കവടിയാർ കൊട്ടാരത്തിലെ ആഭരണ മോഷണം.. അന്വേഷിക്കാനായി പ്രത്യേക അന്വേഷണ സംഘം..കവടിയാര്‍ കൊട്ടാരത്തിലെ 150 മുറികൾ ,കൃത്യമായി തിരിച്ചറിഞ്ഞവര്‍ തന്നെയാകാം മോഷണത്തിന് പിന്നിൽ..

കവടിയാർ കൊട്ടാരത്തിലെ ആഭരണ മോഷണം അന്വേഷിക്കാനായി പ്രത്യേക അന്വേഷണ സംഘം രൂപീകരിക്കും. നിലവിൽ അന്വേഷണം പേരൂർക്കട പൊലീസിനാണ്. അന്വേഷണത്തിന്റെ പ്രാഥമികഘട്ടം പൂർത്തിയാക്കിയതിന് ശേഷം വിവരങ്ങൾ പ്രത്യേക അന്വേഷണസംഘത്തിന് കൈമാറും.കൊട്ടാരം ജീവനക്കാരെ വിളിച്ച് വരുത്തി മൊഴിയെടുക്കുന്നുണ്ട്. ഇന്ന് പേരൂർക്കട സ്റ്റേഷനിൽ എത്താൻ ചില ജീവനക്കാർക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്.
കൊട്ടാരത്തെ കുറിച്ച് വ്യക്തമായ ധാരണ ഉള്ളവരാകാം മോഷണത്തിന് പിന്നിലെന്നാണ് നിഗമനം.കവടിയാര്‍ കൊട്ടാരത്തിലെ 150 മുറികളില്‍ അശ്വതി തിരുനാള്‍ ഗൗരിലക്ഷ്മീബായിയുടെ കിടപ്പുമുറിയും അവിടെ ആഭരണങ്ങള്‍ സൂക്ഷിച്ചിരുന്ന രഹസ്യ അലമാരയും കൃത്യമായി തിരിച്ചറിഞ്ഞവര്‍ തന്നെയാകാം മോഷണത്തിന് പിന്നിലെന്ന് പോലീസ്. പുറത്തുനിന്നുള്ളവര്‍ക്ക് അത്ര എളുപ്പത്തില്‍ കടന്നുചെല്ലാന്‍ കഴിയാത്ത മുറിയില്‍ നിന്ന്, രണ്ട് കോടിയോളം വിലമതിക്കുന്ന അതീവ മൂല്യമുള്ള ആഭരണങ്ങള്‍ മാത്രം
കവര്‍ന്നത് 'കള്ളന്‍ കപ്പലില്‍ തന്നെ' എന്ന സംശയത്തിന് ബലമേകുന്നു.രത്‌ന മാഫിയയാണോ ഈ മോഷണത്തിന് പിന്നിലെന്ന സംശയം ശക്തമാണ്.കൊട്ടാരത്തെക്കുറിച്ചും അവിടത്തെ രീതികളെക്കുറിച്ചും ആഭരണങ്ങള്‍ എവിടെയാണ് സൂക്ഷിച്ചിരിക്കുന്നതെന്നും വ്യക്തമായ ധാരണയുള്ളവരാണ് ഈ സാഹസത്തിന് മുതിര്‍ന്നതെന്നാണ് പ്രത്യേക അന്വേഷണ സംഘത്തിന്റെ നിഗമനം.പുറത്തുനിന്നുള്ള മോഷ്ടാക്കളാണെങ്കില്‍ അവര്‍ക്ക് കൊട്ടാരത്തിനുള്ളില്‍ നിന്ന് ആരുടെയെങ്കിലും സഹായം ലഭിച്ചിട്ടുണ്ടാകാം.
അതല്ലെങ്കില്‍ കൊട്ടാരവുമായി അടുത്ത ബന്ധമുള്ളവരോ ജീവനക്കാരോ തന്നെയാകാം ഇതിന് പിന്നിലെന്നും പോലീസ് സംശയിക്കുന്നു. അശ്വതി തിരുനാളിന്റെ കിടപ്പുമുറിയിലേക്ക് പ്രവേശിക്കാന്‍ അനുവാദമുള്ള ചുരുക്കം ചിലരുടെ പട്ടിക പോലീസ് തയ്യാറാക്കിയിട്ടുണ്ട്. ഇവരെ കേന്ദ്രീകരിച്ചായിരിക്കും ആദ്യഘട്ട അന്വേഷണം.കൊട്ടാരത്തിലെ മുന്‍ ജീവനക്കാരെയും നിലവില്‍ ജോലി ചെയ്യുന്നവരെയും ചോദ്യം ചെയ്യും.
https://www.facebook.com/Malayalivartha























