സംസ്ഥാനത്ത് കനത്ത മഴ ;പമ്പ അണക്കെട്ടിന്റെ ഷട്ടര്‍ ഉയര്‍ത്തി.. തെക്കന്‍ ജില്ലകള്‍ പ്രളയ ഭീതിയില്‍
സംസ്ഥാനത്ത് കനത്ത മഴ തുടരുന്നു; തെക്കന്‍ ജില്ലകള്‍ പ്രളയ ഭീതിയില്‍ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ച ഇടുക്കി, പത്തനംതിട്ട, കോട്ടയം ജില്ലകളിലെ താഴ്ന്ന പല പ്രദേശങ്ങളും പ്രളയ ഭീതിയിലാണ്. ഇടുക്കിയില്‍ രണ്ടു ദിവസമായി തുടരുന്ന കനത്ത മഴയെ തുടര്‍ന്ന് പലയിടങ്ങളിലും മണ്ണിടിച്ചിലുണ്ടായി.
പമ്പ അണക്കെട്ടിന്റെ ഷട്ടര്‍ ഉയര്‍ത്തി. പമ്പാ നദിയിലെ ജലനിരപ്പ് ക്രമാതീതമായി ഉയരുന്നുണ്ട് ..
ഇടുക്കിയില്‍ ശനിയാഴ്ചയും റെഡ് അലര്‍ട്ട് തുടരും. വടക്കന്‍ ജില്ലകളിലും വ്യാഴാഴ്ച രാത്രി തുടങ്ങിയ മഴ ഇപ്പോഴും തുടരുന്നുണ്ട്. തിരുവനന്തപുരം, കൊല്ലം, തൃശ്ശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍ കാസര്‍കോട് ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ടാണ് പ്രഖ്യാപിച്ചിട്ടുള്ളത്. ശനിയാഴ്ച എറണാകുളത്ത് ഓറഞ്ച് അലര്‍ട്ടും പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, തൃശ്ശൂര്‍, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍ ജില്ലകളില്‍ യെല്ലോ അലര്‍ട്ടും പ്രഖ്യാപിച്ചിട്ടുണ്ട്.
കാരിക്കയം പവര്‍ ഹൗസില്‍ വൈദ്യുതി ഉത്പാദനം ഉയര്‍ത്തിയതിനാല്‍ മണിയാര്‍ ഡാമിലെ ജലനിരപ്പ് വര്‍ധിച്ച സാഹചര്യത്തില്‍ ഡാം ഷട്ടര്‍ 10 സെ.മീ ഉയര്‍ത്തി. സെക്കന്‍ഡില്‍ 6.6 എംക്യൂബ് ജലമാണ് പുറത്തേക്ക് ഒഴുകുന്നത്. ഇതുമൂലം കക്കാട് ആറില്‍ വെള്ളം ഉയരാന്‍ സാധ്യതയുള്ളതിനാല്‍ നദിയുടെ ഇരുകരയിലും താമസിക്കുന്നവര്‍ ജാഗ്രത പുലര്‍ത്തണം. പമ്പാനദിയിലും ഇതു മൂലം പരമാവധി 10 സെമി വരെ ജലനിരപ്പ് ഉയരാന്‍ സാധ്യതയുണ്ട്
റെഡ്, ഓറഞ്ച്, മഞ്ഞ അലെര്‍ട്ടുകള്‍ പ്രഖ്യാപിച്ച ജില്ലകളില്‍ പ്രളയ സാധ്യതയുള്ള പ്രദേശങ്ങളില്‍ താമസിക്കുന്നവരും 2018 ലെ പ്രളയത്തില്‍ വെള്ളം കയറിയ പ്രദേശങ്ങളില്‍ താമസിക്കുന്നവരും അടച്ചുറപ്പില്ലാത്ത വീടുകളില്‍ താമസിക്കുന്നവരും പ്രധാനപ്പെട്ട രേഖകളും പ്രത്യേകം ശ്രദ്ധപുലര്‍ത്തണമെന്ന് ദുരന്ത നിവാരണ അതോറിറ്റി നിര്‍ദേശിച്ചിട്ടുണ്ട്. ആവശ്യമായ വസ്തുക്കള്‍ ഉള്‍പ്പെടുന്ന ഒരു എമര്‍ജന്‍സി കിറ്റ് തയ്യാറാക്കി വെക്കുകയും മാറി താമസിക്കേണ്ട സാഹചര്യം വരികയാണെങ്കില്‍ അധികൃതര്‍ നിര്‍ദേശിക്കുന്ന സുരക്ഷിത സ്ഥാനത്തേക്ക് മാറിത്താമസിക്കാന്‍ തയ്യാറാവുകയും വേണമെന്നും അവര്‍ അറിയിച്ചു
പത്തനംതിട്ട ജില്ലയില്‍ ജൂലൈ 22 വരെ മഞ്ഞ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. മഴ കനത്തതോടെ ഡാമുകളിലെ ജല നിരപ്പ് ഉയരാന്‍ തുടങ്ങി. പമ്പ, കക്കി, ശബരിഗിരി എന്നീ പ്രധാന ഡാമുകളിലെ നിലവിലെ സംഭരണം പരമാവധി സംഭരണ ശേഷിയുടെ 24 ശതമാനം മാത്രമേ ഉള്ളൂ. എന്നാല്‍, ചെറിയ സംഭരണ ശേഷിയുള്ള ചെറുകിട ഡാമുകളില്‍ ജലനിരപ്പ് ഉയരുന്നുണ്ട്.
റാന്നി താലൂക്കിലെ നാറാണംമുഴി, വെച്ചൂച്ചിറ പഞ്ചായത്തുകളിലായി സ്ഥിതി ചെയ്യുന്ന പെരുന്തേനരുവി ചെറുകിട ജലവൈദ്യുതി പദ്ധതിയുടെ തടയണയില്‍ വെള്ളം കവിഞ്ഞ് ഒഴുകുന്നതിനാല്‍ കുറുമ്പന്‍ മൂഴി കോളനിയിലേക്ക് പോകുന്ന കോസ് വേ വെള്ളം കയറുന്നത് പതിവുള്ളതാണ്. ജലനിരപ്പ് ഉയരാനുള്ള സാധ്യത കണക്കിലെടുത്ത് കോളനി നിവാസികള്‍ക്ക് ജാഗ്രത നിര്‍ദേശവും പഞ്ചായത്ത് അധികൃതര്‍ക്കും ഫയര്‍ ഫോഴ്സിനും ആവശ്യമെങ്കില്‍ കോളനിവാസികളെ ക്യാമ്പിലേക്ക് മാറ്റാനുഉള്ള നിര്‍ദേശവും നല്‍കിയിട്ടുണ്ട്.
സംസ്ഥാനത്ത് പല ഇടങ്ങളിലും കടൽക്ഷോഭം ശക്തമാണ് . ആലപ്പാട് കടൽ 50 മീറ്ററോളം കരയിലേക്ക് കയറി. പുനരധിവാസം ആവശ്യപ്പെട്ട് തീരവാസികൾ റോഡ് ഉപരോധിച്ചു. മലപ്പുറത്ത് പൊന്നാനി മുതൽ കാപ്പിരിക്കാട് വരെയുള്ള തീരത്തും വീടുകളിൽ വെള്ളം കയറി. കൊച്ചിയിൽ ചെല്ലാനം, കമ്പനിപ്പടി ഭാഗങ്ങളിലും വീടുകളിൽ വെള്ളം കയറി.
നീണ്ടകരയിൽനിന്നു മത്സ്യബന്ധനത്തിനു പോയ വള്ളത്തിലെ മൂന്നു പേരെ കാണാതായി. കന്യാകുമാരി നീരോട് സ്വദേശികളെയാണു കാണാതായത്. വള്ളത്തിലുണ്ടായിരുന്ന സ്റ്റാൻലി, നിക്കോളാസ് എന്നിവർ രക്ഷപെട്ടു. സ്റ്റാൻലിന്റെ ഉടമസ്ഥതയിലുള്ളതാണു താദേയൂസ് മാതാ വള്ളം. നീണ്ടകര ഹാർബറിൽനിന്ന് ഇന്നു രാവിലെയാണ് ഇവർ മത്സ്യബന്ധനത്തിനു പോയത്..കടലിൽ വച്ചു കാറ്റിൽപ്പെട്ടു മറിയുകയായിരുന്നു.
