നെതന്യാഹു കൊല്ലപ്പെട്ടോ? സോഷ്യൽ മീഡിയയിലെ വൈറൽ വാർത്തയ്ക്ക് പിന്നിലെ സത്യാവസ്ഥ ഇതാണ്...

ഇസ്രായേല്‍ പ്രധാനമന്ത്രി ബന്യാമിന്‍ നെതന്യാഹു വ്യോമാക്രമണത്തില്‍ കൊല്ലപ്പെട്ടോ. രണ്ടു ദിവസമായി ഇത്തരമൊരു വാര്‍ത്ത ലോകമാധ്യമങ്ങളില്‍ അതിവേഗം പ്രചരിക്കുകയാണ്. ഇറാനിലെ വാര്‍ത്താ ഏജന്‍സികളായ ഫാര്‍സ്, തസ്‌നീം എന്നിവ പ്രസിദ്ധീകരിച്ച റിപ്പോര്‍ട്ടുകളാണ് ഈ അഭ്യൂഹങ്ങള്‍ക്ക് ആക്കം കൂട്ടിയിരിക്കുന്നത്. കഴിഞ്ഞ ഏതാനും ദിവസങ്ങളായി നെതന്യാഹുവിനെ പൊതുവേദികളിലോ പുതിയ വിഡിയോകളിലോ കാണുന്നില്ലെന്നും നെതന്യാഹു ഇറാന്റെ മിസൈല്‍ ആക്രമണത്തില്‍ കൊല്ലപ്പെട്ടെന്നുമാണ് വ്യാപക പ്രചാരണം.
നെതന്യാഹുവിന്റെ ഓഫിസ് ലക്ഷ്യമാക്കി ഇറാന്‍ മിസൈല്‍ ആക്രമണം നടത്തിയെന്നും, ഇതില്‍ നെതന്യാഹുവിന് ഗുരുതര പരിക്കുപറ്റുകയോ അല്ലെങ്കില്‍ കൊല്ലപ്പെടുകയോ ചെയ്തിട്ടുണ്ടാകാം എന്നുമുള്ള സാധ്യതകളാണ് ഇറാന്‍ മാധ്യമങ്ങള്‍ ഉന്നയിക്കുന്നത്. ഇസ്രായേല്‍ അധികൃതര്‍ ഇക്കാര്യത്തില്‍ മൗനം പാലിക്കുകയാണെന്നും, സംഭവങ്ങള്‍ രഹസ്യമായി വെച്ചിരിക്കുകയാണെന്നും സമൂഹമാധ്യമങ്ങളില്‍ പ്രചാരണമുണ്ട്.
നെതന്യാഹുവിന്റെ സഹോദരന്‍ ഇദ്ദോ നെതന്യാഹു, ദേശീയ സുരക്ഷ മന്ത്രി ഇറ്റാമര്‍ ബെന്‍-ഗ്വിര്‍ എന്നിവരും ആക്രമണത്തില്‍ കൊല്ലപ്പെട്ടതായും വാര്‍ത്തകള്‍ പ്രചരിക്കുന്നുണ്ട്. നെതന്യാഹുവിന്റെ വസതിക്ക് നേരെ ഇറാന്‍ നടത്തിയ ആക്രമണത്തില്‍ അദ്ദേഹത്തിന് പരിക്കേറ്റുവെന്നും സഹോദരന്‍ കൊല്ലപ്പെട്ടുവെന്നുമാണ് ഐആര്‍ജിസി അനുകൂല മാധ്യമമായ തസ്‌നീം റിപ്പോര്‍ട്ട് ചെയ്തത്. എന്നാല്‍ ഈ വാര്‍ത്തകള്‍ ഇസ്രയേല്‍ ശക്തമായി നിഷേധിച്ചിരിക്കുകയാണ്.
മുന്‍ യുഎസ് ഇന്റലിജന്‍സ് ഓഫീസര്‍ സ്‌കോട്ട് റിട്ടറെ ഉദ്ധരിച്ചാണ് പല റിപ്പോര്‍ട്ടുകളും പുറത്തുവരുന്നത്. സുരക്ഷാ കാരണങ്ങളാല്‍ അനേരിക്കന്‍ പ്രസിഡന്റ് ട്രംപിന്റെ മരുമകന്‍ കുഷ്‌നര്‍ ഉള്‍പ്പെടെയുള്ളവരുടെ ഇസ്രയേല്‍ സന്ദര്‍ശനം റദ്ദാക്കിയതും നെതന്യാഹുവിന്റെ വീടിന് ചുറ്റും സുരക്ഷ കര്‍ശനമാക്കിയതും ഈ അഭ്യൂഹങ്ങള്‍ക്ക് ബലം നല്‍കാന്‍ ഇറാന്‍ മാധ്യമങ്ങള്‍ ഉപയോഗിക്കുന്നു.
