മേയർ ആര്യ രാജേന്ദ്രനും, എംഎൽഎ സച്ചിൻ ദേവിനുമെതിരെ വെളിപ്പെടുത്തലുമായി സെക്യൂരിറ്റി ജീവനക്കാരൻ: നോ പാർക്കിങ് സ്ഥലത്ത് വാഹനം പാർക്ക് ചെയ്യരുത് എന്ന് പറഞ്ഞതിന് ജോലി നഷ്ടമാക്കി എന്ന് പരാതി...
കെഎസ്ആർടിസി ബസ് തടഞ്ഞ തിരുവനന്തപുരം മേയർ ആര്യ രാജേന്ദ്രനും ഭർത്താവും എംഎൽഎയുമായ സച്ചിൻ ദേവിനുമെതിരെ വിമർശനങ്ങൾ ഉയരുന്ന സാഹചര്യത്തിൽ മേയർക്കും, എംഎൽഎയ്ക്കുമെതിരെ വെളിപ്പെടുത്തലുമായി സെക്യൂരിറ്റി ജീവനക്കാരൻ രംഗത്ത്. നോ പാർക്കിങ് സ്ഥലത്തു വാഹനം പാർക്ക് ചെയ്യരുത് എന്ന് പറഞ്ഞതിനു മേയർ ആര്യാ രാജേന്ദ്രനും ഭർത്താവ് സച്ചിൻ ദേവും ഇടപെട്ട് സെക്യൂരിറ്റി ജീവനക്കാരന്‍റെ ജോലി നഷ്ടമാക്കി എന്നാണ് പരാതി. തിരുവനന്തപുരം വഴുതക്കാട് പാസ്പോർട്ട് ഓഫീസിന് സമീപത്തെ കെട്ടിടത്തിലെ സെക്യൂരിറ്റി ജീവനക്കാരൻ ചന്ദ്രബാബു ആണ് പരാതി ഉന്നയിക്കുന്നത്.
വഴുതക്കാട് പാസ്പോർട്ട് ഓഫീസിനോട് ചേർന്നുള്ള കെട്ടിടത്തിലെ സെക്യൂരിറ്റ ജീവനക്കാരാനായിരുന്നു ചന്ദ്രബാബു. കഴിഞ്ഞ ഡിസംബറിലാണ് സംഭവം. മേയറും എംഎൽഎയും കുഞ്ഞും പാസ്പോർട്ട് ഓഫീസിലേക്ക് ഔദ്യോഗിക വാഹനത്തിലാണ് എത്തിയത്. ഇതിനിടെ ചന്ദ്രബാബു ജോലിചെയ്യുന്ന കെട്ടിടത്തിലെ നോ പാർക്കിങ് ബോർഡ് വെച്ച സ്ഥലത്ത് വാഹനം പാർക്ക് ചെയ്യാൻ ശ്രമിച്ചു. കെട്ടിടത്തിന്‍റെ നിയമപ്രകാരം പാർക്ക് ചെയ്യാൻ പാടില്ലെന്ന് പറഞ്ഞു. ഇതോടെ എംഎൽഎ എത്തി ഭീഷണിപ്പെടുത്തിയെന്നാണ് ചന്ദ്രബാബു പറയുന്നത്.
പാസ്പോർട്ട് ഓഫീസിൽ നിന്ന് തിരിച്ചെത്തിയ ശേഷവും എംഎൽഎ ഭീഷണിപ്പെടുത്തിയെന്നും ചന്ദ്രബാബു ആരോപിച്ചു. സംഭവം നടന്ന് പത്തുമിനിറ്റിനകം തന്നെ ജോലിയിൽ നിന്ന് മാറി നിൽക്കാൻ കെട്ടിട ഉടമ ആവശ്യപ്പെട്ടു. ഏജൻസിയിൽ നിന്നും നിർദേശം വന്നതോടെ ജോലിയിൽ നിന്നും മാറി. മറ്റൊരു സ്ഥലത്ത് ജോലി നൽകാമെന്നായിരുന്നു ഏജൻസിയുടെ വാഗ്ദാനം. ഒരു മാസം ജോലിയില്ലാതെ വീട്ടിരുന്നു. ഇതിനുശേഷം മറ്റൊരു ഏജൻസിയിലേക്ക് മാറി. എന്നാൽ സംഭവത്തിൽ സെക്യൂരിറ്റി ജീവനക്കാരനെ പിരിച്ചുവിടാൻ ആവശ്യപ്പെട്ടിട്ടില്ലെന്നും, കൂടുതൽ പ്രതികരണത്തിനില്ലെന്നുമാണ് ആര്യാ രാജേന്ദ്രന്‍റെ വിശദീകരണം.
