കെ.ബി.ഗണേഷ് കുമാർ പ്രസിഡന്റായ പത്തനാപുരം എൻഎസ്എസ് താലൂക്ക് യൂണിയൻ കമ്മിറ്റി പിരിച്ചുവിട്ടു..ഗണേഷ് കുമാറിന്റേത് ഏകാധിപത്യ പ്രവണത..

എൻഎസ്എസ് ബോർഡ് ഓഫ് ഡയറക്ടേഴ്സ് അംഗവും മന്ത്രിയുമായ കെ.ബി.ഗണേഷ് കുമാർ പ്രസിഡന്റായ പത്തനാപുരം എൻഎസ്എസ് താലൂക്ക് യൂണിയൻ കമ്മിറ്റി പിരിച്ചുവിട്ടു. കരയോഗം റജിസ്ട്രാർ ചുമതലപ്പെടുത്തിയ അഡ്ഹോക് കമ്മിറ്റി ചുമതലയേറ്റു. കരിക്കത്തിൽ തങ്കപ്പൻ പിള്ളയാണ് 14 അംഗ അഡ്ഹോക് കമ്മിറ്റിയുടെ അധ്യക്ഷൻ. 19 അംഗങ്ങളുള്ള താലൂക്ക് യൂണിയനിൽ 11 പേർ റജിസ്ട്രാർക്കു രാജി നൽകിയിരുന്നു. തുടർന്നാണു നടപടി. ഗണേഷ് കുമാറിന്റേത് ഏകാധിപത്യ പ്രവണതയാണെന്ന് ആരോപിച്ചാണ് അംഗങ്ങൾ രാജി നൽകിയത്.
ബോർഡ് ഓഫ് ഡയറക്ടേഴ്സ് അംഗം പ്രസിഡന്റായ താലൂക്ക് യൂണിയൻ പിരിച്ചുവിട്ടത് അപൂർവതയായി.പത്തനാപുരം താലൂക്ക് യൂണിയന്റെ ആസ്ഥാനമായ പുനലൂരിൽ പത്മാ കഫേ നിർമിച്ചതിൽ അഴിമതി നടന്നെന്നു ഭരണസമിതി അംഗങ്ങൾ ആരോപിച്ചിരുന്നു. പുനലൂരിലെ യൂണിയൻ ആസ്ഥാനത്ത് 'പത്മാ കഫെ' തുടങ്ങുന്നതിലെ സാന്പത്തിക ക്രമക്കേടുകളെപ്പറ്റി ഏറെനാളായി വിവാദം പുകയുകയായിരുന്നു. ഇതുമായി ബന്ധപ്പെട്ട് രണ്ടാഴ്ചമുൻപ് ചേർന്ന ഭരണസമിതി യോഗത്തിൽ സെക്രട്ടറിയോടും അംഗങ്ങളോടും പ്രസിഡന്റ് രൂക്ഷമായി പെരുമാറിയതായും പരാതിയുയർന്നിരുന്നു.
ഇതേത്തുടർന്ന് പത്തരവർഷം യൂണിയൻ സെക്രട്ടറിയായിരുന്ന ജി. അനിൽകുമാർ നിർബന്ധിത സ്ഥലംമാറ്റം വാങ്ങി കൊല്ലം യൂണിയനിലേക്ക് പോയി.ഈ പശ്ചാത്തലത്തിലാണ് വൈസ് പ്രസിഡന്റ് ജെ. രാധാകൃഷ്ണപിള്ളയടക്കം 11 ഭരണസമിതി അംഗങ്ങൾ ചങ്ങനാശ്ശേരിയിലെത്തി രാജിക്കത്ത് നൽകിയത്.ഈ വിഷയം ഉന്നയിച്ച സമിതി അംഗം പട്ടാഴി വടക്കേക്കര സ്വദേശി ആർ.വേണുകുമാറിനെ മർദിച്ചതു വിവാദമായി. അഴിമതിയും മർദനവും അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ടു ഭരണസമിതിയിലെ 11 പേർ നേതൃത്വത്തിനു പരാതി നൽകിയിരുന്നു.
ഇവർ രാജിവച്ചതോടെ ഭൂരിപക്ഷം നഷ്ടമായ കമ്മിറ്റിയുടെ പ്രസിഡന്റ് സ്ഥാനത്തു നിന്നു ഗണേഷ്കുമാറിനെ ഒഴിവാക്കാനുള്ള നീക്കം സജീവമായി.രണ്ടുപേർ രാജി പിൻവലിക്കുന്നതായി കാണിച്ചു പിന്നീടു ഗണേഷ്കുമാറിന്റെ കൈവശം കത്ത് കൊടുത്തു വിട്ടെങ്കിലുംനേരിട്ടെത്തി അറിയിക്കണമെന്നായിരുന്നു നേതൃത്വത്തിന്റെ നിലപാട്. എന്നാൽ അതുണ്ടായില്ല.ഇതേസമയം യൂണിയനുമായി ബന്ധപ്പെട്ടുയർന്ന ആരോപണങ്ങൾ നിഷേധിച്ച് പ്രസിഡന്റ് കെ.ബി. ഗണേഷ്‌കുമാർ രംഗത്തെത്തിയിരുന്നു.
തന്നെയും യൂണിയനെയും തകർക്കാൻ രാഷ്ട്രീയമായി ലക്ഷ്യമിട്ടിട്ടുള്ളതാണ് ആരോപണങ്ങളെന്നായിരുന്നു അദ്ദേഹം വിശദീകരിച്ചിരുന്നത്.രാജിവച്ച 11 പേരെ കൂടാതെ വിവിധ കരയോഗങ്ങളെ പ്രതിനിധീകരിച്ച് അജികുമാർ, ജയപ്രകാശ്, രൂപേഷ് എന്നിവരെക്കൂടി ഉൾപ്പെടുത്തിയാണ് അഡ്ഹോക് കമ്മിറ്റി രൂപീകരിച്ചത്. ആറു മാസത്തിനുള്ളിൽ തിരഞ്ഞെടുപ്പ് നടത്തുന്നതു വരെയാണു ചുമതല.
https://www.facebook.com/Malayalivartha
























