97 ഹർത്താലുകളുമായി കേരളം സെഞ്ച്വറിയോടടുക്കുന്നു; ഹര്‍ത്താലുകളില്‍ ഏറ്റവും കൂടുതല്‍ ജനങ്ങളെ ബുദ്ധിമുട്ടിച്ചത് ബിജെപി; യുഡിഎഫ് 23 ഹര്‍ത്താലുകളുമായി തൊട്ടു പിന്നിലെത്തിയപ്പോള്‍ എല്‍ഡിഎഫ് 15 ഹര്‍ത്താല്‍ നടത്തിയും വ്യാപാരി വ്യവസായികള്‍ 11 ഹര്‍ത്താലുകള്‍ നടത്തിയും ജനങ്ങളെ ബുദ്ധിമുട്ടിച്ചു

2018 വിടപറയാൻ ഏതാനും ദിവസങ്ങൾ മാത്രം അവശേഷിക്കെ 97 ഹർത്താലുകളുമായി കേരളം സെഞ്ച്വറിയോടടുക്കുന്നു. സംസ്ഥാനത്ത് 2018 ലെ ഹർത്താൽ നിരക്ക് ശരാശി 3.58 ദിവസത്തിൽ ഒന്ന് എന്നതാണ്. ഹര്‍ത്താലുകളില്‍ ഏറ്റവും കൂടുതല്‍ ജനങ്ങളെ ബുദ്ധിമുട്ടിച്ചത് ബിജെപി ആയിരുന്നു. 26 ഹര്‍ത്താലുകള്‍ അവര്‍ നടത്തിയപ്പോള്‍ കഴിഞ്ഞ മൂന്ന് ദിവസത്തിനിടെ തലസ്ഥാനം കണ്ടത് രണ്ടു ഹര്‍ത്താലുകള്‍. യുഡിഎഫ് 23 ഹര്‍ത്താലുകളുമായി തൊട്ടു പിന്നിലെത്തിയപ്പോള്‍ എല്‍ഡിഎഫ് 15 ഹര്‍ത്താല്‍ നടത്തിയും വ്യാപാരി വ്യവസായികള്‍ 11 ഹര്‍ത്താലുകള്‍ നടത്തിയും ജനങ്ങളെ ബുദ്ധിമുട്ടിച്ചു.
മുഖ്യധാരാ രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് പുറമേ ,മത്സ്യസംരക്ഷണ സമിതി, പൗരസമിതി, ജലസംരക്ഷണസമിതി, ദളിത് സംഘടനകളുടെ ഐക്യവേദി, ഹിന്ദുഐക്യവേദി, യാക്കോബായ സഭ, അയ്യപ്പധർമ്മസമിതി തുടങ്ങി പലസംഘടനകളെ കൂടാതെ നാട്ടുകാർ വരെ ഹർത്താലാഹ്വാനത്തിൽ തങ്ങളുടേതായ പങ്ക് വഹിച്ചു.
ആത്മഹത്യ, കൊലപാതകം, രാഷട്രീയ അതിക്രമങ്ങൾ, പൊലീസ് നടപടി എന്നിവയ്ക്കൊപ്പം ഹർത്താലും ഹർത്താലിന് കാരണമായി. ഏപ്രിൽ 16ന് കാശ്മീരിൽ പെൺകുട്ടി പീഡനത്തിന് ഇരയായി കൊല്ലപ്പെട്ടതിൽ പ്രതിഷേധിച്ച് സോഷ്യൽ മീഡിയ ആഹ്വാനംചെയ്ത ജനകീയ ഹർത്താലിൽ കടകൾ തകർത്തെന്ന് ആരോപിച്ച് മലപ്പുറം ജില്ലയിലെ താനൂരിൽ വ്യാപാരി വ്യവസായികൾ തൊട്ടടുത്ത ദിവസം ബദൽ ഹർത്താൽ നടത്തിയിരുന്നു.
