പൊലീസ് സുരക്ഷ ഒരുക്കിയില്ലെങ്കിലും ശബരിമലയിലേക്ക് വീണ്ടും പോകും; ശബരിമല സന്ദര്‍ശന തീരുമാനത്തിൽ നിന്ന് പിന്നോട്ടില്ലെന്ന് വ്യക്തമാക്കി കൊയിലാണ്ടി സ്വദേശിനി ബിന്ദു

ശബരിമല സന്ദര്‍ശന തീരുമാനത്തിൽ നിന്ന് പിന്നോട്ടില്ലെന്ന് വ്യക്തമാക്കി കൊയിലാണ്ടി സ്വദേശിനി ബിന്ദു. പൊലീസ് സുരക്ഷ ഒരുക്കിയില്ലെങ്കിലും ശബരിമലയിലേക്ക് വീണ്ടും പോകുമെന്ന് ബിന്ദു പറഞ്ഞു. സുരക്ഷ നല്‍കാമെന്ന നേരത്തെയുള്ള ഉറപ്പില്‍ നിന്ന് പൊലീസ് പിന്മാറിയെന്നും ബിന്ദു പറഞ്ഞു. ഒരു സ്വകാര്യ മാധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് ബിന്ദു ഇക്കാര്യം വ്യക്തമാക്കിയത്. സുരക്ഷ ഒരുക്കുമെന്ന് സര്‍ക്കാര്‍ നേരത്തെ നല്‍കിയ വാക്ക് പാലിക്കുമെന്നാണ് കരുതുന്നതെന്നും ബിന്ദു അമ്മിണി പറഞ്ഞു.
സുപ്രീംകോടതി വിധിയുടെ പച്ഛാത്തലത്തിൽ ശബരിമല ദര്‍ശനത്തിനായി എത്തിയ തങ്ങളെ പൊലീസ് കബളിപ്പിച്ച് തിരിച്ചിറക്കിയെന്ന് ബിന്ദു നേരത്തെ ആരോപിച്ചിരുന്നു. കഴിഞ്ഞ 24ന് ആണ് ബിന്ദുവും മലപ്പുറം സ്വദേശിനിയുമായ കനകദുര്‍ഗയും ശബരിമല ചവിട്ടാനെത്തിയത്. പൊലീസിനെ അറിയിക്കാതെ പമ്പയിലെത്തിയ ബിന്ദുവും കനക ദുര്‍ഗ്ഗയും പമ്പയിലെത്തി അവിടെ കുറച്ച് നേരം വിശ്രമിച്ച ശേഷം ഗാര്‍ഡ് റൂം വഴി ശബരിമല കയറ്റം ആരംഭിക്കുകയായിരുന്നു.
മല കയറിയ ബിന്ദുവിനേയും കനകദുര്‍ഗയേയും അപ്പാച്ചിമേട്ടില്‍ വച്ച് ശബരിമല കര്‍മസമിതി പ്രവര്‍ത്തകരുടെ നേതൃത്വത്തിലെത്തിയ പ്രതിഷേധക്കാര്‍ തടഞ്ഞു. സന്നിധാനത്തിന് ഒരുകിലോമീറ്റര്‍ അടുത്തുവരെ ഇരുവരും തടസ്സങ്ങള്‍ മറികടന്ന് എത്തിയെങ്കിലും പ്രതിഷേധം ശക്തമായതോടെ പൊലീസ് യാത്ര അവസാനിപ്പിച്ചു. എതിര്‍പ്പ് തുടരുമ്പോഴും സന്നിധാനത്തേക്ക് പോകുമെന്ന ഉറച്ചനിലപാടിലായിരുന്നു ബിന്ദുവും കനകദുര്‍ഗയും. പിന്നീട് പൊലീസ് നിര്‍ബന്ധപൂര്‍വം ഇരുവരെയും മാറ്റുകയായിരുന്നു.
അതേസമയം ശബരിമല ദർശനത്തിനായി എത്തിയ കനക ദുർഗയെ കാണാനില്ല എന്ന തരത്തിലുള്ള വാർത്തകൾ പരന്നിരുന്നു. കനകദുർഗയെ കാണാനില്ലെന്ന് ചൂണ്ടിക്കാട്ടി കുടുംബം പോലീസിൽ പരാതി നൽകിയിരുന്നു. കനക ദുർഗയുടെ തിരോധാനത്തിൽ ദുരൂഹതയുണ്ടെന്നും അന്വേഷണം നടത്തണമെന്നും ആവശ്യപ്പെട്ട് ഭർത്താവ് കൃഷ്ണനുണ്ണി പെരിന്തൽമണ്ണ പോലീസിൽ പരാതി നൽകിയിരുന്നു.
എന്നാൽ ദർശനത്തിനെത്തിയ തന്നെ കാണാനില്ലെന്ന പ്രചാരണം അടിസ്ഥാനരഹിതമാണെന്ന് കനകദുർഗ വ്യക്തമാക്കി. 24 സെക്കൻറ് ദൈർഘ്യമുള്ള വീഡിയോയിലൂടെയാണ് വ്യാജ പ്രചാരണത്തിനെതിരെ കനകദുർഗ വിശദീകരണവുമായി എത്തിയത്. ജീവന് ഭീഷണിയുളളതിനാലാണ് സുരക്ഷിതമായ സ്ഥലത്തേയ്ക്ക് മാറി നിൽക്കുന്നതെന്ന് കനകദുർഗ വ്യക്തമാക്കി.
ഞാനും ബിന്ദുവും സുരക്ഷിതമായി ഒരു സുഹൃത്തിന്റെ വീട്ടിലാണ് ഉള്ളത്. പോലീസ് കസ്റ്റഡിയിൽ അല്ല. ചില ആരോഗ്യ പ്രശ്നങ്ങൾ ഉണ്ട്. അതുപോലെ ജീവന് ഭീഷണിയുള്ളതുകൊണ്ട് വീട്ടിലേക്ക് പെട്ടെന്ന് മടങ്ങിപ്പോകാൻ സാധ്യമല്ലാത്തതിനാൽ കുറച്ച് നാളുകൾക്ക് ശേഷം നാട്ടിലേക്ക് തിരികെ പോകുന്നതാണ്. അതുവരെ സുഹൃത്തിന്റെ വീട്ടിൽ താമസിക്കും''. സ്വന്തം ഇഷ്ടപ്രകാരമാണ് സുഹൃത്തിന്റെ വീട്ടിൽ താമസിക്കുന്നതെന്നും കനകദുർഗ പറയുന്നു.
തന്റെ അറിവോടെയല്ല കനകദുർഗ ശബരിമലയിലേക്ക് പോയതെന്ന് ഭർത്താവ് കൃഷ്ണനുള്ളി വ്യക്തമാക്കിയിരുന്നു. തിരുവനന്തപുരത്തെ യോഗത്തിനെന്ന് പറഞ്ഞാണ് വീട്ടിൽ നിന്നും പുറപ്പെട്ടത്, മാധ്യമങ്ങളിലൂടെയാണ് ശബരിമലയിലെത്തിയ വിവരം അറിഞ്ഞതെന്നാണ് കുടുംബം അറിയിച്ചത്.
https://www.facebook.com/Malayalivartha

