അതേ സമയം, മേയറുമായി തര്‍ക്കത്തില്‍ ഏര്‍പ്പെട്ട കെ.എസ്.ആര്‍.ടി.സി ഡ്രൈവര്‍ യദുവിനെതിരെ പൊലീസ് റിപ്പോര്‍ട്ട്. ബസ് ഓടിക്കുന്നതിനിടെ ഒരു മണിക്കൂറോളം യദു ഫോണില്‍ സംസാരിച്ചതായി സ്ഥിരീകരിച്ചെന്ന് പൊലീസ്. മെമ്മറി കാര്‍ഡ് കാണാതായ കേസിലെ അന്വേഷണത്തിനായി യദുവിന്റെ ഫോണ്‍വിളി വിവരങ്ങള്‍ പരിശോധിക്കാനും തീരുമാനമായി. മേയറുമായി തര്‍ക്കമുണ്ടായ ദിവസം ബസ് തൃശൂരില്‍ നിന്ന് യാത്ര തുടങ്ങി പാളയത്ത് തടയുന്നത് വരെയുള്ള സമയത്തിനിടെ ഒരു മണിക്കൂറോളം യദു ഫോണില്‍ സംസാരിച്ചതായി കണ്ടെത്തി.
ഒരു തവണയായിട്ടല്ല, പല തവണയായാണ് ഇത്രയും നീണ്ട ഫോണ്‍വിളി. ബസ് നിര്‍ത്തിയിട്ട് വിശ്രമിച്ചത് പത്ത് മിനിറ്റില്‍ താഴെയായതിനാല്‍ ബസ് ഓടിച്ചുകൊണ്ടായിരുന്നു ഫോണിലെ സംസാരമെന്ന് ഉറപ്പിക്കുന്നു. ബസ് ഓടിക്കുന്നതിനിടെയിലെ ഫോണ്‍വിളിയേക്കുറിച്ച് കെ.എസ്.ആര്‍.ടി.സിക്ക് പൊലീസ് റിപ്പോര്‍ട്ട് നല്‍കും. അങ്ങനെയെങ്കില്‍ കെ.എസ്.ആര്‍.ടി.സിക്ക് നടപടിയെടുക്കേണ്ടിവരും.
ഡ്രൈവിങ്ങിനിടെ മൊബൈല്‍ ഫോണ്‍ ഉപയോഗിച്ചുവെന്ന് ചൂണ്ടിക്കാട്ടി യദുവിനെതിരേ പോലീസ് കെ.എസ്.ആര്‍.ടി.സിക്ക് റിപ്പോര്‍ട്ട് നല്‍കാനൊരുങ്ങുന്നതിനിടെ പ്രതികരണവുമായി യദുവും രംഗത്ത് എത്തി. ഇടയ്ക്ക് ഫോണില്‍ സംസാരിച്ചുണ്ടാവുമെന്നും വളരെ അത്യാവശ്യമായി വീട്ടില്‍ നിന്നൊക്കെ വിളിക്കുമ്പോള്‍ ഫോണ്‍ എടുക്കേണ്ടി വരാറുണ്ടെന്നും കൃത്യമായി ഓര്‍മയില്ലെന്നും യദു പ്രതികരിച്ചു.
എന്നാല്‍ ഒരു മണിക്കൂര്‍ ഫോണില്‍ സംസാരിച്ചുവെന്നൊക്കെ പറയുന്നത് നടക്കുന്ന കാര്യമാണോയെന്ന് സാമാന്യമായി ചിന്തിക്കുന്നവര്‍ക്ക് മനസ്സിലാകും. ഇത്രയും ആളുകളേയും കൊണ്ട് ദൂരയാത്ര നടത്തുമ്പോള്‍ ഒരു മണിക്കൂറോളം എങ്ങനെയാണ് ഫോണില്‍ സംസാരിക്കുകയെന്നും യദു ചോദിച്ചു. തനിക്കുമേല്‍ ഇനിയും കേസ് വരുമെന്ന് ഉറപ്പാണ്. അതിനെ കോടതിയില്‍ നേരിടും.
ഫോണ്‍ ഉപയോഗം നിയമലംഘനമാണെന്നും പക്ഷെ ചിലപ്പോള്‍ ഫോണ്‍ എടുക്കാതിരിക്കാൻ പറ്റാത്ത സാഹചര്യമാണ് ഉണ്ടാവാറുള്ളതെന്നും യദു പറഞ്ഞു. സുഖമില്ലാത്ത അമ്മയും കുട്ടിയുമൊക്കെയാണ് വീട്ടിലുള്ളത്. നടപടി വരുമ്പോള്‍ അപ്പോള്‍ നോക്കുമെന്നും യദു കൂട്ടിച്ചേര്‍ത്തു. മെമ്മറി കാര്‍ഡ് കാണാതായതിന് പിന്നില്‍ ഡ്രൈവറാണെന്ന് ആരോപണത്തിനും യദു മറുപടി നല്‍കി. കാര്‍ഡ് കിട്ടേണ്ട ഏറ്റവും ആവശ്യക്കാരന്‍ താനാണ്. അങ്ങനെയാവുമ്പോള്‍ തനിക്ക് കാര്യങ്ങള്‍ എളുപ്പമാവും. പക്ഷെ അത് കണ്ടുപിടിക്കാന്‍ പോലീസ് തയ്യാറാവുന്നില്ലെന്നും യദു പ്രതികരിച്ചു.
https://www.facebook.com/Malayalivartha