എം.വി ഗോവിന്ദന് പാർട്ടിയുടെ മാധ്യമ വിലക്കുണ്ടായത് എങ്ങനെയാണ് ? തെരഞ്ഞെടുപ്പ് പ്രചരണം അവസാന ലാപ്പിൽ എത്തിയപ്പോഴും വാർത്താസമ്മേളനം ഒഴിവാക്കുകയാണ് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദൻ...

എം.വി ഗോവിന്ദന് പാർട്ടിയുടെ മാധ്യമ വിലക്കുണ്ടായത് എങ്ങനെയാണ് ? തെരഞ്ഞെടുപ്പ് പ്രചരണം അവസാന ലാപ്പിൽ എത്തിയപ്പോഴും വാർത്താസമ്മേളനം ഒഴിവാക്കുകയാണ് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദൻ. ദിവസവും മുഖ്യമന്ത്രി മാധ്യമങ്ങളെ കാണുന്നതിന് പുറമേ സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം എം. സ്വരാജ് ആണ് വാർത്താസമ്മേളനത്തിൽ നിറഞ്ഞുനിൽക്കുന്നത്. എല്ലാ ജില്ലകളിലേയും തെരഞ്ഞെടുപ്പ് പ്രചാരണം വിലയിരുത്തുന്നതിന്‍റെ തിരക്കിലാണ് ഗോവിന്ദൻ എന്നാണ് പാർട്ടി വിശദീകരണം. എന്നാൽ മുഖ്യമന്ത്രിയുടെ നിർദ്ദേശാനുസരണം മാധ്യമങ്ങൾക്ക് മുന്നിൽ നിന്നും ഗോവിന്ദൻ മാഷ് മാറി നിൽക്കുകയാണെന്ന് സി പി എം വ്യത്തങ്ങളിൽ നിന്നും മനസിലാക്കുന്നു.
കഴിഞ്ഞ തെരഞ്ഞെടുപ്പുകളിൽ എല്ലാം പാർട്ടിയുടെ പ്രചരണത്തിന്‍റെ ചുക്കാൻ പിടിച്ചത് മുഖ്യമന്ത്രി പിണറായി വിജയനും പാർട്ടി സംസ്ഥാന സെക്രട്ടറിയുമാണ്. സർക്കാരിന്‍റെ നേട്ടങ്ങൾ മുഖ്യമന്ത്രി വിശദീകരിക്കുമ്പോൾ,രാഷ്ട്രീയ കാര്യങ്ങൾ സംസ്ഥാന സെക്രട്ടറി മാധ്യമങ്ങൾക്കു മുന്നിൽ അവതരിപ്പിക്കുന്നതായിരുന്നു രീതി.എന്നാൽ തെരഞ്ഞെടുപ്പ് പ്രചരണം രണ്ടാംഘട്ടത്തിലേക്ക് കടന്നപ്പോഴും പാർട്ടി സംസ്ഥാന സെക്രട്ടറിയുടെ വാർത്താ സമ്മേളനങ്ങൾ കാണുന്നില്ല. പി.കെ ശ്യാമളയുടെ സ്ഥാനാർഥിത്വവുമായി ബന്ധപ്പെട്ട വിവാദങ്ങള്‍ക്ക് ശേഷമാണ് പത്രസമ്മേളനങ്ങള്‍ ഗോവിന്ദന്‍ ഒഴിവാക്കിയത്.സ്ഥാനാര്‍ഥി പ്രഖ്യാപനത്തിനാണ് അവസാനമായി ഗോവിന്ദന്‍ മാധ്യമങ്ങളെ കണ്ടത്.
