ഹോര്‍മുസിന്റെ തലയ്ക്ക് മുകളിൽ US MQ-4C ട്രിറ്റണ്‍ അപ്രത്യക്ഷം!ഇറാന്‍ വിഴുങ്ങി...! തിരിച്ച് കുടയാൻ ഇസ്രായേൽ

യുഎസ് നേവിയുടെ നിരീക്ഷണ ഡ്രോണ്‍ ആയ MQ-4C ട്രിറ്റണ്‍ ഹോര്‍മുസ് കടലിടുക്കിന് മുകളില്‍ വച്ച് കാണാതായി. അമേരിക്കയുടെ കൈവശമുള്ള വില കൂടിയ ഡ്രോണുകളിലൊന്നാണിത്. ഫ്ളൈറ്റ് എമര്‍ജന്‍സി അലര്‍ട്ട് പ്രഖ്യാപിച്ചതിന് തൊട്ടുപിന്നാലെയാണ് ഡ്രോണ്‍ അപ്രത്യക്ഷമായത്. ഹോര്‍മുസിന് മുകളിലെത്തിയ ഡ്രോണിനെ ഇറാന്‍ സൈന്യം വെടിവച്ച് വീഴ്ത്തിയതാണോ എന്ന സംശയമാണ് ഉയരുന്നത്.
പേര്‍ഷ്യന്‍ ഗള്‍ഫിലും ഹോര്‍മുസ് കടലിടുക്കിലും മൂന്ന് മണിക്കൂറോളം നീണ്ട നിരീക്ഷണ പറക്കല്‍ പൂര്‍ത്തിയാക്കിയതിന് പിന്നാലെയാണ് ഡ്രോണ്‍ കാണാതായത്. നിരീക്ഷണ പറക്കലിന് ശേഷം ഇറ്റലിയിലെ സിഗോണല്ല വ്യോമതാവളത്തിലേക്ക് മടങ്ങാന്‍ തയാറെടുക്കുകയായിരുന്നു വിമാനം. ഫ്ലൈറ്റ് ട്രാക്കിങ് സൈറ്റായ ഫ്ലൈറ്റ് റഡാറിലെ വിവരം അനുസരിച്ച് അടിയന്തര സന്ദേശം പുറപ്പെടുവിക്കുമ്പോള്‍ ഇറാനിലേക്ക് പറക്കുന്നതിനായി തിരിഞ്ഞ് താഴ്ന്ന് തുടങ്ങുന്ന നിലയിലായിരുന്നു ഡ്രോണ്‍. ആളില്ലാ വിമാനം പൊടുന്നനവേ മര്‍ദം നഷ്ടമായി അപ്രത്യക്ഷമാകുകയായിരുന്നുവെന്നാണ് വിലയിരുത്തല്‍.
ഇറാന്‍ വെടിവച്ചിട്ടതാണോ അതോ സ്വയം തകര്‍ന്ന് വീണതാണോ എന്നതില്‍ ഇതുവരെയും വ്യക്തതയില്ല. വെടിനിര്‍ത്തലിന് ഇറാനും യുഎസും ധാരണയിലെത്തി രണ്ടാം ദിവസമാണ് അമേരിക്കയ്ക്ക് ഹോര്‍മുസിന് മുകളില്‍ വച്ച് ഡ്രോണ്‍ നഷ്ടമാകുന്നതെന്നതും ശ്രദ്ധേയമാണ്.
