കോണ്‍ഗ്രസിന്റെ റിമോട്ട് കണ്‍ട്രോള്‍ നിയന്ത്രിക്കുന്നത് മുസ്ലീം ലീഗ് ; മുസ്ലിം ലീഗ്, ജമാഅത്തെ ഇസ്ലാമി, എസ്ഡിപിഐ എന്നിവര്‍ തമ്മിലുള്ള രഹസ്യ ധാരണകള്‍ എന്താണെന്ന് ജനങ്ങളോട് വ്യക്തമാക്കാന്‍ കോൺഗ്രസ് നേതൃത്വം തയ്യാറാവണമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖര്‍

യുഡിഎഫിന് ഭരണം കിട്ടിയാല്‍ ഉപമുഖ്യമന്ത്രി സ്ഥാനവും ആറ് മന്ത്രിസ്ഥാനങ്ങളുമാണ് ലീഗ് ആവശ്യപ്പെട്ടിരിക്കുന്നതെന്നും ഇങ്ങനെയൊരു ഉറപ്പ് നല്‍കിയിട്ടുണ്ടോയെന്ന് കോണ്‍ഗ്രസ് വ്യക്തമാക്കണമെന്നും ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖര്‍ ആവശ്യപ്പെട്ടു. മുസ്ലിം ലീഗ്, ജമാഅത്തെ ഇസ്ലാമി, എസ്ഡിപിഐ എന്നിവര്‍ തമ്മിലുള്ള രഹസ്യ ധാരണകള്‍ എന്താണെന്ന് ജനങ്ങളോട് വ്യക്തമാക്കാന്‍ കോൺഗ്രസ് നേതൃത്വം തയ്യാറാവണമെന്നും ബിജെപി സംസ്ഥാന അധ്യക്ഷൻ വാർത്താ സമ്മേളനത്തിൽ ആവശ്യപ്പെട്ടു.
കോണ്‍ഗ്രസിന്റെ റിമോട്ട് കണ്‍ട്രോള്‍ നിയന്ത്രിക്കുന്നത് മുസ്ലീം ലീഗ് ആണ്. കോണ്‍ഗ്രസ്സും ജമാഅത്തെ ഇസ്ലാമിയും തമ്മില്‍ ഡീല്‍ ഉണ്ടെന്ന് അവര്‍ തന്നെ സമ്മതിക്കുന്നു.എന്നാല്‍ മുസ്ലിം ലീഗും കോണ്‍ഗ്രസ്സും തമ്മിലുള്ള രഹസ്യ ഡീല്‍ എന്താണെന്ന് വ്യക്തമാക്കണമെന്നും രാജീവ് ചന്ദ്രശേഖര്‍ ആവശ്യപ്പെട്ടു.
തെരഞ്ഞെടുപ്പ് പ്രചാരണ രംഗത്ത് കോണ്‍ഗ്രസ് വ്യാപകമായി നുണപ്രചാരണം നടത്തുകയാണ്. ലോകത്തിലെ ഏറ്റവും നാണമില്ലാത്ത പാര്‍ട്ടി കോണ്‍ഗ്രസ് പാര്‍ട്ടിയാണ്.രാഷ്ട്രീയ നേട്ടത്തിന് വേണ്ടി ഏത് തരം നുണ പറയാനും അവര്‍ തയ്യാറാണ്.ഈ തിരഞ്ഞെടുപ്പില്‍ ബിജെപി പോസിറ്റീവ് ക്യാമ്പയിന്‍ ആണ് നടത്തുന്നത്. വികസിത കേരളത്തെക്കുറിച്ച് സംസാരിക്കുന്നു. എന്നാല്‍ കോണ്‍ഗ്രസ് ക്യാമ്പയിന്‍ പരിശോധിച്ചാല്‍, അവര്‍ നാടിനുവേണ്ടി ഒന്നും പറയുന്നില്ല.
പകരം, കൃത്യമായ ഇടവേളകളില്‍ ഓരോ നുണകള്‍ പ്രചരിപ്പിക്കുകയാണ്, രാജിവ് ചന്ദ്രശേഖര്‍ പറഞ്ഞു. ഗ്യാരന്റികളെ കുറിച്ചാണ് ഞാന്‍ ആദ്യം പറഞ്ഞത്. 'ഇന്ദിരാ ഗ്യാരന്റി' എന്നാണവര്‍ അതിന് പേരിട്ടിരിക്കുന്നത്. തെലങ്കാനയില്‍ ഇതേ വ്യാജ ഗ്യാരന്റികള്‍ നല്‍കിയാണ് അവര്‍ വോട്ട് പിടിച്ചത്. കര്‍ഷകര്‍ക്ക് ഏക്കറിന് 15,000 രൂപ നല്‍കുമെന്ന് പറഞ്ഞു, എന്നാല്‍ മാസങ്ങള്‍ കഴിഞ്ഞിട്ടും ആര്‍ക്കും ഒന്നും ലഭിച്ചിട്ടില്ല.നെല്ലിന് 500 രൂപ ബോണസ് നല്‍കുമെന്നും കര്‍ഷകരുടെ കടം എഴുതിത്തള്ളുമെന്നും പറഞ്ഞ വാഗ്ദാനങ്ങളും ഇതുവരെ പാലിച്ചിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.
https://www.facebook.com/Malayalivartha






