ജില്ലകളിലെത്തുമ്പോൾ രണ്ടോ മൂന്നോ മിനിറ്റ് നീണ്ടുനിൽക്കുന്ന പ്രതികരണങ്ങള്‍ മാത്രമാണ് എം വി ഗോവിന്ദനുമായി ബന്ധപ്പെട്ട പുറത്തുവരുന്നത്. പകരം സംസ്ഥാന സെക്രട്ടേറിയേറ്റ് അംഗം എം.സ്വരാജ് പ്രതിപക്ഷത്തിന് നേരെ രാഷ്ട്രീയ വിമർശനങ്ങൾ ഉയർത്തുന്നത്. പാർട്ടി അണികൾക്കിടയിൽ സ്വരാജിന്‍റെ പത്രസമ്മേളനങ്ങൾക്ക് വലിയ സ്വീകാര്യതയും ലഭിക്കുന്നുണ്ട്.കൂടാതെ എ.വിജയരാഘവൻ മറ്റൊരു സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം പി.കെ ബിജു എന്നിവരും ഇടയ്ക്കിടെ മാധ്യമങ്ങളെ കാണും. പാർട്ടി നിലപാട് സ്വരാജ് വിശദീകരിക്കുമ്പോഴും എം വി ഗോവിന്ദൻ എന്തുകൊണ്ട് പത്രസമ്മേളനം നടത്തുന്നില്ല എന്ന് ചോദ്യവും ഉയരുന്നുണ്ട്. എല്ലാ മണ്ഡലങ്ങളിലേയും തെരഞ്ഞെടുപ്പ് പ്രചരണങ്ങൾ വിലയിരുത്തുന്ന തിരക്കിലാണ് ഗോവിന്ദൻ എന്നാണ് പാർട്ടി വിശദീകരണം.
ഭാര്യയെ സ്ഥാനാർത്ഥിയാക്കിയതോടെയാണ് എം വി ഗോവിന്ദന് കഷ്ടകാലം തുടങ്ങിയത്. ഇത് മാധ്യമങ്ങളുടെ വലിയ വിമർശനങ്ങൾക്ക് കാരണമായി. ഗോവിന്ദൻ പത്രസമ്മേളനം നടത്താൻ എത്തുമ്പോഴെല്ലാം മാധ്യമങ്ങൾ അദ്ദേഹത്തെ വിടാതെ പിന്തുടർന്നു. എവിടെ ചെന്നാലും ഭാര്യയുടെ സ്ഥാനാർഥിത്വത്തെ കുറിച്ച് വിശദീകരിക്കേണ്ടി വന്നു. അതോടെ അപകടം പാർട്ടി മനസിലാക്കി.സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ മത്സരത്തിൽനിന്നു മാറുന്നതോടെ തളിപ്പറമ്പ് മണ്ഡലത്തിൽ പകരം മത്സരിക്കാമെന്നാണ് ജില്ലാ സെക്രട്ടേറിയറ്റ് അംഗമായ ടി.കെ. ഗോവിന്ദൻ കരുതിയത്. പക്ഷേ, ആ സീറ്റിൽ വനിതകളെ മത്സരിപ്പിക്കാം എന്ന് തീരുമാനം എടുത്ത് ടി.കെ. ഗോവിന്ദനെതിരെ പാർട്ടി ആദ്യ ചെക്ക് വച്ചു.
എൻ. സുകന്യയുടെയും എം.വി. ഗോവിന്ദന്റെ ഭാര്യ പി.കെ. ശ്യാമളയുടേയും പേര് പരിഗണിച്ചെങ്കിലും പി.കെ. ശ്യാമളയുടെ ഒറ്റപ്പേര് മാത്രമാണ് സംസ്ഥാന സെക്രട്ടേറിയറ്റിലേക്കു പോയത്. ഇത് ടി.കെ. ഗോവിന്ദന് ഒരിക്കലും അംഗീകരിക്കാനായില്ല. ഗോവിന്ദനുശേഷം ഗോവിന്ദൻ എന്നതിനു പകരം ഭർത്താവിനുശേഷം ഭാര്യ എന്ന നില വന്നതോടെ 60 വർഷത്തെ പാർട്ടി ബന്ധം ടി.കെ. ഗോവിന്ദൻ ഉപേക്ഷിച്ചു. പുകഞ്ഞ് പുകഞ്ഞാണ് പയ്യന്നൂരിലെ സിപിഎമ്മിൽ പ്രശ്നം കത്തിയതെങ്കിൽ തളിപ്പറമ്പിൽ ബോംബ് വീണതുപോലെ പൊട്ടിത്തെറിയായിരുന്നു. ടി.ഐ. മധുസൂദനന്റെ നേതൃത്വത്തിൽ രക്തസാക്ഷി ഫണ്ട് ഉൾപ്പെടെ മുക്കിയെന്ന് ജില്ലാ കമ്മിറ്റി അംഗമായിരുന്ന വി. കുഞ്ഞികൃഷ്ണൻ ദീർഘനാളായി ഉന്നയിക്കുന്ന ആരോപണമാണ്. മധുസൂദനനെ സ്ഥാനാർഥിയാക്കിയാൽ സ്വതന്ത്രനായി മത്സരിക്കുന്നതിനെക്കുറിച്ച് ആലോചിക്കുമെന്ന് കുഞ്ഞികൃഷ്ണൻ സൂചിപ്പിച്ചിരുന്നു. അതിനാൽ കുഞ്ഞികൃഷ്ണന്റെ സ്ഥാനാർഥിത്വം പാർട്ടി പ്രതീക്ഷിച്ചതാണ്.