ആലപ്പുഴ, ചെറിയഴീക്കൽ തീരങ്ങളിലും കടലാക്രമണം രൂക്ഷമാണ്. വിഴിഞ്ഞത്തുനിന്നു കാണാതായ നാലു പേരെ കണ്ടെത്താനായില്ല. തിരച്ചിലിനായി നേവിയുടെ സഹായം തേടുമെന്ന് അധികൃതർ അറിയിച്ചു
വാഗമണ്‍ തീക്കോയി റോഡില്‍ മണ്ണിടിച്ചിലിനെ തുടര്‍ന്ന് ഗതാഗതം തടസ്സപ്പെട്ടു. മണിക്കൂറുകള്‍ക്ക് ശേഷം മണ്ണ് നീക്കി ഗതാഗതം പുനഃസ്ഥാപിച്ചിട്ടുണ്ട്. കോട്ടയം ഈരാറ്റുപ്പേട്ട മേഖലയിലും കനത്ത മഴയില്‍ മണ്ണിടിച്ചിടലുണ്ടായി. പമ്പയില്‍ ജലനിരപ്പ് ഉയര്‍ന്ന് മണല്‍പ്പുറത്തെ കടകളില്‍ വെള്ളം കയറി. ശബരിമലയിലും കനത്ത മഴയാണ്. രാത്രി യാത്ര ഒഴിവാക്കണമെന്ന് അധികൃതര്‍ അറിയിച്ചു.
ഉരുള്‍പൊട്ടല്‍ സാധ്യത ഉള്ളതിനാല്‍ രാത്രി സമയത്ത് മലയോരമേഖലയിലേക്കുള്ള യാത്ര ഒഴിവാക്കുക. റോഡുകള്‍ക്ക് കുറുകെ ഉള്ള ചെറിയ ചാലുകളിലൂടെ മലവെള്ള പാച്ചിലും ഉരുള്‍പൊട്ടലും ഉണ്ടാകാന്‍ സാധ്യതയുണ്ട് എന്നതിനാല്‍ ഇത്തരം ചാലുകളുടെ അരികില്‍ വാഹനങ്ങള്‍ നിര്‍ത്തരുത്. പുഴകളിലും തോടുകളിലും ജലനിരപ്പ് ഉയരാന്‍ സാധ്യതയുള്ളതിനാല്‍ തോടുകളും പുഴയും മുറിച്ചു കടക്കരുത്. പുഴകളിലും, ചാലുകളിലും, വെള്ളക്കെട്ടിലും മഴയത്ത് ഇറങ്ങരുത്. പ്രത്യേകിച്ച് കുട്ടികള്‍ ഇറങ്ങുന്നില്ല എന്ന് മുതിര്‍ന്നവര്‍ ഉറപ്പുവരുത്തണം. നദിയില്‍ കുളിക്കുന്നതും, തുണി നനയ്ക്കുന്നതും, കളിക്കുന്നതും ഒഴിവാക്കുക. ടിവിയിലും റേഡിയോയിലും വരുന്ന മുന്നറിയിപ്പുകള്‍ ശ്രദ്ധിക്കുക.
പത്തനംതിട്ട ജില്ലയിലെ എല്ലാ താലൂക്കാഫീസുകളിലും 24 മണിക്കൂറും കണ്‍ട്രോള്‍ റൂമുകള്‍ പ്രവര്‍ത്തിക്കും. പൊതുജനങ്ങള്‍ക്ക് താഴെപ്പറയുന്ന ഫോണ്‍ നമ്പരുകളില്‍ ബന്ധപ്പെടാം.
കലക്ടറേറ്റ് - 0468 2322515/ 0468 2222515/ 8078808915,
താലൂക്കാഫീസ് തിരുവല്ല- 0469 2601303, കോഴഞ്ചേരി -04682222221, മല്ലപ്പളളി- 0469 2682293, അടൂര്‍ -04734 224826, റാന്നി- 04735 227442, കോന്നി -0468 2240087.
https://www.facebook.com/Malayalivartha