യുദ്ധാനന്തര ഗാസ പദ്ധതി ആവിഷ്‌ക്കരിച്ചില്ലെങ്കില്‍ രാജിവെക്കുമെന്ന് ഭീഷണി മുഴക്കി ഇസ്രായേലി യുദ്ധ കാബിനറ്റ് മന്ത്രി ബെന്നി ഗാന്റ്സ്...

യുദ്ധാനന്തര ഗാസ പദ്ധതി ആവിഷ്‌ക്കരിച്ചില്ലെങ്കില്‍ രാജിവെക്കുമെന്ന് ഭീഷണി മുഴക്കി ഇസ്രായേലി യുദ്ധ കാബിനറ്റ് മന്ത്രി ബെന്നി ഗാന്റ്സ്. ഗാസയിലെ ഹമാസ് ഭരണം അവസാനിപ്പിക്കുന്നതിനും, ബഹുരാഷ്ട്ര സിവിലിയന്‍ ഭരണകൂടം സ്ഥാപിക്കുന്നതും ഉള്‍പ്പെടെ ആറ് 'തന്ത്രപരമായ ലക്ഷ്യങ്ങള്‍' കൈവരിക്കുന്നതിനുള്ള പദ്ധതിക്ക് ജൂണ്‍ 8-ന് ഗാന്റ്‌സ് സമയപരിധി നിശ്ചയിച്ചു. മതഭ്രാന്തന്മാരുടെ പാത തിരഞ്ഞെടുത്ത് രാജ്യത്തെ മുഴുവന്‍ അഗാധത്തിലേക്ക് നയിക്കുകയാണെങ്കില്‍, ഞങ്ങള്‍ സര്‍ക്കാര്‍ വിടാന്‍ നിര്‍ബന്ധിതരാകും എന്നാണ് നെതന്യാഹു സര്‍ക്കാരിനോട് ബെന്നി ഗാന്റ്സ് പറഞ്ഞത്.
ഗാസ മുനമ്പിന്റെ രണ്ടറ്റത്തും പോരാട്ടം രൂക്ഷമായതോടെ, ഗാസ സിറ്റിക്ക് സമീപമുള്ള ജബാലിയയിലേക്ക് ഇസ്രായേല്‍ സൈന്യം നീങ്ങുന്ന സാഹചര്യത്തിലാണ് യുദ്ധത്തിന്റെ ദിശയെ ചൊല്ലി വര്‍ദ്ധിച്ചുവരുന്ന രാഷ്ട്രീയ ഭിന്നത ഉടലെടുക്കുന്നത്. ഗാസയില്‍ സിവിലിയന്‍, സൈനിക ഭരണം ഏറ്റെടുക്കാന്‍ ഇസ്രായേലിന് പദ്ധതിയില്ലെന്ന് പരസ്യമായി പ്രഖ്യാപിക്കാന്‍ മറ്റൊരു യുദ്ധ കാബിനറ്റ് അംഗമായ പ്രതിരോധ മന്ത്രി യോവ് ഗാലന്റ് നെതന്യാഹുവിനെ പ്രേരിപ്പിച്ചതിന് തൊട്ടുപിന്നാലെയാണ് ഗാന്റ്സിന്റെ അഭിപ്രായങ്ങള്‍ പുറത്ത് വന്നത്.
മാസങ്ങളായി താന്‍ വിഷയം ആവര്‍ത്തിച്ച് ഉന്നയിച്ചെങ്കിലും പ്രതികരണമൊന്നും ലഭിച്ചില്ലെന്ന് ഗാലന്റ് പറഞ്ഞു. ഗാസയില്‍ സൈനിക നിയന്ത്രണം നിലനിര്‍ത്തുന്നത് ഇസ്രായേലിന്റെ സുരക്ഷാ അപകടസാധ്യതകള്‍ വര്‍ദ്ധിപ്പിക്കുമെന്ന് അദ്ദേഹവും ഗാന്റ്സും പറയുന്നു, അതേസമയം നെതന്യാഹുവിന്റെ സര്‍ക്കാരിലെ തീവ്ര വലതുപക്ഷ അംഗങ്ങള്‍ ഉള്‍പ്പെടെയുള്ളവര്‍ ഹമാസിനെ പരാജയപ്പെടുത്തുന്നതിന് തുടര്‍ച്ചയായ നിയന്ത്രണം ആവശ്യമാണെന്ന് വിശ്വസിക്കുന്നു.
ഗാസയില്‍ ഇപ്പോഴും ഹമാസിന്റെ പിടിയിലിരിക്കുന്ന എല്ലാ ബന്ദികളാക്കപ്പെട്ട ഇസ്രയേലികളെയും, വിദേശികളെയും സെപ്തംബര്‍ 1-ന് വടക്കന്‍ ഗാസയിലേക്ക് കുടിയിറക്കപ്പെട്ട പലസ്തീനിയന്‍ സിവിലിയന്മാരെയും തിരികെ കൊണ്ട് വരണമെന്നും ബെന്നി ഗാന്റ്സ് മുന്നോട്ടുവെച്ച ആറ് തന്ത്രപ്രധാന ലക്ഷ്യങ്ങളില്‍ ഉള്‍പ്പെടുന്നു. ഇറാനും സഖ്യകക്ഷികള്‍ക്കുമെതിരെ സ്വതന്ത്ര ലോകവുമായും പാശ്ചാത്യരാജ്യങ്ങളുമായും ഒരു സഖ്യം സൃഷ്ടിക്കുന്നതിനുള്ള സമഗ്രമായ പ്രക്രിയയുടെ ഭാഗമായി സൗദി അറേബ്യയുമായുള്ള ബന്ധം സാധാരണ നിലയിലാക്കാന്‍ ഇസ്രായേല്‍ ശ്രമിക്കണമെന്നും ഗാന്റ്സ് പറഞ്ഞു.