പക്ഷേ, 60 വർഷക്കാലം കറതീർന്ന പാർട്ടിക്കാരനായി ജീവിച്ച സെക്രട്ടേറിയറ്റ് അംഗം ടി.കെ. ഗോവിന്ദൻ പാർട്ടിയിൽ നിന്ന് പുറത്തുപോയി എന്ന് മാത്രമല്ല, സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്റെ ഭാര്യ പി.കെ. ശ്യാമളയ്ക്കെതിരെ അങ്കവും കുറിച്ചു. ഈ നീക്കം പാർട്ടി നേതാക്കളെയും അണികളെയും ഒരുപോലെ ഞെട്ടിച്ചു.എംഎൽഎ സ്ഥാനത്തിനു വേണ്ടി പാർട്ടി ബന്ധം ഉപേക്ഷിക്കാൻ തയാറാകുന്ന ആളല്ല ടി.കെ. ഗോവിന്ദൻ എന്നാണ് ജില്ലയിലെ പാർട്ടി പ്രവർത്തകർ കരുതിയിരുന്നത്. 30 വർഷത്തോളം ഏരിയ സെക്രട്ടറിയായിരുന്ന ടി.കെ. ഗോവിന്ദൻ 75ാം വയസ്സിൽ എംഎൽഎ മോഹവുമായി പാർട്ടി വിടാൻ സാധ്യതയില്ല. പാർട്ടിയുടെ പൊന്നാപുരം കോട്ടയിൽ പാർട്ടി സംസ്ഥാന സെക്രട്ടറിയുടെ ഭാര്യയ്ക്കെതിരെ അങ്കപ്പുറപ്പാടിന് ഇറങ്ങണമെങ്കിൽ അത് ടി.കെ. ഗോവിന്ദൻ ഒറ്റയ്ക്ക് എടുത്ത തീരുമാനമല്ല എന്നാണ് പാർട്ടി അണികൾ കരുതുന്നത്.
