തന്നെ മൗനിയെന്ന് വിളിച്ച മോദിയെ തരത്തിനു ട്രോളി മൻമോഹൻ; മാധ്യമങ്ങളോട് സംസാരിക്കാൻ താല്പര്യം കാണിക്കാത്ത പ്രധാനമന്ത്രിയാണ് നരേന്ദ്ര മോദിയെന്ന് മുൻ പ്രധാനമന്ത്രി മൻമോഹൻ സിംഗ്

മാധ്യമങ്ങളോട് സംസാരിക്കാൻ താല്പര്യം കാണിക്കാത്ത പ്രധാനമന്ത്രിയാണ് നരേന്ദ്ര മോദിയെന്ന് മുൻ പ്രധാനമന്ത്രി മൻമോഹൻ സിംഗ്. തനിക്ക് മാധ്യമങ്ങളോട് സംസാരിക്കാൻ ഭയമില്ലെന്നും മുൻ പ്രധാനമന്ത്രി മൻമോഹൻസിംഗ് വ്യക്തമാക്കി.
ചെയ്ഞ്ചിംഗ് ഇന്ത്യ' എന്ന തന്റെ പുസ്തക പ്രകാശന ചടങ്ങിലാണ് മാധ്യമപ്രവർത്തകരോട് സംസാരിക്കാൻ പ്രധാനമന്ത്രി നരേന്ദ്രമോദി മടി കാണിക്കുന്നതിനെതിരെ പ്രതികരിക്കുകയായിരുന്നു മൻമോഹൻസിംഗ്. വിവാദവിഷയങ്ങളിൽ പോലും പ്രതികരിക്കാതെ മോദി നോക്കി നിൽക്കുമ്പോൾ ഒന്നും മിണ്ടാത്ത പ്രധാനമന്ത്രി എന്ന് തന്നെ പരിഹസിക്കുന്നത് ശരിയല്ലെന്നും മൻമോഹൻസിംഗ് പറഞ്ഞു.
താന്‍ മൗനിയായ പ്രധാനമന്ത്രി ആയിരുന്നുവെന്നാണ് ചിലർ പറയുന്നത്. എന്നാൽ മോദിയെപ്പോലെ മാധ്യമപ്രവർത്തകരോട് സംസാരിക്കാൻ മാടി കാണിച്ചിട്ടുള്ള പ്രധാനമന്ത്രിയായിരുന്നില്ല താനെന്നും മൻമോഹൻസിംഗ് പറഞ്ഞു. വിദേശപര്യടനം കഴിഞ്ഞ് വന്നാൽ പത്രസമ്മേളനം വിളിച്ചിരുന്നതായും അദ്ദേഹം പറഞ്ഞു. 2014 ൽ അധികാരത്തിൽ എത്തിയതിന് ശേഷം മോദി ഒറ്റ പത്രസമ്മേളനം പോലും നടത്തിയിട്ടില്ലെന്നും അദ്ദേഹം വിമർശിച്ചു. റഫാൽ അടക്കമുള്ള വിവാദ വിഷയങ്ങളിൽ പോലും പത്രസമ്മേളനം വിളിക്കാൻ മോദി തയ്യാറാകാത്തതിനെ കുറിച്ച് വിമർശനങ്ങൾ ഉയർന്ന സാഹചര്യത്തിലാണ് മൻമോഹൻസിംഗ് മോദിക്കെതിരെ സംസാരിച്ചത്.
സാമ്പത്തിക വിദഗ്ധന്‍ എന്ന നിലയിലും പത്ത് വര്‍ഷത്തെ യുപിഎ ഗവണ്‍മെന്റിന്റെ നേതൃത്വനിരയില്‍ പ്രവര്‍ത്തിച്ച സിംഗിന്റെ ജീവിത കഥ പറയുന്ന പുസ്തകമാണ് ചെയ്ഞ്ചിങ് ഇന്ത്യ. രാജസ്ഥാന്‍, മധ്യപ്രദേശ്, ഛത്തിസ്ഗഢ് എന്നീ സംസ്ഥാനങ്ങളില്‍ പുതിയ കോണ്‍ഗ്രസ് സര്‍ക്കാരുകള്‍ കാര്‍ഷിക വായ്പ എഴുതിത്തള്ളുന്നതിന്റെ സാമ്പത്തിക സാധ്യതയെക്കുറിച്ച് മൻമോഹൻ സിംഗ് പ്രതികരിച്ചു. തെരഞ്ഞെടുപ്പ് സമയത്ത് കോണ്‍ഗ്രസ് നല്‍കിയ വാഗ്ദാനങ്ങള്‍ പാലിക്കുന്നതായും മൻമോഹൻ പറഞ്ഞു.
