ചീഫ് സെക്രട്ടറി ടോം ജോസ് ഉപയോഗിക്കുന്നത് പൊലീസിന്റെ നവീകരണ ഫണ്ട് ഉപയോഗിച്ച് വാങ്ങിയ വാഹനം ; പോലീസ് വകുപ്പിലെ അഴിമതി സംബന്ധിച്ച സിഎജി റിപ്പോര്‍ട്ടിനു പിന്നാലെ കൂടുതല്‍ ക്രമവിരുദ്ധ നടപടികളെ വിവരങ്ങള്‍ പുറത്ത്
പോലീസ് വകുപ്പിലെ അഴിമതി സംബന്ധിച്ച സിഎജി റിപ്പോര്‍ട്ടിനു പിന്നാലെ കൂടുതല്‍ ക്രമവിരുദ്ധ നടപടികളെ വിവരങ്ങള്‍ പുറത്ത്. ചീഫ് സെക്രട്ടറി ടോം ജോസ് ഉപയോഗിക്കുന്നത് പൊലീസിന്റെ നവീകരണ ഫണ്ട് ഉപയോഗിച്ച് വാങ്ങിയ വാഹനമെന്ന് ആക്ഷേപം. ഡിജിപി ലോക്നാഥ് ബഹ്റയുടെ പേരിൽ റജിസ്റ്റർ ചെയ്ത ആഡംബര വാഹനമാണ് ചീഫ് സെക്രട്ടറി ഉപയോഗിക്കുന്നത്. കെഎൽ 01 സിഎൽ 9663 എന്ന വാഹനം 2019 ഓഗസ്റ്റ് 14നാണ് റജിസ്റ്റർ ചെയ്തത്. അടുത്തിടെയാണ് ജീപ് കോംപസ് എന്ന ഈ വാഹനം ചീഫ് സെക്രട്ടറി ഉപയോഗിക്കാന്‍ തുടങ്ങിയത്. 2019-ലാണ് ഈ വാഹനം രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. 15 ലക്ഷത്തിലധികം രൂപ വില വരുന്ന വാഹനമാണിത്. ഈ വാഹനത്തിന്റെ ഉടമ സംസ്ഥാന പോലീസ് മേധാവിയാണെന്നാണ് രേഖകള്‍ വ്യക്തമാക്കുന്നത്.
ചീഫ് സെക്രട്ടറിമാർ സാധാരണ ഉപയോഗിക്കുന്നത് ടൂറിസം വകുപ്പിന്റെ വാഹനമാണ്. സർക്കാർ ഉദ്യോഗസ്ഥർ വിവിധ വകുപ്പുകളുടെ വാഹനങ്ങൾ ഉപയോഗിക്കുന്നത് സാധാരണമാണെന്നാണ് ചീഫ് സെക്രട്ടറിയുടെ ഓഫീസ് നൽകുന്ന വിശദീകരണം. വാഹനം വാങ്ങിക്കുന്നതിനുള്ള ഫണ്ടുകളിൽ കുറവുണ്ടായാൽ ഇങ്ങനെ ചെയ്യാറുണ്ടെന്നും അവർ പറയുന്നു. ചീഫ് സെക്രട്ടറി ഉപയോഗിക്കുന്നത് ഡിജിപിയുടെ പേരിലുള്ള വാഹനമാണെന്ന് പൊലീസ് പറഞ്ഞു. എന്നാൽ എന്തു സാഹചര്യത്തിലാണ് ചീഫ് സെക്രട്ടറിക്ക് വാഹനം നൽകിയതെന്നു വിശദീകരിക്കാൻ അവർ തയാറായില്ല.
സംസ്ഥാന പൊലീസ് മേധാവി ലോക്‌നാഥ് ബെഹ്‌റയ്‌ക്കെതിരെ ഗുരുതര ആരോപണങ്ങളാണ് കംപ്‌ട്രോളര്‍ ആന്‍ഡ് ഓഡിറ്റര്‍ ജനറല്‍ ഉയർത്തിയത്. പൊലീസ് ക്വാർട്ടേഴ്സ് നിർമാണത്തിനുള്ള തുക വക മാറ്റിയെന്നും പൊലീസിൽ കാറുകൾ വാങ്ങിയതിൽ ക്രമക്കേടുണ്ടെന്നും കംപ്‌ട്രോളര്‍ ആന്‍ഡ് ഓഡിറ്റര്‍ ജനറല്‍ റിപ്പോർട്ടിൽ പറയുന്നു. റവന്യു വകുപ്പിനും വിമർശനമുണ്ട്.
പൊലീസ് ക്വോര്‍ട്ടേഴ്‌സ് നിര്‍മ്മാണത്തിനുള്ള 2.81 കോടി രൂപ എസ്പിമാര്‍ക്കും എഡിജിപിമാര്‍ക്കും വില്ലകള്‍ നിര്‍മ്മിക്കാന്‍ വകമാറ്റിയെന്ന് സിഎജി റിപ്പോര്‍ട്ടില്‍ പറയുന്നു. കംപ്‌ട്രോളള്‍ ആന്‍ഡ് ഓഡിറ്റര്‍ ജനറല്‍ നിയമസഭയില്‍ വച്ച റിപ്പോര്‍ട്ടിലാണ് ഈ പരാമര്‍ശം.