സിപിഎമ്മിനുള്ളിലെ മുതിർന്ന നേതാക്കളുടെ പിന്തുണയില്ലെങ്കിൽ ഇത്തരമൊരു നീക്കത്തിന് ഗോവിന്ദൻ മുതിരില്ലെന്നാണു ചില പാർട്ടി പ്രവർത്തകർ പറയുന്നത്. അതുകൊണ്ടു തന്നെ തളിപ്പറമ്പിലെ പാർട്ടി പ്രവർത്തകർ വലിയ ആശയക്കുഴപ്പത്തിലാണ്. ചില സി പി എം നേതാക്കൾ എം.വി ഗോവിന്ദൻ മാഷിനെതിരെ അതി ശക്തമായി നീങ്ങുന്നുണ്ടായിരുന്നു. അവർക്ക് സംസ്ഥാന വേണ്ടിയാണ് സംസ്ഥാന സെക്യട്ടറിയുടെ ഭാര്യയുടെ സ്ഥാനാർത്ഥിത്വം ടി കെ ഗോവിന്ദൻ ചോദ്യം ചെയ്തത്. ഇക്കാര്യം എം വി ഗോവിന്ദൻ മാഷിന് ശരിക്കുമറിയാം. പ്രവാസി വ്യവസായി ആന്തൂർ സാജന്റെ മരണത്തോടെയാണ് പി.കെ. ശ്യാമളയ്ക്കെതിരെ പ്രതിഷേധം ഉയർന്നത്. പാർട്ടി അന്വേഷണത്തിലും പൊലീസ് അന്വേഷണത്തിലും ശ്യാമള നിരപരാധിയാണെന്നു കണ്ടെത്തി. എന്നാൽ സാജനെ മരണത്തിലേക്കു തള്ളിവിട്ടത് ശ്യാമളയാണെന്നാണ് ടി.കെ. ഗോവിന്ദന്റെ നിലപാട്. മുനിസിപ്പൽ ഓഫിസിൽനിന്ന് ഫയലുകൾ നീക്കിയെന്ന ഗുരുതര ആരോപണവും അദ്ദേഹം ഉന്നയിച്ചു.
പയ്യന്നൂരിൽ വി. കുഞ്ഞികൃഷ്ണനെ പാർട്ടിക്കാർക്ക് തള്ളാമെങ്കിലും തളിപ്പറമ്പ് മണ്ഡലത്തിലെ ഓരോ വീട്ടുകാരെയും അറിയാവുന്ന ടി.കെ. ഗോവിന്ദനെ ആ രീതിയിൽ നേരിടാൻ സാധിക്കില്ലെന്നു നേതാക്കൾക്കുൾപ്പെടെ അറിയാം. യുഡിഎഫ് പിന്തുണ കൂടി പ്രഖ്യാപിച്ചതോടെ സിപിഎം കടുത്ത ജാഗ്രതയിലാണ്. എന്നാൽ ടി.കെ. ഗോവിന്ദന്റെ സ്ഥാനാർഥിത്വം അംഗീകരിക്കാൻ ചില കോൺഗ്രസ് നേതാക്കൾ തയാറായിട്ടില്ല. 60 വർഷം സിപിഎമ്മിനു വേണ്ടി പ്രവർത്തിച്ചയാൾക്ക് കോൺഗ്രസുകാർ വോട്ടുചെയ്യില്ലെന്നാണ് പ്രവർത്തകർ പറയുന്നത്. വർഗ വഞ്ചകനായ ടി.കെ. ഗോവിന്ദന് പാർട്ടി പ്രവർത്തകരും അല്ലാത്തവരും വോട്ട് ചെയ്യില്ലെന്നും കോൺഗ്രസ് സ്ഥാനാർഥി വന്നാൽ വോട്ടുകൾ വിഘടിക്കുമെന്നും സിപിഎം കരുതി. എന്നാൽ സംസ്ഥാന കമ്മിറ്റിയുടെ ഇടപടെലിന്റെ ഫലമായി വിവാദങ്ങൾ മുളയിൽ തന്നെ ഒതുങ്ങി.
