വീഴ്ച വരുത്തിയാൽ നടപടി; ശബരിമലയിലെ യുവതീ പ്രവേശനത്തിൽ പ്രതിഷേധിച്ച് കഴിഞ്ഞ രണ്ട് ദിവസമായി തുടരുന്ന അക്രമ സംഭവങ്ങൾ അമർച്ച ചെയ്യുന്നതിൽ വീഴ്ച വരുത്തിയ പൊലീസുദ്യോഗസ്ഥർക്ക് ഡി.ജി.പിയുടെ താക്കീത്

പ്രായഭേദമന്യേ എല്ലാപ്രായത്തിലുമുള്ളവർക്ക് ശബരിമല ദർശനം നടത്താം എന്ന സുപ്രീംകോടതി വിധിയുടെ അടിസ്ഥാനത്തിൽ രണ്ടുയുവതികൾ ദർശനം നടത്തിയതിനു പിന്നാലെ പ്രതിഷേധം ശക്തമാകുകയാണ്. ശബരിമലയിലെ യുവതീ പ്രവേശനത്തിൽ പ്രതിഷേധിച്ച് കഴിഞ്ഞ രണ്ട് ദിവസമായി തുടരുന്ന അക്രമ സംഭവങ്ങൾ അമർച്ച ചെയ്യുന്നതിൽ വീഴ്ച വരുത്തിയ പൊലീസുദ്യോഗസ്ഥർക്ക് ഡി.ജി.പിയുടെ താക്കീത്. യുവതി പ്രവേശനത്തെ തുടർന്ന് അക്രമങ്ങളുണ്ടാകുമെന്ന ഇന്റലിജൻസ് റിപ്പോർട്ട് അവഗണിച്ചതിനും കരുതൽ അറസ്റ്റ് ഉൾപ്പെടെയുള്ള മുൻകരുതൽ നടപടികൾ സ്വീകരിക്കുന്നതിൽ വരുത്തിയ വീഴ്ചയും കണക്കിലെടുത്താണ് നടപടി.
അക്രമങ്ങൾ അമർച്ച ചെയ്യുന്നതിന്റെ ഭാഗമായി ഓപ്പറേഷൻ ബ്രോക്കൺ വിൻഡോയെന്ന പേരിൽ ശക്തമായ നടപടിക്ക് ഇന്നലെ വീഡിയോ കോൺഫറൻസിലൂടെ നൽകിയ നിർദേശം പ്രാവർത്തികമായില്ല. കരുതൽ അറസ്റ്ര് ഉൾപ്പെടെയുള്ള നടപടികൾ സ്വീകരിക്കാതിരുന്നതും തിരുവനന്തപുരവും പാലക്കാടുമുൾപ്പെടെ ചില ജില്ലകളിൽ സ്ഥിതിഗതികൾ രൂക്ഷമാക്കി. തിരുവനന്തപുരം റൂറൽ പൊലീസ് ജില്ലയിൽ ഇന്നും അക്രമങ്ങൾ തുടരുന്നുണ്ട്.
എന്നാൽ നഗരത്തിൽ സ്ഥിതിഗതികൾ ശാന്തമായിട്ടുണ്ട്. 92 പേരെ നഗരത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നായി ഇന്ന് സിറ്റി പൊലീസ് കരുതൽ തടങ്കൽ പ്രകാരം അറസ്റ്റ് ചെയ്തു . ഹർത്താൽ ദിനത്തിലും അതിന് മുമ്പും പിമ്പുമുണ്ടായ അക്രമ സംഭവങ്ങളിലുൾപ്പെട്ട മുഴുവൻ പ്രതികളെയും ഉടൻ പിടികൂടണമെന്ന് ഡി.ജി.പി പൊലീസിന് നിർദേശം നൽകി. ഇതിന്റെ ഭാഗമായി ഇന്നലെ രാത്രി മുതൽ സംസ്ഥാനത്ത് വ്യാപക തെരച്ചിൽ ആരംഭിച്ചിട്ടുണ്ട്. അക്രമികളെ അറസ്റ്റ് ചെയ്യുന്നതിൽ വീഴ്ചയുണ്ടായാൽ കർശന നടപടികൈക്കൊള്ളുമെന്ന് ഡി.ജി.പി മുന്നറിയിപ്പ് നൽകി.
