിളിച്ചറിയിച്ചതായും വിവരമുണ്ട്. എന്നാൽ, അതിനുശേഷം ഫോൺ സിഗ്നൽ നഷ്ടമായി. പിന്നീട് ഫോൺ സ്വിച്ച് ഓഫ് ആകുകയും ചെയ്തു. ശരണ്യ ട്രക്കിംഗ് പാതയിലേക്ക് പ്രവേശിക്കുന്നതിന്റെ സിസിടിവി ദൃശ്യങ്ങൾ ലഭ്യമായിട്ടുണ്ട്. എന്നാൽ തിരിച്ചിറങ്ങുന്നതിന്റെ ദൃശ്യങ്ങൾ ഒരിടത്തും കണ്ടെത്താനായിട്ടില്ല.പൊലീസ്, വനംവകുപ്പ് ഉദ്യോഗസ്ഥർ, നാട്ടുകാർ എന്നിവരടങ്ങുന്ന 60 അംഗസംഘം അഞ്ച് ഉപടീമുകളായി തിരിഞ്ഞ് ഇന്നലെ തെരച്ചിൽ നടത്തിയിരുന്നു.
ഡ്രോണുകളും സ്നിഫർ നായ്ക്കളെയും ഉപയോഗിച്ച് ഇടതൂർന്ന വനത്തിന്റെഉൾഭാഗങ്ങളിലും പാതകളിലും പരിശോധന നടത്തുന്നുണ്ട്. നിബിഡവനത്തിലെ പ്രതികൂലമായ കാലാവസ്ഥ തെരച്ചിലിന് ഗുരുതരമായ വെല്ലുവിളി ഉയർത്തുന്നുണ്ട്. കൂടാതെ കാട്ടാനകൾ ഇടയ്ക്കിടെ ഇറങ്ങാറുള്ള ഈ വനപ്രദേശത്ത് രക്ഷാദൗത്യം അതീവ സങ്കീർണമാണ്.ശരണ്യ അപകടത്തിൽപ്പെട്ടതാണോ, വഴിതെറ്റി കാടിന്റെ മറ്റൊരു ഭാഗത്ത് എത്തിയതാണോയെന്ന് അധികൃതർ അന്വേഷിച്ചുവരുകയാണ്. നാപ്പോക്ലു പൊലീസ് സംഭവത്തിൽ കേസ് രജിസ്റ്റർ ചെയ്ത് ഔദ്യോഗിക അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ശരണ്യയുടെ സഹോദരനും കുടകിലെത്തിയിട്ടുണ്ട്.
സാധാരണ ഗതിയില്‍ വഴിതെറ്റിയാലും സഞ്ചാരികള്‍ ഏതാനും മണിക്കൂറുകള്‍ക്കുള്ളില്‍ പ്രധാന പാതയില്‍ തിരിച്ചെത്താറുള്ളതാണ്.എന്നാല്‍ ശരണ്യയെക്കുറിച്ച് മൂന്ന് ദിവസമായിട്ടും വിവരമൊന്നുമില്ലാത്തത് ആശങ്ക വര്‍ധിപ്പിക്കുന്നു.
https://www.facebook.com/Malayalivartha