നാലാമതും താനായിരിക്കണം എംഎൽഎ എന്നതിനാലാണ് എം.വി. ഗോവിന്ദൻ ഭാര്യയെ സ്ഥാനാർഥിയാക്കിയതെന്ന് ടി.കെ. ഗോവിന്ദൻ പറഞ്ഞു. മൂന്നു തവണ എംഎൽഎ ആയ ശേഷം ആ കസേരയിലേക്ക് ഭാര്യയെ പിടിച്ചിരുത്തുന്നതിനോട് താൽപര്യമില്ലെന്ന് എം.വി. ഗോവിന്ദനോട് പറഞ്ഞുവെന്നും ടി.െക. ഗോവിന്ദൻ വാർത്താ സമ്മേളനത്തിൽ പറഞ്ഞു. തളിപ്പറമ്പിലെ സ്ഥാനാർഥി നിർണയവുമായി ബന്ധപ്പെട്ട് താൻ അധ്യക്ഷത വഹിച്ച ജില്ലാ കമ്മിറ്റി യോഗത്തിൽ രൂക്ഷമായ പ്രതിഷേധം ഉണ്ടായി. എം.വി. ഗോവിന്ദന്റെ സാന്നിധ്യത്തിലായിരുന്നു യോഗം. മണ്ഡലം കമ്മിറ്റിയിലും പ്രതിഷേധം ഉയർന്നു. കമ്മിറ്റിയിൽ മൂന്ന് പേര് ഒഴികെ രൂക്ഷമായി വിമർശനമുന്നയിച്ചു. എം.വി. ഗോവിന്ദൻ, എം.വി. ജയരാജൻ ഉൾപ്പെടെയുണ്ടായിരുന്നു ആ യോഗത്തിൽ. എല്ലാവരും പ്രതീക്ഷിച്ചത് സ്ഥാനാർഥി മാറുമെന്നാണ്. എന്നാൽ ഒന്നും അംഗീകരിച്ചില്ല. ഇതോടെയാണ് ഈ പാർട്ടിയിൽ നിൽക്കാൻ സാധിക്കില്ലെന്നും പാർട്ടി ബന്ധം ഉപേക്ഷിക്കുമെന്നും അറിയിച്ചത്.
25 വയസ്സ് മുതൽ പാർട്ടി നേതൃസ്ഥാനത്ത് പ്രവർത്തിച്ച ആളാണ്. കമ്യൂണിസ്റ്റ് പാർട്ടിക്കുണ്ടാകേണ്ട ചില ധാർമികത ഉണ്ട്. തനിക്ക് ശേഷം തന്റെ ഭാര്യ സ്ഥാനാർഥി ആകണമെന്ന തീരുമാനം പാർട്ടിയെ തകർക്കും. അനീതിയെ ചെറുത്തില്ലെങ്കിൽ പാർട്ടി ഇല്ലാതാകും. പാർട്ടിയിൽ ഇതുവരെ കണ്ടിട്ടില്ലാത്ത ചില പ്രവണതകൾ കാണുകയാണ്. അതിനെ ശക്തമായി എതിർത്തു. സ്ഥാനാർഥി നിർണയം വന്നപ്പോൾ മര്യാദയ്ക്ക് ചേരാത്ത തീരുമാനമാണ് വന്നത്. സംഘടനയ്ക്ക് ചേരുന്ന രീതിയിലല്ല തീരുമാനം. തളിപ്പറമ്പിൽ സ്ത്രീയെ മത്സരിപ്പിക്കണമെന്നും അത് പി.കെ. ശ്യാമളയാകണം എന്നും ജില്ലാ സെക്രട്ടറി നിർദേശിച്ചു. പയ്യന്നൂരിൽ ടി.ഐ. മധുസൂദനൻ മത്സരിക്കണമെന്നും പറഞ്ഞു. ഈ രണ്ട് നിർദേശങ്ങൾക്കെതിരെയും എതിർപ്പ് ഉയർന്നു. മധുസൂദനനെതിരെ അന്വേഷണം നടത്തിയെങ്കിലും പാർട്ടി ഒന്നും കണ്ടെത്തിയില്ല. പക്ഷേ പാർട്ടിയിൽ നിന്ന് മധുസൂദനനെ മാറ്റി നിർത്തി. കണക്ക് ൈവകിയതിന് ആരെയെങ്കിലും പാർട്ടി മാറ്റിനിർത്തുമോ. പാർട്ടി തയാറാക്കിയ കണക്കിൽ കുഞ്ഞികൃഷ്ണന് വിശ്വസമില്ല.