പൊലീസ് സ്റ്റേഷനുകളിലേക്ക് കാറുകൾ വാങ്ങുന്നതുമായി ബന്ധപ്പെട്ട് വിതരണക്കാരെ നേരത്തെ തന്നെ കണ്ടെത്തി. മിത്ഷുബിഷി പജേറോ സ്പോർട് വാഹനത്തിന്റെ വിതരണക്കാരിൽ നിന്ന് വസ്തുതാ വിവരങ്ങളും പ്രൊഫോർമ ഇൻവോയിസും ശേഖരിച്ചു. ഇതിന് ഡിജിപി മുൻകൂർ അനുമതി വാങ്ങിയില്ല. തുറന്ന ദർഘാസ് വഴി പോലും കാർ വാങ്ങാൻ ഉദ്ദേശിച്ചില്ലെന്ന് വ്യക്തമായി. തുറന്ന ദർഘാസ് നടത്താതിരിക്കാൻ കാരണമായി പറയുന്ന സുരക്ഷാ പരിഗണനകൾ സ്വീകാര്യമല്ലെന്ന് സിഎജി റിപ്പോർട്ട് വ്യക്തമാക്കുന്നു.
കാറിന്റെ വിതരണക്കാർക്ക് മുൻകൂറായി 33 ലക്ഷം നൽകി. 15 ശതമാനം ആഡംബര കാറുകൾ വാങ്ങി. 2017ലെ ടെക്നിക്കൽ കമ്മിറ്റി യോഗത്തിന് മുൻപ് കമ്പനികളിൽ നിന്ന് വിവരം ശേഖരിച്ചു. ബുള്ളറ്റ് പ്രൂഫ് വാഹനങ്ങൾ വാങ്ങിയതിൽ മാർഗനിർദ്ദേശങ്ങൾ ലംഘിച്ചുവെന്നും സിഎജി വിമർശിച്ചു.
പരസ്യം നൽകി ദർഘാസ് ക്ഷണിച്ചില്ല. ഇതു വഴി വാഹന സംഭരണ നടപടി നിഷ്ഫലമാക്കി. 2017ലെ ടെക്നിക്കൽ കമ്മിറ്റി യോഗത്തിന് മുൻപ് തന്നെ കമ്പനികളിൽ നിന്ന് വിവരം ശേഖരിച്ചു. സ്റ്റോക്സ് പർച്ചേസ് മാനുവൽ പൊലീസ് മേധാവി ലംഘിച്ചു. നിയന്ത്രിത ദർഘാസ് ക്ഷണിച്ചപ്പോഴും അതിന്റെ മാനദണ്ഡങ്ങൾ പാലിച്ചില്ല. ഇതിന് സർക്കാർ അനുമതി ഉണ്ടായിരുന്നില്ല.
തിരുവനന്തപുരം എസ്എപിയിൽ ആയുധങ്ങളുടേയും വെടിക്കോപ്പുകളുടേയും കുറവ് കണ്ടെത്തിയിട്ടുണ്ട്. 12061 കാർട്രിഡ്ജുകളുടെ കുറവാണ് കണ്ടെത്തിയിരിക്കുന്നത്. തൃശൂർ പൊലീസ് അക്കാഡമിയിൽ 200 വെടിയുണ്ടകൾ കുറവാണ്. തൃശൂരിൽ വെടിയുണ്ട സുക്ഷിച്ചിരുന്ന പെട്ടിയിൽ കൃത്യമം കാണിച്ചതായും കണ്ടെത്തി. കുറ്റക്കാരായ ഉദ്യോഗസ്ഥർക്കെതിരെ നടപടി എടുത്തിട്ടില്ലെന്നും വെടിയുണ്ട കാണാതായതിനെക്കുറിച്ച് അന്വേഷണം നടക്കുന്നുവെന്ന സർക്കാർ വിശദീകരണവും റിപ്പോർട്ടിലുണ്ട്. വെടിക്കോപ്പുകൾ നഷ്ട്ടപ്പെട്ടത് സംസ്ഥാനത്തിന്റെ സുരക്ഷയെ ബാധിക്കുന്ന പ്രശ്നമാണെന്ന് സിഎജി പറയുന്നു.
ഫൊറൻസിക് സയൻസ് ലബോറട്ടറിയിൽ കേസുകൾ കെട്ടിക്കിടക്കുന്നുവെന്ന വിമർശനവും സിഎജി റിപ്പോർട്ടിലുണ്ട്. 2013 മുതൽ 2018 വരെയുള്ള 9285 കേസുകളിൽ തീർപ്പായില്ല . പോക്സോ കേസുകളും ഇതിൽ ഉൾപ്പെടും . മിച്ച ഭൂമി ഏറ്റെടുക്കുന്നതിൽ കാലതാമസം വരുത്തിയെന്നാണ് റവന്യു വകുപ്പിനെതിരായ വിമർശനം. അഞ്ച് ജില്ലകളിൽ 1588 ഹെക്ടർ ഭൂമി ഏറ്റെടുക്കുന്നതിൽ കാലതാമസം വന്നുവെന്നാണ് കണ്ടെത്തൽ.
https://www.facebook.com/Malayalivartha