ശബരിമലയില്‍ സ്ത്രീപ്രവേശനം നടപ്പിലാക്കിയതില്‍ പ്രതിഷേധിച്ച് സംസ്ഥാനത്തിന്റെ വിവിധയിടങ്ങളില്‍ ബിജെപിയും ശബരിമല കര്‍മസമിതിയും നടത്തിയ പ്രതിഷേധ പ്രകടനങ്ങള്‍ അക്രമാസക്തമായി. സംസ്ഥാനത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ ഇപ്പോഴും അക്രമം തുടരുകയാണ്. മലപ്പുറം സ്വദേശികളായ ബിന്ദു അമ്മിണിയും കനകദുര്‍ഗയുമാണ് ശബരിമല ദര്‍ശനം നടത്തിയത്. അതീവ രഹസ്യമായിട്ടായിരുന്നു ബിന്ദുവും കനകദുര്‍ഗ്ഗയും ശബരിമലയില്‍ ദര്‍ശനം തുടങ്ങിയത്. പിന്നീട് മുഖ്യമന്ത്രികൂടി സംഭവം സ്ഥിരീകരിച്ച് രംഗത്ത് എത്തിയതോടെയാണ് പ്രതിഷേധം രൂക്ഷമായത്.
ഇന്ന് പുലർച്ചെ ഒരുമണിയോടെ കണ്ണൂർ പുതിയതെരുവിൽ പ്രവർത്തിക്കുന്ന ബി.ജെ.പി ഓഫീസിന് തീയിട്ടു. ഓഫീസിൽ ഉണ്ടായിരുന്ന ഒരു പ്രവർത്തകന് പൊള്ളലേറ്റിട്ടുണ്ട്. മൂപ്പൻപാറ സ്വദേശി സുരേഷിനാണ് പൊള്ളലേറ്റത്. 40 ശതമാനത്തോളം പൊള്ളലേറ്റ ഇയാളെ പരിയാരം മെഡിക്കൽ കോളേജ് ആശുപത്രി തീവ്രപരിചരണ വിഭാഗത്തിൽ പ്രവേശിപ്പിച്ചു. ബൈക്കിലെത്തിയ 2 പേരാണ് ഓഫീസിന് തീവച്ചതെന്ന് ആശുപത്രിയിൽ കഴിയുന്ന സുരേഷ് പൊലീസിനോട് പറഞ്ഞു. വളപട്ടണം സി.ഐ കൃഷ്ണന്റെ നേതൃത്വത്തിലുള്ള പൊലീസ് അന്വേഷണം തുടങ്ങി.
കഴിഞ്ഞദിവസങ്ങളിലുണ്ടായ അക്രമവുമായി ബന്ധപ്പെട്ട് കണ്ണൂർ ജില്ലയിൽ വിവിധ പൊലീസ് സ്റ്റേഷനുകളിലായി 100 ഓളം കേസുകൾ രജിസ്റ്റർ ചെയ്തു. 140 പ്രതികളാണ് മൊത്തം. കണ്ണൂർ, തലശ്ശേരി, വളപട്ടണം,പയ്യന്നൂർ കുടിയാന്മല, തളിപ്പറമ്പ് സ്റ്റേഷനുകളിലാണ് കൂടുതൽ കേസുകളുള്ളത്. ഇതിൽ കണ്ണൂർ പൊലീസ് സബ്ഡിവിഷനിൽ വിവിധ കേസുകളിൽപെട്ട 52 പേരെ പൊലീസ് അറസ്റ്റ് ചെയ്തു. 23പേരെ കോടതി റിമാന്റ് ചെയ്തു.
തളിപ്പറമ്പ് പൊലീസ് ഡിവിഷനിൽ കീഴിൽ തളിപ്പറമ്പ്, കുടിയാന്മല സ്റ്റേഷനുകളിൽ ആറ് പേർ അറസ്റ്റിലായി. ഇവിടെ രാത്രി കാര്യമായ അക്രമങ്ങൾ റിപ്പോർട്ട് ചെയ്തിട്ടില്ല. തലശ്ശേരി പൊലീസ് വിവിധ അക്രമ സംഭവങ്ങളിലായി 10 കേസുകൾ എടുത്തിട്ടുണ്ട്. പ്രതികളെ പിടികൂടുന്നതിന് വേണ്ടി അക്രമ ബാധിത പ്രദേശങ്ങളിൽ റെയ്ഡ് ശക്തമാക്കിയിട്ടുണ്ട്.
https://www.facebook.com/Malayalivartha