പയ്യന്നൂരിൽ കുഞ്ഞികൃഷ്ണന്റെ കണക്കിലാണ് പാർട്ടി പ്രവർത്തകർക്ക് വിശ്വാസം. പൂർണമായും ജനങ്ങളെ വിശ്വാസത്തിൽ എടുക്കാൻ സാധിച്ചില്ല. അങ്ങനെയുള്ള ആൾ സ്ഥാനാർഥിയാകുന്നത് ശരിയല്ല. ആന്തൂരിൽ സാജന്റെ മരണത്തിൽ ജനം പ്രകോപിതരായി. മരണത്തിന് ഉത്തരവാദി പി.കെ. ശ്യാമളയാണെന്ന് വ്യാപകമായി പ്രചാരണം വന്നു. പുറത്തിറങ്ങി നടക്കാൻ സാധിക്കാത്ത അവസ്ഥ. ചെയർപഴ്സനെ രക്ഷിക്കാൻ നിന്നാൽ പാർട്ടിക്കെതിരെ ജനം തിരിയും. അന്ന് വിശദീകരണ യോഗം വിളിച്ചു. ശ്യാമളയെ ന്യായീകരിച്ച് പൊതുയോഗം നടത്താൻ സാധിക്കില്ലായിരുന്നു. ശക്തമായ നടപടി ഉണ്ടാകുമെന്ന് പറഞ്ഞാണ് ജനങ്ങളെ ആശ്വസിപ്പിച്ചത്. അത് പറഞ്ഞതിന്റെ പേരിൽ ഞങ്ങൾ ഗോവിന്ദന്റെ നോട്ടപ്പുള്ളികളായി. നടപടി എടുക്കുമെന്ന് പറഞ്ഞ ഞങ്ങൾക്കെതിരെയാണ് നടപടി എടുത്തത്. അന്ന് യോഗത്തിൽ പങ്കെടുത്ത പി. ജയരാജൻ വടകരയിൽ മത്സരിച്ചു തോറ്റു.
പിന്നീട് ജില്ലാ സെക്രട്ടറിയാക്കിയില്ല. വേട്ടയാടലിന്റെ ഭാഗമായാണ് തനിക്കെതിരെ തിരിഞ്ഞത്. സാജന്റെ മരണത്തിൽ ശ്യാമളയ്ക്ക് ഉത്തരവാദിത്തമില്ലെന്ന് ഒടുവിൽ പാർട്ടി റിപ്പോർട്ട് വന്നു. ചെയർപഴ്സന്റെ കസേരയിൽ ഇരിക്കുന്ന കാലത്തോളും അനുമതി കൊടുക്കില്ലെന്നാണ് ശ്യാമള സാജനോട് പറഞ്ഞത്. പൊലീസ് അന്വേഷണത്തിൽ ശ്യാമള കുറ്റക്കാരിയല്ലെന്ന് കണ്ടെത്തി. എന്നാൽ മുനിസിപ്പാലിറ്റിയിൽ നിന്ന് ചില രേഖകൾ കാണാതായെന്ന് പിന്നീട് കണ്ടെത്തി. എംഎൽഎ ഫണ്ട് ചെലവഴിക്കുന്നതിനെക്കറിച്ച് മണ്ഡലം കമ്മിറ്റിയിൽ ചർച്ച ചെയ്യും. എം.വി. ഗോവിന്ദൻ എംഎൽഎ ആയ ശേഷം ഇതുണ്ടായില്ല. ഹാപ്പിനസ് പരിപാടി നടത്തിയപ്പോൾ അറിയില്ല. ചില സിനിമാക്കാർ ഉൾപ്പെടെയുള്ളവരെ വിളിച്ചു ചേർത്ത് കോടിക്കണക്കിന് രൂപ ചെലവഴിച്ചാണ് ഹാപ്പിനസ് പരിപാടി നടത്തിയത്. ഇതിന്റെയൊന്നും കണക്ക് എവിടെയും ഇല്ല. സംഘടനാ പരമായി ഇത് ശരിയല്ല.
