മതപരമായ ആചാരങ്ങളില്‍ കോടതി ഇടപെടുന്നത് ശരിയല്ല; അവിശ്വാസികളെയാണ് സര്‍ക്കാര്‍ ശബരിമലയിലെത്തിച്ചു ദര്‍ശനം നടത്തിച്ചത്; സംസ്ഥാന സര്‍ക്കാരിനെ രൂക്ഷമായി വിമര്‍ശിച്ച് ബിജെപി എംപി

ശബരിമല യുവതി പ്രവേശന വിഷയത്തിൽ സംസ്ഥാന സര്‍ക്കാരിനെ രൂക്ഷമായി വിമര്‍ശിച്ച് ബിജെപി എംപി മീനാക്ഷി ലേഖി ലോക്‌സഭയില്‍. ശബരിമലയെ സംഘര്‍ഷഭൂമിയാക്കിയതിന്റെ പൂര്‍ണ ഉത്തരവാദിത്തം മുഖ്യമന്ത്രി പിണറായി വിജയനാണ്. മതവിരോധികളെ ക്ഷേത്രത്തിലെത്തിച്ച് സംസ്ഥാനത്തെ ഹിന്ദുക്കളുടെ വികാരം വൃണപ്പെടുത്താന്‍ സര്‍ക്കാര്‍ ശ്രമിക്കുകയാണെന്ന് മീനാക്ഷി ലേഖി കുറ്റപ്പെടുത്തി.
വിശ്വാസികളെ തെറ്റിദ്ധരിപ്പിച്ചാണ് രണ്ടു യുവതികളെ പൊലീസ് സന്നിധാനത്തെത്തിച്ചത്. ട്രാന്‍സ്‌ജെന്‍ഡേഴ്‌സ് ആണെന്നാണു പൊലീസ് പറഞ്ഞത്. ആംബുലന്‍സ് പോലും ഇതിനായി ഉപയോഗിച്ചു. അവര്‍ അയ്യപ്പ വിശ്വാസികള്‍ ആയിരുന്നില്ല. അവിശ്വാസികളെയാണ് സര്‍ക്കാര്‍ ശബരിമലയിലെത്തിച്ചു ദര്‍ശനം നടത്തിച്ചതെന്നും മീനാക്ഷി ലേഖി പറഞ്ഞു. മതപരമായ ആചാരങ്ങളില്‍ കോടതി ഇടപെടുന്നത് ശരിയല്ലെന്നു മീനാക്ഷി ലേഖി പറഞ്ഞു. 41 ദിവസം വ്രതമെടുത്തു വേണം ശബരിമലയ്ക്കു പോകാന്‍. ഇതിന്റെ ദൈര്‍ഘ്യം കുറയ്ക്കാന്‍ കോടതിക്കു കഴിയുമോ. ക്രിസ്തു ജനിച്ച സ്ഥലം സുപ്രീംകോടതിക്കു നിശ്ചയിക്കാന്‍ കഴിയുമോ എന്നും വിശ്വാസികള്‍ ഉപവാസം നടത്തുന്നതിനിടെ അവരെ ചായയും മറ്റും കുടിക്കാന്‍ നിര്‍ബന്ധിക്കാന്‍ ആര്‍ക്കെങ്കിലും കഴിയുമോ എന്നും അവര്‍ ചോദിച്ചു.
ശബരിമല വിഷയത്തില്‍ കേരളത്തിലെ സംഘര്‍ഷം യുഡിഎഫ്, ഇടത് എം.പിമാര്‍ പാര്‍ലമെന്‍റില്‍ ഉന്നയിച്ചു. ശബരിമല വിഷയത്തില്‍ നിയമനിര്‍മ്മാണം വേണമെന്ന് കെ.സി വേണുഗോപാല്‍ എം.പി പറഞ്ഞു. സുപ്രിം കോടതി വിധിയെ മാനിക്കണമെന്ന് പി.കരുണാകരനും ആവശ്യപ്പെട്ടു.
ശൂന്യവേളയില്‍ കെ.സി വേണുഗോപാല്‍ എം.പിയാണ് ശബരിമല വിഷയം ലോക്സഭയില്‍ ഉന്നയിച്ചത്. ശബരിമലയില്‍ സര്‍ക്കാര്‍ വിശ്വാസികളെ വ്രണപ്പെടുത്തിയതായി കെ.സി വേണുഗോപാല്‍ പറഞ്ഞു. വിഷയത്തില്‍ ബിജെപി കേരളത്തില്‍ അക്രമം നടത്തുകയാണെന്നും പ്രശ്ന പരിഹാരത്തിന് കേന്ദ്രസര്‍ക്കാര്‍ നിയമനിര്‍മ്മാണം നടത്തണമെന്നും അദ്ദേഹം ലോക്സഭയില്‍ ആവശ്യപ്പെട്ടു. കോടതിവിധി നടപ്പിലാക്കാനാണ് സര്‍ക്കാര്‍ ശ്രമമെന്ന് പി.കരുണാകരന്‍ പറഞ്ഞു. കേരളത്തില്‍ ബി.ജെ.പിയും ആര്‍.എസ്.എസും നടത്തുന്ന അക്രമത്തില്‍ പ്രതിഷേധിച്ച് ഇടത് എം.പിമാര്‍ പാര്‍ലമെന്‍റിന് മുന്നില്‍ പ്രതിഷേധിച്ചു. അതേസമയം വിശ്വാസികള്‍ക്ക് നേരെ പൊലീസും സി.പി.എമ്മുമാണ് അക്രമം നടത്തിയതെന്നാരോപിച്ച് ഗാന്ധി പ്രതിമക്ക് മുന്നില്‍ ബി.ജെ.പി എം.പിമാരും പ്രതിഷേധിച്ചു.
https://www.facebook.com/Malayalivartha