ഗസ്സയിലെ സിവിലിയന്‍ കാര്യങ്ങള്‍ കൈകാര്യം ചെയ്യാന്‍ കഴിയുന്ന ഒരു അമേരിക്കന്‍, യൂറോപ്യന്‍, അറബ്, പലസ്തീനിയന്‍ ഭരണകൂടത്തെയും ഗാന്റ്‌സ് നിര്‍ദ്ദേശിച്ചു. അതിനിടയില്‍ ഇസ്രായേലിന് ഒരു പരിധിവരെ 'സുരക്ഷാ നിയന്ത്രണം' നിലനിര്‍ത്താന്‍ കഴിയുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഐഡിഎഫ് ചീഫ് ഓഫ് സ്റ്റാഫ് ഹെര്‍സി ഹലേവിയും നെതന്യാഹുവിന് 'പിന്നീടുള്ള' തന്ത്രത്തിന്റെ ആവശ്യകതയെക്കുറിച്ച് സ്വകാര്യമായി സമ്മര്‍ദ്ദം ചെലുത്തിയതായി ഇസ്രായേലി മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.
ഒക്ടോബര്‍ 7 ന് ഇസ്രയേലികളെ ഹമാസ് ആക്രമിക്കുകയും 1,200 ഓളം പേരെ കൊല്ലുകയും ബന്ദികളാക്കുകയും ചെയ്തതിന് ശേഷമാണ് ഇസ്രായേലിന്റെ യുദ്ധ കാബിനറ്റ് സ്ഥാപിതമായത്. ഗാസയില്‍ ഹമാസിനെതിരെ ഇസ്രായേല്‍ നടത്തുന്ന സൈനിക നീക്കത്തില്‍ 35,386 പേര്‍ കൊല്ലപ്പെട്ടതായി ഹമാസിന്റെ നേതൃത്വത്തിലുള്ള ആരോഗ്യ മന്ത്രാലയം അറിയിച്ചു. അതിനിടെ ഹമാസ് പിടികൂടിയ 250 ലധികം ബന്ദികളില്‍ ഒരാളുടെ മൃതദേഹം വീണ്ടെടുത്തതായി സൈന്യം പ്രഖ്യാപിച്ചു.
അതേ സമയം പോരാട്ടം രൂക്ഷമായ തെക്കന്‍ റഫയില്‍ നിന്ന് കൂട്ടപ്പലായനം. 6.30 ലക്ഷം ഫലസ്തീനികള്‍ റഫയിലെ താല്‍ക്കാലിക ടെന്റകള്‍ വിട്ട് പലായനം ചെയ്തു. റഫയില്‍ ഇസ്രായേല്‍ സേനക്കെതിരെ ചെറുത്തുനില്‍പ്പും ശക്തമാണ്. നിരവധി സൈനിക വാഹനങ്ങള്‍ തകര്‍ത്തതായും 15 സൈനികരെ വധിച്ചതായും അല്‍ ഖസ്സാം ബ്രിഗേഡ്‌സ് അറിയിച്ചു. ഗസ്സയിലെ യുദ്ധം ഏറെ സങ്കീര്‍ണമെന്ന് ഇസ്രായേല്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.
ജബാലിയയിലെ കമാല്‍ അദ്‌വാന്‍ ആശുപത്രിക്ക് സമീപം വ്യോമാക്രമണത്തില്‍ 14 പേര്‍കൂടി കൊല്ലപ്പെട്ടു. ഇസ്രായേലിന്റെ നിരവധി മെര്‍കാവ ടാങ്കുകള്‍ അല്‍ യാസീന്‍ മിസൈല്‍ ഉപയോഗിച്ച് തകര്‍ത്തു. ജബാലിയ ക്യാമ്പില്‍ ഇസ്രായേലിന്റെ അപാചെ ഹെലികോപ്ടര്‍ വെടിവെച്ചിട്ടതായും അല്‍ ഖസ്സാം സേന അറിയിച്ചു. ഇസ്‌ലാമിക് ജിഹാദ് മൂവ്‌മെന്റിന്റെ സായുധ വിഭാഗമായ അല്‍ ഖുദ്‌സ് ബ്രിഗേഡും കനത്ത ചെറുത്തുനില്‍പ്പ് നടത്തുന്നതിന്റെ വിഡിയോ പുറത്തുവിട്ടു.
https://www.facebook.com/Malayalivartha

























