കോടിയേരിക്ക് പിണറായി നൽകുന്നത് മുട്ടൻ പണി; പത്മകുമാറിനെ പ്രസിഡന്റ് സ്ഥാനത്ത് നിന്ന് ഒഴിവാക്കും

മകരവിളക്ക് കഴിയുമ്പോൾ കെ.പി. ശങ്കരദാസ് തിരുവിതാംകൂർ ദേവസ്വം ബോർഡ് ചെയർമാനാകും. പത്മകുമാറിനെ പ്രസിഡന്റ് സ്ഥാനത്ത് നിന്ന് ഒഴിവാക്കും. അത് കോടിയേരിക്ക് പിണറായി നൽകുന്ന മുട്ടൻ പണിയായിരിക്കും. പിണറായി വിജയൻ നേരിട്ടാണ് ഇത്രയും കടുത്ത തീരുമാനമെടുത്തിരിക്കുന്നത്. അതിന് പാർട്ടിയുടെ അംഗീകാരം ലഭിക്കുകയോ ചർച്ചകൾ ഉണ്ടാവുകയോ ചെയ്തിട്ടില്ല. ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രനും ഇക്കാര്യം അറിഞ്ഞിട്ടില്ല.
കെ.പി. ശങ്കർദാസിന്റെ മകൻ കോട്ടയം എസ്.പി. ഹരിശങ്കറിന്റെ നേതൃത്വത്തിലാണ് കഴിഞ്ഞ ദിവസം ശബരിമലയിൽ യുവതികളെ പ്രവേശിപ്പിച്ചത്. മുഖ്യമന്ത്രിയുടെ നേരിട്ടുള്ള നിർദ്ദേശത്തിന്റെ അടിസ്ഥാനത്തിലായിരുന്നു നടപടി. മുഖ്യമന്ത്രിക്കും ശങ്കർദാസിനും ഹരിശങ്കറിനും പുറമേ ഇക്കാര്യം അറിഞ്ഞത് മുഖ്യമന്ത്രിയുടെ സെക്രട്ടറി എം വി. ജയരാജൻ മാത്രമാണ്.
പത്മകുമാറിനെതിരെ നേരത്തെ തന്നെ നീക്കങ്ങൾ ഉണ്ടായിരുന്നു. മുഖ്യമന്ത്രി വിവിധഘട്ടങ്ങളിൽ പത്മകുമാറിനെതിരെ രംഗത്തെത്തി. അദ്ദേഹം മുമ്പേ രാജിക്ക് ഒരുങ്ങിയതാണെങ്കിലും കോടിയേരി ഇടപെട്ടാണ് പിന്തിരിപ്പിച്ചത്. കോടിയേരിയുമായി ആത്മബന്ധം പുലർത്തുന്ന നേതാവാണ് പത്മകുമാർ. കടകംപള്ളി സുരേന്ദ്രനും പത്മകുമാർ തുടരുന്നതിനോടാണ് താത്പര്യം. പത്മകുമാർ കാര്യങ്ങളെ പക്വതയോടെ കൈകാര്യം ചെയ്യുമെന്നാണ് പാർട്ടിയുടെ വിലയിരുത്തൽ.
കോടിയേരിയും കടകംപള്ളിയും പിണറായിയുമായി അകന്ന് പുതിയ ശാക്തിക ചേരി രൂപീകരിച്ചിരിക്കുകയാണ്. അതിൽ പത്മകുമാറും പങ്കാളിയായിട്ടുണ്ട്. ഒരവസരത്തിനായാണ് ഇവർ കാത്തിരിക്കുന്നത്. കെ.പി. ശങ്കർദാസിന്റെ ഭരണം തിരുവിതാംകൂർ ദേവസ്വം ബോർഡിൽ തുടങ്ങിയിട്ട് കുറച്ചു നാളായി. പതമകുമാറിന്റെ വാക്കുകൾ ശങ്കർദാസ് അനുസരിക്കാറില്ല. അദ്ദേഹത്തിന് മുഖ്യമന്ത്രിയുമായുള്ള അടുപ്പമാണ് കാരണം. മാത്രവുമല്ല അദ്ദേഹത്തിന്റെ മകന്റെ അമ്മാവൻ സി പി എമ്മുമായി ഏറെ അടുപ്പം പുലർത്തുന്ന വ്യവസായിയാണ്. എന്തുകൊണ്ടും സ്വാധീനമേറെയുള്ള കുടുംബമാണ് ശങ്കർദാസിന്റേതാണ്. തന്റെ ഉഗ്രശാസന നടപ്പിലാക്കിയതോടെ ഹരിശങ്കർ പിണറായിക്ക് ബഹ്റയെക്കാൾ പ്രിയങ്കരനായി. സംസ്ഥാന പോലീസിലെ ഏറ്റവും സമർത്ഥനായ ഉദ്യോഗസ്ഥനാണ് ഹരിശങ്കറെന്ന് മുഖ്യമന്ത്രി വിശ്വസിക്കുന്നു.
അടുത്ത കാലത്ത് ദേവസ്വം ബോർഡിൽ നിന്നും ഒഴിവായ രാഘവൻ എന്ന അംഗത്തെ തിരികെ കൊണ്ടുവരാനും സർക്കാർ ശ്രമിക്കുന്നുണ്ട്. പത്മകുമാർ ഒഴിവാകുമ്പോൾ രാഘവനെ മടക്കി കൊണ്ടു വരാനാണ് മുഖ്യമന്ത്രി ആലോചിക്കുന്നത്.
പത്മകുമാറിനെ മുഖ്യമന്ത്രി നീക്കിയാലും എതിർക്കാൻ കോടിയേരിക്ക് കഴിയില്ല. അതിനുള്ള പിന്തുണ കോടിയേരിക്ക് ഇല്ലാത്തതാണ് കാരണം. പല ജില്ലാ കമ്മിറ്റികളും പിണറായിക്ക് ഒപ്പമാണ് നില കൊളളുന്നത്. ഇത് ഭയന്നിട്ടാണെന്ന് പാർട്ടി സെക്രട്ടറിയുമായി ബന്ധപ്പെട്ടവർ പറയുന്നു.
ഫലത്തിൽ ചരിത്രം ആവർത്തിക്കുകയാണ്. അച്യുതാനന്ദൻ മുഖ്യമന്ത്രിയായിരുന്നപ്പോൾ പാർട്ടി സെക്രട്ടറിയായിരുന്ന പിണറായി വിജയനെ അദ്ദേഹം അനുസരിച്ചിരുന്നില്ല. മൂന്നാർ ഓപ്പറേഷൻ ഉൾപ്പെടെയുള്ളത് നടത്തിയത് പാർട്ടി സെക്രട്ടറിയുടെ അറിവോ സമ്മതമോ ഇല്ലാതെയാണ്. ഇപ്പോൾ ശബരിമല ഓപ്പറേഷൻ പിണറായി നടത്തുന്നത് പാർട്ടി സെക്രട്ടറിയുടെ അറിവോ സമ്മതമോ ഇല്ലാതെയാണ്. ഇപ്പോൾ മുഖ്യമന്ത്രി പിണറായിക്ക് മുന്നിൽ അച്യുതാനന്ദൻ യാചിച്ച് നിൽക്കുന്നതു പോലൊരു അവസ്ഥ ഭാവിയിൽ പിണറായിക്ക് വരാതിരിക്കട്ടെ എന്നാണ് പാർട്ടിക്കാരുടെ പരിഹാസം.
https://www.facebook.com/Malayalivartha























