കേരളത്തിൽ സാമൂഹിക വ്യാപനമില്ല: ട്വിറ്ററിൽ ചോദ്യങ്ങൾക്ക് മറുപടിയുമായി തത്സമയം മുഖ്യമന്ത്രി; മഹാമാരിയെ എത്ര വേഗം പ്രതിരോധിക്കുന്നുവെന്നതാണ് പ്രധാനമെന്നും പിണറായി വിജയൻ
കോവിഡുമായി ബന്ധപ്പെട്ട ചോദ്യങ്ങൾക്കു ഉത്തരം നല്കാൻ ട്വിറ്ററിൽ തത്സമയം പരിപാടിയുമായി മുഖ്യമന്ത്രി പിണറായി വിജയൻ.മഹാമാരിയെ എത്ര വേഗം പ്രതിരോധിക്കുന്നുവെന്നതാണ് പ്രധാനം. കേരളം തുടക്കത്തിൽ തന്നെ ഇതിനെ നേരിട്ടു എന്നും അദ്ദേഹം പറഞ്ഞു .രോഗത്തെ നേരിടാനുള്ള എല്ലാ പ്രവർത്തനവും തുടക്കത്തിൽ തന്നെ ആരംഭിച്ചു. കേരളത്തിലിപ്പോഴും സാമൂഹിക വ്യാപനമില്ല. 75 ശതമാനം പേരും രോഗമുക്തരായെന്നും മുഖ്യമന്ത്രി പറഞ്ഞു.
കൊവിഡ് ആദ്യം റിപ്പോർട്ട് ചെയ്ത സംസ്ഥാനം കേരളമാണ്. ഇതിനും വളരെ മുൻപ് തന്നെ കേരളം എല്ലാ പ്രവർത്തനങ്ങളും നടത്തിയിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. മഹാമാരിക്കെതിരായ പോരാട്ടം നയിക്കുന്നത് സംസ്ഥാന സർക്കാരാണെങ്കിലും നേട്ടത്തിന്റെ ക്രഡിറ്റ് ജനങ്ങൾക്ക് അവകാശപ്പെട്ടതാണെന്നും മുഖ്യമന്ത്രി പറഞ്ഞു. കേരള മോഡൽ ജനങ്ങളുടെ പങ്കാളിത്തം കൊണ്ടുള്ളതാണ്. ആരോഗ്യ-വിദ്യാഭ്യാസ മേഖലയിലെ മുന്നേറ്റമാണ് കേരളത്തിന്റെ ഇന്നത്തെ നിലവാരത്തിന് കാരണം. രാജ്യത്തെ ഏറ്റവും മികച്ച ആരോഗ്യ സംവിധാനമാണ് കേരളത്തിന്റേത്.
ഒത്തൊരുമിച്ചുള്ള പ്രവർത്തനമാണ് കേരളത്തിൽ നടക്കുന്നത്. വിവിധ വകുപ്പുകൾ ഒരുമിച്ച് പ്രവർത്തിക്കുന്നു. സമുഹമൊന്നാകെ പ്രയത്നിച്ചതാണ് കേരളത്തിന്റെ വിജയത്തിന്റെ അടിസ്ഥാനമെന്നും മുഖ്യമന്ത്രി പറഞ്ഞു. ലോക്ക്ഡൗണിലേക്ക് പ്രവേശിച്ചപ്പോൾ തന്നെ സംസ്ഥാനത്താരും പട്ടിണിയിലേക്ക് പോകില്ലെന്ന് ഉറപ്പാക്കിയിരുന്നുവെന്നും മുഖ്യമന്ത്രി പറഞ്ഞു. മൂന്ന് വർഷത്തിനുള്ളിൽ കേരളം പല വെല്ലുവിളികളും അതിജീവിച്ചു. ഓഖി, നിപ്പ, രണ്ട് പ്രളയം എന്നിവയാണിവ. കൊവിഡ് 19 നെ മറികടക്കാനുള്ള ശേഷിയും കേരളത്തിനുണ്ടെന്നും മുഖ്യമന്ത്രി ഉറപ്പിച്ചു പറഞ്ഞു.
ഭക്ഷണശാലകളും തിയേറ്ററുകളും എപ്പോഴാണ് തുറക്കുകയെന്ന ചോദ്യത്തിന് കേന്ദ്ര നിർദ്ദേശ പ്രകാരമാണ് ലോക്ക്ഡൗൺ നടപ്പാക്കുന്നതെനന്നായിരുന്നു മുഖ്യമന്ത്രിയുടെ മറുപടി . ഇപ്പോഴും അപകടനില തരണം ചെയ്തിട്ടില്ല. വാക്സിൻ കണ്ടെത്തുകയോ, മഹാമാരിയെ പൂർണ്ണമായി നേരിടുകയോ ചെയ്യുന്നത് വരെ ജാഗ്രത വേണ്ടതുണ്ട്. സാമ്പത്തിക തിരിച്ചടിയെ കുറിച്ച് വ്യക്തമായ ധാരണയുണ്ട്. പലർക്കും വരുമാനം ഇല്ലാതായി. അത് നേരിടുന്നതിനുള്ള ഇടപെടലുകൾ സംസ്ഥാന സർക്കാർ നടത്തിയിട്ടുണ്ട്. എല്ലാ തത്പരകക്ഷികളുമായും സർക്കാർ ചർച്ച നടത്തുന്നുണ്ട്. എന്നാൽ ഇപ്പോഴത്തെ വെല്ലുവിളികളെ നേരിടുന്നത് വരെ സമാധാനത്തോടെ കാത്തിരിക്കണം.
അതിഥി തൊഴിലാളികൾ കേരളത്തിൽ ധാരാളമുണ്ട്. ഇവരുടെ സുരക്ഷയ്ക്കായി സംസ്ഥാനം നടപടിയെടുത്തു. 20000 ക്യാംപുകളിൽ മൂന്ന് ലക്ഷം അതിഥി തൊഴിലാളികൾക്കായി എല്ലാവിധ സൗകര്യങ്ങളും ഒരുക്കിയെന്നും ചോദ്യത്തിന് മറുപടിയായി മുഖ്യമന്ത്രി പറഞ്ഞു. അടിസ്ഥാന ആവശ്യങ്ങൾ കേരളം കൈകാര്യം ചെയ്യുന്നുണ്ട്. എന്നാൽ അതിഥി തൊഴിലാളികൾ മാനസികമായ പ്രയാസങ്ങളും നേരിടുന്നുണ്ട്. ഇത് മറികടക്കാനുള്ള സൗകര്യങ്ങളും ലഭ്യമാക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു. 2020 ൽ തന്നെ ഈ മഹാമാരിയെ മറികടക്കാമെന്ന ധൈര്യമുണ്ടോ എന്ന ചോദ്യത്തിന് ഉണ്ടെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി.
https://www.facebook.com/Malayalivartha