മുല്ലപ്പള്ളിക്ക് പിന്നാലെ ഉണ്ണിത്താന്റെ പണവും ഖദർധാരികൾ അടിച്ചുമാറ്റി

കെ. പി. സി. സി അധ്യക്ഷൻ മുല്ലപള്ളി രാമചന്ദ്രന് പിന്നാലെ രാജ് മോഹൻ ഉണ്ണിത്താനും തെരഞ്ഞടുപ്പ് ഫണ്ട് അടിച്ചുമാറ്റിയെന്ന പരാതിയുമായി പോലീസിന് മുന്നിൽ.
തെരഞ്ഞെടുപ്പ് ഫണ്ടിലെ പണം മോഷണം പോയെന്ന പരാതിയുമായാണ് കാസര്‍ഗോട്ടെ യുഡിഎഫ് സ്ഥാനാര്‍ത്ഥി രാജ്മോഹന്‍ ഉണ്ണിത്താന്‍ രംഗത്തെത്തിയത് . തെരഞ്ഞെടുപ്പ് പ്രവർത്തനത്തിന് എത്തിയ കോൺഗ്രസ് നേതാവ് എട്ട് ലക്ഷം രൂപ മോഷ്ടിച്ചു എന്നാരോപിച്ചാണ് രാജ്മോഹൻ ഉണ്ണിത്താൻ പൊലീസിനെ സമീപിച്ചത്. കാസര്‍ഗോഡ് ജില്ലാ പൊലീസ് മേധാവിക്കാണ് രാജ്മോഹന്‍ ഉണ്ണിത്താന്‍ ഇതുസംബന്ധിച്ച പരാതി നല്‍കിയത്. തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ താന്‍ താമസിച്ച കാസര്‍ഗോഡ് മേല്‍പറമ്പിലെ വീട്ടില്‍ നിന്നും പണം മോഷണം പോയെന്നാണ് ഉണ്ണിത്താന്‍റെ പരാതി.
രാജ്മോഹൻ ഉണ്ണിത്താനുവേണ്ടി തെരഞ്ഞെടുപ്പ് പ്രവർത്തനങ്ങൾ ഏകോപിപ്പിക്കാൻ കൊല്ലത്തു നിന്ന് എത്തിയ പ്രാദേശിക കോൺഗ്രസ് നേതാവിന് എതിരായാണ് പരാതി. ജില്ലാ പോലിസ് മേധാവിക്ക് ഉണ്ണിത്താൻ നൽകിയ പരാതി അന്വേഷണത്തിനായി മേൽപ്പറമ്പ് പൊലീസ് സ്റ്റേഷനിലേക്ക് കൈമാറിയിട്ടുണ്ട്. പരാതിയെപ്പറ്റി മാധ്യമങ്ങളോട് പ്രതികരിക്കാന്‍ ഉണ്ണിത്താന്‍ തയ്യാറായിട്ടില്ല.
കോൺഗ്രസിൽ ഫണ്ട് അടിച്ചു മാറ്റൽ പുതുമയുള്ള സംഭവമല്ല. പണ്ടും ഇത്തരത്തിൽ നിരവധി പരാതികൾ ഉയർന്നിട്ടുണ്ട്. മുല്ലപ്പളളി വടകരയിൽ നിന്നും ലോകസഭയിലേക്ക് മത്സരിച്ചപ്പോഴാണ് ഡൽഹിയിൽ നിന്നും വന്ന ലക്ഷങ്ങളുടെ ഫണ്ട് മോഷ്ടിക്കപ്പെട്ടത്. സംഭവത്തിന് പിന്നിൽ കോൺഗ്രസ് നേതാക്കളാണെന്ന് മുല്ലപ്പള്ളി അന്ന് പരാതി നൽകിയിരുന്നു. എന്നാൽ പോലീസിൽ നൽകിയ പരാതിയിൽ അദ്ദേഹം ഉറച്ചുനിന്നില്ല. ഹൈകമാന്റ് ഇത് സംബന്ധിച്ച് നടത്തിയ അന്വേഷണത്തിലും മുല്ലപ്പള്ളി നിശബ്ദത പാലിച്ചു. മുല്ലപ്പള്ളിക്ക് കേസിന് പിന്നാലെ പോകരുതെന്ന് കോൺഗ്രസ് നേതാക്കൾ തന്നെ നിർദ്ദേശം നൽകിയിരുന്നു എന്നാണ് വിവരം
എന്നാൽ കഴിഞ്ഞ കുറെ നാളുകളായി രാജ്മോഹൻ ഉണ്ണിത്താൻ കോൺഗ്രസുമായി പ്രതിഷേധത്തിലാണ്. താൻ കാസർകോട് നിന്നും തോൽക്കുമെന്ന് അദ്ദേഹം സുഹൃത്തുക്കളോട് പറയുന്നുണ്ട്. കാസർകോട് കോൺഗ്രസ് നേതാക്കൾ തനിക്കെതിരെ നീങ്ങിയെന്നാണ് ഉണ്ണിത്താന്റെ ആക്ഷേപം. ഫലം വരുമ്പോൾ തോൽവി ഉറപ്പായാൽ ഉണ്ണിത്താൻ പൊട്ടിത്തെറിക്കുമെന്ന കാര്യം ഉറപ്പാണ്. ചെന്നിത്തലയും ഉമ്മൻ ചാണ്ടിയും അടക്കമുള്ള നേതാക്കൾ അദ്ദേഹത്തെ സാന്ത്വനപ്പെടുത്താൻ നോക്കുന്നുണ്ടെങ്കിലും ഫലം കണ്ടിട്ടില്ല. ഉന്നത കോൺഗ്രസ് നേതാക്കൾക്കും കാസർക്കോട് കൈവിട്ടു എന്നത് ഉറപ്പായിട്ടുണ്ട്.
ഇത്തവണ കേന്ദ്രത്തിൽ നിന്നും എത്തിയ ഫണ്ട് നാമമാത്രമാണ്. അതിൽ നിന്നാണ് 8 ലക്ഷം കൊണ്ടു പോയത്. അതാണ് ഉണ്ണിത്താന്റെ വിഷമം . ഉണ്ണിത്താനുമായി ബന്ധപ്പെട്ടവർ തന്നെയാണ് പണം കൊണ്ടുപോയത്.
ഇത് മുൻകൂട്ടി കണ്ട് ആറ്റിങ്ങലിലെ യു ഡി എഫ് സ്ഥാനാർത്ഥി അടൂർപ്രകാശ് സ്വന്തം ബിസിനസ് മാനേജർമാരെയാണ് പണം കൈകാര്യം ചെയ്യാൻ ഏൽപ്പിച്ചത്. ഓരോ ബൂത്തിലും പണം നൽകിയത് ബൂത്ത് പ്രസിഡന്റുമാരുടെ സാന്നിധ്യത്തിൽ പ്രകാശിന്റെ മാനേജർമാരാണ്. പ്രകാശിന് ഒരു കോൺഗ്രസുകാരനെയും വിശ്വാസമില്ലാത്തതു കൊണ്ടാണ് ഇത്തരത്തിൽ പ്രവർത്തിച്ചത്. ഇതേ മാതൃക മറ്റ് ചില കോൺഗ്രസ് സ്ഥാനാർത്ഥികളും പിന്തുടർന്നിരുന്നു.
https://www.facebook.com/Malayalivartha



