ആത്മഹത്യയുടെ പേരിൽ ഇന്നലത്തേത് ഉൾപ്പെടെ അഞ്ച് ഹർത്താലുകളാണ് നടന്നത്. ഫെബ്രുവരി 26ന് വൻതുക അടയ്ക്കാൻ ആവശ്യപ്പെട്ടുള്ള വാണിജ്യ നികുതിവകുപ്പിന്റെ നോട്ടീസ് ലഭിച്ച വ്യാപാരി ബിജുരാജ് ആത്മഹത്യ ചെയ്ത സംഭവത്തിൽ കുറ്റക്കാരായ ഉദ്യോഗസ്ഥർക്കെതിരെ നടപടി ആവശ്യപ്പെട്ട് വ്യാപാരി വ്യവസായികൾ മാവേലിക്കര താലൂക്കിൽ ഹർത്താൽ നടത്തി. ഏപ്രിൽ ഏഴിന് വരാപ്പുഴയിൽ ദേവസ്വംപാടത്ത് ഒരുസംഘം ആളുകൾ ചേർന്ന് വീടാക്രമിച്ചതിൽ മനംനൊന്ത് ഗൃഹനാഥൻ ആത്മഹത്യ ചെയ്ത സംഭവത്തിൽ എൽ.ഡി.എഫും ജൂലായ് അഞ്ചിന് മോഷണക്കുറ്റം ആരോപിച്ച് പൊലീസ് കസ്റ്റഡിയിലെടുത്ത് വിട്ടയച്ച ദമ്പതികൾ ആത്മഹത്യ ചെയ്തതിൽ പ്രതിഷേധിച്ച് ചങ്ങനാശേരി താലൂക്കിൽ യു.ഡി.എഫും ഹർത്താൽ നടത്തി. ജൂലായ് 16ന് കുന്നംകുളത്ത് തട്ടുകട നടത്തിയിരുന്ന യുവാവ് ആത്മഹത്യചെയ്ത സംഭവത്തിൽ നഗരസഭ സെക്രട്ടറിക്കെതിരെ കൊലക്കുറ്റത്തിന് കേസെടുക്കണമെന്ന് ആവശ്യപ്പെട്ട് ബി.എം.എസായിരുന്നു ഹർത്താലിന് ആഹ്വാനം ചെയ്തത്.
ഹര്‍ത്താല്‍ കടുത്തതോടെ കടുത്ത സാമ്പത്തിക നഷ്ടവും ബുദ്ധിമുട്ടും യാത്രാക്ളേശങ്ങളും ഉണ്ടാക്കുന്ന പരിപാടിക്കെതിരേ ജനങ്ങളും പ്രതികരിച്ചു തുടങ്ങി. കടുത്ത നഷ്ടമുണ്ടാക്കുന്നു പെട്ടെന്നുള്ളതും അപ്രഖ്യാപിതവുമായ ഹര്‍ത്താലുകളോട് സഹകരിക്കാനാവില്ലെന്ന് വ്യാപാരസമൂഹം ഇന്നലെ വ്യക്തമാക്കി. കേരള വ്യാപാരി വ്യവസായി ഏകോപന സമിതിയുടെയും വിവിധ മര്‍ച്ചന്റ്‌സ് അസോസിയേഷന്റെയും യോഗങ്ങളിലാണ് ഇത്തരമൊരു തീരുമാനം.
സംഘടനകളുടെ പ്രാദേശിക പ്രതിനിധികള്‍ ഇന്നലെ ജില്ലാ, സംസ്ഥാന നേതൃത്വങ്ങളോട് ഇത്തരം ഹര്‍ത്താലുകളോട് സഹകരിക്കാനാവില്ലെന്ന് വ്യക്തമാക്കി. ഹര്‍ത്താല്‍ ജനജീവിതം സ്തംഭിപ്പിക്കുന്ന സാഹചര്യത്തില്‍ ഹര്‍ത്താലിനോട് മുഖം തിരിച്ചു നില്‍ക്കാന്‍ ആവശ്യപ്പെടുന്ന ആശയം പ്രചരിപ്പിച്ച് സന്നദ്ധ സംഘടനകളും വാഹനങ്ങള്‍ നിരത്തില്‍ ഇറക്കിയിരുന്നു. ‘സേ നോ ടൂ ഹര്‍ത്താല്‍’ എന്ന പ്രചരണം നടത്തുന്ന സംഘടന കഴിഞ്ഞ ദിവസത്തെ ഹര്‍ത്താല്‍ ദിനത്തില്‍ വാഹനങ്ങള്‍ നിരത്തിലിറക്കി യാത്രാക്ളേശം അനുഭവിക്കുന്നവര്‍ക്ക് തുണയായിരുന്നു.
തിരുവനന്തപുരത്ത് ഡ്രൈവര്‍മാരുടെയും വാഹന ഉടമകളുടെയും കൂട്ടായ്മ ഹര്‍ത്താലിനെ അവഗണിച്ച് അനേകം വാഹനങ്ങള്‍ നിരത്തിലിറക്കി നൂറു കണക്കിന് പേരെ മെഡിക്കല്‍ കോളേജിലേക്കും മറ്റും കൊണ്ടുപോകാനായി സൗജന്യയാത്രയുമായി രംഗത്ത് എത്തിയിരുന്നു. ഇത്തരം ഹര്‍ത്താലുകളോട് യോജിക്കാന്‍ കഴിയില്ലെന്ന് വ്യക്തമാക്കിക്കൊണ്ട് അനേകം നാട്ടുകാരും രംഗത്ത് വന്നിരുന്നു. എറണാകുളം ജില്ലയില്‍ ഇന്നലെ ബസുകള്‍ ഓടാന്‍ കൂട്ടാക്കാത്ത സാഹചര്യത്തില്‍ യാത്രക്കാര്‍ക്ക് തുണയായത് വണ്ടിയോടിച്ച ഓട്ടോ-ടാക്സി ജീവനക്കാരായിരുന്നു.
https://www.facebook.com/Malayalivartha


























