ബീവറേജസ് കോര്‍പറേഷന്റെയും മദ്യശാലകളിലേയും അഴിമതി തുടച്ചു നീക്കും; രണ്ടും കൽപ്പിച്ച് ഋഷിരാജ് സിങ് കളത്തിലിറങ്ങുന്നു

കണ്‍സ്യൂമര്‍ഫെഡിന്റെയും ബീവറേജസ് കോര്‍പറേഷന്റെയും മദ്യശാലകളിലെ അഴിമതി റിപ്പോര്‍ട്ട് ചെയ്തതിന്റെ അടിസ്ഥാനത്തില്‍. അഴിമതി തുടച്ചുനീക്കാന്‍ എക്‌സൈസ് കമ്മിഷണര്‍ ഋഷിരാജ് സിങ് നേരിട്ട് രംഗത്തിറങ്ങുകയാണ്. തിങ്കളാഴ്ച മുതലാണ് ഋഷിരാജ് സിങ് നേതൃത്വം നല്‍കുന്ന ടീം ഓരോ ജില്ലയിലെയും സംശയം ഉള്ള ഷോപ്പുകളില്‍ പരിശോധന നടത്താനൊരുങ്ങുന്നത്. മറ്റുള്ള ഷോപ്പുകളില്‍ അസി.കമ്മിഷണറുടേയും ഡെപ്യൂട്ടി കമ്മിഷണറുടേയും നേതൃത്വത്തിലായിരിക്കും പരിശോധന നടത്തുക. ഈ മാസം 31നകം പരിശോധനാ റിപ്പോര്‍ട്ട് നല്‍കാനും തുടര്‍ച്ചയായ നിരീക്ഷണങ്ങള്‍ നടത്താനാണ് കമ്മിഷണര്‍ കര്‍ശനം നിര്‍ദേശം നല്‍കിയതിന്റെ അടിസ്ഥാനത്തിലാണ് പെട്ടെന്നുള്ള ഈ നടപടി.
പല തരത്തിലാണ് അവിടെ ക്രമക്കേടുകള്‍ നടക്കുന്നത്. വിലകൂടിയ മദ്യ ബ്രാന്‍ഡുകള്‍ പൊട്ടിപോയതായി കാണിച്ചു കരിഞ്ചന്തയില്‍ വില്‍ക്കുക ചെറുകിട കച്ചവടക്കാര്‍ക്കു കൂടുതല്‍ മദ്യം വിതരണം ചെയ്യു എന്നിവയാണ് പ്രധാനമായും കണ്ടെത്തിയ ക്രമക്കേട്. ബില്ലുകളില്‍ തുക വ്യക്തമാകാത്ത തരത്തില്‍ പഴയ ടോണര്‍ ഉപയോഗിച്ചു പ്രിന്റ് ചെയ്തും, തുക പ്രിന്റ് ചെയ്ത ഭാഗം കീറി കളഞ്ഞും വെട്ടിപ്പ് നടക്കുന്നണ്ട്. അധികം പണം വാങ്ങി കൗണ്ടറുകളിലൂടെയല്ലാതെ മദ്യം വില്‍പന നടത്തുന്ന സംഭവങ്ങളും ശ്രദ്ധയില്‍ പെടുന്നുണ്ട്.
വിജിലന്‍സ് സംഘം സംസ്ഥാനത്താകെ നടത്തിയ പരിശോധനയില്‍ ബവ്‌റിജസ് കോര്‍പറേഷന്‍ ഔട്ട്‌ലറ്റുകളില്‍ ഇത്തരത്തിലുള്ള ഗുരുതരമായ ക്രമക്കേടുകളാണ് കണ്ടെത്തിയിരിക്കുന്നത്. ഇതിന്റെ തുടര്‍ച്ചയായാണ് എക്‌സൈസിന്റെ ഇത്തരത്തിലുള്ള പരിശോധന. എക്‌സൈസിന്റെ മേല്‍നോട്ടത്തിലാണു മദ്യശാലകളിലേക്കു മദ്യമെത്തിക്കുന്നത്.
കഴിഞ്ഞ മാസം 29നാണ് ബവ്‌റിജസ് കോര്‍പറേഷന്‍ ഔട്ട്‌ലറ്റുകളില്‍ വിജിലന്‍സ് മിന്നല്‍ പരിശോധന നടത്തി വ്യാപക ക്രമക്കേടുകള്‍ കണ്ടെത്തിയത്. ഉപഭോക്താക്കള്‍ മദ്യം വാങ്ങുമ്പോള്‍ ബാക്കി തുക കൃത്യമായി മടക്കി നല്‍കുന്നില്ലെന്നും ഇതിലൂടെ ജീവനക്കാര്‍ക്ക് 3000 രൂപവരെ പ്രതിദിനം ലഭിക്കുന്നതായും കണ്ടെത്തി. വിലയേക്കാള്‍ കൂടുതല്‍ തുക ജീവനക്കാര്‍ വാങ്ങുന്നതായും സ്റ്റോക്കുണ്ടായാലും കമ്മിഷന്‍ കുറവുള്ള മദ്യം സ്റ്റോക്കില്ലെന്നു പറഞ്ഞ് ഉപഭോക്താക്കളെ പറ്റിക്കുന്നതായും കണ്ടെത്തി. കമ്മിഷന്‍ കൂടുതലുള്ള മദ്യം വില്‍ക്കാനാണു ജീവനക്കാര്‍ക്കു താല്‍പര്യം.
ബവ്‌റിജസ് കോര്‍പറേഷനിലെ മദ്യശാലകളില്‍ മദ്യം പൊതിയാനുള്ള കടലാസ് 1 മാസത്തേക്ക് 6000 രൂപയ്ക്കാണു വാങ്ങുന്നത്. എന്നാല്‍ ആവശ്യത്തിനു കടലാസ് ഉപഭോക്താക്കള്‍ക്കു നല്‍കുന്നില്ലെന്നും പരിശോധനയില്‍ കണ്ടെത്തിയിരുന്നു. ബവ്‌റിജസ് കോര്‍പറേഷന്റെ 66 ഷോപ്പുകളിലാണ് വിജിലന്‍സ് പരിശോധന നടന്നത്. 338 ഔട്ട്‌ലറ്റാണ് ബവ്‌റിജ്‌സ് കോര്‍പറേഷനുള്ളത്.
തുടര്‍ച്ചയായ പരിശോധനകള്‍ ഉണ്ടാകുമെന്നും ഷോപ്പുകളിലെ അഴിമതി ഇല്ലാതാകുന്നതുവരെ പരിശോധന തുടരുമെന്നും എക്‌സൈസ് കമ്മിഷണര്‍ ഋഷിരാജ് സിങ് പ്രതികരിച്ചിരുന്നു.
https://www.facebook.com/Malayalivartha



