അതേസമയം, ഇറാന്‍ നടത്തുന്നത് വെറും വിവരക്കേട് മാത്രമാണെന്ന് ഇസ്രായേല്‍ മാധ്യമങ്ങള്‍ വ്യക്തമാക്കി. കഴിഞ്ഞ ദിവസം നെതന്യാഹു ബീര്‍ഷെബയിലെ ആക്രമണം നടന്ന സ്ഥലം സന്ദര്‍ശിച്ചതായും ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല്‍ മാക്രോണുമായി നെതന്യാഹു ഫോണില്‍ സംസാരിച്ചതായും ഇസ്രയേല്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ഇറാന്‍ ഇത്തരത്തില്‍ പ്രചാരണം നടത്തുന്ന വേളയിലാണ് നെതന്യാഹു നാടകീയമായി സൈനികര്‍ക്കൊപ്പം പുറത്തുവന്നത്.
അതേ സമയം ഇറാനിലെ ആണവ തലച്ചോറുകളെ വ്യോമാക്രമണത്തില്‍ തകര്‍ത്തെന്ന് ഇസ്രയേല്‍ അവകാശപ്പെട്ടു. ഇറാനിലെ പ്രമുഖ ആണവ ശാസ്ത്രജ്ഞരെ വധിച്ചതായാണ് നെതന്യാഹുവിന്റെ അവകാശവാദം. ഇറാന്റെ പുതിയ പരമോന്നത നേതാവ് ആയത്തുള്ള മൊജ്തബ ഖമനയിയെ റെവല്യൂഷണറി ഗാര്‍ഡിന്റെ കളിപ്പാവയെന്നും ഇറാനിലെ ജനങ്ങള്‍ സ്വാതന്ത്ര്യത്തിന് തൊട്ടടുത്തെത്തിയെന്നും ഇസ്രയേല്‍ എന്നും ഇറാനൊപ്പമാണെന്നും അടുത്തയിടെ ഇസ്രായേല്‍ പ്രധാനമന്ത്രി നെതന്യാഹു പ്രഖ്യാപിച്ചിരുന്നു.
ഗാസയിലും ലെബനനിലും ഇസ്രയേല്‍ ആക്രമണം തുടരുകയാണ്. സിഡോണ്‍ ജില്ലയില്‍ ഇസ്രയേല്‍ നടത്തിയ വ്യോമാക്രമണത്തില്‍ അഞ്ച് കുട്ടികളടക്കം ഒമ്പത് പേര്‍ കൊല്ലപ്പെട്ടു. ആക്രമണത്തില്‍ ഏഴ് പേര്‍ക്ക് പരിക്കേറ്റതായും റിപ്പോര്‍ട്ടുണ്ട്. ഇസ്രയേലിനെ നശിപ്പിക്കാന്‍ ലക്ഷ്യമിട്ടുള്ള ആണവ ബോംബുകളുടെ വികസനത്തിന് നേതൃത്വം നല്‍കിയ ശാസ്ത്രജ്ഞരാണ് കൊല്ലപ്പെട്ടതെന്ന് നെതന്യാഹു വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. യുദ്ധത്തില്‍ മുജ്താബയ്ക്ക് പരിക്കേറ്റതായും റിപ്പോര്‍ട്ടുകളുണ്ട്. മുജ്താബയെ ഏറെ വൈകാതെ വധിക്കാനുള്ള സാധ്യതയും കുറവല്ല. അതിനിടെ മേഖലയില്‍ യുദ്ധം ഇന്ന് രണ്ടാഴ്ച പിന്നിട്ടിരിക്കുകയാണ്.
