ദിവസം 80,000 തീർത്ഥാടകരെ മാത്രമേ സന്നിധാനത്തേക്ക് കടത്തിവിടാവൂ... ശബരിമലയിൽ മണ്ഡല, മകരവിളക്ക് തീർത്ഥാടനം കൂടുതൽ സുരക്ഷിതവും സുഗമവുമാക്കാൻ വെർച്വൽക്യൂ ബുക്കിംഗിൽ അടക്കം മാറ്റങ്ങൾ നിർദ്ദേശിച്ച് ഹൈക്കോടതി ഉത്തരവ്

ശബരിമലയിൽ മണ്ഡല, മകരവിളക്ക് തീർത്ഥാടനം കൂടുതൽ സുരക്ഷിതവും സുഗമവുമാക്കാൻ വെർച്വൽക്യൂ ബുക്കിംഗിൽ അടക്കം മാറ്റങ്ങൾ നിർദ്ദേശിച്ച് ഹൈക്കോടതി ഉത്തരവ്.
പമ്പയിൽ നിന്ന് ദിവസം 80,000 തീർത്ഥാടകരെ മാത്രമേ സന്നിധാനത്തേക്ക് കടത്തിവിടാവൂ എന്നതാണ് പ്രധാനനിർദ്ദേശം. പരമ്പരാഗത കാനനപാതയിലൂടെ ദിവസം പരമാവധി 5000 തീർത്ഥാടകർ മാത്രം. മകരവിളക്ക് കഴിഞ്ഞ് മൂന്നാഴ്ചയ്ക്കുള്ളിൽ വരവ് ചെലവ് ഓഡിറ്റ് ചെയ്ത് റിപ്പോർട്ട് പ്രസിദ്ധീകരിക്കുകയും വേണം. തിരുവിതാംകൂർ ദേവസ്വംബോർഡ് സമർപ്പിച്ച റിപ്പോർട്ട് പ്രകാരമാണ് ജസ്റ്റിസ് വി. രാജ വിജയരാഘവൻ, ജസ്റ്റിസ് കെ.വി. ജയകുമാർ എന്നിവരുൾപ്പെട്ട ദേവസ്വംബെഞ്ച് മാർഗനിർദ്ദേശങ്ങൾ നൽകിയത്.
സ്വമേധയാ എടുത്ത ഹർജിയിലാണ് നടപടി. നിലയ്ക്കൽ, പമ്പ, സന്നിധാനം എന്നിവിടങ്ങളിലെ തിരക്ക് തത്സമയം നിരീക്ഷിക്കാനായി എ.ഐ അധിഷ്ഠിത കമാൻഡ് സെന്ററുകളും ഡ്രോൺ നിരീക്ഷണവും ഏർപ്പെടുത്തേണ്ടതാണ്. തിരക്ക് നിയന്ത്രണവും അടിസ്ഥാന സൗകര്യങ്ങളും ശാസ്ത്രീയമായി നടപ്പാക്കാനായി ദേവസ്വംബോർഡ് ഉടൻ വിദഗ്ദ്ധസമിതിയെ നിയോഗിക്കണം. ഗതാഗതം, ദുരന്തനിവാരണം, പരിസ്ഥിതി തുടങ്ങിയ മേഖലകളിലെ വിദഗ്ദ്ധർ അംഗങ്ങളാകുകയും വേണം.
വെർച്വൽക്യൂ ബുക്കിംഗ് സിസ്റ്റം ഉടച്ചുവാർക്കണം. സ്ലോട്ട് ബുക്കിംഗിന് ചെറിയതുക ഡെപ്പോസിറ്റായി ഈടാക്കുന്നത് പരിഗണിക്കണം. ഇത് അനാവശ്യ ബുക്കിംഗുകൾ ഒഴിവാക്കാൻ സഹായിക്കും. കൃത്യസമയത്ത് വരുന്നവർക്ക് ഡെപ്പോസിറ്റ് തുക തിരികെ നൽകണം. സമയം പാലിക്കാത്തവരുടേത് ദേവസ്വത്തിലേയ്ക്ക് വകയിരുത്തണം. വെർച്വൽ ബുക്കിംഗ് റദ്ദാക്കാനുള്ള സൗകര്യവും ഏർപ്പെടുത്തണം. ഒക്ടോബർ 31നകം എല്ലാ നിർമ്മാണജോലികളും പൂർത്തിയാക്കണം.വിദഗ്ദ്ധസമിതിയിൽ സർക്കാരിന്റേയും ബോർഡിന്റേയും പാനൽ അംഗങ്ങളെ നിശ്ചയിച്ച് 8ന് അറിയിക്കാൻ കോടതി നിർദ്ദേശിച്ചു.
"
https://www.facebook.com/Malayalivartha

