നിലവിലെ സാഹചര്യങ്ങളുടെ പശ്ചാത്തലത്തിലാണ് 200 മില്യണ്‍ ഡോളര്‍ വില വരുന്ന MQ-4C ട്രിറ്റനെ പശ്ചിമേഷ്യയില്‍ യുഎസ് സെന്‍ട്രല്‍ കമാന്‍ഡ് എത്തിച്ചത്. തന്ത്രപ്രധാന മേഖലകളില്‍ മണിക്കൂറുകള്‍ നീളുന്ന നിരീക്ഷണം നടത്താന്‍ ട്രിറ്റണ് സാധിക്കുമെന്നതാണ് പരമ്പരാഗത നിരീക്ഷണ ഡ്രോണുകളില്‍ നിന്ന് ഇതിനെ വ്യത്യസ്തമാക്കുന്നത്. കടലിന് മുകളിലുള്ള കൃത്യമായ നിരീക്ഷണത്തിനും P-8A പോസിഡയന്‍ പട്രോള്‍ വിമാനങ്ങള്‍ക്കുമാണ് ട്രിറ്റന്‍റെ സേവനം പ്രയോജനപ്പെടുത്തിയിരുന്നത്. 7400 നോട്ടിക്കല്‍ മൈല്‍ റേഞ്ചില്‍ 24 മണിക്കൂറിലേറെ നേരെ 50,000 അടി ഉയരത്തില്‍ നിരീക്ഷണം നടത്താന്‍ ട്രിറ്റണ്‍ പര്യാപ്തമാണ്. 2025 ലെ കണക്ക് അനുസരിച്ച് 20 MQ 4 C ട്രിറ്റണ്‍ ഡ്രോണുകളാണ് യുഎസ് സൈന്യത്തിന്‍റെ പക്കലുള്ളത്. ഏഴെണ്ണം കൂടി വാങ്ങാനുള്ള തയാറെടുപ്പിലായിരുന്നു യുഎസ്.
യുണൈറ്റഡ് സ്റ്റേറ്റ്സും ഇറാനും തമ്മിൽ നേരത്തെ ഒപ്പിട്ട വെടിനിർത്തൽ കരാർ വലിയ പ്രതിസന്ധിയിലേക്ക് നീങ്ങുന്നതായി റിപ്പോർട്ടുകൾ. പുതിയ ചർച്ചകൾ ആരംഭിക്കാനിരിക്കെ, ഇരുരാജ്യങ്ങളും തമ്മിലുള്ള അസ്വാരസ്യങ്ങൾ വർദ്ധിച്ചത് ആഗോള എണ്ണ വിപണിയെയും സമ്മർദ്ദത്തിലാക്കിയിരിക്കുകയാണ്. ഹോർമുസ് കടലിടുക്കിൽ ഇറാൻ വാഗ്ദാനങ്ങൾ ലംഘിച്ചുവെന്ന് അമേരിക്ക ആരോപിച്ചതും, ഇസ്രായേൽ ലെബനനെ ആക്രമിച്ചത് വെടിനിർത്തൽ ധാരണയുടെ ലംഘനമെന്ന് ഇറാൻ കുറ്റപ്പെടുത്തിയതുമാണ് ഇപ്പോൾ ഉയർന്നിരിക്കുന്ന പ്രതിഷധത്തിന് കാരണം.
ഹോർമുസ് കടലിടുക്കിലെ ഉപരോധം ചർച്ചകൾക്ക് മുൻപ് പൂർണമായും ഒഴിവാക്കില്ലെന്ന നിലപാടിലാണ് ഇറാൻ. ലെബനനിലേക്ക് ഇസ്രായേൽ തുടർച്ചയായി ആക്രമണം നടത്തുന്നതിൽ കടുത്ത വിമർശനവും ഇറാൻ ഉന്നയിക്കുന്നു. കരാറിന്റെ ഭാഗമായുള്ള നിബന്ധനകൾ ലംഘിക്കപ്പെടുന്നു എന്നാരോപിച്ച് ഇറാൻ എണ്ണ വിതരണത്തിൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയതാണ് നിലവിലെ പ്രതിസന്ധിക്ക് പ്രധാന കാരണം. മധ്യേഷ്യയിലെ രാഷ്ട്രീയ സാഹചര്യങ്ങളും ഉപരോധങ്ങളുമായി ബന്ധപ്പെട്ട തർക്കങ്ങളും കാരണം എണ്ണക്കയറ്റുമതിയിൽ വലിയ ഇടിവുണ്ടായിട്ടുണ്ട്. ഇത് വരാനിരിക്കുന്ന ഉന്നതതല ചർച്ചകൾക്ക് തിരിച്ചടിയാകുമെന്ന് നയതന്ത്ര വിദഗ്ധർ വിലയിരുത്തുന്നു. സമാധാന ശ്രമങ്ങൾ പാളുന്നത് മേഖലയിൽ വീണ്ടും സംഘർഷസാധ്യത വർദ്ധിപ്പിക്കുന്നുണ്ട്.
https://www.facebook.com/Malayalivartha