പാർട്ടിയിൽ ഒരു കാലത്തും ഉണ്ടാകാൻ പാടില്ലാത്ത പ്രവണത തളിപ്പറമ്പിൽ ഉണ്ടായി. അനീതിയെ ചോദ്യം ചെയ്യുന്നത് കൊണ്ട് പാർട്ടിയിൽ നിന്ന് പുറത്തുപോകണമെങ്കിൽ അങ്ങനെയാകട്ടെ. പാർട്ടിയെ തിരുത്തണം. ഈ അനീതിയെ അംഗീകരിച്ചു കഴിഞ്ഞാൽ പാർട്ടി തകരും. തന്റെ ഭാര്യയെ സ്ഥാനാർഥിയാക്കണമെന്ന് പറയുന്നത് രാജ്യത്തെ സ്നേഹിക്കാൻ വേണ്ടിയല്ല. അഴിമതിയാണെന്നും ഗോവിന്ദൻ പറഞ്ഞു. ഇതാണ് യഥാർത്ഥത്തിൽ എം.വി. ഗോവിന്ദന് വിനയായത്. സ്വന്തം ഭാര്യക്ക് വേണ്ടി ഇത്തരത്തിൽ ഒരു നീക്കം മുമ്പ് കമ്യൂണിസ്റ്റ് പാർട്ടിയിൽ ഉണ്ടായിട്ടില്ല. പരിണിതപ്രജ്ഞരായ ഒരു നേതാവും ഇത്തരത്തിൽ പെരുമാറിയിട്ടില്ല. സംസ്ഥാന സെക്രട്ടറിക്ക് സ്വന്തം കുടുംബാംഗങ്ങളെ രക്ഷിക്കണമെന്ന് ഒരിക്കലും തോന്നിയിട്ടില്ല. പാർട്ടിക്ക് പുറത്തുപോയ ടി.കെ ഗോവിന്ദൻ ഇക്കാര്യം തുറന്നുപറഞ്ഞു. എന്നാൽ ഇത് മനസിലുണ്ടായിട്ടും തുറന്നു പറയാത്ത നിരവധി നേതാക്കാർ സി പി എമ്മിലുണ്ട്. അവരുടെ വോട്ടുകൾ എവിടെയെത്തും എന്ന കാര്യത്തിലാണ് പാർട്ടിക്ക് സംശയം.
അതിനാണ് ഗോവിന്ദനെ പാർട്ടി സൗകര്യപൂർവം മാറ്റി നിർത്തിയത്. ഇലക്ഷൻ കഴിഞ്ഞാൽ ഗോവിന്ദന്റെ സംസ്ഥാന സെക്രട്ടറി സ്ഥാനം അവിടെ കാണുമോ എന്ന സംശയവുമുണ്ട്. പാർട്ടി തോറ്റാൽ അതിന്റെ ഉത്തരവാദിത്വം പിണറായിക്കൊപ്പം ഗോവിന്ദൻ മാഷും ഏറ്റെടുക്കേണ്ടിവരും. പി.കെ. ശ്യാമള പരാജയപ്പെട്ടാൽ ഉറപ്പായും ഗോവിന്ദൻ മാഷ് മറുപടി പറയേണ്ടിവരും. ഭാര്യയെ നിർത്താൻ വാശി പിടിച്ചതാണ് പാർട്ടിയെ തോൽപ്പിച്ചതെന്ന് നാട്ടുകാർ പറയുമ്പോൾ ഗോവിന്ദൻ മാഷിന് നിസഹായമായി അത് കേട്ടുനിൽക്കേണ്ടിവരും. അപ്പോൾ മാഷെ സഹായിക്കാൻ പിണറായി പോലും ഉണ്ടായെന്ന് വരില്ല. പാർട്ടിയിൽ എല്ലാവർക്കും ഗോവിന്ദൻ മാഷിനോട് ഇപ്പോൾ തന്നെ വിയോജിപ്പുണ്ട്. സ്വരാജിന്റെ പത്രസമ്മേളനങ്ങളിൽ ചോദ്യങ്ങൾ ഉയരുമ്പോൾ ഗോവിന്ദൻ മാഷെ ന്യായീകരിക്കാൻ സ്വരാജ് നിൽക്കുന്നുമില്ല. സ്വരാജിന്റെ തത്വവിചാരങ്ങൾ കേൾക്കുമ്പോൾ മാധ്യമ പ്രവർത്തകർ കൂടുതൽ ചോദ്യങ്ങളിലേക്ക് കടക്കുന്നുമില്ല.
https://www.facebook.com/Malayalivartha