കഴിഞ്ഞ ദിവസം കോൺഗ്രസ് അധ്യക്ഷൻ രാഹുല്‍ ഗാന്ധി തന്നെ ഇക്കാര്യത്തില്‍ മോദിയെ പരിഹസിച്ച് രംഗത്ത് വന്നിരുന്നു. മോദി ഒരിക്കലെങ്കിലും പത്രസമ്മേളനം വിളിച്ച് നോക്കൂ, നമുക്ക് നേരെ വരുന്ന ചോദ്യങ്ങളെ നേരിടുന്നത് രസകരമാണ് എന്നാണ് രാഹുല്‍ ഗാന്ധി പറഞ്ഞത്. തിരക്കുപിടിച്ച തിരഞ്ഞെടുപ്പ് പ്രചരണം അവസാനിച്ചതിനാൽ തന്റെ പാർട്ട്ടൈം ജോലിയായ പ്രധാനമന്ത്രിയുടെ ജോലി ചെയ്യാൻ മോദി സമയം കണ്ടെത്തണമെന്നായിരുന്നു കോൺഗ്രസ് അധ്യക്ഷൻ രാഹുൽഗാന്ധി ട്വിറ്ററിലൂടെ പറഞ്ഞത്. രാജസ്ഥാനിലും തെലങ്കാനയിലും തിരഞ്ഞെടുപ്പ് പ്രചരണം അവസാനിച്ച വേളയിലാണ് രാഹുൽ ഗാന്ധി പ്രധാനമന്ത്രി നരേന്ദ്രമോദിയെ പരിഹസിച്ച് ട്വീറ്റ് ചെയ്തത്.
ബി.ജെ.പി. നേതൃത്വത്തിലുള്ള കേന്ദ്രസർക്കാർ രാജ്യത്തെ 'തെറ്റായ പാത'യിലാണ് നയിച്ചുകൊണ്ടിരിക്കുന്നതെന്ന് മന്‍മോഹന്‍ സിങ് മുൻപ് പ്രതികരിച്ചിരുന്നു. കേന്ദ്ര സര്‍ക്കാരിന്‍റെ നയങ്ങളും നടപടികളും കാരണം രാജ്യത്തിന്‍റെ സ്വാതന്ത്ര്യം ഭീഷണിയുടെ നിഴലിലാണ്. രാജ്യത്തിന് സ്വാതന്ത്ര്യം നേടിക്കൊടുക്കുന്നതില്‍ കോണ്‍ഗ്രസ് നിര്‍ണായക പങ്ക് വഹിച്ചിട്ടുണ്ട്. പക്ഷേ കഴിഞ്ഞ നാല് വർഷത്തിനിടയിൽ ഇന്ത്യയുടെ ചരിത്രത്തെ തന്നെ പ്രതികൂലമായി ബാധിക്കുന്ന കാര്യങ്ങളാണ് ബി.ജെ.പി ചെയ്തുകൊണ്ടിരിക്കുന്നത്. ഇത് രാജ്യത്തിന്‍റെ സ്വാതന്ത്ര്യത്തെ വീണ്ടും അപകടപ്പെടുത്തുന്നതാണ്.ബ്രിട്ടീഷ് ഭരണത്തിന്‍ കീഴില്‍ പലവട്ടം അടച്ചുപൂട്ടപ്പെട്ട, 1919 ല്‍ മഹാത്മാ ഗാന്ധി രാജ്യത്തിന് സമര്‍പ്പിച്ച നവജീവന്‍ പത്രം പുനരാരംഭിക്കുന്ന ചടങ്ങില്‍ പങ്കെടുത്തു സംസാരിക്കുകയായിരുന്നു മന്‍മോഹന്‍ സിങ്. നിലവിലെ കേന്ദ്ര സര്‍ക്കാര്‍ രാജ്യത്തെ ഏതുവിധമാണ് തെറ്റായ പാതയില്‍ നയിച്ചുകൊണ്ടിരിക്കുന്നതെന്ന് ജനങ്ങള്‍ മനസിലാക്കണം. ഈ പ്രവണതക്കെതിരെ കരുത്തുറ്റ പോരാട്ടം ആവശ്യമാണെന്നും അദ്ദേഹം പ്രതികരിച്ചിരുന്നു.
https://www.facebook.com/Malayalivartha


