ലെബനനില്‍നിന്ന് ഹിസ്ബുള്ള ബുധനാഴ്ച രാത്രി ഇരുനൂറോളം റോക്കറ്റുംം ഇരുപതോളം ഡ്രോണും ഇസ്രയേലിലേക്ക് അയച്ചെന്ന് ഇസ്രയേല്‍സൈന്യം പറയുന്നു. അമേരിക്ക, ഇസ്രയേല്‍, ഇറാന്‍ രാജ്യങ്ങള്‍ തമ്മിലുള്ള സംഘര്‍ഷം അതീവ ഗുരുതരമായ ഘട്ടത്തിലേക്ക് കടന്നതോടെ, യുദ്ധം എങ്ങനെ അവസാനിക്കുമെന്നതില്‍ ആശങ്ക തുടരുന്നു. കഴിഞ്ഞ 48 മണിക്കൂറിനുള്ളില്‍ പുറത്തുവന്ന ഇറാന്‍ പ്രസിഡന്റ് മസൂദ് പെസെഷ്‌കിയന്റെയും അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെയും പ്രസ്താവനകള്‍ യുദ്ധത്തിന്റെ അവസാനത്തെക്കുറിച്ച് തികച്ചും വ്യത്യസ്തമായ കാഴ്ചപ്പാടുകളാണ് മുന്നോട്ടുവെക്കുന്നത്. ഒരു വശത്ത് സമാധാനത്തിനായുള്ള ചര്‍ച്ചകള്‍ നടക്കുമ്പോഴും മറുവശത്ത് യുദ്ധം തുടരാനുള്ള നീക്കങ്ങള്‍ സജീവമാകുന്നതായാണ് സൂചനകള്‍.
ഇതിനോടകം തന്നെ യുദ്ധത്തില്‍ നിര്‍ണ്ണായകമായ സൈനിക വിജയം നേടിയെന്നാണ് ഡൊണാള്‍ഡ് ട്രംപ് അവകാശപ്പെടുന്നത്. കെന്റക്കിയിലെ ഹെബ്രോണില്‍ നടന്ന റാലിയില്‍ സംസാരിക്കവെ, ആദ്യ മണിക്കൂറില്‍ തന്നെ തങ്ങള്‍ ജയിച്ചു കഴിഞ്ഞു എന്ന് ട്രംപ് പറഞ്ഞു. അമേരിക്കന്‍ സൈന്യം ഡസന്‍ കണക്കിന് ഇറാനിയന്‍ നാവിക കപ്പലുകള്‍ നശിപ്പിക്കുകയും ഇറാന്റെ സൈനിക അടിസ്ഥാന സൗകര്യങ്ങള്‍ തകര്‍ക്കുകയും ചെയ്തതിലൂടെ രാജ്യത്തിന്റെ സൈനിക ശേഷിയെ ഏതാണ്ട് പൂര്‍ണ്ണമായും ഇല്ലാതാക്കിയതായി ട്രംപ് അവകാശപ്പെടുന്നു.
ഇറാന്റെ സൈനിക ശേഷിയും മേഖലയിലെ സ്വാധീനവും പൂര്‍ണ്ണമായും തകര്‍ക്കുന്നത് വരെ പോരാട്ടം തുടരുമെന്നാണ് ബെഞ്ചമിന്‍ നെതന്യാഹുവിന്റെ നിലപാട്. അമേരിക്ക വിജയപ്രഖ്യാപനം നടത്തുമ്പോഴും, ഇസ്രയേല്‍ ലക്ഷ്യങ്ങള്‍ പൂര്‍ത്തിയാകുന്നതുവരെ പോരാട്ടം തുടരാനാണ് ആഗ്രഹിക്കുന്നത്.
മൂന്ന് രാജ്യങ്ങളും വ്യത്യസ്തമായ നിലപാടുകളില്‍ ഉറച്ചുനില്‍ക്കുന്നതിനാല്‍, സംഘര്‍ഷത്തിന്റെ അന്ത്യം അതിന്റെ തുടക്കം പോലെ തന്നെ പ്രവചനാതീതമായി തുടരുകയാണ്. യുദ്ധം അവസാനിപ്പിക്കാന്‍ മൂന്ന് നിബന്ധനകളാണ് ഇറാന്‍ മുന്നോട്ടുവയ്ക്കുന്നത്. ഇറാന്റെ പരമാധികാരം അംഗീകരിക്കണം, യുദ്ധം മൂലം ഉണ്ടായ നാശനഷ്ടങ്ങള്‍ക്ക് നഷ്ടപരിഹാരം വേണം, ഭാവിയില്‍ സംഘര്‍ഷങ്ങളുണ്ടാകാതിരിക്കാന്‍ അന്താരാഷ്ട്ര തലത്തില്‍ ഉറപ്പ് നല്‍കണം എന്നിവയാണ് ഇറാന്റെ നിബന്ധനകള്‍.
https://www.facebook.com/Malayalivartha























