നവോത്ഥാന സമിതി ലക്ഷ്യം കണ്ടത് പിണറായി; പിണറായിയുടെ നേതൃത്വത്തിൽ രൂപം കൊടുത്ത നവോത്ഥാന സമിതിയെ പിന്നാക്ക സമുദായക്കാരുടെ കൂട്ടായ്മയാക്കി മാറ്റിയത് മുഖ്യമന്ത്രി എന്ന് ആക്ഷേപം
പിണറായിയുടെ നേതൃത്വത്തിൽ രൂപം കൊടുത്ത നവോത്ഥാന സമിതിയെ പിന്നാക്ക സമുദായക്കാരുടെ കൂട്ടായ്മയാക്കി മാറ്റിയത് മുഖ്യമന്ത്രി എന്ന് പൊതുവെ ആക്ഷേപമുണ്ട്. വെള്ളാപ്പള്ളി നടേശനും പുന്നല ശ്രീകുമാറും ഉൾപ്പെടുന്ന ടീം സമിതിയെ നയിക്കട്ടെ എന്ന തീരുമാനവും മുഖ്യമന്ത്രിയുടേത് ആണ്. സമിതിയുമായി തെറ്റിപിരിഞ്ഞ സിപി സുഗതൻ ഉൾപ്പെടെയുള്ളവരെ ഒഴിവാക്കാൻ തീരുമാനിച്ചതും സി പി എം ആണ് .
54 മുന്നാക്ക സംഘടനകളാണ് സമിതി വിടാൻ ഒരുങ്ങുന്നത്. സമിതിയെ വെള്ളാപ്പള്ളിയും പുന്നല ശ്രീകുമാറും ചേർന്ന് ഹൈജാക്ക് ചെയ്തതായി സമ്മതിച്ച സുഗതൻ മുന്നാക്ക ജാതി സംഘടനകൾ സമിതിയോട് ഗുഡ് ബൈ പറഞ്ഞതായും സ്ഥിതീകരിച്ചു
നവോത്ഥാന സമിതി രൂപീകരിക്കുമ്പോൾ പിന്നാക്ക സമുദായക്കാരുടെ യോജിപ്പാണ് മുഖ്യമന്ത്രി ലക്ഷ്യമിട്ടത്. എക്കാലവും സി പി എമ്മിന്റെ വോട്ടുബാങ്കായിരുന്ന പിന്നാക്കക്കാർ സി പി എം വിടുന്നതിലുള്ള അസ്വസ്ഥതയാണ് അന്ന് മുഖ്യമന്ത്രിക്ക് ഉണ്ടായിരുന്നത്. വി എസുമായി കൊമ്പു കോർത്ത വെള്ളാപ്പളളിയാണ് ആദ്യം ഇടതിനോട് അകന്നത്. പുന്നല ശ്രീകുമാർ ഇടതിനൊപ്പം നിന്നെങ്കിലും അദ്ദേഹവും സർക്കാരുമായി ഉടക്കിന്റെ പാതയിലായിരുന്നു. ഇത്തരം വഴക്കുകൾ അവസാനിപ്പിക്കുക എന്നതായിരുന്നു പിണറായിയുടെ ഒരേയൊരു ലക്ഷ്യം.
പിന്നാക്കക്കാർ വിട പറഞ്ഞതിലൂടെ ഇടത് പാർട്ടികളുടെ വോട്ടുബാങ്കിൽ വിള്ളൽ വീണത് പ്രതിരോധിക്കാനാണ് നവോത്ഥാന സമിതിക്ക് രൂപം കൊടുത്തത്. എൻ എസ് എസ് ജനറൽ സെക്രട്ടറി ജി.സുകുമാരൻനായരെ ഇടതു പക്ഷത്തിനൊപ്പം നിർത്താൻ ആദ്യ ഘട്ടത്തിൽ പിണറായി ശ്രമിച്ചെങ്കിലും അദ്ദേഹം വഴങ്ങിയില്ല. ബിജെപിയോട് അനുഭാവം പുലർത്തുന്ന നിലപാടാണ് അദ്ദേഹം സ്വീകരിച്ചത്. ശബരിമല വിഷയത്തിൽ നിയമനിർമ്മാണത്തിനൊരുങ്ങാതെ കേന്ദ്ര സർക്കാർ ഒളിച്ചു കളിച്ചപ്പോൾ മാത്രമാണ് എൻ എസ് എസ് ബി ജെ പി വിരുദ്ധ നിലപാട് സ്വീകരിച്ചത്. അതിന്റെ ഫലം പാർലെമെന്റ് തെരഞ്ഞടുപ്പിൽ യു ഡി എഫിന് അനുകൂലമായി മാറി. തുഷാർ വെള്ളാപ്പള്ളി വയനാട്ടിൽ ബിജെപി സ്ഥാനാർത്ഥിയായതോടെ ഈഴവ വോട്ടുകളിൽ ഒരു നല്ല ശതമാനം ബി ജെ പിക്ക് മറിഞ്ഞു. തുഷാറിനെ സ്ഥാനാർത്ഥിയാക്കാതിരിക്കാൻ പിണറായി ശ്രമിച്ചെങ്കിലും നടന്നില്ല
തുഷാറിന്റെ ചെക്ക് കേസ് ഇടതുപക്ഷത്തിന് വീണു കിട്ടിയ ആയുധമായി. എന്തെല്ലാം വിമർശനങ്ങൾ ഉണ്ടായാലും കൃത്യസമയത്തുള്ള പിണറായിയുടെ ഇടപെടൽ സി പി എമ്മിന് ഗുണകരമായി മാറി. തുഷാർ പൂർണമായും ഇപ്പോൾ ഇടതു വശത്ത് നിന്നാണ് ചിന്തിക്കുന്നത്.
പാലാ ഉപതെരഞ്ഞടുപ്പിന് ശേഷം നടക്കുന്ന ഉപ തെരഞ്ഞടുപ്പുകളിൽ പിന്നാക്ക കാർഡ് പിണറായി കളിക്കും. അതിന്റെ റിസൾട്ടിനായാണ് പിണറായി കാത്തിരിക്കുന്നത്. പിന്നാക്ക ഏകീകരണമാണ് പിണറായി ലക്ഷ്യമിടുന്നത്. അതിലൂടെ 2021 ലെ തെരഞ്ഞടുപ്പിൽ അധികാരത്തിൽ തിരികെ എത്താമെന്ന് പിണറായി വിശ്വസിക്കുന്നു. അതു കൊണ്ടു തന്നെ നവോത്ഥാന സമിതിയിലെ എല്ലാ മുന്നാക്കക്കാരെയും സിപിഎം ഓടിക്കും.
നവോത്ഥാന സമിതി പൂർണമായും ഇടത്തേക്ക് ചരിക്കാനുള്ള ശ്രമങ്ങളാണ് വിജയിച്ചിരിക്കുന്നത്. സുഗതന്റേത് ആർ എസ് എസ് രാഷ്ട്രീയമാണെന്ന് വെള്ളാപ്പള്ളി ആരോപിച്ചത് ഇതു കൊണ്ടാണ്. ഒരു സുഗതൻ പോയതു കൊണ്ട് സമിതിക്ക് ഒന്നും സംഭവിക്കില്ലെന്നും വെള്ളാപ്പള്ളി പറഞ്ഞു. ശബരിമലയിൽ ലിംഗ സമത്വം ഉറപ്പാക്കണമെന്നാണ് തങ്ങളുടെ ലക്ഷ്യമെന്ന് പുന്നല ശ്രീകുമാറും പറഞ്ഞു. ഹിന്ദു സമുദായത്തെ മുന്നാക്കം, പിന്നാക്കം എന്ന് വേർതിരിക്കാനുള്ള ശ്രമങ്ങളാണ് നടന്നതെന്ന് സി പി സുഗതൻ ആരോപിച്ചു. സർക്കാരിന്റെ ലക്ഷ്യവും ഇതു തന്നെയായിരുന്നു.
https://www.facebook.com/Malayalivartha